News
വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയും ലക്ഷ്യം: ആക്രമണ സൂചന നൽകി ഡോണൾഡ് ട്രംപ്
അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.
കൊളംബിയയെ ആക്രമിക്കാൻ ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്ന് താൻ കരുതുന്നുവെന്നും യു.എസിലേക്ക് വ്യാപകമായി കൊക്കെയ്ൻ കടത്തുന്ന രാജ്യമാണ് കൊളംബിയയെന്നും ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ തുടരുമെന്നതിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെനസ്വേലയുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നേരത്തെ വിശദീകരണം നൽകിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ യു.എസിന് ആഗ്രഹമില്ലെന്നും എന്നാൽ നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലയ്ക്ക് മേൽ സമ്മർദം ചെലുത്തുമെന്നും റുബിയോ പറഞ്ഞു. ഇത് വെനസ്വേലയ്ക്കെതിരായ യുദ്ധമല്ലെന്നും, മയക്കുമരുന്ന് കച്ചവടക്കാരോടാണ് യു.എസിന്റെ പോരാട്ടമെന്നും എൻ.ബി.സി.യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കൽ തുടരുമെന്നും റുബിയോ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. പിന്നീട് ഗ്വാണ്ടനാമോയിലെ യു.എസ് നാവിക താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റിവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലേക്കും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേല തലസ്ഥാനമായ കരക്കാസിൽ യു.എസ് സൈനിക അധിനിവേശം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. ഏഴിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ നഗരം മുഴുവൻ പരിഭ്രാന്തിയിലായി. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. സാധാരണക്കാർക്കും സൈന്യത്തിനുമെതിരെ ആക്രമണം ഉണ്ടായതായും കരക്കാസ് നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടി
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും പിന്നീട് അത് ലംഘിക്കപ്പെട്ടുവെന്നുമാണ് ശങ്കരദാസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ നല്‍കാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് കെ.പി. ശങ്കരദാസ്. കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെയും എന്‍. വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ശങ്കരദാസിനെ ഇതുവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദ്യം ചെയ്തതോടെയാണ് നടപടി കൂടുതല്‍ ചൂടുപിടിച്ചത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എന്‍. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിക്കും. കേസില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
kerala
കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
ലോറിക്കടിയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‌കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞ സംഭവത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ലോറിക്കടിയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‌കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ബിയർ കുപ്പികൾ പൊട്ടി റോഡിലാകെ ചില്ലുകൾ പടർന്നിരുന്നു. ഫയർഫോഴ്‌സ് സേന സ്ഥലത്തെത്തി ചില്ലുകൾ നീക്കം ചെയ്തു. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
എറണാകുളം: പിറവത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കു പരിക്കേറ്റു. രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
kerala
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷയിൽ അപ്പീലുമായി പ്രോസിക്യൂഷൻ
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്കു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും വഞ്ചിയൂർ കോടതിയിലെ മുൻ ക്ലർക്കായ ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള നടപടികൾക്ക് പ്രോസിക്യൂഷൻ ഇന്ന് തുടക്കം കുറിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്കു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഐപിസി 409 (ക്രിമിനൽ വിശ്വാസവഞ്ചന) വകുപ്പ് പ്രകാരം പ്രതികൾക്ക് 14 വർഷം വരെ ശിക്ഷ ലഭിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
എന്നാൽ പരമാവധി മൂന്നു വർഷം തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് അപ്പീലിന് നീക്കം. അതേസമയം, ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം എംഎൽഎ സ്ഥാനത്തുനിന്നുള്ള അയോഗ്യത സംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. മൂന്നു വർഷം ശിക്ഷ ലഭിച്ചതോടെയാണ് ആന്റണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായത്.
കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎയായി തിരിച്ചെത്താൻ സാധിക്കൂ. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്നു വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്നു വർഷം, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്നു വർഷം, 409 (ക്രിമിനൽ വിശ്വാസവഞ്ചന) പ്രകാരം രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ പരമാവധി മൂന്നു വർഷം മാത്രം അനുഭവിച്ചാൽ മതി എന്നതാണ് കോടതി വിധി.
കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.
1990 ഏപ്രിൽ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു, തന്റെ സീനിയർ അഡ്വ. സെലിൻ വിൽഫ്രഡിനൊപ്പം ചേർന്നാണ് ആൻഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വഞ്ചിയൂർ കോടതി ആൻഡ്രൂവിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, പിന്നീട് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ആൻഡ്രൂവിനെ വെറുതെ വിട്ടത്.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india1 day agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala2 days agoതൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ
-
News16 hours agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
