Connect with us

Video Stories

ബഹുസ്വരതാവാദവും വികേന്ദ്രീകൃത അധികാര വ്യവസ്ഥയും

Published

on

 

‘തുല്യാവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവ ജീവവായുപോലെയാണ്. ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല’ – മായാ അംഗേലു (അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയും)
ഇന്ത്യക്കാണ് യഥാര്‍ത്ഥത്തില്‍ ‘മഴവില്‍ ദേശം’ എന്നു വിളിക്കപ്പെടാന്‍ സൗത്ത് ആഫ്രിക്കയേക്കാള്‍ അവകാശമുള്ളത്. വൈവിധ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് ഈ ഭൂമി. അത്യുത്തര ദേശമായ ലഡാക്കില്‍ വസിക്കുന്ന ഡ്രോക്പ ഗോത്രക്കാര്‍ അതിപുരാതന കാലത്ത് ഇന്ത്യയെ ആക്രമിച്ച മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഡ്രോക്പകള്‍ ലോകത്തിലെ തന്നെ ഏറ്റവും കലര്‍പ്പില്ലാത്ത ആര്യ വംശജരാണ്. എന്നാല്‍ ഭാരതത്തിന്റെ ദക്ഷിണ മുനമ്പായ അന്തമാന്‍ ദ്വീപുകളില്‍ വസിക്കുന്ന ജരാവകള്‍ ശുദ്ധ നീഗ്രോ വംശജരാണ്. ഇന്ത്യ അതിന്റെ ആത്മാവില്‍, യൂറോപ്പിനേയും ആഫ്രിക്കയേയും ആവാഹിക്കുന്നു. ഈ വൈവിധ്യങ്ങള്‍ പരസ്പര ആദാന പ്രദാന പ്രക്രിയയിലൂടെ ഒരു സങ്കര സംസ്‌കാരത്തെ സൃഷ്ടിക്കുന്നു.
ഹിന്ദു ദേവഗണത്തിലെ മഹാ ദേവനായ ശിവന്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന രുദ്ര വീണ എന്ന സംഗീതോപകരണത്തിന്റെ ഇന്നത്തെ മുഖ്യ പ്രയോക്താവ് മുസ്‌ലിമായ അലി സാക്കി ഹൈദറാണ്. 20ാം നൂറ്റാണ്ടില്‍ ഒരു രുദ്ര വീണയെ പുനപ്രതിഷ്ഠിച്ചതാവട്ടെ സിയ മൊഹിയുദ്ദീന്‍ ദാഗറും. ആസാദ് അലി ഖാന്‍, ബന്‍ദെ അലി ഖാന്‍, ബഹാവുദ്ദീന്‍ ദാഗര്‍, നൗബത്ത് ഖാന്‍, വസീര്‍ ഖാന്‍ തുടങ്ങിയ മുസ്‌ലിം സംഗീതജ്ഞരാണ് ശിവ-പാര്‍വതി പ്രണയത്തിന്റെ പ്രതീകമായ ഈ സംഗീതോപകരണത്തെ വിശ്വ വിഖ്യാതമാക്കിയത്. ഇത് ഇന്ത്യന്‍ സങ്കര സംസ്‌കാരത്തിന്റേയും അതിന്റെ ഊടും പാവുമായ സാംസ്‌കാരിക ആദാന പ്രദാനങ്ങളുടെയും അനേക സഹസ്ര ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്.
ഈ സങ്കര സംസ്‌കൃതിയുടെ സമ്പന്ന പൈതൃകത്തെ പുലര്‍ത്തുക എന്നതും ഇന്ത്യന്‍ ജനതയുടെ മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങള്‍ക്ക് അതീതമായി സാഹോദര്യവും ലയ-മൈത്രി സ്വരച്ചേര്‍ച്ചയും വളര്‍ത്തുക എന്നതും ഭരണഘടനയുടെ 51എ (എഫ്) അനുച്ഛേദ പ്രകാരവും ഓരോ ഇന്ത്യന്‍ പൗരന്റേയും മൗലിക കര്‍ത്തവ്യമാണ്. സാമൂഹ്യ പരിസരത്തില്‍ ബഹുസ്വരത വാദവും (പ്ലൂരലിസം) രാഷ്ട്രീയ അധികാര ഘടനയില്‍ വികേന്ദ്രീകൃത അധികാര വ്യവസ്ഥയും (പോളിയാര്‍ക്കി) ഇന്ത്യയില്‍ പ്രസക്തമാവുന്നത് ഈ വൈവിധ്യങ്ങളുടെയും ആദാന പ്രദാന ആവാസ വ്യവസ്ഥയുടെയും വെളിച്ചത്തിലാണ്. ഇവ രണ്ടും നമ്മുടെ ഭരണഘടനാ മൂശയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഈ ആശയ ദ്വയം തന്നെയായിരിക്കണം ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭൂമിക.
വികേന്ദ്രീകൃത അധികാര വ്യവസ്ഥ എന്ന ആശയം പൂര്‍ണ രൂപത്തില്‍ അവതരിപ്പിച്ചത് അമേരിക്കന്‍ രാഷ്ട്രീയമീമാംസകനായ റോബര്‍ട്ട് ഡാല്‍ (1914-2014) ആണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമം സാധ്യമാവാന്‍ അഞ്ചു മുന്‍കൂര്‍ വ്യവസ്ഥകള്‍ അദ്ദേഹം മുന്നോട്ടുവെച്ചു: 1, കാര്യക്ഷമമായ പങ്കാളിത്തം -എല്ലാ പൗരന്‍മാര്‍ക്കും അവരവരുടെ മുന്‍ഗണനകള്‍ രൂപപ്പെടുത്താന്‍ തുല്യവും അവശ്യവുമായ അവസരം ലഭ്യമായിരിക്കണം. ഈ മുന്‍ഗണനകളെ പൊതു അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കാനും മുന്‍ഗണനകളെ സാധൂകരിക്കുന്ന കാരണങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനും പൗരന് കഴിയണം. 2, തുല്യമായ വോട്ടിങ് അവകാശം- ഓരോ പൗരനും ഒരു പൊതുവിഷയങ്ങളില്‍ അവന്റെ തീര്‍പ്പ്, മറ്റു പൗരന്മാരുടെ തീര്‍പ്പിന് തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം ഉറപ്പുവരുത്തണം. 3, പ്രബുദ്ധമായ ഗ്രഹണ ശക്തി- ഓരോ പൗരനും തനിക്ക് ഏറ്റവും യോജിച്ച തന്റെ താല്‍പര്യങ്ങളെ ഏറ്റവും സംരക്ഷിക്കുന്ന തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുന്ന അറിവ് നേടാനുള്ള അവസരം ഉണ്ടായിരിക്കണം. 4, അജണ്ടകള്‍ തീരുമാനിക്കാനുള്ള അവകാശം- പൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കണം. 5, ആസകലത്വം- രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാവര്‍ക്കും നിയമാനുസൃതമായ പങ്കാളിത്തം ഉണ്ടായിരിക്കണം.
രാഷ്ട്രീയമായ വികാസം പ്രാപിച്ച പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമത്തെയാണ് റോബര്‍ട്ട് ഡാല്‍ പോളിയാര്‍ക്കി എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, സര്‍വജനീനമായ വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സാമുദായിക സ്വയംഭരണം എന്നിവയാണ് പോളിയാര്‍ക്കിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍. വിവിധ അധികാര കേന്ദ്രങ്ങള്‍ പോളിയാര്‍ക്കിയുടെ ലക്ഷണമാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനം ഡാലിയന്‍ പോളിയാര്‍ക്കി തന്നെയാണ്. അത്തരമൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാര ഘടനയിലും നയ രൂപീകരണത്തിലും കാര്യക്ഷമമായി പങ്കെടുക്കാനാവും.
പ്ലൂരലിസത്തിന്റെ ഭ്രമണപഥം കുറച്ചുകൂടി വിശാലമാണ്. പ്ലൂരലിസത്തിന്റെ ആലോചനാ പരിധിയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പരിപ്രേക്ഷ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്ലൂരലിസം വിഭാവനം ചെയ്യുന്നത് വ്യത്യസ്ത മതം, വംശം, സാമൂഹ്യ വിഭാഗങ്ങള്‍ അവയുടെ സാമ്പ്രദായിക സംസ്‌കാരവും പ്രത്യേകമായ താല്‍പര്യങ്ങളും നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുകയും എന്നാല്‍ അതിനോടൊപ്പം പൊതു നാഗരിക ചട്ടക്കൂട് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ ആവാസ വ്യവസ്ഥയാണ്. പ്ലൂരലിസവും പോളിയാര്‍ക്കിയും തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആശയ പരിസരം. ഈ ആശയ ദ്വയം ആകട്ടെ നമ്മുടെ ഭരണഘടന സിംഫണിയുടെ അടിസ്ഥാന താളവുമാണ്.
രാഷ്ട്രീയ ബഹുസ്വരതയുടെ അര്‍ത്ഥപൂര്‍ണ്ണമായ സാക്ഷാത്കാരത്തിനു വിപുലമായി ഉപയോഗിക്കപ്പെട്ട രണ്ടു ഉപായങ്ങളാണ് സംവരണവും കോണ്‍സോഷ്യണലിസവും. ഭരണഘടനയുടെ 16(1)അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസര സമത്വം ഉറപ്പു നല്‍കുന്നു. അനുച്ഛേദം 16(4) സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റിനെ ചുമതലപ്പെടുത്തുന്നു. സംവരണം, അവസരസമത്വം എന്ന തത്ത്വത്തിന്റെ ഒരു അപവാദമല്ല. മറിച്ച് അതിന്റെ വിപുലീകരണമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് സ്റ്റേറ്റ് സര്‍വീസില്‍ സംവരണം നല്‍കിയിരിക്കുന്നത് ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ്.
പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ താല്‍പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും അവരെ സാമൂഹിക അനീതികളില്‍ നിന്നും എല്ലാതരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭരണഘടന, ഭരണകൂടത്തിനു നല്‍കുന്ന നിര്‍ദ്ദേശക തത്ത്വം കൂടിയാണ് (അനുച്ഛേദം 46). പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളുടെ ഭരണസമിതികളിലും ജനസംഖ്യാനുപാതികമായ സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നു. ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിനും പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നാമനിര്‍ദ്ദേശം എന്ന വ്യവസ്ഥ ഭരണഘടന ഉള്‍പ്പെടുത്തുന്നു (അനുച്ഛേദം 331, 333). ഇതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ ഉള്‍കൊള്ളല്‍ ധര്‍മ്മ ചിന്തക്കും പ്ലൂരലിസ്റ്റ് ധ്വനിക്കും ഉദാഹരണമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്റ്റേറ്റ് സര്‍വീസിലോ നിയമസഭകളിലോ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമോ നിയമപരമോ രാഷ്ട്രീയപരമോ ആയ മാര്‍ഗങ്ങള്‍ ഒന്നും പര്യാലോചിച്ചിട്ടില്ല എന്ന വസ്തുത ഖേദകരമാണ്. ആയതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം ജനതക്ക് അധികാരഘടനയിലും നയരൂപീകരണ മണ്ഡലത്തിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗം രാഷ്ട്രീയ സ്വരുക്കൂട്ടലിലൂടെ, ഏകോപിത ജനനീക്കത്തിലൂടെ മാത്രമേ സാധ്യമാകൂ.
കണ്‍സോഷ്യണലിസം എന്നത് ബഹുസ്വര രാഷ്ട്രത്തില്‍ മത, വംശീയ, ഭാഷാ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ജനാധിപത്യ മാര്‍ഗമാണ്. സാമുദായിക പ്രാതിനിധ്യവും സാമുദായിക സ്വയംഭരണവും ഈ വ്യവസ്ഥ ഉറപ്പാക്കുന്നു. ആനുപാതിക പ്രാതിനിധ്യം, വീറ്റോ അവകാശം എന്നിവയും കണ്‍സോഷ്യണലിസത്തിന്റെ ഘടകങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ മത-വംശീയ ഭൂരിപക്ഷ രാഷ്ട്രീയം അമ്പരപ്പിക്കുന്ന വിധം സംവേഗശക്തി നേടുന്ന സാഹചര്യത്തില്‍, ചെറിയ തോതിലെങ്കിലുമുള്ള കണ്‍സോഷ്യണിലിസം സമീപ ഭാവിയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ന്യൂനപക്ഷങ്ങളോടുള്ള സ്വച്ഛവും പ്രസന്നവുമായ സമീപനം, ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതിക്കും ഐശ്വര്യത്തിനും അനിവാര്യമാണ്.
പ്ലൂരലിസവും പോളിയാര്‍ക്കിയും ഇന്ത്യന്‍ ഭരണഘടനാ വാസ്തുവിദ്യയുടെ അടിസ്ഥാന ആക്കതൂക്കങ്ങളാണ്. നമ്മുടെ ഭരണഘടനയെ പ്രോജ്ജ്വലമായ ദേവാലയത്തോട് ഉപമിച്ചാല്‍, മൗലികാവകാശങ്ങളും നിര്‍ദ്ദേശതത്ത്വങ്ങളും അതിന്റെ ഇരട്ട ഗോപുരങ്ങളാണ്. പീഠിക ഗര്‍ഭ ഗ്രഹവും നീതി എന്ന സങ്കല്‍പം അതില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പൂജാ വിഗ്രഹവുമാണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ ദീര്‍ഘസാഹസിക പര്യടനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം. നീതിയെ കുറിച്ചുള്ള സ്വപ്‌നങ്ങളത്രെ ഭരണഘടനാ നീതി ശാസ്ത്രത്തിന്റെ അന്തരാത്മാവ്. രാഷ്ട്രം ശരീരമെങ്കില്‍ നീതി അതിന്റെ ആത്മാവത്രെ. നീതിയുടെ ആധാര ശിലക്ക് ഇളക്കം തട്ടിയാല്‍ റിപ്പബ്ലിക്ക് എന്ന മഹാ സൗധം തകര്‍ന്നടിയും.
നീതി എന്ന പീഠികാ തത്ത്വത്തിന് മൂന്ന് പ്രത്യയങ്ങളുണ്ട് -സാമഹ്യവും സാമ്പത്തികവും രാഷ്ട്രീയവും. സോഷ്യലിസം സാമ്പത്തിക നീതിക്കും ലിബറലിസം രാഷ്ട്രീയ നീതിക്കും പ്രാഥമ്യം നല്‍കി. എന്നാല്‍ സ്ഥാപക പിതാക്കള്‍ ബോധപൂര്‍വം സാമൂഹ്യ നീതിക്ക് സാമ്പത്തിക നീതിക്കും രാഷ്ട്രീയ നീതിക്കും മുന്‍ഗണന നല്‍കി. മത-വംശ-ഭാഷാ അടിസ്ഥാനത്തിലുള്ള സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ ഊര്‍ജ്ജ്വസിയായ പങ്കുണ്ട്. അതിനാല്‍ തന്നെ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നീതിയുക്തവും സന്തുലിതവുമായ അധികാര വിതരണം സാധ്യമാക്കുക എന്നതാണ് സാമൂഹ്യ നീതിയുടെ സാരാംശം. നമ്മുടെ റിപ്പബ്ലിക്കിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമായ മതേതരത്വം എന്നത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയിലുള്ള സമത്വം പാലിക്കലാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇസ്മായില്‍ ഫാറൂഖിയുടെ കേസില്‍ ഇക്കാര്യം സുതാരം വ്യക്തമാക്കിയിട്ടുണ്ട് . സമത്വവും നീതിയും സാക്ഷാത്കരിക്കാനുള്ള മാര്‍ഗം, ബഹുസ്വര രാഷ്ട്രീയവും അധികാര വികേന്ദ്രീകൃത രാഷ്ട്രീയ ഘടനയും നവീകൃതമായ സംവരണ നയവും ചുരുങ്ങിയ തോതിലുള്ള കണ്‍സോഷ്യണലിസവും മാത്രമത്രെ. ഇതിനുള്ള ഉത്‌പ്രേരകം മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണവും ഏകോപിത ജനനീക്കവും തന്നെയാണ്.
അന്തിമമായ വിശകലനത്തില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം, ആത്യന്തികമായി ഒരു ബഹുസ്വര സമൂഹവും അധികാര വികേന്ദ്രീകൃത രാഷ്ട്ര വ്യവസ്ഥയും നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഇതിലൂടെ സാക്ഷാത്കൃതമാവും.അതിനാല്‍ തന്നെ ഈ ഭരണഘടനാ തത്ത്വങ്ങളെ ലക്ഷ്യമാക്കിയുള്ള, പ്ലൂരലിസം, പോളിയാര്‍ക്കി എന്നീ ആശയ ദ്വയത്തില്‍ ഊന്നിയുള്ള ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷങ്ങളുടെ കേവലം സങ്കുചിതമായ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവൃത്തിയല്ല. മറിച്ച് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാര, സ്ഥിതി സമത്വവാദ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള പവിത്രമായ കര്‍മ്മമാണ് എന്നു കാണാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending