Connect with us

Video Stories

ഉത്തര്‍പ്രദേശിലെ സംഘ് പരീക്ഷണം

Published

on

ഹനീഫ പുതുപറമ്പ്

ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്‍. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015 നവംബര്‍ 4 ന് ഷാരൂഖ്ഖാനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന ഇങ്ങിനെയായിരുന്നു: ‘രാജ്യത്തെ വലിയൊരു ജനവിഭാഗം ഷാരൂഖ് ഖാന്റെ സിനിമകളെ ബഹിഷ്‌കരിക്കാന്‍ തയാറായാല്‍, മറ്റേതൊരു സാധാരണ മുസ്‌ലിമിനെയും പോലെ ഷാരൂഖ് ഖാനും തെരുവില്‍ അലയേണ്ടിവരും. പാക്കിസ്താനി ഭീകരന്‍ നഫീസ് നയീദിന്റെയും ഷാരൂഖ് ഖാന്റെയും വാക്കുകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.’ ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നടനായ ഒരാളെക്കുറിച്ച് അയാള്‍ പേരുകൊണ്ട് മുസ്‌ലിമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത്ര പ്രകോപിതനായി പ്രതികരിച്ച ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഒരു ഹൈന്ദവ യുവതിയെ വിവാഹം കഴിച്ച ഷാരൂഖ്, തന്റെ വീട്ടില്‍ ഹൈന്ദവ വിഗ്രഹങ്ങളും ഖുര്‍ആനും ഒരു പോലെയാണെന്നും അഞ്ച് നേരം നമസ്‌കരിക്കുന്ന തരത്തിലുള്ള ഒരു മത വിശ്വാസിയല്ല താനെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും യോഗി ആദിത്യനാഥിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ അദ്ദേഹത്തിന് കിട്ടിയില്ല എന്നു മാത്രമല്ല കടുത്ത അധിക്ഷേപത്തിന് പാത്രമാവുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ യോഗി ആദിത്യനാഥ് വേറെയും നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 സെപ്തംബര്‍ 7ന് ആദിത്യനാഥ് നടത്തിയ ഒരു പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘രണ്ടര വര്‍ഷം സമാജ്‌വാദി പാര്‍ട്ടി യു.പി ഭരിച്ചപ്പോള്‍ 450 വര്‍ഗീയ കലാപങ്ങളുണ്ടായി. കാരണം ഇവിടെ ഒരു പ്രത്യേക സമുദായക്കാരുടെ ജന സംഖ്യ പലമടങ്ങായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു സ്ഥലത്ത് 10 മുതല്‍ 20 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒറ്റപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകും. ഇത് 20 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ അവിടെ വര്‍ഗീയ ലഹളകളുണ്ടാകും; ന്യൂനപക്ഷങ്ങളുടെ എണ്ണം 35 ശതമാനത്തില്‍ അധികമാണെങ്കില്‍ അവിടെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് താമസിക്കാനേ പറ്റാത്ത സാഹചര്യമുണ്ടാകും.’
മതേതരത്വത്തെക്കുറിച്ചും കടുത്ത നിലപാടുകള്‍ ഉള്ളയാളാണ് യോഗി ആദിത്യനാഥ്. 2013 ഓഗസ്റ്റ് 13ന് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘ബി.ജെ.പിയല്ലാത്ത പാര്‍ട്ടികള്‍ പറയുന്നത് ഞങ്ങള്‍ മതേതരവാദികള്‍ ആണെന്നാണ്, പക്ഷെ അവര്‍ നടപ്പിലാക്കുന്നതോ വര്‍ഗീയ അജണ്ടയും. 12 ലക്ഷത്തോളം ഹിന്ദു സന്യാസികളുണ്ട് രാജ്യത്ത്. എന്നാല്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇമാമുമാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ കുറിച്ചാണ്. ഇതാണോ, നിങ്ങള്‍ പറയുന്ന മതേതരത്വം?’
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ പോലും ഒരു മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കാതെ, വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെ ഏറ്റവും തീവ്രമായ ഹിന്ദുത്വ നിലപാടുകള്‍ ഉള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ തങ്ങളുടെ ഭരണം ഏതു രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്ന സന്ദേശം കൂടിയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
നേരത്തെ കല്യാണ്‍സിങ് മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഒട്ടും മോശക്കാരനായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ പ്രശ്‌നം മതേതര ഭാരതം എന്ന സങ്കല്‍പത്തിനു നേരെയുള്ള വെല്ലുവിളികളാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നായി ഏറ്റവും പ്രധാനമായി എടുത്തു പറയുന്ന കാര്യമാണ് മതേതരത്വം. ‘ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാന്‍’ തീരുമാനിച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളല്ല ഇവയൊന്നും. ഇന്ത്യയുടെ മതേതര സ്വഭാവം ഒന്നുകൂടി ഉറപ്പ് വരുത്തുന്നതിനായാണ്, ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് ഭരണഘടനയുടെ 29, 30 വകുപ്പുകള്‍.
ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം എന്ന തലക്കെട്ടുള്ള 29-ാം വകുപ്പ് ഇങ്ങിനെയാണ്: ‘ഭാരതത്തിന്റെ ഭൂപ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ, ലിപിയോ, സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.’ 30-ാം വകുപ്പ്, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവ മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്’, എന്ന് ഉറപ്പ് നല്‍കുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍, ഒരു ന്യൂനപക്ഷത്തിന്റെ, അത് മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും നടത്തിപ്പിന്‍ കീഴിലാണെന്നുള്ളതിന്റെ കാരണത്താല്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനെതിരായി രാഷ്ട്രം വിവേചനം കാണിക്കാന്‍ പാടുള്ളതല്ല.’ എന്നും ഇതിന്റെ രണ്ടാം ഉപവകുപ്പായി ഭരണഘടനയിലുണ്ട്. മനഃസാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യവും നല്‍കുന്ന 25-ാം വകുപ്പും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുക മാത്രമല്ല ചെയ്തത്. അതോടൊപ്പം എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം മൗലികാവകാശമായി ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നു നമ്മുടെ ഭരണഘടന. രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്നതും എല്ലാ മതങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും തുല്യ പരിഗണന എന്നതുമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ന്യൂനപക്ഷങ്ങളും അവരുടെ വോട്ടും അവരുടെ അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതേയില്ല എന്ന സന്ദേശമാണ് യു.പി തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി രാജ്യത്തിന് നല്‍കിയത്. 403 സീറ്റില്‍ ഒന്നില്‍ പോലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും വിജയം അനായാസമാണെന്ന് അവര്‍ പറയുന്നു. 18നും 20നും ഇടയില്‍ ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍, നിയമസഭയിലെ എം.എല്‍.എമാരില്‍ 5.9 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുള്ളത് 24 പേര്‍. കേരളത്തില്‍ മുസ്‌ലിംലീഗിന് മാത്രം ഇപ്പോള്‍ 18 എം.എല്‍.എമാരുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ അത്ര മുസ്‌ലിംകളുള്ള സംസ്ഥാനമാണ് യു.പി എന്നു കൂടി ഓര്‍ക്കണം.
‘സബ്കാസാഥ്, സബ്കാ വികാസ്’ എന്നൊരു മുദ്രാവാക്യം മോദി ഇടക്കിടെ പറയാറുണ്ട്. യു.പി തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ മോദിയുടെ പ്രതികരണം ‘ഞാന്‍ ഒരു പുതിയ ഇന്ത്യയെ കാണുന്നു; പുതിയ അവസരങ്ങളുടെ ഒരു ഇന്ത്യ’ എന്നായിരുന്നു. ആ പുതിയ ഇന്ത്യയുടെ മാതൃക, യോഗി ആദിത്യനാഥിനു കീഴിലുള്ള യു.പി ആണെങ്കില്‍ ഏറെ ആശങ്കപ്പെടാനുണ്ട്.
ബി.ജെ.പി അല്ലാത്ത എല്ലാ പാര്‍ട്ടികളും നിരന്തരം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കപട മതേതരവാദികളാണ് എന്നാണ് അവര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തീരെ പരിഗണിക്കാത്ത ഒരു പരീക്ഷണശാലയായി യു.പി ഭരണത്തെ കാണുകയാണെങ്കില്‍ അതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു പരീക്ഷണത്തിന്റെ വിജയമാണ് മോദി. ഇനി യു.പിയില്‍ നടക്കാന്‍ പോകുന്ന പരീക്ഷണം ഇതിനെക്കാള്‍ കടുത്തതായിരിക്കും. മതേതര ഇന്ത്യയുടെ ഭാവിയില്‍ ഏറെ ആശങ്ക തോന്നുന്ന സാഹചര്യങ്ങളാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending