Connect with us

Culture

രൂക്ഷവിമര്‍ശനവുമായ് പഴയ വി എസ് പക്ഷ നേതാക്കള്‍ ‘എ പ്രദീപ്കുമാര്‍ ഇന്ന് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നു’

Published

on


കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പഴയ സഹപ്രവര്‍ത്തകര്‍. വി എസ് പക്ഷക്കാരനായി നിന്ന കാലത്ത് പ്രദീപ്കുമാര്‍ സ്വീകരിച്ച നിലപാടും പിന്നീട് കൂടെ നിന്ന ടി പി ചന്ദ്രശേഖരന്റെ ഓര്‍മ്മകളെപ്പോലും ഒറ്റുകൊടുത്തതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പ്രദീപ് കുമാറിന്റെ നിശബ്ദത കേരളം കണ്ട പ്രധാന സന്ദര്‍ഭം ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോളായിരുന്നുവെന്ന് മുന്‍കാല സഹപ്രവര്‍ത്തകനായ കെ പി പ്രകാശന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ”ചന്ദ്രശേഖരന്‍, പ്രദീപിന് ആരായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നോ ആവോ? തന്റെ കൂടപ്പിറപ്പിനെ എന്ന പോലെയോ സമരസഖാവിനെ എന്നവണ്ണമോ ഉളള ഒരു കരുതല്‍ ടി പിക്ക് പ്രദീപിനോട് എന്നുമുണ്ടായിരുന്നു. പ്രദീപിനോ? ടി പിയും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയും എസ് എഫ് ഐയുടെ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ പ്രദീപിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിച്ചവരായിരുന്നിട്ടു കൂടി 2012 മെയ് നാലിന് ശേഷം ഒഞ്ചിയത്തെ വീട്ടില്‍ കാലു കുത്താനോ, ഫോണിലൂടെയെങ്കിലും രമയോട് ഒരാശ്വാസ വാക്ക് ഉച്ചരിക്കാനോ കഴിയാതെ പോയ ‘ഉദാരമനസ് ‘ എവ്വിധമുള്ളതായിരിക്കും? സ്തുതിപാഠകര്‍ നിര്‍മ്മിച്ചവതരിപ്പിക്കുന്ന വീര- കരുണ രസങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കഥകളിലും പാട്ടുകളിലും ജ്വലിച്ചു നില്‍ക്കുന്ന അവതാരമൂര്‍ത്തിക്ക് ഹൃദയമോ നീതിബോധമോ മര്യാദപോലുമോ ഉണ്ടായിരുന്നില്ല ഒരുകാലത്തുമെന്ന് ആരറിയും? എം ടിയുടെ ഒരു കഥാസന്ദര്‍ഭമുപയോഗിച്ച് പറഞ്ഞാല്‍ ‘സേതുവിന് സ്‌നേഹം സേതുവിനോടു മാത്രം” -പ്രകാശന്‍ അഭിപ്രായപ്പെടുന്നു.
2012 മെയ് നാലിന് ശേഷം പ്രദീപ് കുമാറിനെ തേടിയെത്തിയ എല്ലാ നേട്ടങ്ങളിലും ടി പിയുടെ ചോരക്കറപിടിച്ചിരിക്കുന്നുണ്ട് . എന്തിന്, പ്രദീപ് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് കുറ്റിപ്പുറം ഡിവിഷനില്‍ ജീവനക്കാരനായിരുന്ന കെ പി മനോജ് കുമാറിനെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായ് സസ്‌പെന്റ് ചെയ്ത സംഭവം ചൂണ്ടാക്കാട്ടിയാണ് മറ്റൊരു വിമര്‍ശനം.
വടകര എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരിലാണ് സസ്‌പെഷന്‍. പ്രദീപ്കുമാര്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകളുടെ ജില്ല സെക്രട്ടറിയായിരുന്നപ്പോള്‍ മനോജും ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. പഴയ സി എച്ച് കണാരന്‍ മന്ദിരത്തിലെ പൊടിപിടിച്ച മുറികളില്‍ ഒരേ പായയില്‍ ഉറങ്ങി ഉണര്‍ന്നവരായിരുന്നു അവര്‍. പക്ഷെ, ഭരണകൂടം മനോജിനോട് ചെയ്ത നെറികേടിനെപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രദീപ്കുമാര്‍ പ്രതികരിച്ചിട്ടില്ല. പ്രദീപിന്റെ ഉദാരമനസിനെപ്പറ്റിയും ഉയര്‍ന്ന മാനവികതയെ കുറിച്ചും സൗഹൃദ കൂട്ടായ്മയുണ്ടാക്കി വാഴ്ത്തുപാട്ടുകള്‍ ആലപിച്ചവരുണ്ടായിരുന്നു. കൂട്ടരെ, തന്റെ സഖാവായിരുന്ന ഒരാള്‍ തികഞ്ഞ അനീതിക്ക് വിധേയമായപ്പോള്‍ മൗനം കൊണ്ട് തന്റെ പദവികള്‍ക്ക് കാവല്‍ നിന്ന ഒരാളെ നാം എന്താണ് വിളിക്കുകയെന്ന് കെ പി പ്രകാശന്‍ ചോദിക്കുന്നു.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending