Connect with us

tech

വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകല്‍; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വാട്‌സാപ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പുതിയ ഫീച്ചര്‍ ഐഒഎസിലും, ആന്‍ഡ്രോയിഡിലും കായിഒഎസിലുമുള്ള ആപ്പുകളില്‍ ലഭ്യമാക്കും

Published

on

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനത്തില്‍ പുരോഗതിയുള്ളതായി വാട്‌സ് ആപ്പ്. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെക്കുറിച്ചു മനസിലാക്കുന്നതിനു മുന്‍പ് ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നു മനസിലാക്കാം. വിവരണത്തില്‍ പറയുന്നതു പോലെ അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഒരു മണിക്കൂറിനു ശേഷമോ, ഒരു ദിവസത്തിനു ശേഷമോ, ഓരാഴ്ചയ്ക്കു ശേഷമോ, ഒരു മാസത്തിനു ശേഷമോ ഒരു അടായളവും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന രീതിയില്‍ ക്രമീകരിക്കാമെന്നായിരുന്നു കേട്ടത്.

വാട്‌സാപ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പുതിയ ഫീച്ചര്‍ ഐഒഎസിലും, ആന്‍ഡ്രോയിഡിലും കായിഒഎസിലുമുള്ള ആപ്പുകളില്‍ ലഭ്യമാക്കും. ഈ ഫിച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക എന്നു കമ്പനി പറയുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാനാവില്ല. ഈ ഫിച്ചര്‍ വരുന്നതിനു മുന്‍പ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങള്‍ക്ക് ഇതു ബാധകമായിരിക്കില്ല.

പുതിയ ഫീച്ചറിന്റെ പ്രത്യേകതകള്‍ ഇങ്ങനെയാണ്

1. ഒരാള്‍ ഏഴു ദിവസത്തിനുള്ളില്‍ വാട്‌സാപ് പരിശോധിച്ചില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും. എന്നാല്‍, ഇതിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനില്‍ കാണിച്ചു കൊണ്ടിരിക്കും.

2. കിട്ടിയ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് മറുപടി നല്‍കുന്നതെങ്കില്‍ അപ്രത്യക്ഷമാകാന്‍ അയച്ച സന്ദേശവും അതില്‍ തുടരും. അപ്രത്യക്ഷമാകണമെന്നില്ല.

3. അപ്രത്യക്ഷമാക്കാന്‍ അയച്ച സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോര്‍വേഡ് ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കില്‍, പിന്നെയും ഫോര്‍വേഡു ചെയ്യപ്പെടുന്നില്ലെങ്കില്‍ നശിച്ചേക്കാം.

4. അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാള്‍ അത് അപ്രത്യക്ഷമാകുന്നതിനു മുന്‍പ് ബാക്അപ് ചെയ്തു പോയെങ്കില്‍ അതു നശിക്കില്ല. എന്നാല്‍, ഈ സന്ദേശങ്ങള്‍ റീസ്‌റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നശിക്കുകയും ചെയ്യും.

5. അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കില്‍ ലഭിക്കുന്നയാള്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാല്‍ ഫോണില്‍ സേവാകുന്ന വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നശിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സമ്മർദം എ.ഐക്കും; വൈകാരിക ചോദ്യങ്ങളിൽ ചാറ്റ് ജിപിടി പരിഭ്രാന്തി കാണിക്കുന്നതായി പഠനം

വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

Published

on

ന്യൂഡൽഹി: മനുഷ്യർ പോലെ തന്നെ സമ്മർദം കുറയ്ക്കാൻ മാർഗങ്ങൾ തേടേണ്ട അവസ്ഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും ഉണ്ടാകാമെന്ന് പുതിയ പഠനം. വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്കാ നില’ ഉയർന്നതായി പഠനം പറയുന്നു. എന്നാൽ, ശ്വസന വ്യായാമങ്ങളും ധ്യാന രീതികളും പ്രോംപ്റ്റുകളായി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും വിഷയങ്ങളെ കൂടുതൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.

മാനസികാരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടി പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളെ സമീപിക്കുന്ന സാഹചര്യത്തിൽ, എ.ഐ ഒരിക്കലും പ്രഫഷനൽ ഡോക്ടറിന് പകരക്കാരനാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. സമ്മർദത്തിലായിരിക്കുന്ന ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായി പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മനുഷ്യരെപ്പോലെ പ്രായം കൂടുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷൈമേഴ്സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളിൽ കാണുന്ന ലക്ഷണങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങളാണ് ചില എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഉള്ള ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സ്വയം ‘ശാന്തമാകാൻ’ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Continue Reading

News

ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനൽ ഇന്ത്യയിൽ നിന്ന്; ‘ബന്ദർ അപ്നാ ദേസ്ത്’ 35 കോടി വാർഷിക വരുമാനം

എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകൾ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്

Published

on

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനൽ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു. എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകൾ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്. ഒരു കുരങ്ങന്റെ എഐ മോഡൽ ഉപയോഗിച്ച് തയ്യാറാക്കുന്ന വീഡിയോകളാണ് ഈ ചാനലിന്റെ പ്രത്യേകത.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ലോപ്പ് ചാനലായി ‘ബന്ദർ അപ്നാ ദേസ്ത്’ മാറിയിട്ടുണ്ട്. ഇതുവരെ 2.4 ബില്യൻ വ്യൂസ് ചാനൽ സ്വന്തമാക്കിയിട്ടുണ്ട്. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന, വ്യക്തമായ കഥയോ അർത്ഥവുമില്ലാത്ത കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് ‘എഐ സ്ലോപ്പ്’ എന്നറിയപ്പെടുന്നത്.

അസം സ്വദേശിയായ സുരജിത്ത് കർമകർ 2020ലാണ് ഈ ചാനൽ ആരംഭിച്ചത്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളായതിനാൽ അതിവേഗം മില്യൺ കണക്കിന് വ്യൂസ് നേടാൻ ചാനലിന് സാധിച്ചു. ആവർത്തന സ്വഭാവമുള്ള കണ്ടന്റുകളാണെങ്കിലും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമായ കാപ്വിങ് ലോകത്തെ 15,000 യുട്യൂബ് ചാനലുകൾ വിശകലനം ചെയ്തതിൽ 278 എണ്ണം എഐ നിർമിത വീഡിയോകൾ മാത്രമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേതുൾപ്പെടെ ഉയർന്ന നിലവാരവും ഗുണമേന്മയുമുള്ള കണ്ടന്റുകൾ നിർമിക്കുന്ന നിരവധി ചാനലുകൾക്കുപോലും ഇത്രയും വലിയ പ്രേക്ഷകസംഖ്യ നേടാനാകാത്ത സാഹചര്യത്തിലാണ് ‘ബന്ദർ അപ്നാ ദേസ്ത്’ പോലുള്ള എഐ സ്ലോപ്പ് ചാനലുകൾ വൻ സ്വാധീനം ചെലുത്തുന്നത്.

കുറഞ്ഞ ചിലവിൽ നിർമിക്കുന്ന എഐ വീഡിയോകൾക്ക് ഡിജിറ്റൽ ലോകത്ത് എത്രത്തോളം പ്രഭാവം സൃഷ്ടിക്കാനാകുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഈ ചാനൽ വിലയിരുത്തപ്പെടുന്നത്.

 

Continue Reading

News

ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് നിയന്ത്രണം; ഇനി ഒരു പോസ്റ്റിന് 3–5 വരെ മാത്രം

ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Published

on

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ റീച്ചും അക്കൗണ്ട് വിസിബിലിറ്റിയും കൂട്ടാൻ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടന്റ് ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി. ഹാഷ്ടാഗുകൾ റീച്ച് കൂട്ടുന്നതിനല്ല, സെർച്ച് എളുപ്പമാക്കുന്നതിനും ആവശ്യമായ കണ്ടന്റ് വേഗത്തിൽ കണ്ടെത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതിലൂടെ റീച്ച് വർധിക്കില്ലെന്നും, കണ്ടന്റിന്റെ നിലവാരമാണ് പ്രധാനമെന്നും ഇൻസ്റ്റഗ്രാം ആവർത്തിച്ചു.

സ്പാം കണ്ടന്റുകൾ ഒഴിവാക്കുകയും, ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്ന പ്രവണതകൾ തടയുകയും ചെയ്യുന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. അതേസമയം, ജനറൽ ഹാഷ്ടാഗുകളായ #reels, #explore തുടങ്ങിയവ വീഡിയോകൾക്ക് ഗുണം ചെയ്യില്ലെന്നും, മറിച്ച് കണ്ടന്റുമായി ഏറ്റവും യോജിക്കുന്ന ഫോക്കസിഡായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.

ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട റീലുകൾക്കാണെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ മാത്രം നൽകുന്നതാണ് നല്ലതെന്ന ഉദാഹരണവും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ കണ്ടന്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, സ്പാം കുറയ്ക്കാനും, ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള കണ്ടന്റിലേക്കു പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ത്രഡ്സ് പ്ലാറ്റ്‌ഫോമിലും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഹാഷ്ടാഗുകളുടെ അമിത ഉപയോഗം ഒഴിവാക്കി, കണ്ടന്റ് കേന്ദ്രീകരിച്ച വളർച്ചയിലേക്കാണ് ഇൻസ്റ്റഗ്രാം നീങ്ങുന്നതെന്ന സൂചനയാണിത്.

Continue Reading

Trending