Video Stories
ബഹുസ്വരതാവാദവും വികേന്ദ്രീകൃത അധികാര വ്യവസ്ഥയും
‘തുല്യാവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവ ജീവവായുപോലെയാണ്. ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല’ – മായാ അംഗേലു (അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയും)
ഇന്ത്യക്കാണ് യഥാര്‍ത്ഥത്തില്‍ ‘മഴവില്‍ ദേശം’ എന്നു വിളിക്കപ്പെടാന്‍ സൗത്ത് ആഫ്രിക്കയേക്കാള്‍ അവകാശമുള്ളത്. വൈവിധ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് ഈ ഭൂമി. അത്യുത്തര ദേശമായ ലഡാക്കില്‍ വസിക്കുന്ന ഡ്രോക്പ ഗോത്രക്കാര്‍ അതിപുരാതന കാലത്ത് ഇന്ത്യയെ ആക്രമിച്ച മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഡ്രോക്പകള്‍ ലോകത്തിലെ തന്നെ ഏറ്റവും കലര്‍പ്പില്ലാത്ത ആര്യ വംശജരാണ്. എന്നാല്‍ ഭാരതത്തിന്റെ ദക്ഷിണ മുനമ്പായ അന്തമാന്‍ ദ്വീപുകളില്‍ വസിക്കുന്ന ജരാവകള്‍ ശുദ്ധ നീഗ്രോ വംശജരാണ്. ഇന്ത്യ അതിന്റെ ആത്മാവില്‍, യൂറോപ്പിനേയും ആഫ്രിക്കയേയും ആവാഹിക്കുന്നു. ഈ വൈവിധ്യങ്ങള്‍ പരസ്പര ആദാന പ്രദാന പ്രക്രിയയിലൂടെ ഒരു സങ്കര സംസ്‌കാരത്തെ സൃഷ്ടിക്കുന്നു.
ഹിന്ദു ദേവഗണത്തിലെ മഹാ ദേവനായ ശിവന്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന രുദ്ര വീണ എന്ന സംഗീതോപകരണത്തിന്റെ ഇന്നത്തെ മുഖ്യ പ്രയോക്താവ് മുസ്‌ലിമായ അലി സാക്കി ഹൈദറാണ്. 20ാം നൂറ്റാണ്ടില്‍ ഒരു രുദ്ര വീണയെ പുനപ്രതിഷ്ഠിച്ചതാവട്ടെ സിയ മൊഹിയുദ്ദീന്‍ ദാഗറും. ആസാദ് അലി ഖാന്‍, ബന്‍ദെ അലി ഖാന്‍, ബഹാവുദ്ദീന്‍ ദാഗര്‍, നൗബത്ത് ഖാന്‍, വസീര്‍ ഖാന്‍ തുടങ്ങിയ മുസ്‌ലിം സംഗീതജ്ഞരാണ് ശിവ-പാര്‍വതി പ്രണയത്തിന്റെ പ്രതീകമായ ഈ സംഗീതോപകരണത്തെ വിശ്വ വിഖ്യാതമാക്കിയത്. ഇത് ഇന്ത്യന്‍ സങ്കര സംസ്‌കാരത്തിന്റേയും അതിന്റെ ഊടും പാവുമായ സാംസ്‌കാരിക ആദാന പ്രദാനങ്ങളുടെയും അനേക സഹസ്ര ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്.
ഈ സങ്കര സംസ്‌കൃതിയുടെ സമ്പന്ന പൈതൃകത്തെ പുലര്‍ത്തുക എന്നതും ഇന്ത്യന്‍ ജനതയുടെ മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങള്‍ക്ക് അതീതമായി സാഹോദര്യവും ലയ-മൈത്രി സ്വരച്ചേര്‍ച്ചയും വളര്‍ത്തുക എന്നതും ഭരണഘടനയുടെ 51എ (എഫ്) അനുച്ഛേദ പ്രകാരവും ഓരോ ഇന്ത്യന്‍ പൗരന്റേയും മൗലിക കര്‍ത്തവ്യമാണ്. സാമൂഹ്യ പരിസരത്തില്‍ ബഹുസ്വരത വാദവും (പ്ലൂരലിസം) രാഷ്ട്രീയ അധികാര ഘടനയില്‍ വികേന്ദ്രീകൃത അധികാര വ്യവസ്ഥയും (പോളിയാര്‍ക്കി) ഇന്ത്യയില്‍ പ്രസക്തമാവുന്നത് ഈ വൈവിധ്യങ്ങളുടെയും ആദാന പ്രദാന ആവാസ വ്യവസ്ഥയുടെയും വെളിച്ചത്തിലാണ്. ഇവ രണ്ടും നമ്മുടെ ഭരണഘടനാ മൂശയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഈ ആശയ ദ്വയം തന്നെയായിരിക്കണം ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭൂമിക.
വികേന്ദ്രീകൃത അധികാര വ്യവസ്ഥ എന്ന ആശയം പൂര്‍ണ രൂപത്തില്‍ അവതരിപ്പിച്ചത് അമേരിക്കന്‍ രാഷ്ട്രീയമീമാംസകനായ റോബര്‍ട്ട് ഡാല്‍ (1914-2014) ആണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമം സാധ്യമാവാന്‍ അഞ്ചു മുന്‍കൂര്‍ വ്യവസ്ഥകള്‍ അദ്ദേഹം മുന്നോട്ടുവെച്ചു: 1, കാര്യക്ഷമമായ പങ്കാളിത്തം -എല്ലാ പൗരന്‍മാര്‍ക്കും അവരവരുടെ മുന്‍ഗണനകള്‍ രൂപപ്പെടുത്താന്‍ തുല്യവും അവശ്യവുമായ അവസരം ലഭ്യമായിരിക്കണം. ഈ മുന്‍ഗണനകളെ പൊതു അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കാനും മുന്‍ഗണനകളെ സാധൂകരിക്കുന്ന കാരണങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനും പൗരന് കഴിയണം. 2, തുല്യമായ വോട്ടിങ് അവകാശം- ഓരോ പൗരനും ഒരു പൊതുവിഷയങ്ങളില്‍ അവന്റെ തീര്‍പ്പ്, മറ്റു പൗരന്മാരുടെ തീര്‍പ്പിന് തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം ഉറപ്പുവരുത്തണം. 3, പ്രബുദ്ധമായ ഗ്രഹണ ശക്തി- ഓരോ പൗരനും തനിക്ക് ഏറ്റവും യോജിച്ച തന്റെ താല്‍പര്യങ്ങളെ ഏറ്റവും സംരക്ഷിക്കുന്ന തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുന്ന അറിവ് നേടാനുള്ള അവസരം ഉണ്ടായിരിക്കണം. 4, അജണ്ടകള്‍ തീരുമാനിക്കാനുള്ള അവകാശം- പൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കണം. 5, ആസകലത്വം- രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാവര്‍ക്കും നിയമാനുസൃതമായ പങ്കാളിത്തം ഉണ്ടായിരിക്കണം.
രാഷ്ട്രീയമായ വികാസം പ്രാപിച്ച പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമത്തെയാണ് റോബര്‍ട്ട് ഡാല്‍ പോളിയാര്‍ക്കി എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, സര്‍വജനീനമായ വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സാമുദായിക സ്വയംഭരണം എന്നിവയാണ് പോളിയാര്‍ക്കിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍. വിവിധ അധികാര കേന്ദ്രങ്ങള്‍ പോളിയാര്‍ക്കിയുടെ ലക്ഷണമാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനം ഡാലിയന്‍ പോളിയാര്‍ക്കി തന്നെയാണ്. അത്തരമൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാര ഘടനയിലും നയ രൂപീകരണത്തിലും കാര്യക്ഷമമായി പങ്കെടുക്കാനാവും.
പ്ലൂരലിസത്തിന്റെ ഭ്രമണപഥം കുറച്ചുകൂടി വിശാലമാണ്. പ്ലൂരലിസത്തിന്റെ ആലോചനാ പരിധിയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പരിപ്രേക്ഷ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്ലൂരലിസം വിഭാവനം ചെയ്യുന്നത് വ്യത്യസ്ത മതം, വംശം, സാമൂഹ്യ വിഭാഗങ്ങള്‍ അവയുടെ സാമ്പ്രദായിക സംസ്‌കാരവും പ്രത്യേകമായ താല്‍പര്യങ്ങളും നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുകയും എന്നാല്‍ അതിനോടൊപ്പം പൊതു നാഗരിക ചട്ടക്കൂട് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ ആവാസ വ്യവസ്ഥയാണ്. പ്ലൂരലിസവും പോളിയാര്‍ക്കിയും തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആശയ പരിസരം. ഈ ആശയ ദ്വയം ആകട്ടെ നമ്മുടെ ഭരണഘടന സിംഫണിയുടെ അടിസ്ഥാന താളവുമാണ്.
രാഷ്ട്രീയ ബഹുസ്വരതയുടെ അര്‍ത്ഥപൂര്‍ണ്ണമായ സാക്ഷാത്കാരത്തിനു വിപുലമായി ഉപയോഗിക്കപ്പെട്ട രണ്ടു ഉപായങ്ങളാണ് സംവരണവും കോണ്‍സോഷ്യണലിസവും. ഭരണഘടനയുടെ 16(1)അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസര സമത്വം ഉറപ്പു നല്‍കുന്നു. അനുച്ഛേദം 16(4) സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റിനെ ചുമതലപ്പെടുത്തുന്നു. സംവരണം, അവസരസമത്വം എന്ന തത്ത്വത്തിന്റെ ഒരു അപവാദമല്ല. മറിച്ച് അതിന്റെ വിപുലീകരണമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് സ്റ്റേറ്റ് സര്‍വീസില്‍ സംവരണം നല്‍കിയിരിക്കുന്നത് ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ്.
പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ താല്‍പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും അവരെ സാമൂഹിക അനീതികളില്‍ നിന്നും എല്ലാതരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭരണഘടന, ഭരണകൂടത്തിനു നല്‍കുന്ന നിര്‍ദ്ദേശക തത്ത്വം കൂടിയാണ് (അനുച്ഛേദം 46). പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളുടെ ഭരണസമിതികളിലും ജനസംഖ്യാനുപാതികമായ സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നു. ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിനും പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നാമനിര്‍ദ്ദേശം എന്ന വ്യവസ്ഥ ഭരണഘടന ഉള്‍പ്പെടുത്തുന്നു (അനുച്ഛേദം 331, 333). ഇതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ ഉള്‍കൊള്ളല്‍ ധര്‍മ്മ ചിന്തക്കും പ്ലൂരലിസ്റ്റ് ധ്വനിക്കും ഉദാഹരണമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്റ്റേറ്റ് സര്‍വീസിലോ നിയമസഭകളിലോ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമോ നിയമപരമോ രാഷ്ട്രീയപരമോ ആയ മാര്‍ഗങ്ങള്‍ ഒന്നും പര്യാലോചിച്ചിട്ടില്ല എന്ന വസ്തുത ഖേദകരമാണ്. ആയതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം ജനതക്ക് അധികാരഘടനയിലും നയരൂപീകരണ മണ്ഡലത്തിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗം രാഷ്ട്രീയ സ്വരുക്കൂട്ടലിലൂടെ, ഏകോപിത ജനനീക്കത്തിലൂടെ മാത്രമേ സാധ്യമാകൂ.
കണ്‍സോഷ്യണലിസം എന്നത് ബഹുസ്വര രാഷ്ട്രത്തില്‍ മത, വംശീയ, ഭാഷാ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ജനാധിപത്യ മാര്‍ഗമാണ്. സാമുദായിക പ്രാതിനിധ്യവും സാമുദായിക സ്വയംഭരണവും ഈ വ്യവസ്ഥ ഉറപ്പാക്കുന്നു. ആനുപാതിക പ്രാതിനിധ്യം, വീറ്റോ അവകാശം എന്നിവയും കണ്‍സോഷ്യണലിസത്തിന്റെ ഘടകങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ മത-വംശീയ ഭൂരിപക്ഷ രാഷ്ട്രീയം അമ്പരപ്പിക്കുന്ന വിധം സംവേഗശക്തി നേടുന്ന സാഹചര്യത്തില്‍, ചെറിയ തോതിലെങ്കിലുമുള്ള കണ്‍സോഷ്യണിലിസം സമീപ ഭാവിയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ന്യൂനപക്ഷങ്ങളോടുള്ള സ്വച്ഛവും പ്രസന്നവുമായ സമീപനം, ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതിക്കും ഐശ്വര്യത്തിനും അനിവാര്യമാണ്.
പ്ലൂരലിസവും പോളിയാര്‍ക്കിയും ഇന്ത്യന്‍ ഭരണഘടനാ വാസ്തുവിദ്യയുടെ അടിസ്ഥാന ആക്കതൂക്കങ്ങളാണ്. നമ്മുടെ ഭരണഘടനയെ പ്രോജ്ജ്വലമായ ദേവാലയത്തോട് ഉപമിച്ചാല്‍, മൗലികാവകാശങ്ങളും നിര്‍ദ്ദേശതത്ത്വങ്ങളും അതിന്റെ ഇരട്ട ഗോപുരങ്ങളാണ്. പീഠിക ഗര്‍ഭ ഗ്രഹവും നീതി എന്ന സങ്കല്‍പം അതില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പൂജാ വിഗ്രഹവുമാണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ ദീര്‍ഘസാഹസിക പര്യടനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം. നീതിയെ കുറിച്ചുള്ള സ്വപ്‌നങ്ങളത്രെ ഭരണഘടനാ നീതി ശാസ്ത്രത്തിന്റെ അന്തരാത്മാവ്. രാഷ്ട്രം ശരീരമെങ്കില്‍ നീതി അതിന്റെ ആത്മാവത്രെ. നീതിയുടെ ആധാര ശിലക്ക് ഇളക്കം തട്ടിയാല്‍ റിപ്പബ്ലിക്ക് എന്ന മഹാ സൗധം തകര്‍ന്നടിയും.
നീതി എന്ന പീഠികാ തത്ത്വത്തിന് മൂന്ന് പ്രത്യയങ്ങളുണ്ട് -സാമഹ്യവും സാമ്പത്തികവും രാഷ്ട്രീയവും. സോഷ്യലിസം സാമ്പത്തിക നീതിക്കും ലിബറലിസം രാഷ്ട്രീയ നീതിക്കും പ്രാഥമ്യം നല്‍കി. എന്നാല്‍ സ്ഥാപക പിതാക്കള്‍ ബോധപൂര്‍വം സാമൂഹ്യ നീതിക്ക് സാമ്പത്തിക നീതിക്കും രാഷ്ട്രീയ നീതിക്കും മുന്‍ഗണന നല്‍കി. മത-വംശ-ഭാഷാ അടിസ്ഥാനത്തിലുള്ള സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ ഊര്‍ജ്ജ്വസിയായ പങ്കുണ്ട്. അതിനാല്‍ തന്നെ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നീതിയുക്തവും സന്തുലിതവുമായ അധികാര വിതരണം സാധ്യമാക്കുക എന്നതാണ് സാമൂഹ്യ നീതിയുടെ സാരാംശം. നമ്മുടെ റിപ്പബ്ലിക്കിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമായ മതേതരത്വം എന്നത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയിലുള്ള സമത്വം പാലിക്കലാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇസ്മായില്‍ ഫാറൂഖിയുടെ കേസില്‍ ഇക്കാര്യം സുതാരം വ്യക്തമാക്കിയിട്ടുണ്ട് . സമത്വവും നീതിയും സാക്ഷാത്കരിക്കാനുള്ള മാര്‍ഗം, ബഹുസ്വര രാഷ്ട്രീയവും അധികാര വികേന്ദ്രീകൃത രാഷ്ട്രീയ ഘടനയും നവീകൃതമായ സംവരണ നയവും ചുരുങ്ങിയ തോതിലുള്ള കണ്‍സോഷ്യണലിസവും മാത്രമത്രെ. ഇതിനുള്ള ഉത്‌പ്രേരകം മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണവും ഏകോപിത ജനനീക്കവും തന്നെയാണ്.
അന്തിമമായ വിശകലനത്തില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം, ആത്യന്തികമായി ഒരു ബഹുസ്വര സമൂഹവും അധികാര വികേന്ദ്രീകൃത രാഷ്ട്ര വ്യവസ്ഥയും നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഇതിലൂടെ സാക്ഷാത്കൃതമാവും.അതിനാല്‍ തന്നെ ഈ ഭരണഘടനാ തത്ത്വങ്ങളെ ലക്ഷ്യമാക്കിയുള്ള, പ്ലൂരലിസം, പോളിയാര്‍ക്കി എന്നീ ആശയ ദ്വയത്തില്‍ ഊന്നിയുള്ള ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷങ്ങളുടെ കേവലം സങ്കുചിതമായ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവൃത്തിയല്ല. മറിച്ച് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാര, സ്ഥിതി സമത്വവാദ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള പവിത്രമായ കര്‍മ്മമാണ് എന്നു കാണാം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

