Video Stories
പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുമ്പോള്‍

തൊണ്ണൂറ്റി നാലു കൊല്ലം മുമ്പ് സംഭവിച്ച കേരള രൂപീകരണത്തിന് മുമ്പുള്ള പ്രളയത്തേക്കാള്‍ മാരകമായ വിപത്തുകളാണ് ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളം നേരിട്ട മഹാപ്രളയം. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാത്രമാണ് മലവെള്ളത്തെ തടഞ്ഞുനിര്‍ത്താനായി അന്ന് കേരളത്തിനും തമിഴ്‌നാട്ടിനും ഇടയിലുണ്ടായിരുന്നതെങ്കില്‍ 44 നദികളിലായി 39 അണക്കെട്ടുകളാണ് കേരളത്തിന് ഇന്നുള്ളത്. പ്രളയത്തിനിടെ ഇവയെല്ലാം തുറന്നുവിടേണ്ടിവന്നു. ഒറ്റയടിക്ക് സംഭവിച്ച മഹാപേമാരിയും അണക്കെട്ടുകള്‍ തുറന്നുവിട്ടതും കാരണം കേരളത്തിന്റെ നാലിലൊന്ന് പ്രദേശം വെള്ളത്തിനടിയിലമര്‍ന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിലും തൃശൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴയിലേതടക്കം വെള്ളപ്പൊക്കത്തിലുമായി അഞ്ഞൂറോളം പേരാണ് മരണമടഞ്ഞത്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വീട്, കൃഷി, കച്ചവടം, വ്യവസായം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലായി ഉണ്ടായ നാശനഷ്ടം വിവരണാതീതമാണ്. ഇവിടെ നിന്നാണ് നമുക്ക് കേരളം കെട്ടിപ്പടുക്കേണ്ടത്. ഇതിന് എന്തെല്ലാമാണ് മലയാളികള്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുന്നത് പ്രളയശേഷം ആലോചിക്കേണ്ട സുപ്രധാന വിഷയമാണ്.
എണ്ണൂറോളം കിലോമീറ്റര്‍ നീളവും 65 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള നമ്മുടെ കൊച്ചു സംസ്ഥാനത്തിന് താങ്ങാന്‍ പറ്റുന്ന രീതിയിലാണോ നാം ഇതുവരെയായി ഈ ഭൂമിയില്‍ കെട്ടിപ്പടുത്തതൊക്കെയും എന്നാണ് പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും ഘട്ടത്തില്‍ സൂക്ഷമമായി പര്യാലോചിക്കേണ്ടത്. പല വിധത്തിലുള്ള നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഇതിനകം ഉയര്‍ന്നുവന്നുകഴിഞ്ഞു. അതില്‍ ചിലത് നിയമസഭയിലും പുറത്തുമായാണ് വന്നിട്ടുള്ളത്. സഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന ആഗസ്റ്റ് 30ന് മുന്‍മുഖ്യമന്ത്രികൂടിയായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്, നമ്മുടെ നിര്‍മാണ സംസ്‌കാരം പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ്. മൂന്നാറടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇനിയും ഇപ്പോഴത്തെ രീതിയിലുള്ള നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് മറുപടിയെന്നോണം ഭരണ കക്ഷിയിലെ തന്നെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞത്. പ്ലം ജൂഡി പോലുള്ള റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയതുകൊണ്ട് പ്രളയം തടയാനാകില്ലെന്നാണ്. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്, പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാരണമല്ല പ്രളയം ഉണ്ടായതെന്നായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള നിര്‍ദേശങ്ങള്‍.
മൂന്നാര്‍ ദൗത്യത്തിലും പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് കാര്യത്തിലുമൊക്കെ സി.പി.എം തന്നെയാണ് യഥാക്രമം രണ്ടിനെയും പാരവെച്ചതും പ്രോല്‍സാഹിപ്പിച്ചതുമെന്ന് ആര്‍ക്കും ഓര്‍മയിലുണ്ടാകും. കാട്ടിനകത്ത് ഉരുള്‍പൊട്ടിയത് നിലംനികത്തിയതുകൊണ്ടാണോ എന്ന ചുവയിലാണ് മുന്‍മന്ത്രി തോമസ്ചാണ്ടി സംസാരിച്ചത്. അപ്പോള്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ആദ്യം വേണ്ടത് ഭരണക്കാരില്‍ നിന്നുതന്നെയുള്ള ഏകസ്വരമാണ്. ഇത് ഉണ്ടാകുമെന്ന് ഇന്നത്തെ നിലയില്‍ ആലോചിക്കാന്‍പോലും കഴിയില്ല. ഇവിടെയാണ് പരിസ്ഥിതി വിദഗ്ധരും പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തരും പ്രകൃതി സ്‌നേഹികളും ഭാവി കേരളത്തെ മുന്നില്‍കണ്ടുകൊണ്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ സുപ്രധാനമായിട്ടുള്ളത്, കേരളത്തെ താങ്ങിനിര്‍ത്തുന്ന ലോകത്തെ തന്നെ അത്യപൂര്‍വ സസ്യ ജന്തു ജാലങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ്. പശ്ചിമഘട്ടത്തിലെ നിലവിലുള്ള ക്വാറികള്‍ക്ക് പുറമെ പുതിയവക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതിനകം ഉത്തരവിട്ടുകഴിഞ്ഞു. ഇവിടങ്ങളില്‍ ജലത്തെയും ഉരുള്‍പൊട്ടലിനെയും മുന്‍കൂട്ടിക്കാണാതെയുള്ള വീട്, സഥാപന നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം. വയനാട്ടില്‍ ഒരു ബസ്സ്റ്റാന്റുതന്നെ നിന്ന നില്‍പില്‍ താണു പോയത് നാം പരിശോധിക്കണം. പുഴകളുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടുന്ന ഒരുവിധ നിര്‍മാണവും പാടില്ലെന്നതിന് പാഠമാണ് ചെറുതോണി പട്ടണം നോക്കിയിരിക്കെ പ്രളയത്തില്‍ അപ്രത്യക്ഷമായ കാഴ്ച. കുന്നിടിച്ച് മണിമാളികകള്‍ പണിയുന്നവനും ഓലക്കുടിലില്‍ കഴിയുന്ന കുടുംബവും പ്രളയത്തിന് ഇരയായി എന്നത് നേരു തന്നെ. പക്ഷേ ഇതിന് കാരണക്കാര്‍ രണ്ടാമത് പറഞ്ഞവരേക്കാള്‍ ആദ്യം പരാമര്‍ശിക്കപ്പെട്ടവരാണ്. എന്തു ചെയ്തും പ്രകൃതിയെ നശിപ്പിച്ച് കാശുണ്ടാക്കാനുള്ള ആര്‍ത്തിക്ക് സര്‍ക്കാര്‍ വിചാരിച്ചാല്‍ നിയമം വഴി കടിഞ്ഞാണിടാന്‍ കഴിയും. ഇതിനുദാഹരണമാണ് ഇപ്പോള്‍ ഭാരതപ്പുഴയോരത്ത് ആരംഭിച്ചിരിക്കുന്ന അനധികൃത മണല്‍ വാരല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നതാണ് ദുരന്തം വീണ്ടും വിളിച്ചുവരുത്തുന്നത്. മലകളെ ഞാന്‍ ഭൂമിക്ക് ആണിയാക്കിവെച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി എന്ന് ജര്‍മന്‍ ചിന്തകന്‍ കാള്‍ മാര്‍ക്‌സും പറഞ്ഞത് രണ്ടു ഭാഷയിലാണെങ്കിലും സന്ദേശം ഒന്നുതന്നെ. പ്രകൃതി മനുഷ്യ സസ്യജാലങ്ങള്‍ക്കാണെന്നത് ശരിതന്നെ. എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്നതുപോലെയാകും അതിനെ അമിതമായി ചൂഷണം ചെയ്താലെന്ന് നാം തിരിച്ചറിയണം. കേരളത്തില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ മഴ വര്‍ഷിക്കപ്പെട്ട ഈ പ്രളയ കാലത്ത് താരതമ്യേന കുറഞ്ഞ-400 കോടി രൂപ- നാശനഷ്ടമാണ് പാലക്കാട് ജില്ലയിലുണ്ടായിട്ടുള്ളതെന്ന പാഠം നാം പഠിക്കണം. കേരളത്തിന്റെ ഈ നെല്ലറയിലെ പാടശേഖരങ്ങളായിരുന്നു അമിത വെള്ളത്തെ തടഞ്ഞുനിര്‍ത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുക്കിവിട്ടത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി പരിശ്രമിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ കരടു വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും ഇനിയെങ്കിലും നമ്മുടെ വിവേക ബുദ്ധിക്ക് പാത്രമാകണം. അപ്പോള്‍ മാത്രമേ കേരളത്തിന് വരാനിരിക്കുന്ന തലമുറകളെ നാം അഹങ്കരിക്കുന്നതുപോലെ ഈ ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ കഴിയൂ. അതിനുള്ള ഇച്ഛാശക്തിയാണ് കാലം ഓരോ കേരളീയനോടും ആവശ്യപ്പെടുന്നത്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: അഞ്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
-
india3 days ago
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍, ആദ്യ ബാച്ച് ഇന്ന് രാത്രി ഡല്‍ഹിയിലെത്തും
-
india3 days ago
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി