News
ആലപ്പുഴയിൽ യാത്രക്കാരുമായി ഓടുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ച് അപകടം ഒഴിവായി
പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.
ആലപ്പുഴ: യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. പിറവത്ത് നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് അപകടം ഉണ്ടായത്.
ദേശീയപാതയിലെ വളഞ്ഞ വഴിയായ എസ്.എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസിന്റെ മുൻവശത്തെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ യാത്രക്കാരിൽ ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
News
കേരളത്തിലെ ഫുട്ബോള്‍ ആവേശം അസാധാരണം; മെസി വരേണ്ടത് ഇവിടെയെന്ന് സിനിമ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രെന്നര്‍
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) 30ാം പതിപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ചലച്ചിത്ര അക്കാദമിയെ സഹായിക്കാനെത്തിയതായിരുന്നു ബ്രെന്നര്‍.
തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോള്‍ പ്രേമവും ലയണല്‍ മെസിയോടുള്ള ആരാധനയും തന്നെ അതീവ അത്ഭുതപ്പെടുത്തിയതായി അര്‍ജന്റീനിയന്‍ സിനിമാ നിരൂപകനും ക്യൂറേറ്ററും സിനിമ കണ്‍സള്‍ട്ടന്റുമായ ഫെര്‍ണാണ്ടോ ബ്രെന്നര്‍. ‘അര്‍ജന്റീനയില്‍ മെസി ഇപ്പോഴും അത്യന്തം പ്രാധാന്യമുള്ള വ്യക്തിയാണ്. എന്നാല്‍ കേരളത്തില്‍ മെസിക്കായി ഇത്ര വലിയ ആരാധന കാണുമെന്ന് കരുതിയില്ല. ഇവിടത്തെ ഫുട്ബോള്‍ ആവേശം അസാധാരണമാണ്.
മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിലാണ്,’ ബ്രെന്നര്‍ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) 30ാം പതിപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ചലച്ചിത്ര അക്കാദമിയെ സഹായിക്കാനെത്തിയതായിരുന്നു ബ്രെന്നര്‍. ഫുട്ബോളിനോടുള്ള തന്റെ പ്രിയം പങ്കുവെക്കുന്നതിനൊപ്പം ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മേളയില്‍ തെരഞ്ഞെടുത്ത ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ പലതും കുടിയേറ്റത്തെ ആസ്പദമാക്കിയവയാണെന്ന് ബ്രെന്നര്‍ വ്യക്തമാക്കി. ഈ പാക്കേജിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘എല്‍ഡര്‍ സണ്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാറ്റിന്‍ അമേരിക്കന്‍ സിനിമയുടെ ചരിത്രത്തെക്കുറിച്ചും ബ്രെന്നര്‍ വിലയിരുത്തല്‍ നടത്തി. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശക്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു അവിടുത്തെ സിനിമകള്‍. പിന്നീട് അവ മൂര്‍ച്ചകുറഞ്ഞ ഫാന്റസി കഥകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന സിനിമയിലെ നിര്‍ണായക വഴിത്തിരിവായി 1990കളുടെ മധ്യത്തില്‍ ആരംഭിച്ച ‘നൂവോ സിനെ അര്‍ജന്റീനോ’ പ്രസ്ഥാനത്തെയും ബ്രെന്നര്‍ പരാമര്‍ശിച്ചു.
കുറഞ്ഞ ബജറ്റുകളും പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ ഈ പ്രസ്ഥാനം അര്‍ജന്റീന സിനിമയുടെ മുഖം തന്നെ മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശന അനുഭവങ്ങളും ബ്രെന്നര്‍ പങ്കുവെച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ ഇന്ത്യയെ പലപ്പോഴും ബോളിവുഡ് കേന്ദ്രീകൃതമായ വാര്‍പ്പു മാതൃകയിലാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സുഗന്ധവ്യഞ്ജനങ്ങള്‍, ബോളിവുഡ്, മലിനമായ വെള്ളമുള്ള സ്ഥലം എന്നിങ്ങനെയാണ് ഇന്ത്യയെക്കുറിച്ച് അവര്‍ പറയുന്നത്. എന്നാല്‍ ഇവിടെയുള്ള സിനിമ യഥാര്‍ത്ഥത്തില്‍ എന്താണെന്നും ഐഎഫ്എഫ്കെ എന്താണ് പ്രതിനിധീകരിക്കുന്നതെന്നും എനിക്ക് വ്യക്തമായി അറിയാം,’ ബ്രെന്നര്‍ പറഞ്ഞു.
kerala
പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്കിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യവും കണക്കിലെടുത്താണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കുന്നത്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംവിധായികയുടെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവര്‍ത്തിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
News
യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം
സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചേറൂര് മിനി കാപ്പ് സ്വദേശിയായ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍ പുലര്‍ച്ചെയാണ് ജലീസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീഭര്‍ത്താവ് പറഞ്ഞു. മരണത്തിന് മുന്‍ദിവസം ഭര്‍തൃമാതാവുമായും ഭര്‍ത്താവിന്റെ സഹോദരിമാരുമായും ജലീസയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് നിസാര്‍ നിലവില്‍ വിദേശത്താണ്. ജലീസയ്ക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരം ഭിച്ചിട്ടുണ്ട്.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala20 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india13 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala18 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india15 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala18 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News20 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
