Connect with us

Views

നാണക്കേടിന്റെ അങ്ങേയറ്റം

Published

on

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നാം കേരളീയര്‍ അതിജീവിക്കുന്നത് അല്‍ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഈ തലമുറ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്രയും ശക്തമായ ഒരു ദുരന്തം പ്രളയത്തിന്റെ രൂപത്തില്‍ വന്ന് സര്‍വ്വതും നക്കിത്തുടച്ചെടുത്തപ്പോള്‍ അതിനു മുന്നില്‍ സ്തംഭിച്ചുനില്‍ക്കാതെ, പോരാട്ടവീര്യം കൊണ്ട് അതിജീവനത്തിന്റെ പുതുചരിതം രചിക്കുകയായിരുന്നു നാം മലയാളികള്‍.

ദുരിതബാധിതനായ അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയതിന് ശേഷമാണ് നമ്മള്‍ വിശ്രമിച്ചത്. തങ്ങളുടെ ഏക സമ്പാദ്യമായ ബോട്ടുകളും ചുമന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ദേശങ്ങളില്‍ ചെന്ന് കൈമെയ് മറന്ന് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മുതല്‍ സ്വന്തം വീടുകളില്‍ വെള്ളംകയറിക്കിടക്കുമ്പോഴും മറ്റുള്ള പ്രദേശങ്ങളില്‍ ആളുകളുടെ രക്ഷക്കെത്തിയ മഹാമനസ്‌കര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഇതേ ഒരുമയും ജാഗ്രതയുമാണ് എല്ലായിടങ്ങളിലും പ്രകടമാകുന്നത്.

പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നേരത്തെ മോചിതരായ മലബാര്‍ പ്രദേശത്തുള്ളവര്‍ ദുരിതങ്ങള്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലാത്ത തെക്കന്‍ ജില്ലകളിലേക്ക് സഹായഹസ്തങ്ങളുമായി വ്യാപകമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ വീടുകളും ചുറ്റുപാടുകളും വാസ യോഗ്യമാക്കാനുള്ള സകല സംവിധാനങ്ങളുമായാണ് ഇത്തരം സംഘങ്ങളുടെ യാത്ര.

എന്നാല്‍ ത്യാഗോജ്ജലമായ ഈ പ്രവര്‍ത്തനങ്ങളുടെമേല്‍ കളങ്കം ചാര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ബലമായി പിടിച്ചെടുത്ത് വഴിമാറ്റിക്കൊണ്ടുപോകുന്നു എന്ന വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ പാര്‍ട്ടിക്കെതിരെയാണ് ഈ ആരോപണം വ്യാപകമായി ഉന്നയിക്കെപ്പടുന്നത്. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി സി.പി.ഐ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും പിടിച്ചെടുത്ത് പാര്‍ട്ടി വക സഹായമായി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയാണെന്നാണ് ഉന്നയിക്കപ്പെട്ട ആരോപണം.

ഈ ആരോപണം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മൂന്നാറിലുണ്ടായ സംഭവ വികാസം. സഹായ ഹസ്തവുമായെത്തിയ ലോറിയിലെ സാമഗ്രികള്‍ സി.പി.എം ഓഫിസിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടയുകയുണ്ടായി. തമിഴ്‌നാട്ടിലെ ഡി.എം.കെ എം.എല്‍.എ ഐ. പെരിയസാമി യുടെ നേതൃത്വത്തില്‍ ദിണ്ടുക്കല്‍ ജില്ലയില്‍ നിന്ന് സ്വരൂപിച്ച അരി ഉള്‍പ്പെടെയുള്ള 15 ലക്ഷത്തിന്റെ സാധനങ്ങളാണ് സി.പി.എം കേന്ദ്രങ്ങള്‍ വഴിതടഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. മൂന്നാറില്‍ വാഹനം തടഞ്ഞ് എവിടേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോള്‍ മൂന്നാര്‍ സി.പി.എം ഓഫീസിലേക്ക് കൊണ്ടുവരുവാന്‍ നിര്‍ദ്ദേശം ലഭിച്ചുവെന്നായിരുന്നു വാഹനത്തിന്റെ ഡ്രൈവറുടെ മറുപടി. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.

ഇതോടെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനായി കൊണ്ടു വന്നതാണെന്നും എന്നാല്‍ സി.പി.എം ഓഫീസില്‍ ഇറക്കി തിരിച്ചുപോകാന്‍ ചിലര്‍ നിര്‍ബന്ധിച്ചതായും ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കുകയുണ്ടായി. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാമഗ്രികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പാര്‍ട്ടി ഓഫീസുകളില്‍നിന്ന് വിതരണം ചെയ്യുന്നതെന്ന് പൊതുജനങ്ങളും പരാതിപ്പെടുന്നു. ദേവികുളം എം. എല്‍. എ യുടെ ഫണ്ടില്‍ നിന്ന് കൊടുക്കുന്നതായി കാണിച്ചാണ് പിടിച്ചെടുക്കുന്ന സാമഗ്രികള്‍ വിതരണം ചെയ്യുന്നതെന്ന് സി.പി.ഐ നേതാക്കളും ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന സാധന സാമഗ്രികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് എത്തുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്ന് സി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

ദൗര്‍ഭാഗ്യകരമായ ഇത്തരം നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയും ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനായികഠിന ശ്രമവും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടാന്‍ ഇടയാക്കും എന്നത് അവിതര്‍ക്കിതമാണ്. പ്രത്യേകിച്ച് സംസ്ഥാനം ഈ ദുരിതക്കയത്തില്‍ നിന്ന് കരകയറരുതെന്ന ആഗ്രഹവും അതിനായി അശ്രാന്ത പരിശ്രമവുമെല്ലാം നമ്മുടെ നാട്ടിലെ തന്നെ ഏതാനും കോണുകളില്‍ നിന്ന് ഉയരുന്ന സാഹചര്യത്തില്‍. രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ സംസ്ഥാനത്തിനെതിരെ ഉത്തരവാദപ്പെട്ടസ്ഥാനത്തിരിക്കുന്നവര്‍ പോലും കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍ അത്തരക്കാര്‍ക്ക് കച്ചിത്തുരുമ്പ് നല്‍കുകയാണ് ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ചെയ്യുന്നത്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ലഭ്യമാകുന്ന സഹായങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത്തരം വാര്‍ത്തകളെ ആഘേഷ പൂര്‍വം കൊണ്ടാടുമെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഈ പശ്ചാത്തലത്തില്‍ ഉറപ്പു വരുത്തപ്പെടേണ്ടതുണ്ട്. വീടുകള്‍ മാത്രമല്ല ഉപജീവനമാര്‍ഗങ്ങളെല്ലാം പ്രളയം കൊണ്ടുപോയ ഹതഭാഗ്യരായ ഒരു ജനവിഭാഗത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുറത്താണ്. അത് കൊണ്ടാണ് വാര്‍ധക്യകാല പെന്‍ഷന്‍ മുതല്‍ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങള്‍ക്ക് നീക്കിവെച്ച പണം പോലും സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുന്നത്. ഏതെങ്കിലും രീതിയിലുള്ള സ്വാധീന വലയങ്ങളിലേക്ക് ഈ സഹായം നീങ്ങിപ്പോകുമോ എന്ന ആശങ്ക ഒരാളിലും ഉടലെടുക്കുന്ന ഒരു സാഹചര്യവും ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending