Culture
സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന കലാകാരന്‍
ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യ സ്‌നേഹിയായ ഒരു വ്യക്തി എന്ന നിലയിലും യൂസഫ് അറയ്ക്കല്‍ പരിചയപ്പെടുന്ന എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു. ചിത്രകലയോട് തീവ്രമായ ആസക്തി തന്നെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രസന്നമായ മുഖവും രൂപഭംഗിയും കലാകാരന്‍ എന്ന നിലയില്‍ വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എപ്പോഴും മനുഷ്യന്റെ പക്ഷത്തായിരുന്നു യൂസഫ്. അദ്ദേഹത്തിന്റെ ചിത്രപരമ്പരകള്‍ തന്നെ അതിന് ഉദാഹരണമാണ്. വുമണ്‍, ചക്രം, നടപ്പാതകള്‍ തുടങ്ങിയ രചനകള്‍ ചിത്രാസ്വാദകരെ വളരെയധികം ആകര്‍ഷിച്ചു. നടപ്പാതകളില്‍ അദ്ദേഹം വരച്ചത് സാധാരണക്കാരുടെ ചിത്രങ്ങളായിരുന്നു. സാധാരണ ജീവിതത്തിന്റെ മോഹങ്ങളും ആകുലതകളും ആഹ്ലാദങ്ങളും എല്ലാം അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തി. നടപ്പാതകളിലെ ഒരു ചിത്രത്തിനാണ് കേന്ദ്ര സര്‍ക്കാറിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചത്. അതോടെയാണ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് യൂസഫ് നടന്നുകയറിയത്.
നെയ്യാര്‍ ഡാമില്‍ നടന്ന ഒരു ചിത്രകലാ ക്യാമ്പില്‍ വെച്ചാണ് യൂസഫിനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം ദൃഢമായി. ബംഗളുരുവില്‍ എപ്പോള്‍ പോയാലും യൂസഫിനെ കാണാറുണ്ട്. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങാറില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്നു യൂസഫ്. ഒരിക്കല്‍ ബഷീറിനെ കാണാന്‍ വൈലാലില്‍ വന്നു. ബഷീറുമായി മണിക്കൂറുകളോളം സംസാരിച്ചു. അങ്ങനെയാണ് ബഷീര്‍ പരമ്പര അദ്ദേഹം വരക്കുന്നത്. പാത്തുമ്മയുടെ ആടും മറ്റും യൂസഫിന്റേതായി കാന്‍വാസില്‍ തെളിഞ്ഞത്. ഒരു വിഷയം കിട്ടിയാല്‍ അതില്‍ ആമഗ്നനാവുക എന്നത് യൂസഫിന്റെ രീതിയാണ്. കഥാകാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും ബഷീറിന്റെ മുഴുവന്‍ കഴിവും കണ്ടറിഞ്ഞാണ് യൂസഫ് ചിത്രപരമ്പര തയാറാക്കിയത്. നടപ്പാത പരമ്പരയില്‍ രണ്ടു ചിത്രങ്ങളാണ് വരച്ചത്. അതില്‍ ഒന്ന് തിരസ്‌കരിക്കപ്പെട്ടു. ദേശീയ പതാക പുതച്ച് കിടന്നുറങ്ങുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു തിരസ്‌കരിക്കപ്പെട്ടത്. ഇങ്ങനെ വിവാദത്തില്‍ ചെന്നു ചാടുന്നതും യൂസഫിനെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രം വരക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തതിലൂടെയാണ് യൂസഫ് രാജ്യാന്തര ശ്രദ്ധ നേടുന്നത്. അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രദര്‍ശനവും വരയും നടത്തിയത്. ചിത്രകലയിലെ പുതിയ സാധ്യതകളും സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും യൂസഫിന് നന്നായി അറിയാമായിരുന്നു. ചിത്രകലയെ പരമാവധി സമകാലീനമാക്കാനാണ് അദ്ദേഹം യത്‌നിച്ചത്. യൂസഫിന്റെ കൊളാഷുകളും പോര്‍ട്രെയിറ്റുകളും ഒരേ പോലെ പ്രസിദ്ധി നേടി.

ആദ്യ കാലത്ത് യൂസഫ് വരച്ചിരുന്നത് ചെറിയ കാന്‍വാസിലായിരുന്നു. പിന്നീട് ചിത്രങ്ങള്‍ വലിയ പ്രതലങ്ങളിലേക്ക് മാറി. വിദേശത്ത് പോകുമ്പോള്‍ ചിത്രങ്ങള്‍ ചുരുട്ടി കൊണ്ടുപോവുകയാണ് പതിവ്. അവിടെ ചെന്നശേഷം ഫ്രെയിമില്‍ ഉറപ്പിക്കും. കാന്‍വാസ് ഫ്രെയിമില്‍ സ്ഥാപിച്ചശേഷം വരക്കുന്നതും പതിവായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ അന്തസ്സ് വര്‍ധിപ്പിക്കാന്‍ അധ്വാനിച്ചു എന്നതാണ് യൂസഫിന്റെ പ്രസക്തി. വിദേശങ്ങളിലെ പ്രദര്‍ശനങ്ങളിലെല്ലാം മികച്ച സാന്നിധ്യമായി മാറാന്‍ യൂസഫിന് സാധിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ മാത്രമല്ല, മറ്റുള്ള ചിത്രകാരന്മാരുടെ രചനകളും ശ്രദ്ധിക്കപ്പെടണമെന്ന് യൂസഫ് ആഗ്രഹിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഇന്ത്യന്‍ ചിത്രകലയെ വിദേശത്ത് പരിചയപ്പെടുത്തുന്നതില്‍ ഒരുതരം ആവേശം തന്നെ അദ്ദേഹം കാണിച്ചിരുന്നു. ചിത്രംവരച്ച് സ്വസ്ഥമായി ഇരിക്കുക എന്നതായിരുന്നില്ല യൂസഫിന്റെ ശൈലി. അത് മറ്റുള്ളവര്‍ക്ക് കാണിക്കണമെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.

ഇന്ത്യയില്‍ അറിയപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ അറിയപ്പെട്ടു എന്നതാണ് യൂസഫിന്റെ മഹത്വം. മലയാളിയാണെങ്കിലും കേരളക്കാര്‍ അദ്ദേഹത്തെ അത്രതന്നെ അറിഞ്ഞിട്ടുണ്ടാവില്ല. ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് യൂസഫ് തന്റെ അവസാന രചന പൂര്‍ത്തിയാക്കിയത്.

എല്ലാതരം പരീക്ഷണങ്ങള്‍ക്കും സദാ തയാറായിരുന്നു യൂസഫ്. ഇക്കാര്യത്തില്‍ എം.എഫ് ഹുസൈന്റെ ചിന്താഗതി പിന്തുടര്‍ന്ന കലാകാരനായിരുന്നു അദ്ദേഹം. ഹുസൈന്‍ പിക്കാസോയെ പിന്തുടര്‍ന്നതു പോലെയായിരുന്നു ഹുസൈന്‍-യൂസഫ് അപ്രോച്ച് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യന്‍ ചിത്രകലക്ക് ലോകമെങ്ങും മേല്‍വിലാസമുണ്ടാക്കിയ യൂസഫ് ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Film
ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്
പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

