Connect with us

Video Stories

മേഡിക്കല്‍ കോളജും ഹസ്തദാന ദക്ഷിണയും

Published

on

 

കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍ സിനിമയില്‍ കേട്ടാല്‍ ഉടന്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്‍ വ്യാപൃതരായ സെന്‍സര്‍ ബോര്‍ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്‍ മെഡിക്കല്‍ കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്‍ ദിലീപ് കേസില്‍ വരെ അന്വേഷണം, അന്വേഷണം എന്നും പറഞ്ഞ് നാടു നീളെ തൊണ്ട പൊട്ടിച്ച ആര്‍ഷ ഭാരത സംസ്‌കാര ഗഡികളുടെ കേന്ദ്ര നേതാക്കള്‍ ഇപ്പോള്‍ പറയുന്നു. മെഡിക്കല്‍ കോളജ് കോഴ (മേഡിക്കല്‍ എന്ന് തിരുത്തി വായിക്കുക) അഴിമതിയല്ലത്രേ അത് ഏതാണ്ട് മൂല്യശോഷണമാണ് പോലും. എന്താ കഥ. ഇതു പോലെ തരാതരം വ്യാഖ്യാനിക്കാന്‍ സംഘികള്‍ക്കു മാത്രമേ കഴിയൂ. എന്തിനും ഏതിനും ഫേസ്ബുക്കിലൂടെ കൂവുന്ന ഉള്ളിയാതി സംഘികളൊക്കെ ഇപ്പോ ന്യായീകരണ തൊഴിലിലാണ്.
അല്ലേലും വി.ടി ബല്‍റാം പറയും പോലെ സംഘികള്‍ വാങ്ങുന്ന കോഴയെ കൈക്കൂലി എന്നു പറയാന്‍ പാടില്ല, ഹസ്ത വേതന ദക്ഷിണ എന്നാണ് ഹിന്ദുസ്ഥാനിയില്‍ പറയേണ്ടത്. ഒരു ലക്ഷമോ, രണ്ടു ലക്ഷമോ ഒക്കെ ക്യാഷ്് ട്രാന്‍സാക്ഷന്‍ പാടുള്ളൂവെന്നാണ് സംഘികള്‍ തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ ഏമാന്‍മാര്‍ ഉത്തരവിട്ടിട്ടുള്ളത്. പക്ഷേ കേരളത്തിലെ ഹസ്ത ദാന ദക്ഷിണ ഒന്നും രണ്ടുമല്ല 5.6 കോടിയാണ്. പണ്ടും ഏതാണ്ടിതുപോലെ വാജ്‌പേയി ഭരണ കാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കേരളത്തിലെ താമരച്ചുവട്ടില്‍ തഴച്ചു വളര്‍ന്നിരുന്നുവെന്ന കാര്യം മാലോകര്‍ മറന്നിട്ടൊന്നുമില്ല. ബാങ്കിലൂടെയല്ലാതെ ഇടപാട് പാടില്ലെന്നും പണത്തിന്റെ ഉപയോഗം കുറക്കാന്‍ ഡിജിറ്റല്‍ ഇടപാട് മാതൃകയുമായി വീടു വീടാന്തരം കയറിയിറങ്ങിയ ടീംസ് മേഡിക്കല്‍ കോളജ് കോഴക്കു വേണ്ടി ഉപയോഗിച്ചത് കുഴല്‍പണ ഇടപാടാണ് പോലും. അല്ലേലും സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സൊക്കെ തൃശൂരില്‍ മണ്ഡലം നേതാവിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള സ്ഥിതിക്ക് ഇതിനൊക്കെ എന്തു ബുദ്ധിമുട്ട്. കോഴി മുട്ടയിട്ടില്ലെങ്കില്‍ ഉടന്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ഉള്ളിക്കറി വിദ്വാനൊക്കെ ഇപ്പോള്‍ ന്യായീകരണത്തിന്റെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണെന്നാണ് കേട്ടത്. ഇടപാട് ബി.ജെ.പി നേതാക്കളുടേതായതിനാലും സംഘി ചാനലുകള്‍ ഇക്കാര്യം ചര്‍ച്ചിക്കാത്തതിനാലും എന്‍.ഐ.എ വേണ്ട, പകരം പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി (?) നാടുകടത്തുന്നതായിരിക്കും. അല്ലേലും ഏത് അന്വേഷണം നടത്താനും അത് രഹസ്യമായി സൂക്ഷിക്കാനുമുള്ള കഴിവ് കേരളത്തിലെ സംഘികളെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് (നേതാക്കള്‍) 5.6 കോടി രൂപ അടിച്ചുമാറ്റിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്നു തന്നെ പാപ്പരാസികള്‍ക്ക് ഭംഗിയായി ചോര്‍ന്നു കിട്ടി. ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ഇപ്പോ സംഘികള്‍ പറയുന്നത് അപ്പോള്‍ പിന്നെ കമ്മീഷനെ നിയമിച്ചതെന്തിനെന്ന് ചോദിച്ചേക്കരുത് ഇവിടെ ഇങ്ങനെയൊക്കെയാണ്. ഭാവിയില്‍ വരാനിരിക്കുന്നത് വരെ അന്വേഷിക്കും. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല, കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. അപ്പോള്‍ ഹവാല, കള്ളപ്പണ ഇടപാടുകളും രാജ്യസ്‌നേഹികള്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് സാരം. വര്‍ക്കലയിലെ എസ്.ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരപക്ഷം സംഗതി ചര്‍ച്ചയാക്കി. പിന്നാലെ റിപ്പോര്‍ട്ടുമെത്തി. ഡിജിറ്റല്‍ പണമിടപാടിന്റെ സ്വന്തക്കാരായ താമരക്കാര്‍ ഡല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി (നോട്ട് ദ പോയിന്റ്) തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സതീശ് നായര്‍ ആറന്മുള സ്വദേശിയില്‍ നിന്നും എം.ബി.എ അംഗീകാരം തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും 18 ലക്ഷം അമുക്കി താക്കോല്‍ സ്ഥാനം ഉറപ്പാക്കിയ വ്യക്തികൂടിയാണ്. കുഴല്‍പണ ഇടപാട് രാജ്യദ്രോഹമാണെന്നാണ് കേട്ടറിവ്. അംഗീകൃത രാജ്യസ്‌നേഹികള്‍ ഈ ഇടപാടു നടത്തിയാല്‍ അതു രാജ്യദ്രോഹമല്ലാതാകുമോ? അങ്ങനെയാണെങ്കില്‍ മിസ്ഡ് കോള്‍ അടിച്ച് ഒരു രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഈ ഇടപാട് തുടങ്ങാവുന്നതാണ്. നല്ല ലാഭമുള്ള കച്ചവടമാണ്. പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എം.ടി രമേശ് മുഖേന കാശ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിച്ചു പിന്നാലെ പാര്‍ട്ടി രമേശിന്റെ കരച്ചിലിന് പ്രതിവിധിയായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും അന്വേഷിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കാന്‍ എന്തായാലും ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടും മഹനീയ മാതൃക തന്നെ. അല്ലെങ്കിലും വ്യാജ ഇടപാട് ബി.ജെ.പിക്ക് പുത്തരിയൊന്നുമല്ല. എല്ലാതരം കോഴയും കൈകാര്യം ചെയ്തു ശീലിച്ച ടീംസ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനു വേണ്ട വ്യാജ രസീതടിച്ച് കോടികളുടെ ധനസമാഹരണം നടത്തിയെന്ന പരാതി വേറെയുമുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയ കേസ് പണം തിരിച്ചു നല്‍കി മാതൃക കാണിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന മറ്റൊരു സന്തോഷ വാര്‍ത്ത. അഴിമതിക്കെതിരെ ടൊര്‍ണാഡോ പോലെ ആഞ്ഞടിക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ചേര്‍ന്ന് ഇവിടെ ഏതാണ്ടൊരു സ്വര്‍ഗപൂങ്കാവനം സൃഷ്ടിക്കാന്‍ പോവുകയാണെന്ന്. ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി കോഴയും കൈക്കൂലിയും, വ്യാജ നോട്ടടിയും. അഴിമതിക്കെതിരെ ആഞ്ഞടിച്ച ടീമൊക്കെ മെഡിക്കല്‍ കോളജിലെ അഴിമതി വാര്‍ഡില്‍ കൈയും കാലും പഌസ്റ്ററിട്ട് കിടക്കുന്ന ദയനീയ കാഴ്ച…സ്ഥിരം ബി.ജെ.പി ചര്‍ച്ച തൊഴിലാളികള്‍ കോഴയെ കുറിച്ച് ചോദിച്ചാല്‍ നികരാഗ്വേയിലെ പട്ടിണിയും ഉഗാണ്ടയിലെ വെള്ളപ്പൊക്കവുമൊക്കെയാണ് മറുപടിയായി മൊഴിയുന്നത്. എന്നാലും അഴിമതിക്കെതിരെ ഗീര്‍വാണം വിട്ട് ഇനിയും വരണേ ആനകളേയും തെളിച്ച് ഇത് വഴി.

ലാസ്റ്റ് ലീഫ്:
ആരാണ് ചൈന എന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയായിരിക്കുന്നു. അതും എന്തും ഏതും ഗണിച്ചു പറയുന്ന ആര്‍.എസ്.എസുകാര്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ചൈന അസുരന്‍മാരാണ് പോലും അസുരന്‍മാര്‍!. പത്ത് ദിവസം യുദ്ധം ചെയ്യാന്‍ മാത്രമേ ഇന്ത്യയുടെ പക്കല്‍ ആയുധമുള്ളൂവെന്നാണ് സിആന്റ്എജിയുടെ കണ്ടെത്തലെങ്കിലും ചൈനയെ തുരത്താന്‍ കൊതുകിനെ തുരത്തുന്നതിനേക്കാളും എളുപ്പമാണെന്നാണ് സംഘികള്‍ പറയുന്നത്. ദിവസവും മന്ത്രം ചൊല്ലിയാല്‍ മതിയത്രേ. മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്‍ ചൈനയെ കീഴടക്കാമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യം ഇത് ചൊല്ലണമെന്നാണ് നിര്‍ദേശം. ‘ഹിമാലയം കൈലാസം ടിബറ്റ്, എന്നിവ ചൈനയുടെ അസുരശക്തിയില്‍ നിന്നും രക്ഷപ്പെടും’ ഇതാണ് ചൈനയെ തുരത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന മന്ത്രം. അപ്പോള്‍ പട്ടാളക്കാരോടുള്ള സ്‌നേഹമൊക്കെ ഇനി എന്തു ചെയ്യുമോ ആവോ

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending