Connect with us

Video Stories

ഇടതുമുന്നണി എന്ന ജങ്കാര്‍ ജെട്ടി

Published

on

നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ പാര്‍ട്ടി എന്ന കാരണത്താല്‍ കാല്‍ നൂറ്റാണ്ടുകാലം പടിക്കുപുറത്തായിരുന്ന ഐ.എന്‍.എല്ലും എക്കാലവും ഭൂരിപക്ഷ സമുദായത്തിന്റെ വക്താവും അഴിമതിയുടെ പ്രയോക്താവുമായി മുദ്രചാര്‍ത്തപ്പെട്ട ആര്‍. ബാലകൃഷ്ണ പിള്ളയും മൂന്നു കേരളാ കോണ്‍ഗ്രസുകളും സമാസമം ചേര്‍ന്ന് ‘സാമ്പാര്‍ മുന്നണി’ യായി അധ:പതിച്ചിരിക്കുകയാണ് ഇടതുപക്ഷം. മുന്നണി പ്രവേശന കാര്യത്തില്‍ ഇക്കാലംവരെ പാലിച്ചിരുന്ന കാര്‍ക്കശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മൊത്തം പത്തു പാര്‍ട്ടികളെ മുന്നണിത്താഴിട്ടു പൂട്ടിയത്. ജനാധിപത്യ ചേരിയുടെ വിപുലീകരണമെന്ന് വീമ്പു പറഞ്ഞാണ് ഇടതു കണ്‍വീനര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഹ്വലതയായി വേണം ഈ തട്ടിക്കൂട്ട് മുന്നണി പ്രവേശത്തെ വിലയിരുത്താന്‍. ഒറ്റയടിക്ക് നാല് പാര്‍ട്ടികളെ കൂടെകൂട്ടിയതിന്റെ രസതന്ത്രം കേരള രാഷ്ട്രീയ ബോധമണ്ഡലത്തിന് നന്നായറിയാവുന്നതാണ്. പുതിയ നാലു പാര്‍ട്ടികളും വര്‍ഗീയതയോടും അഴിമതിയോടും തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത്രെ ഇടതുമുന്നണിയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിന്റെ പരമപ്പൊരുള്‍. ഇവരുടെ പൂര്‍വകാല ചെയ്തികളും നിലപാടുകളും തൊണ്ട തൊടാതെ താഴോട്ടിറക്കിയ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തൊലിക്കട്ടിക്കുമുമ്പില്‍ കണ്ടാമൃഗംപോലും നാണിച്ചു തലതാഴ്ത്തിപ്പോകും.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി), എം.പി വീരേന്ദ്രകുമാന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ്‌ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഗീയതയുടെയും അഴിമതിയുടെയും പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പിന്നാലെ വണ്ടിയെടുത്തു വളഞ്ഞിട്ടു പിടിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫിലെടുക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. പിള്ളക്കെതിരെ അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വിരോധാഭാസം. ശബരിമല ഉയര്‍ത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന പിള്ളയെ ഒഴിവാക്കുന്നതില്‍ സി.പി.എം അപകടം മണത്തതാണ് പ്രധാന കാരണമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. അയ്യപ്പജ്യോതിയെ തള്ളിയതോടെ ബാലകൃഷ്ണ പിള്ള സി.പി.എമ്മിന് വിശുദ്ധനാവുകയായിരുന്നു. നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ നാല്‍പത്തിയേഴ് ശതമാനം വോട്ട് എന്നാണ് പിള്ളയുടെ മുന്നണി പ്രവേശ വിളംബരം!. ഇത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണ്. ശബരിമലയില്‍ ഇടതുപക്ഷവുമായി നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം എന്താകുമെന്നു കണ്ടറിയേണ്ടതുണ്ട്. സ്‌കറിയാ തോമസുമായി ലയിച്ചും എന്‍.സി.പിയുമായി കൂട്ടുകൂടിയും ഇടതുമുന്നണിയിലെത്താന്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പൊളിഞ്ഞു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി പിള്ള ഇടതു മുന്നണിയുടെ ഭാഗമാവുന്നത്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച തന്നെ മുന്നണിക്കകത്ത് കൂട്ടേണ്ടതില്ലെന്ന പഴയ നിലപാട് ഇടതുപക്ഷം തിരുത്തിയതിലെ സാംഗത്യം ആര്‍ക്കു പിടികിട്ടിയാലും ആര്‍. ബാലകൃഷ്ണ പിള്ളക്ക് പിടികിട്ടുകയില്ലെന്നുറപ്പാണ്. അതാണ് കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം. എം.എല്‍.എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന മാനദണ്ഡമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്. ഘടകകക്ഷിയായതോടെ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന വാദവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവരും. മുന്നാക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ബാലകൃഷ്ണപിള്ള മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി കാബിനറ്റ് പദവി രാജിവെക്കുമോ അതോ തമ്മിലടി വീണ്ടും തലപൊക്കുമോ എന്നതെല്ലാം കാണാന്‍പോകുന്ന പൂരമാണ്. ഐ.എന്‍.എല്ലിനെ എന്നും വര്‍ഗീയ പാര്‍ട്ടിയായി കണ്ട പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ ഇക്കാര്യം ഉറക്കെ പറയാതിരിക്കുന്നത്. പാലക്കാട്ടെ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന് വി.എസിന് ഊര്‍ജം നല്‍കിയ ആയുധം ഐ.എന്‍.എല്‍ ബന്ധത്തോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു. ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചരുന്നപ്പോള്‍ ഐ. എന്‍.എല്ലിന്റെ മുന്നണി പ്രവേശം പലതവണ ചര്‍ച്ച ചെയ്തു അവജ്ഞയോടെ തള്ളിയതാണ്. നിയമസഭാ സീറ്റ് നല്‍കിയിട്ടും അവരെ ഇക്കാലം വരെ മുന്നണിക്കു പുറത്തായിരുന്നു നിര്‍ത്തിയത്. സി.പി.ഐ എക്കാലത്തും ഐ.എന്‍. എല്ലിന്റെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തുവന്ന പാര്‍ട്ടിയാണ്. ബാബരി മസ്ജിദ് ധ്വംസനത്തെ വൈകാരികമായി വഴിതിരിച്ചുവിടാന്‍ ശ്രമിച്ച്, ഒടുവില്‍ ആമാശയത്തിനുവേണ്ടി ആദര്‍ശം പണയംവച്ചു വാലും ചുരുട്ടി എ.കെ.ജി സെന്ററിന്റെ ഓരത്തു കിടന്നുറങ്ങി കാലം കഴിച്ചുകൂട്ടിയവരാണ് ഐ.എന്‍.എല്‍. അതേ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നേതൃത്വം നല്‍കിയ സി.പി സുഗതനെ സര്‍ക്കാര്‍ ചെലവില്‍ ‘വനിതാ മതില്‍’ സംഘാടക സമിതിയുടെ തലപ്പത്തിരുത്തി സല്‍ക്കരിച്ച സമയത്തു തന്നെ ഐ.എന്‍.എല്‍ മുന്നണിയിലെത്തി എന്നതാണ് ‘കാവ്യനീതി!’
പല കഷ്ണങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ യു.ഡി.എഫില്‍ ഘടകകഷികളായി പ്രവര്‍ത്തിച്ചതിനെ പരിഹസിച്ചിരുന്ന ഇടതുമുന്നണി മുന്നൂ ‘കോട്ടയം പാര്‍ട്ടി’കളെ പുല്‍കിയതോടെ കേരള കോണ്‍ഗ്രസുകളുടെ കൂടാരമായി മാറിയത് കാലം കാത്തുവച്ച ശിക്ഷയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തതിന്റെ മാനദണ്ഡം മുന്നണിക്കുപോലും മനസിലായിക്കാണില്ല. ഒരിക്കല്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പിളര്‍ന്നു രണ്ടു പാര്‍ട്ടികളായി വീണ്ടും ഘടകകക്ഷികളായി പരിണമിച്ചത്. ശബരിമല യുവതീ പ്രവേശ വിധിയുണ്ടാക്കിയ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ പാര്‍ട്ടികളുടെ ഇടതുമുന്നണി പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. ജനാധിപത്യ അടിത്തറ വിപുലീകരിക്കാനെന്ന പേരില്‍ സമുദായ പാര്‍ട്ടികളെ പുല്‍കിയ കമ്യൂണിസ്റ്റ് കാപട്യം ആശയദാരിദ്ര്യത്തിന്റെ അവസാന ശ്വാസമാണ്. ജെ.എസ്.എസും ലെനിനിസ്റ്റ് ആര്‍.എസ്.പിയും ലെഫ്റ്റ് ആര്‍.എസ്.പിയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ഒരു വിഭാഗം സി.എം.പിയും ഇടതു ജങ്കാറില്‍ കയറിപ്പറ്റാന്‍ ‘ജെട്ടി’യില്‍ കാത്തിരിപ്പുണ്ട്. മുന്നണി മുങ്ങും മുമ്പ് സഖാക്കളുടെ കണ്ണ് ഇനി അങ്ങോട്ടായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending