Connect with us

Video Stories

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

Published

on

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എല്ലാവിധ മാംസ വില്‍പനയും നിരോധിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ഭരണഘടന ആണയിട്ട് അധികാരത്തിലേറിയ യോഗി ആദിത്യനാഥ് ഘോരഖ്പൂരില്‍ മാത്രമല്ല, മുസ്്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടിയിരിക്കുകയാണ്. സംഘ്പരിവാറുകാര്‍ അറവുശാലകളില്‍ അതിക്രമിച്ചുകയറി അവ തകര്‍ക്കുന്ന സംഭവവും പതിവായിരിക്കുന്നു. പ്രത്യക്ഷമായി പതിനായിരക്കണക്കിന് ആളുകളും പരോക്ഷമായി പത്തു ലക്ഷം പേരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. തലമുറകളായി ഇവിടെ അറവുശാലകള്‍ നടത്തിവരുന്നവര്‍ക്കെതിരെയാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ കിരാത നടപടിയെടുത്തിരിക്കുന്നത്.

അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതിന്റെ പേരില്‍ പലയിടത്തും അഴിഞ്ഞാടുകയാണ് ഉദ്യോഗസ്ഥരും സംഘി പ്രഭൃതികളും. അമ്പതോളം കച്ചവടക്കാരെ അറസ്റ്റുചെയ്യുകയും മുപ്പതോളം എഫ്.ഐ.എസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. എല്ലാ അറവുശാലകളും പൂട്ടാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണത്രെ. പാവപ്പെട്ട ഗ്രാമീണരാണ് ജീവിതവൃത്തിയായി ഈ തൊഴില്‍ ചെയ്തുവരുന്നത്. ഘോരഖ്പൂരിലെ എല്ലാ അറവുശാലകളും അനധികൃതമാണ് എന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവു പോലും ചോദിക്കാതെയാണ് നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലും കഴിയുകയാണ് ഈ സാധുക്കള്‍. ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെതന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അനധികൃതമായ അറവുശാലകള്‍ പൂട്ടുമെന്നത് ബി.ജെ.പിയുടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ചുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലാത്തവ പൂട്ടുന്നതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നയമാണെന്നാണ് പറയുന്നതെങ്കില്‍ ലക്ഷ്‌ക്കണക്കിന് പേരുടെ ജീവനോപാധി ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇതിനിരയായവരുടെ ജോലിയും വരുമാന മാര്‍ഗവും പുനരധിവാസവും നിവൃത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. ഇതിനായി എന്തു സമന്വയനീക്കവും തയ്യാറെടുപ്പുമാണ് ബി.ജെ. പി നടത്തിയിട്ടുള്ളത്. രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ മാംസ-തുകല്‍ വ്യവസായത്തിന് മുഖ്യ പങ്കാണുള്ളത്. ഹിന്ദുക്കളടക്കം കോടികളുടെ തുകല്‍ ബിസിനസ് ചെയ്യുന്നുമുണ്ട്. 26,685 കോടി രൂപയുടെ ബിസിനസാണിത്. ഇതില്‍ മുസ്്‌ലിംകളാണ് ഏറ്റവും താഴേക്കിടയിലെ ജോലി ചെയ്തുവരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പത്തു കൊല്ലം മുമ്പ് നിശ്ചയിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനെട്ടുകോടി വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആറു ശതമാനം മാത്രമാണ് രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. പലരുടെയും നില ആദിവാസികളുടെയും ദലിതുകളുടേതിനും തുല്യം. ദരിദ്രര്‍ ദേശീയ ശരാശരിയേക്കാളും കൂടുതലും.
ഇനി മാംസഭക്ഷണം കഴിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാലും സാമാന്യജ്ഞാനമുള്ളവരാരും പറയില്ല. കാട്ടില്‍ വളര്‍ന്ന ആദിമ മനുഷ്യന്‍ മുതലുള്ള ഭക്ഷണമാണ് മാംസം. ഇന്ത്യയില്‍ ബ്രാഹ്മണരൊഴികെയുള്ളവരെല്ലാം അത് കഴിക്കാറുണ്ട്. അപൂര്‍വമായി ബ്രാഹ്മണരും. പശ്ചിമ ബംഗാളില്‍ ബ്രാഹ്മണര്‍ മല്‍സ്യ ഭക്ഷണം കഴിക്കാറുണ്ട്. അതിഥികള്‍ക്ക് ഇളം പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നല്‍കണമെന്നാണ് ഹിന്ദു നവോത്ഥാനത്തിന്റെ വക്താവായി സംഘ്പരിവാരം ഉദ്‌ഘോഷിക്കുന്ന സ്വാമി വിവേകാനന്ദന്‍ വരെ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വൈദേശികളായ ആര്യന്മാരുടെ വക്താവായ ദനാനന്ദ സരസ്വതിയാണ് പശുവിനെ ഹിന്ദുവിശുദ്ധ ബിംബമാക്കി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേറ്റുപിടിക്കുകയായിരുന്നു ചിലര്‍. രാജ്യത്തുതന്നെ പശുമാംസം ഭക്ഷിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ബീഫ്, ആട്, കോഴി പോലുള്ളവക്കാണ് പ്രിയം കൂടുതല്‍. പല സംസ്ഥാനങ്ങളിലും പശുമാംസം നിരോധിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റെല്ലാ മാംസവും നിരോധിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതിന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം. അപ്പോള്‍ എന്താണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പൗരന്മാരെല്ലാം സസ്യഭോജനത്തിലേക്ക് മാത്രമായി മടങ്ങണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മറുപടി പറയേണ്ടത് രാജ്യം ഒന്നടങ്കമാണ്. അതോ ബ്രാഹ്മണ്യവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരലാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്.
സബ്കാ സര്‍ക്കാര്‍, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി ഇടക്കിടെ പറയാറ്. ആദിത്യനാഥും ഇതുരുവിട്ടിരുന്നു. പക്ഷേ ഇതൊന്നും പ്രയോഗത്തിലുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും മുസ്്‌ലിംകള്‍ കൂടുതലുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ തന്നെയാണ് കാല്‍ നൂറ്റാണ്ടുമുമ്പ് രാമന്റെ പേരില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് സംഘ്പരിവാറുകാര്‍ ഇതേതരത്തിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ തച്ചുതകര്‍ത്തത്. സ്വന്തമായി എന്ത് ചിന്തിക്കണം, അണിയണം, എന്തുവിശ്വസിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഭരണഘടനാപരമായി പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ നടത്തുന്ന ഇത്തരം അട്ടഹാസങ്ങള്‍ പാവപ്പെട്ട ജനതയോടുള്ള തുറന്ന യുദ്ധമാണ്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം എതിരാണ് ഈ നീക്കം. ഇതിനു മറുപടി പറയേണ്ടത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളൊന്നടങ്കമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending