Connect with us

Education

​’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും

ഏപ്രിൽ 28-ന് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ക്യാമ്പസിലും, ഏപ്രിൽ 30-ന് കോഴിക്കോട് നടക്കാവ് ഐ.എം.എ ഹാളിലുമായാണ് പരീക്ഷകൾ നടന്നത്.

Published

on

തിരുവന്തപുരം: ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നൂറുൽ ഇസ്ലാം സർവകലാശാലയും ചന്ദ്രിക ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ സ്കോളർഷിപ്പ് പരീക്ഷയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. ഏപ്രിൽ 28-ന് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ക്യാമ്പസിലും, ഏപ്രിൽ 30-ന് കോഴിക്കോട് നടക്കാവ് ഐ.എം.എ ഹാളിലുമായാണ് പരീക്ഷകൾ നടന്നത്.
ഇവിടങ്ങളിൽ നടന്ന പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഞായറാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.

ബി.എ പൊളിറ്റിക്കൽ സയൻസിനൊപ്പം ഐ.എ.എസ് പരിശീലനം കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ റസിഡൻഷ്യൽ പ്രോഗ്രാമിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നവർക്ക് 100 ശതമാനവും, രണ്ടാം റാങ്കിന് 60 ശതമാനവും, മൂന്നാം റാങ്കിന് 50 ശതമാനവും സ്കോളർഷിപ്പ് ലഭിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. ആദ്യ ഘട്ട പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് മലപ്പുറത്തോ കാസർകോടോ വെച്ച് നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

യു.പി.എസ്.സി, എസ്.എസ്.സി ഉൾപ്പെടെയുള്ള ദേശീയ മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഈ കോഴ്സിൽ അത്യാധുനിക ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷാ തീയതികളും കേന്ദ്രങ്ങളും ഉടൻ അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ രജിസ്ട്രേഷനുമായി 8943 35 24 56 എന്ന നമ്പറിലോ, https://forms.gle/5Sb7ffjN2dNg5eoy7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സ്കൂളുകളിൽ വായന ഒരു പിരീഡാകേണ്ട സമയം

പാഠപുസ്തകങ്ങളിലൊതുങ്ങുന്ന പഠനരീതിക്കപ്പുറം, പത്രവും പുസ്തകവും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Published

on

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ

ഇന്നത്തെ വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്. സിലബസുകളും പരീക്ഷാരീതികളും സാങ്കേതികവിദ്യയും എല്ലാം പുതുക്കപ്പെടുമ്പോഴും, കുട്ടികളുടെ അടിസ്ഥാന വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ചില ശീലങ്ങൾ പിന്നിലേക്കു പോകുന്നുവെന്നത് ഒരു വസ്തുതയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വായന. പാഠപുസ്തകങ്ങളിലൊതുങ്ങുന്ന പഠനരീതിക്കപ്പുറം, പത്രവും പുസ്തകവും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്കൂളുകളിൽ പത്രവും പുസ്തകവും വായിക്കാൻ പ്രത്യേക ഒരു പിരീഡ് അനുവദിച്ചാൽ, അത് കുട്ടികളുടെ അറിവിൽ മാത്രമല്ല, അവരുടെ ചിന്താശേഷിയിലും ഭാഷാപരമായ കഴിവുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. വായന ദിനത്തിൽ മാത്രം ഓർമ്മിക്കുന്ന ഒരു ചടങ്ങായി വായനയെ ചുരുക്കാതെ, കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്.കാരണം, വായന ഒരു ദിനാഘോഷമല്ല; അത് ജീവിതം മുഴുവൻ കൂട്ടായി നിൽക്കുന്ന ഒരു ശീലമാണ്.ഒരു കുട്ടി പത്രം വായിക്കുമ്പോൾ, അവൻ ചുറ്റുപാടുകളിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ബോധവാനാകുന്നു. വാർത്തകളിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളും നേട്ടങ്ങളും അവൻ തിരിച്ചറിയുന്നു. അതുവഴി അവനിൽ വിമർശനാത്മകമായ ചിന്തയും അഭിപ്രായങ്ങൾ രൂപപ്പെടുത്താനുള്ള കഴിവും വളരുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ആവശ്യമായ ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

പുസ്തകവായനയാകട്ടെ, കുട്ടികളുടെ മാനസികവും മാനുഷികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്. കഥകളും കവിതകളും നോവലുകളും കുട്ടികളുടെ മനസ്സിൽ കരുണയും സഹാനുഭൂതിയും സ്നേഹവും വളർത്തുന്നു. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ വായനയിലൂടെ മനസ്സിലാക്കുന്ന കുട്ടി, സമൂഹത്തിൽ കൂടുതൽ മാനുഷിക സമീപനം സ്വീകരിക്കുന്ന വ്യക്തിയായി വളരുന്നു. ഇത് പരീക്ഷമാർക്കുകളിൽ അളക്കാൻ കഴിയാത്ത, പക്ഷേ ജീവിതത്തിൽ ഏറെ വിലമതിക്കപ്പെടുന്ന ഒരു നേട്ടമാണ്.
ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതലായി മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ലോകത്താണ്. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും അസ്ഥിരവും ആഴമില്ലാത്തതുമാണ്. എന്നാൽ വായനയിലൂടെ ലഭിക്കുന്ന അറിവ് ക്രമബദ്ധവും ചിന്തയെ ഉണർത്തുന്നതുമാണ്. ദിവസേന കുറച്ചുസമയം വായനയ്ക്കായി മാറ്റിവെച്ചാൽ, കുട്ടികളുടെ ഭാഷാപരമായ കഴിവുകളും ആശയവിനിമയ ശേഷിയും സ്വാഭാവികമായി മെച്ചപ്പെടും.

Advertisement

സ്കൂളുകളിൽ വായനയ്ക്കായി ഒരു പിരീഡ് നിശ്ചയിക്കുന്നത് പഠനസമയം നഷ്ടപ്പെടുത്തുന്നതായി കാണേണ്ടതില്ല. മറിച്ച്, അത് പഠനത്തെ കൂടുതൽ അർത്ഥവത്താക്കുന്ന ഒരു നടപടിയായാണ് കാണേണ്ടത്. വായനയിലൂടെ ലഭിക്കുന്ന ബോധ്യവും ചിന്താശേഷിയും എല്ലാ വിഷയങ്ങളിലെയും പഠനത്തിന് സഹായകരമാണ്. അതുകൊണ്ടുതന്നെ, വായന പാഠ്യപദ്ധതിക്ക് പുറത്തുള്ള ഒരു അധികപ്രവർത്തനമല്ല; വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്.വായന ദിനങ്ങളിൽ പുസ്തകപ്രദർശനങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ആ ഒരുദിവസത്തെ ആവേശം പിന്നീട് നിലനിൽക്കാതെ പോകുന്ന സാഹചര്യം പല സ്കൂളുകളിലും കാണാം.

വായന ഒരു ദിനത്തിൽ ഒതുങ്ങുമ്പോൾ, അതിന്റെ യഥാർത്ഥ ലക്ഷ്യം നഷ്ടപ്പെടുന്നു. വായന ദിനങ്ങൾ ഓർമ്മപ്പെടുത്തലുകൾ മാത്രമാകണം; വായന കുട്ടികളുടെ സ്ഥിരശീലമാകണം.
അതിനാൽ, ഓരോ സ്കൂളിലും ഓരോ ക്ലാസ്സിലും ആഴ്ചയിൽ കുറച്ചെങ്കിലും ഒരു പിരീഡ് പത്രത്തിനും പുസ്തകത്തിനുമായി മാറ്റിവെക്കേണ്ടതുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകുകയും, അധ്യാപകർ വായനയ്ക്ക് പ്രചോദനമാകുകയും ചെയ്താൽ, അതിന്റെ ഫലം വർഷങ്ങൾക്കിപ്പുറം സമൂഹം അനുഭവിക്കും.

വായന ദിനത്തിൽ മാത്രം കുട്ടികളെ വായനയ്ക്ക് പ്രോത്സാഹിപ്പിച്ചാൽ മതിയാവില്ല. വായന അവരെ പരീക്ഷ വിജയത്തിനുള്ള ഉപകരണമല്ല, ജീവിതത്തെ മനസ്സിലാക്കാനുള്ള വഴിയാണെന്ന് പഠിപ്പിക്കണം. സ്കൂളുകളിൽ വായന ഒരു പിരീഡാകുമ്പോൾ, അറിവുള്ളതും ബോധമുള്ളതുമായ ഒരു തലമുറ വളർന്നു വരും.

 

Advertisement
Continue Reading

Education

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികളില്‍ മാറ്റം

സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) 2026 മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളില്‍ മാറ്റം. പുതുക്കിയ പരീക്ഷ തീയതികള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രില്‍ 10ലേക്ക് മാറ്റി. 10ാം ക്ലാസിലെ ടിബറ്റന്‍, ജര്‍മന്‍, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്, ഭോട്ടി, ബോഡോ, തങ്ഖുല്‍, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്‌സ് ഓഫ് ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൗണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഇനി മാര്‍ച്ച് 11നാണ് നടക്കുക.

ഇതൊഴികെ മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്‌കൂളുകള്‍ അവരുടെ ഇന്റേണല്‍ തീയതി ഷീറ്റുകള്‍ ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിവസം മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), ഷോര്‍ട്ട്ഹാന്‍ഡ് (ഹിന്ദി) പരീക്ഷകളും നടക്കും.

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Advertisement
Continue Reading

Trending