Connect with us

Video Stories

ഉത്തര്‍പ്രദേശിലെ സംഘ് പരീക്ഷണം

Published

on

ഹനീഫ പുതുപറമ്പ്

ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്‍. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015 നവംബര്‍ 4 ന് ഷാരൂഖ്ഖാനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന ഇങ്ങിനെയായിരുന്നു: ‘രാജ്യത്തെ വലിയൊരു ജനവിഭാഗം ഷാരൂഖ് ഖാന്റെ സിനിമകളെ ബഹിഷ്‌കരിക്കാന്‍ തയാറായാല്‍, മറ്റേതൊരു സാധാരണ മുസ്‌ലിമിനെയും പോലെ ഷാരൂഖ് ഖാനും തെരുവില്‍ അലയേണ്ടിവരും. പാക്കിസ്താനി ഭീകരന്‍ നഫീസ് നയീദിന്റെയും ഷാരൂഖ് ഖാന്റെയും വാക്കുകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.’ ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നടനായ ഒരാളെക്കുറിച്ച് അയാള്‍ പേരുകൊണ്ട് മുസ്‌ലിമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത്ര പ്രകോപിതനായി പ്രതികരിച്ച ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഒരു ഹൈന്ദവ യുവതിയെ വിവാഹം കഴിച്ച ഷാരൂഖ്, തന്റെ വീട്ടില്‍ ഹൈന്ദവ വിഗ്രഹങ്ങളും ഖുര്‍ആനും ഒരു പോലെയാണെന്നും അഞ്ച് നേരം നമസ്‌കരിക്കുന്ന തരത്തിലുള്ള ഒരു മത വിശ്വാസിയല്ല താനെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും യോഗി ആദിത്യനാഥിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ അദ്ദേഹത്തിന് കിട്ടിയില്ല എന്നു മാത്രമല്ല കടുത്ത അധിക്ഷേപത്തിന് പാത്രമാവുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ യോഗി ആദിത്യനാഥ് വേറെയും നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 സെപ്തംബര്‍ 7ന് ആദിത്യനാഥ് നടത്തിയ ഒരു പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘രണ്ടര വര്‍ഷം സമാജ്‌വാദി പാര്‍ട്ടി യു.പി ഭരിച്ചപ്പോള്‍ 450 വര്‍ഗീയ കലാപങ്ങളുണ്ടായി. കാരണം ഇവിടെ ഒരു പ്രത്യേക സമുദായക്കാരുടെ ജന സംഖ്യ പലമടങ്ങായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു സ്ഥലത്ത് 10 മുതല്‍ 20 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒറ്റപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകും. ഇത് 20 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ അവിടെ വര്‍ഗീയ ലഹളകളുണ്ടാകും; ന്യൂനപക്ഷങ്ങളുടെ എണ്ണം 35 ശതമാനത്തില്‍ അധികമാണെങ്കില്‍ അവിടെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് താമസിക്കാനേ പറ്റാത്ത സാഹചര്യമുണ്ടാകും.’
മതേതരത്വത്തെക്കുറിച്ചും കടുത്ത നിലപാടുകള്‍ ഉള്ളയാളാണ് യോഗി ആദിത്യനാഥ്. 2013 ഓഗസ്റ്റ് 13ന് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘ബി.ജെ.പിയല്ലാത്ത പാര്‍ട്ടികള്‍ പറയുന്നത് ഞങ്ങള്‍ മതേതരവാദികള്‍ ആണെന്നാണ്, പക്ഷെ അവര്‍ നടപ്പിലാക്കുന്നതോ വര്‍ഗീയ അജണ്ടയും. 12 ലക്ഷത്തോളം ഹിന്ദു സന്യാസികളുണ്ട് രാജ്യത്ത്. എന്നാല്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇമാമുമാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ കുറിച്ചാണ്. ഇതാണോ, നിങ്ങള്‍ പറയുന്ന മതേതരത്വം?’
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ പോലും ഒരു മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കാതെ, വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെ ഏറ്റവും തീവ്രമായ ഹിന്ദുത്വ നിലപാടുകള്‍ ഉള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ തങ്ങളുടെ ഭരണം ഏതു രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്ന സന്ദേശം കൂടിയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
നേരത്തെ കല്യാണ്‍സിങ് മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഒട്ടും മോശക്കാരനായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ പ്രശ്‌നം മതേതര ഭാരതം എന്ന സങ്കല്‍പത്തിനു നേരെയുള്ള വെല്ലുവിളികളാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നായി ഏറ്റവും പ്രധാനമായി എടുത്തു പറയുന്ന കാര്യമാണ് മതേതരത്വം. ‘ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാന്‍’ തീരുമാനിച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളല്ല ഇവയൊന്നും. ഇന്ത്യയുടെ മതേതര സ്വഭാവം ഒന്നുകൂടി ഉറപ്പ് വരുത്തുന്നതിനായാണ്, ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് ഭരണഘടനയുടെ 29, 30 വകുപ്പുകള്‍.
ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം എന്ന തലക്കെട്ടുള്ള 29-ാം വകുപ്പ് ഇങ്ങിനെയാണ്: ‘ഭാരതത്തിന്റെ ഭൂപ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ, ലിപിയോ, സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.’ 30-ാം വകുപ്പ്, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവ മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്’, എന്ന് ഉറപ്പ് നല്‍കുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍, ഒരു ന്യൂനപക്ഷത്തിന്റെ, അത് മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും നടത്തിപ്പിന്‍ കീഴിലാണെന്നുള്ളതിന്റെ കാരണത്താല്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനെതിരായി രാഷ്ട്രം വിവേചനം കാണിക്കാന്‍ പാടുള്ളതല്ല.’ എന്നും ഇതിന്റെ രണ്ടാം ഉപവകുപ്പായി ഭരണഘടനയിലുണ്ട്. മനഃസാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യവും നല്‍കുന്ന 25-ാം വകുപ്പും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുക മാത്രമല്ല ചെയ്തത്. അതോടൊപ്പം എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം മൗലികാവകാശമായി ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നു നമ്മുടെ ഭരണഘടന. രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്നതും എല്ലാ മതങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും തുല്യ പരിഗണന എന്നതുമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ന്യൂനപക്ഷങ്ങളും അവരുടെ വോട്ടും അവരുടെ അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതേയില്ല എന്ന സന്ദേശമാണ് യു.പി തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി രാജ്യത്തിന് നല്‍കിയത്. 403 സീറ്റില്‍ ഒന്നില്‍ പോലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും വിജയം അനായാസമാണെന്ന് അവര്‍ പറയുന്നു. 18നും 20നും ഇടയില്‍ ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍, നിയമസഭയിലെ എം.എല്‍.എമാരില്‍ 5.9 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുള്ളത് 24 പേര്‍. കേരളത്തില്‍ മുസ്‌ലിംലീഗിന് മാത്രം ഇപ്പോള്‍ 18 എം.എല്‍.എമാരുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ അത്ര മുസ്‌ലിംകളുള്ള സംസ്ഥാനമാണ് യു.പി എന്നു കൂടി ഓര്‍ക്കണം.
‘സബ്കാസാഥ്, സബ്കാ വികാസ്’ എന്നൊരു മുദ്രാവാക്യം മോദി ഇടക്കിടെ പറയാറുണ്ട്. യു.പി തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ മോദിയുടെ പ്രതികരണം ‘ഞാന്‍ ഒരു പുതിയ ഇന്ത്യയെ കാണുന്നു; പുതിയ അവസരങ്ങളുടെ ഒരു ഇന്ത്യ’ എന്നായിരുന്നു. ആ പുതിയ ഇന്ത്യയുടെ മാതൃക, യോഗി ആദിത്യനാഥിനു കീഴിലുള്ള യു.പി ആണെങ്കില്‍ ഏറെ ആശങ്കപ്പെടാനുണ്ട്.
ബി.ജെ.പി അല്ലാത്ത എല്ലാ പാര്‍ട്ടികളും നിരന്തരം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കപട മതേതരവാദികളാണ് എന്നാണ് അവര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തീരെ പരിഗണിക്കാത്ത ഒരു പരീക്ഷണശാലയായി യു.പി ഭരണത്തെ കാണുകയാണെങ്കില്‍ അതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു പരീക്ഷണത്തിന്റെ വിജയമാണ് മോദി. ഇനി യു.പിയില്‍ നടക്കാന്‍ പോകുന്ന പരീക്ഷണം ഇതിനെക്കാള്‍ കടുത്തതായിരിക്കും. മതേതര ഇന്ത്യയുടെ ഭാവിയില്‍ ഏറെ ആശങ്ക തോന്നുന്ന സാഹചര്യങ്ങളാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending