News
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ഇല്ല; നിലപാട് കടുപ്പിച്ച് ഇറാന്
അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇസ്ലാമാബാദിലെത്തിയ അദ്ദേഹം, നിലവില്‍ തടസ്സപ്പെട്ടുനില്‍ക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, അമേരിക്കന്‍ സംഘത്തിന് നേതൃത്വം നല്കുന്ന പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മുതിര്‍ന്ന ഉപദേശകന് ജാരെദ് കുഷ്നറും ഇന്ന് പാകിസ്താനിലെത്തും. പാകിസ്താന് ഒരുക്കുന്ന സൗകര്യങ്ങളിലൂടെ പരോക്ഷമായെങ്കിലും ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു.
സമാധാന ഉടമ്പടിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന കര്‍ശന ഉപാധികള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നിവയില്‍ ട്രംപ് ഭരണകൂടം ഉറച്ചുനില്‍ക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്. കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ ചര്‍ച്ചാ സംഘത്തെ നേരത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പാകിസ്താന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ അടുത്തിടെ ടെഹ്റാന് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദില് ഇത്തരമൊരു ഉന്നതതല ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
kerala
ഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു.
മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ നാടിന്റെ കണ്ണീരുണങ്ങും മുമ്പെ പാണക്കാട് നിന്നുമൊരു നന്മയുള്ള പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സാദിഖലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എ.പി അബ്ദുസമദ് ചെയര്‍മാനായ ട്രസ്റ്റാണ് നാടിന്റെ കണ്ണീരുണക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.
അപകടത്തില്‍ മരണപ്പെട്ട പാചകത്തൊഴിലാളി സാജിതയുടെ മകനാണ് ഷഹദിന്. അഞ്ച് വര്‍ഷം മുന്‍പ് കുട്ടിക്ക് പിതാവിനെയും നഷ്ടമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആവശ്യമായ തുകയും ഭാവിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായി വരുന്ന പഠനചെലവ് അടക്കം ട്രസ്റ്റ് ഏറ്റെടുത്തുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും പഠിക്കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയും മക്കളും താമസിക്കാന്‍ ഒരു ഭവനം നിര്‍മിച്ചുനല്‍കാമെന്നും ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അപകടം സംഭവിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി ധനസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രദേശവാസികള്‍ നിരാശയുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കേരളത്തിലും പുറത്തും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ ചെലവുകള്‍ ഏറ്റെടുക്കുന്നതെന്നും ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി പറഞ്ഞു. അച്ഛന്മാര് നഷ്ടപ്പെട്ട കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പഠനം, ചികിത്സ സഹായം നല്കുന്ന പദ്ധതിയാണ് തണല്‍ ഫോസ്റ്റര്‍ കെയര്‍ കേരളത്തിലെ 124 കുടുംബങ്ങളില്‍ നിന്നുള്ള 285 കുട്ടികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ്, പഞ്ചായത്ത് അംഗം അബ്ദുല്ലത്തീഫ് എന്നിവരും പങ്കെടുത്തു.
Film
ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണന് ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെയും പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക. വ്യക്തിപരമായ കാരണം മൂലമാണ് രാജിയെന്നാണ് ഉണ്ണിികൃഷ്ണന്റെ വിശദീകരണം.
kerala
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായ നിലയിലേക്ക് ഉയർന്നതോടെ പൊതുജനങ്ങൾക്കായി സർക്കാർ പ്രത്യേക ആരോഗ്യ മാർഗരേഖ പുറത്തിറക്കി. അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുതലായതിനാൽ രേഖപ്പെടുത്തിയതിനേക്കാൾ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ ‘സെൽഫ് ലോക്ക്ഡൗൺ’ മാതൃകയിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പകൽ 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’
സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. അനാവശ്യ യാത്രകൾ മാറ്റിവെക്കണമെന്നും വീടിനുള്ളിലും ജോലിസ്ഥലത്തും കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഭക്ഷണത്തിലും വസ്ത്രത്തിലും ശ്രദ്ധ വേണം
ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ഒഴിവാക്കുക.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ പുറത്തിറങ്ങുമ്പോൾ നിർബന്ധമാക്കുക.
നിയന്ത്രണങ്ങളും തൊഴിൽ ക്രമീകരണവും
തൊഴിൽ വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് പകൽ സമയത്തെ പുറംപണികൾക്ക് കർശന നിയന്ത്രണമുണ്ട്. തൊഴിലുറപ്പ് ജോലികൾ 11 മണിക്ക് ശേഷം പൂർണ്ണമായും നിർത്തിവെക്കണം. ട്രാഫിക് പോലീസുകാർക്ക് യൂണിഫോമിൽ ഇളവ് അനുവദിച്ചു.
പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ കലാകായിക പരിപാടികളോ പൊതുയോഗങ്ങളോ പാടില്ല. ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ്, പകൽപ്പൂരങ്ങൾ എന്നിവയ്ക്ക് സമയക്രമീകരണം ഏർപ്പെടുത്തണം.
പ്രത്യേക പരിഗണന നൽകേണ്ടവർ
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ പകൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കാൻ തദ്ദേശവാസികൾ ശ്രദ്ധിക്കണം.
-
News3 days agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india2 days agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News2 days agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala2 days agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
kerala2 days ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala2 days agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
GULF2 days agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി
-
kerala2 days agoകേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

