Video Stories
മറഞ്ഞുപോകുന്നത് ഒരു ദിശാസൂചിക

ധിഷണാസമ്പന്നവും കര്‍മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്‍ എന്ന നാലക്ഷരങ്ങള്‍ നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്‍ കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്‍നില്‍ക്കുന്ന സമകാലത്ത് ശരിമാര്‍ഗമെന്തെന്ന് എഴുതിയും വരച്ചും പഠിപ്പിച്ചുതന്ന മഹാമനീഷി. അധികാരത്തിന്റെ ആടയാഭരണങ്ങളുടെയോ അജ്ഞതയുടെ അബദ്ധജാടകളുടെയോ ചമയങ്ങളില്ലാതെ ആ ധന്യജീവിതം പുതുതലമുറക്കുമുമ്പിലിതാ അസ്തമിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ ആശാന്യൂക്ലിയസായ മുസ്്‌ലിംലീഗിനും അതിന്റെ ജിഹ്വയായ ചന്ദ്രികക്കും രാഷ്ട്രീയപഠിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെല്ലാമാണ് ഈവിയോഗം അപരിമേയമായ ആകുലത പകര്‍ന്നിരിക്കുന്നത്. ദിശതെറ്റാത്ത വഴികളിലൂടെ മുന്നേറാന്‍ പഠിപ്പിക്കുകയും ശീലിപ്പിക്കുകയുംചെയ്ത ദാര്‍ശനികനായകത്വം നാഥന്റെ വിളിക്ക് ഉത്തരം നല്‍കി വിട ചോദിക്കുമ്പോള്‍ ഒരിറ്റു കണ്ണീരും പ്രാര്‍ത്ഥനയും മാത്രമാണ് നമുക്കുമുന്വില്‍ ശേഷിക്കുന്നത്.
മുസ്‌ലിംലീഗ് ഉപാധ്യക്ഷന്‍, ചന്ദ്രിക പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശോഭിച്ചപ്പോള്‍തന്നെ ബാല്യംമുതല്‍ തന്നില്‍ കൂടെപ്പിറപ്പുപോലെ കൊണ്ടുനടന്ന ജ്ഞാനാര്‍ത്തിയായിരുന്നു എം.ഐ തങ്ങളുടെ കൈമുതല്‍. അതുതന്നെയാണ് അദ്ദേഹത്തെ ജീവിതാന്ത്യംവരെയും മുസ്‌ലിംസമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും മനോമുകുരങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ നിദാനമായത്. സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉലയാത്ത ദിശാസൂചികയായിരുന്നു തങ്ങള്‍. ആ തൂലികയിലൂടെ പിറന്നത് നിലയ്ക്കാത്ത ജ്ഞാനസമൃദ്ധി. അത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തക സഹചാരികള്‍ക്കും മാത്രമല്ല, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയുംപോലും ജീവിത-ചിന്താധാരകളില്‍ പുത്തന്‍ ദിശാബോധം പകര്‍ന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് തങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പഠിപ്പിച്ചുതന്നു. അതായിരുന്നു മുസ്‌ലിംലീഗിന്റെ സഞ്ചാരപഥവും. എണ്ണമറ്റ ക്ലാസുകളിലും ശില്‍പശാലകളിലും എം.ഐ തങ്ങള്‍ മുസ്്‌ലിംലീഗുകാര്‍ക്ക് അറിവിന്റെ വിരുന്നായി. ആശയപരമായ സന്നിഗ്ധ ഘട്ടങ്ങളില്‍ പലരും തങ്ങളിലേക്ക് നോക്കി. സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ പക്വമായ മറുപടികളായിരുന്നു തിരികെ ലഭിച്ചത്. ശരീഅത്ത് വിഷയം ഉയര്‍ത്തി മുസ്്‌ലിംലീഗിനെതിരെ സി.പി.എം കാടിളക്കിയപ്പോള്‍ അതിനെ ആശയദാര്‍ഢ്യത്തോടെ നേരിട്ട് പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കും സമുദായത്തിനുമായതിനുപിന്നില്‍ താരതമ്യേന ഉയരം കുറഞ്ഞ ശരീരത്തിലെ ആ ദാര്‍ശനിക പൊക്കമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ത്യന്‍ മുസ്്‌ലിംകളും മതേതര സമൂഹവുമൊന്നടങ്കം അമ്പരന്നുനിന്നപ്പോഴും ഭയക്കാതെ ശാന്തിയുടെ കിന്നരിപ്രാവുകളെ പുണരാന്‍ എം.ഐ തങ്ങള്‍ അവര്‍ക്കുമുന്നില്‍ അചഞ്ചലനായി നിന്നു. താല്‍കാലിക ഫോര്‍മുലകളായിരുന്നില്ല എല്ലാറ്റിനും അദ്ദേഹം നീട്ടിയത്. സഹസ്രാബ്ദങ്ങളുടെ ധാര്‍മികവും ഇസ്‌ലാമികവുമായ ആശയധാരയായിരുന്നു ആ മൗലികതയെ സ്വാധീനിച്ചത്. മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പാടവം സവിശേഷമായിരുന്നു. മുസ്‌ലിംലീഗിനോട് ആശയതലത്തില്‍ ഇ.എം.എസ് വരെ മുട്ടുമടക്കാന്‍ കാരണമായതും തങ്ങളുടെ അണുവിട തെറ്റാത്ത ജ്ഞാനസമ്പത്താലാണ്.
ചന്ദ്രികയുമായി യുവപ്രായത്തിലേ തുടങ്ങിയ ആത്മീയബന്ധമാണ് മുസ്‌ലിംലീഗിലേക്കും സി.എച്ച് ഉള്‍പ്പെടെയുള്ള നേതൃനിരയിലേക്കും തങ്ങളെ കൈപിടിച്ചുയര്‍ത്തിയത്. ബന്ധുവഴി ചെറുപ്രായത്തില്‍ ഗുജറാത്തിലെത്തിയതിലൂടെ നേടിയ ഹിന്ദി, ഉര്‍ദു ഭാഷാപാടവം അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയെ വാനോളം ഉയരാന്‍ സഹായിച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെയും രാഷ്ട്രീയ സംവാദങ്ങളിലെ സജീവ സാന്നിധ്യവുമായി അക്കാലത്ത്. നിരവധി ലേഖനങ്ങളിലൂടെ ചന്ദ്രികയില്‍ ആരംഭിച്ച എഴുത്ത് രണ്ടു ഡസനിലധികം കനപ്പെട്ട ഗ്രന്ഥങ്ങളിലേക്ക് എത്തിച്ചു. ആദ്യകാലത്തെ ഭാഷാശൗര്യം പതുക്കെ വഴിമാറിയെങ്കിലും ആശയ തീക്ഷ്ണത തെല്ലും ന്യൂനമായില്ല. ഉര്‍ദുവിലുള്ള പ്രാവീണ്യംമൂലം തദ്ഭാഷയിലുള്ള നിരവധി അറിവുകള്‍ കേരളീയരിലേത്തിക്കാനും തിരിച്ച് മലയാള പുസ്തകങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനംചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. 1974 മുതല്‍ 83വരെ ചന്ദ്രിക പത്രാധിപസമിതിയംഗമായിരുന്ന തങ്ങള്‍ പിന്നീട് മുഴുസമയ പത്രാധിപരുമായി. പ്രധാനാധ്യാപകനായിരുന്നു ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം. ഇന്ത്യന്‍ എക്‌സ്പ്രസിലും സര്‍ക്കാര്‍ സര്‍വീസിലും എം.ഐ തങ്ങള്‍ പ്രവര്‍ത്തിച്ചു. മാപ്പിളനാട്, വര്‍ത്തമാനം പത്രങ്ങളുടെ യഥാക്രമം പത്രാധിപരും നിര്‍വാഹക പത്രാധിപരുമായി അറിവുകളും ചിന്തകളും അദ്ദേഹം മലയാളികള്‍ക്കായി പങ്കുവെച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ മുഴുസമയാംഗം എന്ന പദവിയില്‍ അദ്ദേഹംപ്രകടിപ്പിച്ച താല്‍പര്യം ഗ്രന്ഥശാലാമേഖലക്ക് പുത്തന്‍ ഉണര്‍വായി. മുസ്‌ലിംസമുദായത്തിന്റെയും മതേതര വിശ്വാസികളുടെയും ഐക്യത്തിനും അദ്ദേഹം മുന്‍ഗണനനല്‍കി. സമുദായത്തിന്റെ ജിഹ്വകളായ വര്‍ത്തമാനപത്രങ്ങള്‍ കര്‍ത്തവ്യം പൂര്‍ണമായി പാലിക്കുന്നുണ്ടോ എന്ന സന്ദേഹം പലപ്പോഴും അദ്ദേഹം അടുപ്പമുള്ളവരുമായി പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് മഹാനായ സര്‍സയ്യിദിന്റെ മാര്‍ഗത്തില്‍ പുതുപുത്തന്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ സമൂഹം തയ്യാറാകണമെന്ന് തങ്ങള്‍ ഉണര്‍ത്തി. മുസ്്‌ലിം സമുദായത്തിന്റെ സര്‍വതോമുഖമായ ഉത്തുംഗഗതിയായിരുന്നു തങ്ങളുടെ എന്നത്തെയും സ്വപനം.വരുംകാല രാഷ്ട്രീയ ഭൂമികയില്‍ എങ്ങനെയാകണം അത് നേടേണ്ടതെന്നതിന് തങ്ങളുടെ കൈപ്പടയില്‍ പതിഞ്ഞ അക്ഷരജാലകങ്ങള്‍മാത്രം മതിയാകും. എടവണ്ണ പത്തപ്പിരിയത്തെ വസതിയിലെ ഗ്രന്ഥശാലയാണ് ആ ആശയസമുദ്രം.കേവലമായ നിയാമകനൂലാമലകളേക്കാള്‍ ധാര്‍മികാധിഷ്ഠിതമായ പരിഹാരമാണ് ഇന്ത്യന്‍ മുസ്്‌ലിംകളുടെ രക്ഷക്ക് വേണ്ടതെന്നായിരുന്നു തങ്ങളുടെ രാഷ്ട്രീയ സങ്കല്‍പം. ഉത്തരേന്ത്യയിലെ ചെറ്റക്കുടിലുകളില്‍നിന്ന് ഭക്ഷണത്തിനും അറിവിനുമായി കേരളത്തിലേക്ക് എത്തിപ്പെട്ട കുരുന്നുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചത് അതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിചാരധാരയിലാണ് മുസ്‌ലിംലീഗിന്റെയും കേരളത്തിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഗമനം. ഇതുതന്നെയാണ് എം.ഐ തങ്ങള്‍ മലയാളികള്‍ക്കായി ബാക്കിവെച്ചതും ഭാവിയിലേക്കായി നാം ശിരസ്സാവഹിക്കേണ്ടതും. മുസ്‌ലിംലീഗിന്റെയും പരേതന്റെ കുടുംബത്തിന്റെയും വേദനയിലും പ്രാര്‍ത്ഥനകളിലും ഞങ്ങളും പങ്കുചേരുന്നു.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
india2 days ago
പഹല്‍ഗാം ഭീകരാക്രമണം: അക്രമികളെ സഹായിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
india2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു
-
GULF2 days ago
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍
-
News2 days ago
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്കീകള്‍ പ്രഖ്യാപിച്ച് മെറ്റാ