Video Stories
നിങ്ങള്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെയൊക്കെയാണ്

ആര്യന്‍ മിത്രന്‍
രാഹുൽ എങ്ങനെയാണ് സംഘപരിവാറിനും നിഷ്കളങ്ക സഖാക്കൾക്കുമൊക്കെ “പപ്പു”വായത്..? ഏതൊരു സംവാദത്തിലും തർക്കത്തിലും രക്ഷയില്ലെന്നു കണ്ടാൽ വരം പോലെ കോൺഗ്രസ് വിരുദ്ധർ എടുത്തെറിയുന്ന ആദ്യത്തെ വെറുപ്പിന്റെ ശരമാണ് രാഹുൽ പപ്പുവാണെന്നത്. മൈറ്റി മസ്കുലാർ ആണുങ്ങളുടെ രാഷ്ട്രീയം മാത്രം കൂടുതലായി കണ്ടും കേട്ടും പരിചയിച്ച, ശീലിച്ച ഇന്ത്യൻ വോട്ടർക്ക് രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. ആണുങ്ങളെ നിഴൽ പോലുമാകാൻ സമ്മതിക്കാതെ വളർന്നു പന്തലിച്ച തമിഴ്‌മണ്ണിലെ ‘അമ്മ ജയലളിതയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നോക്കുകുത്തിയാക്കി ബംഗാൾ പിടിച്ചടക്കിയ ദീദി മായും യുപി വൻശക്തി മായവതിയുമടക്കമുള്ള വനിതാ നേതാക്കളേക്കാൾ എത്രയോ ഉയരത്തിൽ യുപിഎ മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് മൻമോഹൻ സിംഗിനെ പി എം ആയി നിർദ്ദേശിച്ച സോണിയാ ഗാന്ധിയുടെ കഴിവും ധൈര്യവുമൊന്നും എവിടെയും പ്രശംസിക്കുന്നതും കണ്ടിട്ടില്ല. അമ്മയുടെ നിഴലായി മാറി നടന്നാണ് രാഹുൽ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രിയങ്കയാണ് തനിക്കെന്നും ധൈര്യം തന്നിട്ടുള്ളതെന്ന് രാഹുൽ പലപ്പോഴും തുറന്നു സമ്മതിച്ചിട്ടുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും കൊലപാതകങ്ങളോടെ തന്നെ സാമാന്യം എരിഞ്ഞു തീരേണ്ട ശരാശരി ബാല്യകാലം രാഹുൽ എങ്ങനെയാവും കടന്നു വന്നിട്ടുണ്ടാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും നൽകിയ കരുതലും ചേർത്തു നിർത്തലും ശീലിച്ചു തന്നെയാണ് രാഹുലിലെ വ്യക്തിത്വം രൂപീകൃതമായിട്ടുണ്ടാവുക. അതീവ സുരക്ഷയുള്ള ബാല്യം, കൗമാരം, പുറം രാജ്യത്തെ പഠിത്തം, എസ് പി ജിയുടെ മനം മടുപ്പിക്കുന്ന സുരക്ഷാവലയം, സ്വന്തം സ്വത്വം തന്നെ മറച്ചു വെച്ചുള്ള യൗവ്വന ജീവിതം ഒക്കെ രാഹുലിനെ വാർത്തെടുത്ത ഘടങ്ങളിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആണുങ്ങളുടെ ഗർജ്ജന സ്വരങ്ങളോട് ഒട്ടും ചേർന്നു നിൽക്കാത്ത വളരെ പതിഞ്ഞ താളത്തിലെ ശബ്ദം, ഓമനത്തം തുളുമ്പുന്ന മുഖം, വൈദേശീയത ഓർമ്മിപ്പിക്കുന്ന സ്കിൻ കളർ ഇതൊക്കെ തന്നെ രാഹുലിനെ അപമാനിക്കാൻ കാരണം തേടിയവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകി. ഹിന്ദുവിനെ രക്ഷിക്കാൻ ഉദയം ചെയ്തവനെന്ന മാസ്സ് ഹിസ്റ്റീരിയ ഇന്ത്യൻ ഹിന്ദുക്കളിൽ നിറച്ചു കൊടുത്ത 56 ഇഞ്ചിന്റെ കരുത്തനെന്നു വിളിച്ചു കൂവിയ നരേന്ദ്ര മോഡിക്കും, ബ്രണ്ണൻ കോളേജിലെ ഇടനാഴികളിൽ ആർ എസ് എസ് ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നൂണ്ടു പോയ പിണറായി വിജയനും സൃഷ്ടിച്ചു വെച്ച ആണുങ്ങളുടെ മസിൽ പവർ പൊളിറ്റിക്സിൽ രാഹുലിന്റെ സ്ഥാനം എന്തായിരിക്കും എന്നൊരു തോന്നൽ സമൂഹത്തിൽ നിർമ്മിച്ചെടുക്കുക എന്നതാണ് ഇരുകൂട്ടരുടെയും ബ്രയിൻ ഡെഡ് ഫാനരക്കൂട്ടങ്ങൾ ഇതുവരെ ചെയ്തു വന്നത്. മുൻ പറഞ്ഞതു പോലെ തന്നെ രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. കോൺഗ്രസ് സ്ഥിരം ഭരിച്ചിരുന്ന കാലത്തൊക്കെ രാഹുൽ അന്തർമുഖനായിരുന്നു. അമേത്തിയിൽ നിന്നും ആദ്യം എംപിയായി ജയിച്ചു കയറുമ്പോൾ രാഹുലിന് കുഞ്ഞുങ്ങളുടെ മനസായിരുന്നിരിക്കണം. പതിവായി രാഷ്ട്രീയ വനവാസം ശീലമാക്കിയ രാഹുൽ. എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയിരുന്ന രാഹുൽ. വ്യക്തി ജീവിതത്തിൽ ഒരു ശതമാനം കളങ്കം പോലും ഉണ്ടാക്കിയിട്ടില്ലാത്ത രാഹുൽ. ദു:സ്വഭാവങ്ങളോ സ്ത്രീകളുമായി ഏതെങ്കിലും തരത്തിലെ അടുപ്പങ്ങളോ ആഡംബര ജീവിതമോ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലാത്ത, അങ്ങനെയൊന്നും എതിരാളികൾക്ക് പോലും ആരോപിക്കാൻ കഴിയാത്ത ക്രിസ്റ്റൽ ക്ലിയർ ജീവിതമുള്ള രാഹുൽ മറ്റുള്ളവരിൽ നിന്നൊക്കെ പാടെ വ്യത്യസ്തമായ രീതികളുടെ ഉടമയായിരുന്നു. രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിമിനൽ കേസ് ഉള്ളവർക്കും പാർലമെന്റിലേക്ക് മത്സരിക്കാമെന്ന നിയമം ഓർഡിനൻസ് ആയി
യു പി എ കൊണ്ടുവന്നപ്പോൾ ആ അസംബന്ധ ഓർഡിനൻസ് കീറിയെറിയണമെന്ന് രോഷം കൊണ്ട രാഹുൽ. ഏതൊരു പ്രസംഗത്തിലും “വെൽക്കം മൈ ഡിയർ ഫ്രണ്ട്സ് ഫ്രം ദി പ്രസ്” എന്നൊരു സന്തോഷ വാചകത്തോടെ മുന്നിലെ ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന രാഹുൽ. തന്റെ നേരെ നീട്ടിയ ഏതൊരു കയ്യിനെയും ചേർത്തു പിടിച്ച രാഹുൽ. തീരെ ലളിതമായ വസ്ത്രങ്ങൾ മാത്രം ശീലമാക്കിയ രാഹുൽ. ഉത്തരേന്ത്യൻ വെയിലുപൊള്ളുന്ന ഗ്രാമങ്ങളിൽ സ്ഥിരം സന്ദർശനം നടത്തുന്ന രാഹുൽ. എതിരാളികൾ എന്നെ അധിക്ഷേപിച്ചോട്ടെ, പകരം ഒറ്റ അക്ഷരം അവർക്കെതിരെ പറയാൻ ഞാൻ തയ്യാറല്ല എന്നു വിനയത്തോടെ പറയുന്ന രാഷ്ട്രീയ മാന്യത. ഊർജ്ജസ്വലതയോടെ ചോദ്യങ്ങളെ നേരിട്ട രാഹുൽ. രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞ കോർപ്പറേറ്റ് ഭീകരരെ ഏതിടത്തു വെച്ചും പേര് എടുത്തു പറഞ്ഞു തന്നെ അടയാളപ്പെടുത്തിയ രാഹുൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന് സധൈര്യം പ്രഖ്യാപിച്ച രാഹുൽ. ഇന്ത്യയെന്ന പലനിറങ്ങളെ എന്നും ചേർത്തു പിടിക്കുക തന്നെ ചെയ്യുമെന്ന് ദുബായിൽ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു പറഞ്ഞ രാഹുൽ. ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്ന് പറഞ്ഞതിന് കോടതി കയറേണ്ടി വന്ന രാഹുൽ. പ്രധാനമന്ത്രി രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഒഴിവാക്കുന്നതും അകറ്റി നിർത്തുന്നതും തന്നെ വേദനിപ്പിച്ചുവെന്നും തെക്കേ ഇന്ത്യയും രാജ്യത്തിന്റെ ഭാഗമെന്ന് പ്രഖ്യാപിക്കാനാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും തുറന്ന മനസ്സോടെ പറഞ്ഞ രാഹുൽ. 2014 ലെ കോണ്ഗ്രസ്സിന്റെ വൻപരാജയമാണ് തന്നെ വീണ്ടു വിചാരത്തിനു പ്രേരിപ്പിച്ചതെന്ന് മടിയില്ലാതെ സമ്മതിച്ച രാഹുൽ. ബിജെപി ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിരിട്ടു പരാജയപ്പെടുത്തി ജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ രാഹുൽ. അധികാരത്തിൽ കയറി പത്തു മണിക്കൂറിനുള്ളിൽ കാർഷിക കടം എഴുതി തള്ളുമെന്നു പറഞ്ഞത് തന്നെ നടപ്പിൽ വരുത്തിയ രാഹുൽ. വയനാട് തന്റെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഞാൻ ഉപേക്ഷിച്ചു പോവില്ലെന്നു ഹൃദയത്തിൽ നിന്നും വിളിച്ചു പറഞ്ഞ രാഹുൽ. രാഹുൽ എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും സമൂഹം ധരിച്ചു വച്ചിരുന്ന പരമ്പരാഗത വാർപ്പു മാതൃകകളും പൊതുബോധ നിർമിതികളും രാഹുൽ പൊളിച്ചടുക്കി. അപ്പോൾ പിന്നെ എതിരാളികൾ പണിപ്പെട്ട് ഒരു തോന്നലുണ്ടാക്കിയെടുത്തു. ഇതെന്തൊരു മനുഷ്യനാണ്. ഇങ്ങനെയൊക്കെ ഒരാൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയുമോ. ഇവനൊരു പപ്പുവാണ്. ഇവനൊരു ആണാണോ. ഇങ്ങനെയും ആണുങ്ങളുണ്ടോ എന്നൊക്കെ ചോദ്യങ്ങൾ സൃഷ്ടിച്ചപ്പോൾ രാഹുൽ നിവർന്നു നിന്നു തന്നെ പറഞ്ഞു, എന്നെ പപ്പുവെന്നു വിളിച്ചോളൂ. പകരം ഞാൻ മോദിയെ ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കും. രാഹുൽ നിങ്ങളുടെ കൈൻഡ് ഓഫ് പൊലിറ്റീഷ്യൻ അല്ലടോ. അയാളെ വിട്ടേക്ക്. അയാൾ സ്നേഹം വിതറുന്ന പുഞ്ചിരിയോടെ ഇവിടെ പോരാടട്ടെ. പോരാടി വിജയിക്കട്ടെ…
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
Film3 days ago
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍