Connect with us

Culture

ശരീഅത്ത്; എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ; ഒടുവില്‍ തിരുത്ത്

Published

on

കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകള്‍ 50 രൂപയുടെ മുദ്രപേപ്പറില്‍ നൂറു രൂപ നല്‍കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്‍ ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 21ന് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ സത്യവാങ്മൂലം നല്‍കി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.

മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നതിന് രേഖകള്‍ക്കായി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്‍മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയത്. ശരീഅത്ത് വേണ്ടാത്തവര്‍ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ ഫലത്തില്‍ അംഗീകരിച്ചത്.

മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്‍ വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ മുസ്‌ലിമെന്ന നിലയില്‍ ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്‍ദാര്‍ക്ക്് രേഖകള്‍ സഹിതമുള്ള സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.

നൂറുരൂപ ഫീസ് നല്‍കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്‍ദാര്‍ പരിശോധന നടത്തണം, അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്‍ രേഖപ്പെടുത്തി നല്‍കും. തഹസില്‍ദാര്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്‍ക്കണം. അപേക്ഷ നിരസിച്ചാല്‍ എ.ഡി.എമ്മിനാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീലില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യത്യസ്ത രേഖകള്‍ക്കായി ആളുകള്‍ പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്‍ നീക്കങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending