News
യു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.
സിയോൾ: യു.എസ് വെനസ്വേലയിൽ സൈനികമായി ഇടപെട്ടതിനു പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്. ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.
തൊടുത്ത മിസൈൽ ഏകദേശം 900 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണകൊറിയയും യു.എസ്ും പ്രതികരിച്ചു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മിസൈൽ പരീക്ഷണം നടന്നതായി ജപ്പാനും സ്ഥിരീകരിച്ചു. നവംബറിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
ഇതിനിടെ, മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ യു.എസ് സേന വെനസ്വേലയിൽ കടന്നുകയറിയിരുന്നു. തലസ്ഥാനമായ കറാക്കസിൽ വ്യോമാക്രമണം നടത്തിയ ശേഷം പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തിയ യു.എസ് സേന, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയതായാണ് റിപ്പോർട്ട്.
ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. സംഭവത്തെ സാമ്രാജ്യത്വ ആക്രമണമെന്നു വിശേഷിപ്പിച്ച വെനസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
News
വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
കറാക്കസ്: വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സുപ്രീംകോടതി നിയമിച്ചു. ഭരണഘടനയിലെ 233, 234 വകുപ്പുകൾ പ്രകാരമാണ് അധികാര കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
യു.എസ് നടത്തിയ കടന്നുകയറ്റത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദികളാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മദുറോ പിടിക്കപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 മുതൽ മദുറോ മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്ന ഡെൽസി റോഡ്രിഗസ്, പ്രസിഡന്റ് പരമ്പരയിലെ അടുത്ത സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും രഹസ്യാന്വേഷണ വിഭാഗങ്ങളും അവരുടെ മേൽനോട്ടത്തിലായിരുന്നു. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ് അവർ.
മദുറോ പിടിക്കപ്പെട്ടതിന് പിന്നാലെ ഡെൽസി റോഡ്രിഗസ് തനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും സംസാരിച്ചതായും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ സമ്മതിച്ചുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ റോഡ്രിഗസിന്റെ ഔദ്യോഗിക പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.
വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച ഡെൽസി റോഡ്രിഗസ്, അമേരിക്കൻ നേതൃത്വത്തിൽ മറ്റ് രാജ്യങ്ങൾ വെനസ്വേലയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യു.എൻ പൊതുസഭയിൽ തുറന്നടിച്ചിരുന്നു. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി അവർ പ്രവർത്തിച്ചു വരുന്നു.
1969 മേയ് 18ന് കറാക്കസിൽ ജനിച്ച ഡെൽസി റോഡ്രിഗസ്, 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളിയായ ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസ് നിലവിൽ ദേശീയ അസംബ്ലിയുടെ പ്രസിഡന്റാണ്. 2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്ന അവർ 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2017–18 കാലത്ത് ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയുമായിരുന്നു. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടി; വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
ഇതിനിടെ, ശനിയാഴ്ച കറാക്കസിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ അനുകൂല റാലികൾ നടന്നു. പ്രതിഷേധക്കാർ അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനാൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണ്.
kerala
‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തിന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും, നേരത്തെ അങ്ങനെ പറഞ്ഞിരുന്നെങ്കിലും ജനങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ ആ പ്രചരണം അവസാനിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇനി അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുമായി സിപിഐഎം അവിഹിത കൂട്ട്കെട്ട് ശക്തമാക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അവിശുദ്ധ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ട് ശത്രുക്കളെ നേരിടേണ്ടി വരുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും, സിപിഐഎമ്മും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും സിപിഐഎമ്മും ഒത്തു കൂടിയാലും പ്രശ്നമില്ലെന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നല്‍കുന്നതെന്നും, യുഡിഎഫ് വിജയം എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുതെന്നും, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി. 100 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയണം എന്നതാണ് ലക്ഷ്യമെന്നും, യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതായും പറഞ്ഞു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നും, അടുത്ത നാല് മാസം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.
india
കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ
14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News1 day agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala21 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala3 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india18 hours agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
