Connect with us

Video Stories

ഒരു വര്‍ഷത്തിനിടെ വാര്‍നര്‍ക്ക് എട്ടാം സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് പരമ്പര

Published

on

സിഡ്‌നി: പാകിസ്താനെതിരായ നാലാം ഏകദിനത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 86 റണ്‍സിന്റെ വിജയം. ഡേവിഡ് വാര്‍നറിന്റെ സെഞ്ച്വറിയുടെ (130) പിന്‍ബലത്തില്‍ ഓസീസ് മുന്നോട്ടു വെച്ച 354 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 43.5 ഓവറില്‍ 267 റണ്‍സിന് പുറത്തായി. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ അലി (07) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

ഉമര്‍ അക്മലും (11) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ് വാനും (10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഓപണര്‍ ഷര്‍ജീല്‍ ഖാന്‍ (74), ബാബര്‍ അസം (31), മുഹമ്മദ് ഹഫീസ് (40), ഷുഹൈബ് മാലിക് (47) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ഓസീസിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇതു മതിയായിരുന്നില്ല. ഓസീസിനു വേണ്ടി ഹാസല്‍ വുഡ്, സാംപ എന്നിവര്‍ മൂന്ന് വിക്കറ്റും ടിം ഹെഡ് രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്താന്‍ പാക് ഫീല്‍ഡര്‍മാരാണ് ഏറെ സഹായിച്ചത്.

 

ഒന്നിനു പിറകെ ഒന്നായി എട്ടോളം ക്യാച്ചുകള്‍ നിലത്തിട്ട് ചോരുന്ന കൈകളുമായി സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന ഫീല്‍ഡിങുമായി പാക് താരങ്ങള്‍ കളത്തില്‍ കളി മറന്നതോടെ 353 റണ്‍സാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു കൂട്ടിയത്.  ഹസന്‍ അലി, ക്യാപ്റ്റന്‍ അസ്ഹര്‍ അലി, ഷര്‍ജീല്‍ ഖാന്‍ എന്നിവര്‍ ക്യാച്ച് വിടുന്നതിലും ഫീല്‍ഡിങ് പിഴവുകളിലൂടെ റണ്‍സ് വിട്ടു കൊടുക്കുന്നതിലും മത്സരിക്കുകയായിരുന്നു. 119 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും രണ്ട് സിക്‌സ്‌റുകളുമടക്കം 130 റണ്‍സാണ് വാര്‍നര്‍ അടിച്ചു കൂട്ടിയത്.

 

കഴിഞ്ഞ 12 മാസത്തിനിടെ വാര്‍ണര്‍ നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. ടെസ്റ്റിലും ഏകദിനത്തിലുമായി കളിച്ച കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളില്‍ അഞ്ചിലും താരം ഇതിനോടകം സെഞ്ച്വറി നേടിക്കഴിഞ്ഞു. 44 പന്തില്‍ നിന്നും 78 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലും, 36 പന്തില്‍ 51 റണ്‍സെടുത്ത ടിം ഹെഡും 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തും ആതിഥേയര്‍ക്കു വേണ്ടി മികവ് പ്രകടിപ്പിച്ചു. പാകിസ്താനു വേണ്ടി ഹസന്‍ അലി അഞ്ചു വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ഓസീസ് പരമ്പര സ്വന്തമാക്കി. അഞ്ചു മത്സര പരമ്പരയില്‍ ഓസീസ് 3-1ന് മുന്നിലാണ്. അവസാന മത്സരം 26ന് നടക്കും.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending