Article
പഞ്ചാബ് മലേര്‍കോട്ലയില്‍’മലപ്പുറം’ വിരിയുന്നു
മുജീബ് കെ താനൂര്‍
പഞ്ചാബില്‍ ചരിത്രപ്രസിദ്ധമായ മലേര്‍കോട്ല ആസ്ഥാനമായി പുതിയ ജില്ല രൂപംകൊണ്ടു. പഞ്ചാബിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയാണിത്. സംഗ്രൂര്‍ ജില്ലയിലെ പുരാതന നഗരമാണ് മലേര്‍കോട്ല. സമീപമുള്ള അഹമ്മദ് ഗര്‍ഹ്, അമര്ഹര്ഹ് മന്തി എന്നീ താലൂക്കുകള്‍ ചേര്‍ത്താണ് പുതിയ ജില്ല വന്നത്. അമ്പത് കിലോമീറ്ററകലെയുള്ള സംഗ്രൂര്‍ ജില്ലാ ആസ്ഥാനത്ത് എത്തിപ്പെടുക ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു ഏറെ പ്രയാസകരമായിരുന്നെന്നു പുതിയ ജില്ലക്കുവേണ്ടി പതിറ്റാണ്ടുകളായി കര്മരംഗത്തുള്ള ഡോക്ടര്‍ മുഹമ്മദ് റഫി അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടിലേറെക്കാലം മലേര്‍കോട്ല ഗവണ്മെന്റ് കോളജില്‍ ഉറുദു ലക്ചററായിരുന്നു ഇദ്ദേഹം. നിരവധി ഉറുദു ഗ്രന്ഥങ്ങളിലൂടെ റാഫിയെ തേടിയെത്തിയത് അവാര്‍ഡുകളുടെ പെരുമഴയാണ്. ദുഡിക ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പലായി വിരമിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ജില്ലക്കായുള്ള ആദ്യ മുറവിളിയില്‍ പങ്കാളിയായിരുന്നു. ഈ അവികസിത പ്രദേശത്തെ ഉന്നതിയിലെത്തിക്കാന്‍ വേണ്ടിയാണ് പുതിയ ജില്ലക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. 1987 ല്‍ മുഖ്യമന്ത്രി ശിരോമണി അകാലിദളിലെ സുര്‍ജിത്സിങ് ബര്ണാലക്ക് ഇതേ ആവശ്യം ഉന്നയിച്ചു പ്രദേശത്തുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്നത്തെ ലോക്സഭാ സ്പീക്കറും പഞ്ചാബ് സ്വദേശിയുമായ ബല്‍റാം ഝാക്കറെ ന്യൂഡല്‍ഹിയില്‍ ചെന്ന് വിവരം ധരിപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പല എം.പിമാര്‍ക്കും നിവേദനം നല്കി. എന്നാല്‍ അതിനു മറുപടിതന്നത് സ്പീക്കറെ കൂടാതെ രണ്ടു എം.പിമാര്‍ മാത്രം. കേരളത്തിലെ ലോക്സഭാംഗമായ ജി.എം ബനാത്വാല, രാജ്യസഭാംഗമായ ബി.വി അബ്ദുല്ലക്കോയ എന്നിവരായിരുന്നു അവരെന്നും ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്ണാലക്കു ഇത് സംബന്ധമായി കത്തെഴുതുകയും ചെയ്തിരുന്നതായി ഡോക്ടര്‍ റഫി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പുതുതായി രൂപംകൊണ്ട പലജില്ലകളും ഡോക്ടര്‍ റഫിയും സംഘവും സന്ദര്‍ശിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പശ്ചിമബംഗാളിലെ മുര്‍ശിദാബാദ്, അസമിലെ ദുബ്രി, ബാര്പെടാ, ഹയിലാകന്തി, ബീഹാറിലെ സീതാമര്‍ഹി, കേരളത്തിലെ മലപ്പുറം, ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ തുടങ്ങിയ ജില്ലകളും സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇവയിലെ ഒരെണ്ണമൊഴികെ സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ മേഖലകളില്‍ യാതൊരു മുന്നേറ്റവും നടത്താനായിട്ടില്ല എന്ന കണ്ടെത്തലാണ് സംഘത്തെ അതിശയിപ്പിച്ചത്. എന്നാല്‍ 1969ല്‍ രൂപീകരിച്ച മുസ്ലിം ഭൂരിപക്ഷ ജില്ലയായ കേരളത്തിലെ മലപ്പുറം അവിസ്മരണീയ പുരോഗതി കൈവരിച്ചതായി ഡോക്ടര്‍ മുഹമ്മദ് റഫിയുടെ നിരീക്ഷകസംഘം മനസ്സിലാക്കി. മത സൗഹാര്‍ദവും യൂണിവേഴ്സിറ്റിയും വനിത കോളജുകളും മെഡിക്കല്‍ എഞ്ചിനീയറിങ് കോളജുകളും സാംസ്കാരിക സമുച്ചയങ്ങളുടെ അടയാളപ്പെടുത്തലും വലിയ നിലവാരം പുലര്‍ത്തുന്നതാണ് 2015ല്‍ മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തവേ കണ്ടത്. ഇതേപോലെ ഒരു ‘മലപ്പുറം ടച്ച്’ മലെര്കോട്ല ജില്ലക്കും നേടാന്‍ പ്രരിശ്രമിക്കും- റഫി പറയുന്നു.
പുതിയ ജില്ല രൂപീകരണത്തിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയെ ജില്ലയാക്കി പ്രഖ്യാപിക്കുകവഴി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മത വിഭാഗീയതയുണ്ടാക്കുന്നതായും മുസ്ലിം പ്രീണനം നടത്തുന്നതായും ആദിത്യനാഥ് കുറ്റപ്പെടുത്തി. ഇതിനെതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തന്നെ മറുപടി നല്കി. യു.പിയിലെ മുഗള്‍ സറായി റെയില്‍വേ സ്റ്റേഷന് ദീന ദയാലിന്റെ പേരു നല്കിയതും അലഹബാദിനെ പ്രയാഗ് എന്നാക്കിമാറ്റിയതും ഫൈസാബാദിനെ അയോധ്യയാക്കിയതും ചരിത്രത്തെ തകിടം മറിക്കലാണ്. ഇന്ത്യയിലെ സമാധാനകാംക്ഷികള്‍ ഇത് പൊറുക്കില്ല. ഹിന്ദു യുവാവാഹിനിയുണ്ടാക്കി ഭീകരത ശ്രിഷ്ടിച്ചയാളാണ് ആദിത്യനാഥ്-അമരീന്ദര്‍ സിങ് പറഞ്ഞു.
യോഗി പഞ്ചാബിന്റെ ചരിത്രം പഠിക്കണമെന്ന് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി പ്രൊഫസര്‍ ഹര്ജേശ്വര് പല്‍സിങ് അഭിപ്രായപ്പെട്ടതു ശ്രദ്ധേയമാണ്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ അന്‍വര്‍ മെഹബൂബും യോഗിയുടെ വാദത്തെ എതിര്‍ത്ത് രംഗത്ത്വന്നു. മതസൗ ഹാര്‍ദ്ദം പഞ്ചാബിന് യു.പി മുഖ്യന് പഠിപ്പിച്ചുതരേണ്ടയെന്നു അദ്ദേഹം പറഞ്ഞു. മലേര്‍കോട്ല പഞ്ചാബിന്റെ പച്ചക്കറി ഉത്പാദന കേന്ദ്രമാണ്. ഇര്‍ഷാദ് കാമില്‍ പോലെയുള്ള കവികളുടെ നാടാണ്- അന്‍വര്‍ മെഹബൂബ് പ്രതികരിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയാണ് കത്തിയത്, പഞ്ചാബ് ശാന്തമായിരുന്നുവെന്നു യോഗിയുടെ പ്രസ്താവനക്കെതിരെ ചണ്ഡീഗഡ് ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഡവലപ്മെന്റ് ആന്റ് കമ്യൂണിക്കേഷന്‍ മേധാവിയും രാഷ്ട്രീയ നിരീക്ഷകനുമായ പ്രമോദ്കുമാര്‍ പറയുകയുണ്ടായി. പഞ്ചാബില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ ആകെ രണ്ടു ശതമാനത്തോളം മാത്രമേയുള്ളു. അവരെ എന്തിനു പ്രീണിപ്പിക്കണം- അദ്ദേഹം ചോദിച്ചു. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം യോഗിയുടെ നിലപാടിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സോം പ്രകാശ് ജില്ല രൂപീകരണത്തിന് പഞ്ചാബ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. ബി.ജെ.പി നേതാവും പഗ്വാര എം.പിയും യോഗിക്കെതിരെ പ്രതികരിക്കുകയും അമരീന്ദര്‍സിങിനെ പിന്തുണക്കുകയും ചെയ്തു.
മലേര്‍കോട്ല ടൗണില്‍ 2011 ലെ സെന്‍സസ് പ്രകാരം 135000 മുസ്ലിം ജനസംഖ്യയുണ്ട്. 35 ശതമാനത്തോളം സിഖ് ഹിന്ദു സമുദായങ്ങളാണുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ സൂഫി ചിന്തകനായ ശൈഖ് സദറുദ്ധീന്‍ ജഹാന് ആഗ ഹൈദര്‍ ശൈഖുമായി ബന്ധപ്പെട്ടാണ് മലേര്‍കോട്ല നഗരം സ്ഥാപിതമാകുന്നത്. ഇദ്ദേഹത്തിന്റെ മഖ്ബറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മതേതര സങ്കല്‍പ്പത്തിന്റെ പഞ്ചാബിലെ ശ്രദ്ധേയമായ സ്ഥലമാണിത്. നൂറ്റാണ്ടുകളായി ഹൈന്ദവ സിഖ് വിഭാഗങ്ങള്‍ ഇവിടെ സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്താറുണ്ട്. ആഗ ഹൈദര്‍ ശൈഖിനോടുള്ള ബഹുമാനാര്‍ത്ഥം വ്യാഴാഴ്ച രാത്രി മണ്ചെരാതുകളില് വിളക്ക് കത്തിച്ചു വെക്കാന്‍ അമുസ്ലിം വിഭാഗങ്ങളാണ് നേതൃത്വം നല്‍കിവരുന്നത്.
ആഗ ഹൈദറിന്റെ പിന്‍ഗാമികളാണ് പിന്നീട് മലേര്‍കോട്ലയിലെ ഭരണാധികാരികളായി മാറിയത്. നവാബായിരുന്ന ഷെര്മുഹമ്മദ് ഖാനും ആഗ ഹൈദറിന്റെ പിന്മുറക്കാരനാണ്. സിഖ് മഹാവിഭാഗവുമായി ഏറെ സൗഹാര്‍ദ്ദം പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തെ നൂറ്റാണ്ടുകള്‍ക്കു ശേഷവും സിഖ് വിഭാഗം ഏറെ ആദരവോടെയാണ് നോക്കികാണുന്നത്. ഇദ്ദേഹത്തിന്റെ ഭരണ കാലത്തു സുബേദാര്‍ ആയിരുന്ന വസീര്‍ ഖാന്റെ സിഖുകാരോടുള്ള നിലപാടിനെതിരെ, ഔറംഗസീബ് ചക്രവര്ത്തിയായിരിക്കെ, ഷേര്‍ മുഹമ്മദ് ഖാന് കോടതിയെ സമീപിച്ചു സിഖുകാര്‍ക്കനുകൂലമായ വിധി സമ്പാദിച്ചിരുന്നതും ചരിത്രമാണ്. ഇതുകൊണ്ടെല്ലാമാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളജിന് നവാബ് മുഹമ്മദ് ഖാന്റെ പേരിട്ടത്.
2017 ല്‍ കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മലേര്‍കോട്ല ആസ്ഥാനമായി ജില്ല രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു. പുതിയ ജില്ലയുടെ ഭരണപാരമ്യ നടത്തിപ്പിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അമ്പത് കോടി രൂപ അനുവദിക്കുകയുണ്ടായി. കൂടാതെ വനിതാഗവണ്മെന്റ് കോളജ്, വനിതാപൊലീസ് സ്റ്റേഷന്, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബസ്സ്റ്റാന്റ് തുടങ്ങിയവയും അനുവദിച്ചു. ചരിത്ര പ്രസിദ്ധമായ മുബാറക് മനസില്‍ പാലസ് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കാന്‍ തയാറാണെന്നു കാണിച്ചു ഇംഗ്ലണ്ടിലെ ആഗാഖാന്‍ ഫൗണ്ടേഷന് ഭാരവാഹികള്‍ക്ക് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുകയാണ്. ഈ കൊട്ടാരം പഞ്ചാബിന്റെ സാംസ്കാരിക പൈതൃകങ്ങള്‍ക്കു മുതല്കൂട്ടാവുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും അവസാനത്തെ നവാബായിരുന്ന ഇഫ്തിഖാര്‍ അലിഖാന്റെ ഭാര്യ ബീഗം സാഹിബ മുനവ്വറുന്നിസ ആയിരുന്നു മുബാറക് പാലസില്‍ താമസിച്ചിരുന്നത്.
Article
കാലയവനികക്കുള്ളിലെ എം.ടി
എം.ടി.യെ കാലയവനികക്കുള്ളില്‍ നിര്‍ത്തി നോക്കുമ്പോള്‍, അദ്ദേഹം ഒരു എഴുത്തുകാരനേക്കാള്‍ മലയാളിയുടെ ആത്മസംഘര്‍ഷങ്ങളുടെ സാക്ഷിയും രേഖയുമാണെന്ന്ബോധ്യപ്പെടുന്നു.
നെല്ലിയോട്ട് ബഷീര്‍
കാലയവനിക അടയുമ്പോള്‍ സാധാരണയായി നാം ഒരു വ്യക്തിയുടെ ജീവിതത്തെയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ എം.ടി വാസുദേവന്‍ നായരുടെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ കാലയവനിക അടയുമ്പോള്‍, ഒരാള്‍ മറഞ്ഞുപോകുന്നില്ല; മറിച്ച് ഒരുകാലഘട്ടം നമ്മുടെ മുന്നില്‍ കൂടുതല്‍ വ്യക്തമായി പ്രത്യക്ഷപ്പെടുകയാണ്. എം.ടി.യെ കാലയവനികക്കുള്ളില്‍ നിര്‍ത്തി നോക്കുമ്പോള്‍, അദ്ദേഹം ഒരു എഴുത്തുകാരനേക്കാള്‍ മലയാളിയുടെ ആത്മസംഘര്‍ഷങ്ങളുടെ സാക്ഷിയും രേഖയുമാണെന്ന്ബോധ്യപ്പെടുന്നു.
എം.ടി യുടെ ജീവിതവും സാഹിത്യവും ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. അദ്ദേഹം ജീവിച്ച കാലം, അനുഭവിച്ച സാമൂഹിക മാറ്റങ്ങള്‍, കണ്ട രാഷ്ട്രീയ ഉലച്ചിലുകള്‍, ഇവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തിന്റെ അന്തര്‍ധാരയായി മാറി. എന്നാല്‍ എം.ടി ഒരിക്കലും കാലത്തിന്റെ അടിമയായില്ല. കാലത്തെ പകര്‍ത്തിയെങ്കിലും, കാലത്തെ ആരാധിച്ചില്ല; മറിച്ച് കാലത്തെ ചോദ്യം ചെയ്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് എം.ടി വളര്‍ന്നത്. ഗ്രാമീണ സമൂഹത്തിന്റെ ഘടന മാറുന്നു. തറവാടുകള്‍ തകര്‍ന്നുവീഴുന്നു, മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. ഈ മാറ്റങ്ങളെ പുറംനോട്ടത്തോടെ അല്ല, ഉള്ളില്‍ നിന്ന് അനുഭവിച്ചാണ് എം.ടി എഴുതിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രരേഖകള്‍ പോലെ നമുക്ക് വായിക്കാവുന്നതാണ്. പക്ഷേ അവ വരണ്ട രേഖകളല്ല, മനുഷ്യവേദനയു ടെ ജീവനുള്ള രേഖകളാണ്. ‘നാലുകെട്ട്’ മുതല്‍ ‘കാലം’ വരെ, എം.ടി രേഖപ്പെടുത്തിയത് ഒരു സമൂഹത്തിന്റെ മന്ദഗതിയിലുള്ള പൊളിച്ചെഴുത്താണ്.
കാലം മുന്നോട്ട് പോകുമ്പോള്‍, മനുഷ്യന് പിന്നോട്ട് പോകുന്ന വിചിത്ര വൈരുധ്യമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞുനില്ക്കുന്നത്. കാലയവനികക്കുള്ളിലെ എം.ടി യെ നോക്കുമ്പോള്‍, അദ്ദേഹം കാലത്തിനകത്തും കാലത്തിനപ്പുറവും ഒരുപോലെ നിലകൊള്ളുന്നുവെന്ന് കാണാവുന്നതാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നതിന്റെ കാരണവും ഇതാണ്. അവര്‍ 1950 കളിലോ 70 കളിലോ ഒതുങ്ങുന്നില്ല; അവര്‍ ഇന്നത്തെ മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളാണ്. ”രണ്ടാമൂഴം’ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
പുരാണകഥയാണെങ്കിലും, അതിലെ ഭീമന് ഇന്നത്തെ കാലഘട്ടത്തിലെ അവഗണിക്കപ്പെടുന്ന മനുഷ്യനായി മാറുന്നു. ശക്തിയുണ്ടായിട്ടും അംഗീകാരം നിഷേധിക്കപ്പെടുന്ന മനുഷ്യന്, ഈ വൈരുധ്യം കാലാതീതമാണ്. എം.ടിയുടെ സാഹിത്യ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കൃതികളിലൊന്നാണ് ‘രണ്ടാമൂഴം’. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ പുനര്‍വായിച്ച ഈ നോവല്‍, മലയാള സാഹിത്യത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലും ഒരു പുതിയ ചിന്താധാരയ്ക്ക് വഴിതുറന്നു. ഇവിടെ എം.ടി ചോദിച്ചത് പുരാണ കഥകളുടെ മഹത്വത്തെക്കുറിച്ചല്ല; മറിച്ച് അതിലെ മനുഷ്യരുടെ വേദനകളെക്കുറി ച്ചാണ്. ശക്തനായി ജനിച്ചിട്ടും അവഗണിക്കപ്പെടുന്ന ഭീമന്, ധര്‍മത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മനുഷ്യന്, ഈ കഥാപാത്രത്തിലൂടെ അദ്ദേഹം പറഞ്ഞത്, ചരിത്രവും ഇതിഹാസങ്ങളും എന്നും വിജയികളുടെ കാഴ്ചപ്പാടിലാണ് എഴുതപ്പെടുന്നത് എന്നതാണ്.
ഇത് ഒരു സാഹിത്യ വായന മാത്രമല്ല; അത് ഒരു രാഷ്ട്രീയവും സാമൂഹികവുമായ വായന കൂടിയാണ്. അദ്ദേഹത്തിന്റെ ചെറുകഥകള്‍ മലയാള സാ ഹിത്യത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യപഠനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങള്‍. അവര്‍ വിപ്ലവകാരികളല്ല, മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരല്ല; എന്നാല്‍ അവരുടെ മൗനം തന്നെ ഒരു പ്രതിഷേധമാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അവഗണനയും ഒറ്റപ്പെടലും എം.ടി വലിയ വാക്കുകളില്ലാതെ അവതരിപ്പിക്കുന്നു. ഇത് ഇന്നത്തെ ഫെമിനിസ്റ്റ് ചര്‍ച്ചകളില്‍ പോലും പ്രസക്തമാണ്. കാരണം എം.ടി സ്ത്രീയെ ‘ഇര’യായി മാത്രം കാണിച്ചില്ല; അവളുടെ മാനസിക ശക്തിയും സഹനവും അവബോധവും അദ്ദേഹം അംഗീകരിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ കാലം കടന്നും നിലനില്ക്കുന്നു.
സിനിമയില്‍ പോലും അദ്ദേഹം പ്രേക്ഷകനെ കൈപിടിച്ച് നയിച്ചില്ല; ചിന്തിക്കാന്‍ വിട്ടു. ഇന്നത്തെ ദൃശ്യശബ്ദ അതിക്രമങ്ങളുടെ കാലത്ത് എം.ടിയുടെ സിനിമകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്, പറയാത്തതിലും കാണിക്കാത്തതിലും ഉള്ള ശക്തിയെക്കുറിച്ചാണ്. എംടിയുടേത് ഒരു വ്യക്തിയുടെ മരണമല്ലായിരുന്നു; ഒരു കാലഘട്ടത്തിന്റെ മൗനമായിരുന്നു. എന്നാല്‍ എം.ടി യുടെ അവസാനം പോലും, അദ്ദേഹത്തിന്റെ എഴുത്തിനെ പോലെ തന്നെ ശാന്തമായിരുന്നു. വലിയ പ്രഖ്യാപനങ്ങളില്ല, വലിയ അവസാന വാക്കുകളില്ല, എന്നാല്‍ പിന്നിലായി ഒരു സമ്പൂര്‍ണ സാഹിത്യലോകം. അദ്ദേഹത്തിന്റെ മരണം നമ്മെ ഓര്‍മിപ്പിച്ചത്.
ഒരു എഴുത്തുകാരന് മരിക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിച്ചിരിക്കും എന്ന സത്യം തന്നെയാണ്. എം.ടി യുടെ എഴുത്തില്‍ ഏറ്റവും ശക്തമായ ഘടകം മൗനമാണ്. കാലം എത്ര ശബ്ദമുള്ളതായാലും, എം.ടി യുടെ കഥാപാത്രങ്ങള്‍ മൗനം തിരഞ്ഞെടുത്തു. ഈ മൗനം ഒരു പരാജയമല്ല; അത് ഒരു ബോധപൂര്‍വമായ നിലപാടാണ്. ഇന്നത്തെ പ്രതികരണങ്ങളുടെ അതിവേഗ ലോകത്ത്, ഈ മൗനം തന്നെ ഏറ്റവും വലിയ സന്ദേശമായി മാറുന്നു. എന്നാല്‍ ആ മൗനം നമ്മെ ചിന്തിപ്പിക്കുന്നു. കലയും സാഹിത്യവും അവസാനത്തില്‍ ശബ്ദത്തിലൂടെയല്ല, അര്‍ത്ഥത്തിലൂടെയാണ് നിലനില്‍ക്കുന്നത്.
കാലയവനിക അടഞ്ഞുവെങ്കിലും, എം.ടി അതിനുള്ളില്‍ പൂട്ടപ്പെട്ടിട്ടില്ല. ഓരോ വായനയിലും അദ്ദേഹം പുനര്‍ജനിക്കുന്നു. പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്പില് അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടും തുറക്കപ്പെടുന്നു. വീണ്ടും വ്യാഖ്യാനിക്കപ്പെടുന്നു. അതാണ് ഒരു അതികായകനായ എഴുത്തുകാരന്റെ സവിശേഷത. കാലയവനികക്കുള്ളിലെ എം.ടി ഒരു അവസാന ദൃശ്യമല്ല; അത് ഒരു ദീര്‍ഘമായ ദര്‍ശനമാണ്. മലയാള സാഹിത്യത്തിന്റെ വേദിയില്‍ അദ്ദേഹം ഇറങ്ങി നില്ക്കുന്ന ആ നിമിഷം, വേദിയുടെ തിര അകന്നാലും, വെളിച്ചം അണയാത്ത ഒരു സാന്നിധ്യമായി അദ്ദേഹം തുടരുന്നു.
വടവൃക്ഷങ്ങള്‍ നിലം പതിക്കാറില്ല; അവ കാലത്തോട് ചേര്‍ന്ന് നിലനില്ക്കും. എം. ടിയും അങ്ങനെയായിരുന്നു. വായനയിലൂടെ, ചിന്തയിലൂടെ, മൗനത്തിലൂടെയും ചോദ്യംചെയ്യലിലൂടെയും അദ്ദേഹം ഇന്നും നമ്മോടൊപ്പം തന്നെയുണ്ട്. മലയാള സാഹിത്യത്തിലെ ആ വടവൃക്ഷത്തിന്റെ തണല്‍, വരും തലമുറകള്‍ക്കും ദീര്‍ഘകാലം ആശ്വാസമാകും. ആ വൃക്ഷത്തിന്റെ തണലില്‍ അനേകം എഴുത്തുകാര്‍ വളര്‍ന്നു. നേരിട്ടോ അല്ലാതെയോ എം.ടി മലയാള സാഹിത്യത്തിന്റെ ദിശ നിര്‍ണയിച്ചു. കാലം മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരം മറഞ്ഞുപോയേക്കാം; പക്ഷേ മനുഷ്യനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കാലത്തോട് ചേര്‍ന്ന് ജീവിക്കും. അതുകൊണ്ടുതന്നെ എം.ടി യുടെ കഥകള്‍ അവസാനിക്കുന്നില്ല, അവ ഓരോ വായനയിലും വീണ്ടും തുടങ്ങുകയാണ്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala1 day agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india1 day agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala2 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
More1 day agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
