Connect with us

Video Stories

മുഖ്യമന്ത്രിയുടെ നിഷേധാത്മകത ആര്‍ക്ക് വേണ്ടി

Published

on

സ്വാശ്രയ വിഷയത്തില്‍ അടിയന്തിര പരിഹാര നടപടിക്ക് മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ച് സര്‍ക്കാര്‍ സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്…? സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയോ, അതോ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് കൊള്ള അനുവദിക്കുന്ന സര്‍ക്കാര്‍ തന്നെ ഒപ്പിട്ട കരാറിന് വേണ്ടിയോ….? ഒരു മുന്‍കരുതലുമെടുക്കാതെയാണ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നേരത്തെ കരാര്‍ ഒപ്പിട്ടത്. കരാറിലെ പൊള്ളത്തരങ്ങള്‍ പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ജാള്യതയില്‍ മുങ്ങിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുതിയ ചര്‍ച്ചയും ഒത്തുതീര്‍പ്പും നാണക്കേടാവുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായാല്‍ പ്രതിപക്ഷ സമരം വിജയിക്കുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധിക്കാരപരമായ നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുമ്പോള്‍ അതിന് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പ്രതിപക്ഷം നടത്തുന്നത് കേവലം രാഷ്ട്രീയ സമരം മാത്രമെന്നാണ്. അതിനപ്പുറത്തേക്ക് മാനേജ്‌മെന്റുകള്‍ക്കെതിരെ സംസാരിക്കാന്‍, സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ ഫീസ് കൊള്ളക്കെതിരെ സംസാരിക്കാന്‍ അദ്ദേഹവും തയ്യാറാവുന്നില്ല. പ്രതിപക്ഷ സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും ജനാധിപത്യപരമായ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിഷേധാത്മക നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എമ്മിന് കഴിയുന്നുമില്ല. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ഭയപ്പെട്ട് നില്‍ക്കുന്ന മുന്നണിയിലെ മറ്റ് ഘടക കക്ഷികളാവട്ടെ വലിയ സമരത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നുമില്ല. മുമ്പെല്ലാം സി.പി.ഐയെ പോലുള്ള കക്ഷികള്‍ പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാടും ശൈലിയും അറിയുന്നതിനാല്‍ അവര്‍ പോലും മുന്നോട്ട് വരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ ഭാവിയിലാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത്. നിയമസഭ സമ്മേളിക്കുന്ന സമയത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരത്തിന് നേരെ മാത്രമല്ല മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാട്-ഇന്നലെ ചര്‍ച്ചക്കെത്തിയ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികളോടും അദ്ദേഹം കയര്‍ത്തു എന്ന് പറയുമ്പോള്‍ എന്തിനായിരുന്നു ചര്‍ച്ചാ നാടകമെന്നത് വ്യക്തമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നാല് വട്ടമാണ് സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അതിലൊന്നിലും വ്യക്തമായ ധാരണയുണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് മാനേജ്‌മെന്റുകളെ ക്ഷണിച്ചത് ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ആരോഗ്യമന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് വന്നപ്പോള്‍ എന്തിനാണ് ഇവരെയുമായി എന്റെ മുന്നില്‍ വന്നത് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചക്ക് വരുന്ന സ്വന്തം മന്ത്രിയോട്, വകുപ്പ് സെക്രട്ടറിയോട് ഈ വിധം സംസാരിക്കുമ്പോള്‍ ചര്‍ച്ചയില്‍ തന്നെ കാര്യമില്ല.

ഏകാധിപതിയെ പോലെയാണ് പല കാര്യങ്ങളിലും മുഖ്യമന്ത്രി പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലിഗ് നേതാവ് ഡോ. എം.കെ മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചര്‍ച്ചകള്‍ വെച്ചത്. പക്ഷേ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ തന്നെ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്നെയെന്തിന് ഒരു പുതിയ ഫോര്‍മുല എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുമ്പോള്‍ ചര്‍ച്ച അപ്രസക്തമായി തീരുകയായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഫീസ് കൊള്ളയോട് ആര്‍ക്കും താല്‍പര്യമില്ല. ഒരു മാനദണ്ഡവുമില്ലാതെയാണ് പല മാനേജ്‌മെന്റുകളും ഫീസ് നിശ്ചയിക്കുന്നതും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതും. മാനേജ്‌മെന്റുകളെ സഹായിക്കുന്ന തരത്തില്‍ ഫീസ് കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനിന്നപ്പോഴാണ് ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് വന്നത്. രണ്ട് ജനപ്രതിനിധികള്‍ ഒരാഴ്ച അന്നപാനീയമില്ലാതെ സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ കണ്ണ് തുറക്കാനുള്ള അവസരമായിരുന്നു അത്. പക്ഷേ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിടിവാശി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്രയും ധിക്കാരപരമായ നടപടികളുമായി മുന്നോട്ട് പോയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത്തരത്തില്‍ പ്രതിപക്ഷ നേതാവ് പറയണമെങ്കില്‍ അതിന് കാരണങ്ങളുണ്ടാവും. ജനാധിപത്യത്തെ, ചര്‍ച്ചകളെ നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending