Culture
രാജ്യദ്രോഹ കുറ്റത്തിന്റെ മാനദണ്ഡം
സുഫ്് യാന്‍ അബ്ദുസ്സലാം
ഭീമ-കൊരെഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാവോയിസ്റ്റ് ബന്ധവും തീവ്രവാദ പ്രോത്സാഹനവും ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തതും അവരുടെ വീടുകള്‍ റെയ്ഡ് ചെയ്തതും കോടതികളുടെയും നിയമവിശാരദന്മാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ജനാധിപത്യമെന്ന പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വാണ് വിമര്‍ശനമെന്നും വിമര്‍ശനം ഇല്ലാതാകുമ്പോള്‍ ആ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നുമാണ് പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിലടക്കരുതെന്ന ശക്തമായ നിര്‍ദ്ദേശം പൊലീസിന് നല്‍കുകയും കേസ് പരിഗണിക്കുന്നതുവരെ വീട്ടുതടങ്കലില്‍ വെക്കാമെന്നുമാണ് കോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് കോടതിയില്‍ പൊലീസ് പറഞ്ഞുനോക്കിയെങ്കിലും കോടതി അതിനു പുല്ലുവില നല്‍കിയില്ല.
സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ഒരാളെ രാജ്യദ്രോഹിയായി മുദ്ര കുത്താന്‍ ഇന്ത്യയില്‍ നിലവിലുള്ള രാജ്യവിരുദ്ധ നിയമം (124 എ) അനുവദിക്കുന്നില്ലെന്ന് ദേശീയ നിയമ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാനും അഭിപ്രായപ്പെട്ടത് പൊലീസ് നടപടിക്കേറ്റ തിരിച്ചടിയാണ്. സര്‍ക്കാര്‍ പറയുന്ന പല്ലവികള്‍ ആവര്‍ത്തിച്ചു പാടുകയെന്നതല്ല രാജ്യസ്നേഹത്തിന്റെ ലക്ഷണമെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് നിയമവിധേയമായ മാര്‍ഗങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നും നിയമ കമ്മീഷന് പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി ബ്രാഹ്മണ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പൊരുതാന്‍ പട്ടികജാതി വര്‍ഗ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ സായുധരായവരെ ഉപയോഗപ്പെടുത്താന്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് പദ്ധതിയുണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പൂനെ കോടതിയില്‍ സമര്‍പ്പിച്ച രേഖയിലുള്ളത്. തമിഴ്നാട്ടിലും ഗുജറാത്തിലും ദലിത് സംഘങ്ങള്‍ വളര്‍ന്നുവരുന്നുവെന്നും കേരളം, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മുസ്ലിം സംഘടനകള്‍ സായുധ പരിശീലനം നല്‍കുന്നുണ്ടെന്നുമൊക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാറിന്റെ രേഖയിലുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നൊക്കെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തി യു.എ.പി.എ ചുമത്തി എക്കാലത്തേക്കും ഇവരെ ജയിലിലടക്കാന്‍ മാത്രം ഇവരോട് സര്‍ക്കാരിനും പൊലീസിനും ഇത്രമാത്രം വിരോധമുണ്ടായതിന്റെ പിന്നിലുള്ള ചില പ്രത്യയശാസ്ത്രപരമായ അസുഖങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത് ശരിയല്ല. പൊലീസ് റെയ്ഡിന് വിധേയമായ പ്രമുഖ എഴുത്തുകാരനും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ കെ. സത്യനാരായണയോട് റെയ്ഡിന് വന്ന പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ദൈവങ്ങളുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക് പകരം എന്തിനാണ് അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്നതെന്നും കിട്ടുന്ന ശമ്പളംകൊണ്ട് ജീവിച്ചാല്‍ പോരേയെന്നും ബുദ്ധിജീവി ചമയണോ എന്നുമെല്ലാം പൊലീസ് ചോദിച്ചതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പറഞ്ഞു. ജാതീയതക്കെതിരെയും അയിത്താചരണത്തിനെതിരെയും അതിശക്തമായി പോരാടിയ അംബേദ്കറിനെക്കുറിച്ചും ഫുലെയെക്കുറിച്ചുമെല്ലാം പൊലീസ് ഇങ്ങനെ സംസാരിക്കണമെങ്കില്‍ പ്രശ്നം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പിന്നാക്ക ജാതിക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നവരായതുകൊണ്ടും പട്ടികജാതി വര്‍ഗ സമൂഹത്തോട് അവര്‍ക്കുള്ള ആഭിമുഖ്യംകൊണ്ടും മാത്രമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല.
ബ്രാഹ്മണര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയെന്നതാണ് സംഘ്പരിവാര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ള നയം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്തിലെ പ്രതാപ് സാഗര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്താനുള്ള അനുമതി സബര്‍ഗന്ധ ജില്ലാ ഭരണകൂടം നിഷേധിച്ചപ്പോള്‍ അതിനുള്ള കാരണം അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയത് പ്രതാപസാഗറില്‍ മത്സ്യബന്ധനം നടത്തുന്നത്വഴി ബ്രാഹ്മണരുടെ വികാരം വ്രണപ്പെടും എന്നായിരുന്നു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഒരു പൊതു സ്വഭാവമായി ഇത് മാറിയിരിക്കുന്നു. ഉന്നതര്‍ക്കും വരേണ്യവര്‍ഗങ്ങള്‍ക്കും പാദസേവ ചെയ്യുകയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുകയെന്ന ശൈലിയാണ് ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി മാത്രമേ ഇപ്പോള്‍ നടന്ന അറസ്റ്റിനെയും റെയ്ഡിനെയും കാണാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ ജനുവരിയില്‍ ഭീമ-കൊരെഗാവില്‍ ഉണ്ടായ സംഘര്‍ഷത്തിന് വഴിമരുന്നിട്ട് സഹായിച്ചുവെന്നതാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള കുറ്റപത്രം. പക്ഷേ സംഘ്പരിപാറുകാര്‍ ഒളിപ്പിച്ചുവെക്കുന്ന പരസ്യമായ ചില രഹസ്യങ്ങളുണ്ട്. കൊരെഗാവില്‍ ഡിസംബര്‍ 31ന് എല്‍ദാര്‍ പരിഷത്തിന്റെ പേരില്‍ നടന്ന പരിപാടിയുടെ പശ്ചാത്തലവും ആ പരിപാടി എങ്ങനെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നുമുള്ള കാര്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഏതൊരാള്‍ക്കും ആ രഹസ്യം വളരെ പെട്ടെന്ന് മനസ്സിലാവും.
മഹാരാഷ്ട്രയില്‍ പൂനെക്കടുത്ത പ്രദേശമാണ് ഭീമ-കൊരെഗാവ്. 1818ല്‍ മറാഠ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തി പേഷ്വ ബാജിറാവു രണ്ടാമന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നയിച്ച യുദ്ധത്തില്‍ ബാജിറാവു പരാജയപ്പെടുകയുണ്ടായി. അതിന്റെ അനുസ്മരണമെന്നോണമാണ് പട്ടികജാതി വര്‍ഗ സംഘടനകള്‍ പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ വിജയിച്ച ഒരു യുദ്ധം എന്തുകൊണ്ട് അനുസ്മരിക്കപ്പെടുന്നുവെന്ന ചോദ്യം സ്വാഭാവികമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ കൂടെയായിരുന്നു ആ പ്രദേശത്തെ പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പെട്ട മഹര്‍ സമുദായക്കാര്‍. അവരുടെ ഒരു പട്ടാള യൂണിറ്റ് ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ബാജിറാവു രണ്ടാമന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയപ്പോള്‍ മഹര്‍ സമുദായക്കാര്‍ ബാജിറാവുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കിയതിന് അവര്‍ക്ക് ന്യായമായ കാരണങ്ങളുണ്ടായിരുന്നു.
സ്വന്തം നാട്ടുകാര്‍ക്ക് പിന്തുണ നല്‍കാതെ ബ്രിട്ടീഷുകാര്‍ക്ക് എന്തുകൊണ്ട് പട്ടികജാതി വര്‍ഗ വിഭാഗമായ മഹര്‍ സമുദായം പിന്തുണ നല്‍കിയെന്ന കാര്യം അറിയേണ്ടതുണ്ട്. 1674ല്‍ ഛത്രപതി ശിവജി പ്രാരംഭം കുറിച്ച മറാഠ സാമ്രാജ്യം നാമാവശേഷമായത് 1818ല്‍ പേഷ്വാ ബാജിറാവു രണ്ടാമന് നയിച്ച ഈ യുദ്ധത്തോട് കൂടിയായിരുന്നു. മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും അതിന്റെ പട്ടാള സംവിധാനങ്ങളിലും വലിയ സംഭാവനകള്‍ നല്കിയവരായിരുന്നു മഹര്‍ സമുദായമടക്കമുള്ള ദലിത് സമൂഹം. 1761ല്‍ അഫ്ഗാനിലെ അഹ്മദ് ഷാക്കെതിരെ മറാഠകള്‍ നടത്തിയ മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ പോലും മഹര്‍ സമുദായം മറാഠകളുടെ കൂടെയായിരുന്നു. എന്നാല്‍ ബാജിറാവു ഒന്നാമന് ശേഷം 1795ല്‍ ബാജിറാവു രണ്ടാമന് ഭരണത്തിലേറിയതോടെ സ്ഥിതിഗതികള്‍ മാറി. മറാഠയിലെ ബ്രാഹ്മണ പ്രമാണിമാരുടെ പാവ മാത്രമായിരുന്ന ബാജിറാവു താഴ്ന്ന ജാതിക്കാരെ വളരെയധികം ദ്രോഹിച്ചു. സൈന്യത്തില്‍നിന്നും അവരെ പുറത്താക്കി. ഈ സമയത്ത് തന്നെയാണ് മറാഠകളും ബറോഡയിലെ ഗെയ്ക്ക്വാദുകളും തമ്മില്‍ റവന്യൂ വരുമാനങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്. ഗെയ്ക്ക്വാദുകള്‍ മഹര്‍ സമുദായമടക്കമുള്ള പട്ടിക ജാതിക്കാര്‍ ഉള്‍പ്പെടുന്ന വിഭാഗമാണ്. സുപ്രസിദ്ധ തമിഴ് നടന് രജനികാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ്. അദ്ദേഹം ഗെയ്ക്ക്വാദ് വിഭാഗത്തില്‍പെട്ട ആളാണത്രെ. മറാഠ സാമ്രാജ്യത്തിലെ ഏറ്റവും ഉന്നത സ്ഥാനം ഛത്രപതിയാണ്. അതിന്റെ തൊട്ടുതാഴെയാണ് പേഷ്വ അഥവാ പ്രധാനമന്ത്രി എന്ന സ്ഥാനം. പക്ഷേ ഫലത്തില്‍ പേഷ്വകള്‍ ആയിരുന്നു അധികാര കേന്ദ്രം. പേഷ്വ ബാജിറാവുവും ഗെയ്ക്ക്വാദുകളും തമ്മിലുള്ള റവന്യൂ തര്‍ക്കത്തില്‍ ഗെയ്ക്ക്വാദുകള്‍ക്ക് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാര്‍ സ്വീകരിക്കുകയും പേഷ്വയോട് കരാറില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ഒപ്പ്വെക്കാന്‍ നിരസിച്ചു. ഇതാണ് പേഷ്വാ ബാജിറാവുവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുണ്ടായ യുദ്ധത്തിന്റെ അടിസ്ഥാന കാരണം.
രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തങ്ങളെ ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തിയ ബാജിറാവുവിനോടുള്ള ശക്തമായ വിരോധം കാരണം മഹറുകള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചു. തങ്ങളുടെ സഹോദരങ്ങളായ ഗെയ്ക്ക്വാദുകള്‍ക്ക് വേണ്ടിയാണല്ലോ ബ്രിട്ടീഷുകാര്‍ യുദ്ധം നയിച്ചത്. യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ അവിടെ ഒരു വിജയ സ്തംഭം സ്ഥാപിച്ചു. കൊരെഗാവ് യുദ്ധത്തില്‍ ബാജിറാവുവിന്റെ കൂടെ 28000 പേരടങ്ങുന്ന മറാഠ സൈന്യം പോരാടിയിട്ടും മഹര്‍ സമുദായത്തിന്റെ അഞ്ഞൂറോളം വരുന്ന തുച്ഛമായ കാലാള്‍പ്പടക്ക് മുമ്പില്‍ പട്ടികജാതി വര്‍ഗവിരോധിയും ബ്രാഹ്മണരുടെ തോഴനുമായിരുന്ന ബാജിറാവുവിന് അടിയറവു പറയേണ്ടിവന്നു. ലജ്ജാകരമായ ഈ ഓര്‍മ്മകള്‍ സംഘ്പരിവാറിനെയും വരേണ്യവര്‍ഗത്തെയും 200 വര്‍ഷം കഴിഞ്ഞിട്ടും വേട്ടയാടുന്നുവെന്നതാണ് ഈ അനുസ്മരണ പരിപാടിയോടുള്ള സംഘ്പരിവാറിന്റെ വിരോധത്തിന് കാരണം.
ഇപ്പോള്‍ സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് വേണ്ടി പോരാടിയ മറാഠകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ ജയിച്ച യുദ്ധത്തിന്റെ അനുസ്മരണം നടത്തുന്നത് രാജ്യവിരുദ്ധമാണ് എന്നാണ്. സത്യത്തില്‍ പട്ടികജാതി വര്‍ഗ ക്കാര് അയിത്തത്തിനെതിരെയും അടിച്ചമര്‍ത്തലിനെതിരെയുമാണ് ബാജിറാവുവിനോട് യുദ്ധത്തിലേര്‍പ്പെട്ടത് എന്ന കാര്യം സംഘ്പരിവാറുകാര്‍ മറച്ചുവെക്കുകയാണ്. 1927ല്‍ രാജ്യത്തിന്റെ ഭരണഘടന ശില്പി ഡോ. ബി.ആര് അംബേദ്കര്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും യുദ്ധത്തില്‍ പങ്കെടുത്ത മഹര്‍ സമുദായക്കാരെ അനുസ്മരിക്കുകയും ചെയ്തതോടെ ഈ സ്ഥലത്തിനും സംഭവത്തിനും പുതുജീവന്‍ വന്നു. മഹര്‍ സമുദായാംഗമായിരുന്നതിന്റെ പേരില്‍ അദ്ദേഹവും വളരെയധികം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. 2005ല്‍ ആ പ്രദേശത്തുകാര്‍ ‘ഭീമ-കൊരെഗാവ് രണ്‍സ്തംഭ് സേവാ സംഘ്’ (ആഗഞടട) എന്ന പേരില്‍ സംഘടന രൂപീകരിക്കുകയുണ്ടായി. ഇന്ത്യാചരിത്രത്തിലെ തന്നെ തങ്ങളുടെ സമുദായം നടത്തിയ ധീരോദാത്തമായ പോരാട്ടത്തെ അനുസ്മരിക്കുന്നതിനും ആത്മാഭിമാനം കാത്തുസൂക്ഷിച്ചുകൊണ്ട് യുദ്ധം ചെയ്ത പട്ടികജാതി വര്‍ഗ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിശേഷിച്ചും ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിനാളുകളാണ് ജനുവരി ഒന്നിന് പ്രദേശം സന്ദര്‍ശിക്കാറുള്ളത്. സൈന്യങ്ങളില്‍നിന്നും വിരമിച്ച ധാരാളം പട്ടികജാതി വര്‍ഗ ഉദ്യോഗസ്ഥരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്താറുണ്ട്.
2018 ജനുവരി ഒന്നിന് സംഭവത്തിന്റെ ഇരുന്നൂറാം വാര്‍ഷികം വിപുലമായ രൂപത്തില്‍ തന്നെ ആഘോഷിക്കാന്‍ പട്ടികജാതി വര്‍ഗ സംഘടനകള്‍ മുന്നോട്ട് വന്നതാണ് തീവ്ര വലതുപക്ഷ ഹിന്ദുത്വ ബ്രാഹ്മണ സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള കാരണം. പട്ടികജാതി വര്‍ഗ സമൂഹം ഇന്നും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംഗമവേദിയില്‍ പ്രഭാഷകര്‍ അനുസ്മരിച്ചു. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ആധുനിക പേഷ്വകള്‍ ആണെന്ന പരാമര്‍ശമാണ് സംഘ്പരിവാറുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. പേഷ്വകള്‍ സ്ഥാപിക്കുകയും അവരുടെ അധികാര കേന്ദ്രമായി അവസാനംവരെ കൊണ്ട് നടന്നിരുന്ന പൂനയിലെ ശനിവാര്‍വഡ കോട്ടയില്‍ വെച്ചുതന്നെ ഈ പരിപാടി നടന്നതില്‍ സംഘ്പരിവാറുകാര്‍ കൂടുതല്‍ കുപിതരായി. അവര്‍ പരിപാടി അലങ്കോലമാക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. രണ്ടു പട്ടികജാതി വര്‍ഗ പ്രവര്‍ത്തകര്‍ അവിടെ വെച്ച് കൊല്ലപ്പെട്ടു. പിറ്റേദിവസം മുതല്‍ സംസ്ഥാന വ്യാപകമായി ദലിതര്‍ ബന്ദ് സംഘടിപ്പിച്ചത് മഹാരാഷ്ട്ര സര്‍ക്കാരിനെയും ആര്.എസ്.എസിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ബന്ദിലും അക്രമത്തിലുമായി ഒരാള്‍കൂടി കൊല്ലപ്പെട്ടു. മനോഹര്‍ സംബാജി, മിലിന്‍ഡ് എക്ബോട്ട് എന്നീ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ പൊലീസ് എഫ്.ഐ. ആര് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉഴപ്പിയപ്പോള്‍ സുപ്രീംകോടതി ശക്തമായ വിമര്‍ശനം നടത്തി. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന പട്ടികജാതി വര്‍ഗ പെണ്‍കുട്ടി പൂജ സകത് കൊല്ലപ്പെടുകയുണ്ടായി. ഇതുകൊണ്ടൊന്നും സംഘ്പരിവാര്‍ അടങ്ങിയില്ല. പട്ടികജാതി വര്‍ഗക്കാരെയും മുസ്ലിംകളെയും മാത്രമല്ല അവര്‍ വേട്ടയാടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ജേര്‍ണലിസ്റ്റുകളും അഭിഭാഷകരുമെല്ലാം അവരുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ദേശീയ നിയമ കമ്മീഷനും സുപ്രീംകോടതിയും രാജ്യത്തെ നിരവധി മാധ്യമങ്ങളും നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു നിന്നുകൊണ്ട് ‘സര്‍ക്കാര്‍-പൊലീസ്’ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ രംഗത്തുവരുന്നത് ശുഭോദര്‍ക്കമാണ്. രാജ്യം ഒരു ഫാസിസത്തിനും കീഴ്പ്പെടാന്‍ തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായി അതിനെ നിരീക്ഷിക്കാം.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world15 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala16 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

