Connect with us

More

ഇനി രാഹുല്‍

Published

on

 

മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് കരുത്ത് പകരാന്‍ കോണ്‍ഗ്രസിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുലിനെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായും അറിയിച്ചത്. രാഹുല്‍ ഈ മാസം 16ന് സ്ഥാനമേറ്റെടുക്കും. രാവിലെ 11ന് എ.ഐ.സി.സി. ആസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധി രാഹുലിന് ചുമതല കൈമാറും.
19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം നടക്കുന്നത്. എതിരില്ലാതെയായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍. 2007 സെപ്റ്റംബര്‍ 24 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം 2013 ജനുവരി മുതല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു.
രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന അധികാര കൈമാറ്റം ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 16ന് സോണിയ ഗാന്ധി എ.ഐ.സി.സിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. ഇതോടെ കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ പാര്‍ട്ടി ഓഫീസ് മോടിപിടിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
രാഹുല്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും പ്രമുഖ നേതാക്കളുമെല്ലാം ഡല്‍ഹിയിലെത്തും. മകന് അധികാരം കൈമാറുന്നതിന് മുമ്പായി സോണിയാ ഗാന്ധി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാഹുല്‍ ഇപ്പോള്‍ ഗുജറാത്തിലാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പാണ് പാര്‍ട്ടിയുടെ തലപ്പത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവ്.
രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം സാമൂഹിക, രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമായി നില്‍ക്കുമ്പോഴാണ് രാഹുല്‍ അധികാരമേല്‍ക്കുന്നത്. പ്രതിസന്ധികളും അവസരങ്ങളും ഒരുപോലെ ഈ 47കാരന് മുന്നിലുണ്ട്.
ഏഴ് പതിറ്റാണ്ടോളം ഇന്ത്യയെ ഭരിച്ച കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടത്തില്‍ പുതുഊര്‍ജമാകാന്‍ രാഹുലിന് കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാജ്യത്ത് അവകാശനിഷേധവും അസഹിഷ്ണുതയും രൂക്ഷമായികൊണ്ടിരിക്കുന്നസമയത്ത് പാര്‍ട്ടിയുടെ തലപ്പത്തെത്തുമ്പോള്‍ അത് രാഷ്ട്രീയമായി മുതലെടുക്കുകയെന്നത് തന്നെയാകും രാഹുല്‍ നേരിടുന്ന പ്രഥമ വെല്ലുവിളി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാഹുലിന് വരാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും പരീക്ഷണം തന്നെയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയോട് അങ്കം കുറിക്കുമ്പോള്‍ രാഹുലിനും കോണ്‍ഗ്രസിനും അനുകൂല ഘടകങ്ങള്‍ നിരവധിയുണ്ട്.
രാജ്യത്തെ പ്രമുഖ വോട്ടുബാങ്കായ ദലിത്-കാര്‍ഷക വിഭാഗങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ് ഇതില്‍ പ്രധാനം. ഗുജറാത്തിലെ പ്രചാരണരംഗത്ത് ശക്തമായ ചലനമുണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞു എന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്ഥാനമൊഴിയുന്നതോടെ സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി മേധാവിയായി തുടരും. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് ചുക്കാന്‍ പിടിച്ചത് 71 കാരിയായ സോണിയയായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ നീളുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കൈപിടിയ്ക്കുന്നതോടെ ഇനി രാഹുലും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

Trending