Connect with us

Video Stories

ആ കവിള്‍സ്പര്‍ശത്തിലെ നയതന്ത്രം

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രിയപ്പെട്ട ഇ അഹമ്മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ കലുഷിതാവസ്ഥയില്‍ ഇന്ത്യയിലെ മുസല്‍മാന്റെ സ്വസ്ഥ ജീവിതത്തിന്റെ നിറസ്വപ്‌നങ്ങളുമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് സ്ഥാപിതമാകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തില്‍ കഴിവുറ്റ, ഊര്‍ജ്ജസ്വലരായ നേതൃത്വത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ മുസ്്‌ലിംകള്‍ തങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിച്ചെടുത്തത്. ആ നേതൃത്വത്തിലെ അനിഷേധ്യനായ ഒരു അമരക്കാരനേയാണ് നമുക്ക് അഹമ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

അവരുടെ ഓര്‍മ്മകളില്‍ നിന്നും ശേഖരിച്ചെടുക്കാവുന്ന ഊര്‍ജ്ജം മാത്രമാണ് നമുക്കിനി കൈമുതലായുള്ളത്. അഹമ്മദ് സാഹിബിന്റെ മരണം മുസ്്‌ലിം സമൂഹത്തിനു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം അത്രക്കു വലുതാണ്. പരന്നുകിടക്കുന്ന ഇന്ത്യാരാജ്യത്ത്, അപകടങ്ങളും ഭീഷണികളും പേമാരി പോലെ പെയ്തിറങ്ങുമ്പോഴും ഫാസിസത്തിന്റെ ഭീതിയില്‍ പനിച്ചു വിറക്കുമ്പോഴും അഹമ്മദ് സാഹിബ് ഉയര്‍ത്തിയ കനമേറിയ വാക്കുകളായിരുന്നു നമ്മെ ശരീരമാസകലം പൊതിഞ്ഞു സംരക്ഷിച്ചത്.

മുസ്്‌ലിം ലീഗ് മുന്നോട്ടുവെച്ച ചരിത്ര ദൗത്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ണ്ണതയിലെത്തിച്ചേര്‍ന്നത് ഇ. അഹമ്മദിലൂടെയാണെന്നതിന് ചരിത്രം സാക്ഷിയാണ്. 2004 മെയ് 22 ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി അഹമ്മദ് സാഹിബ് ചുമതലയേറ്റെടുത്ത ദിനം ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും നിര്‍ണ്ണായകവുമായ ദിനമായിരുന്നു. ഖാഇദേമില്ലത്തിന്റെയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ചരിത്രം സാര്‍ത്ഥകമായി ഏറ്റെടുത്ത ദിനമായിരുന്നു അത്. ആരംഭ ഘട്ടം മുതല്‍ മുസ്്‌ലിം ലീഗിനെ വലയം ചെയ്തിരുന്ന വര്‍ഗീയ ആരോപണങ്ങള്‍ അഹമ്മദ് സാഹിബിന്റെ മികവേറിയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായിത്തീര്‍ന്നു.

ഒരു മനുഷ്യായുസ്സിന്റെ പരിമിതികളെ അതിര്‍ലംഘിക്കുന്ന കര്‍മ്മ ചരിത്രമാണ് അഹമ്മദ് സാഹിബിനുള്ളത്. എം.എസ്.എഫില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയോളം പടര്‍ന്നു പന്തലിച്ച ചരിത്രപുരുഷന്‍. ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അഹമ്മദ് സാഹിബ് സമ്മാനിച്ചത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍.

അധികാരത്തെ അഹമ്മദ് സാഹിബ് നിര്‍വചിച്ചത് അളവറ്റ സേവനങ്ങള്‍ കൊണ്ടായിരുന്നു. അധികാരി സേവകനാകണമെന്ന വലിയ പാഠം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു വായിച്ചെടുക്കാന്‍ സാധിക്കും. അധികാരം സര്‍വ്വരേയും ദുഷിപ്പിക്കുന്ന ഈ കാലത്ത്, അധികാരത്തെ അപരനെ മര്‍ദ്ദിക്കാനുള്ള ആയുധമായി സ്വീകരിക്കുന്ന ഈ കാലത്ത് വിശദീകരണങ്ങള്‍ക്കുമപ്പുറത്തേക്ക് അഹമ്മദ് സാഹിബ് വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മര്‍ദ്ദിതരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെയും മുമ്പില്‍ പ്രതീക്ഷയായി തെളിഞ്ഞിരുന്നത് അഹമ്മദ് സാഹിബായിരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറം, ഭാഷുടെ പരിധികള്‍ കടന്ന് സാന്ത്വനസ്പര്‍ശവുമായി അദ്ദേഹം കടന്നു ചെന്നു. ഇറാഖിലും ഫലസ്തീനിലും നടത്തിയ ഇടപെടലുകള്‍ ഇന്നും അവിസ്മരണീയമായിത്തുടരുന്നു. ഇസ്രയേലിന്റെ ഭീകരതക്കു മുന്നില്‍ വെന്തുനീറിയ ഫലസ്തീന്‍ ജനതക്കുമുന്നില്‍ മാലാഖയെപ്പോലെയാണ് അഹമ്മദ് സാഹിബ് പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളുടെ രക്ഷക്കായി ഒരു ജനത മുഴുവന്‍ ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമുള്ള ജീവസുറ്റ സന്ദേശവുമായാണ് അദ്ദേഹം ഫലസ്തീനിലെത്തുന്നത്.

ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍, ഗുജറാത്തിലും, മുറാദാബാദിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും രക്തം ചിന്തിയ കൊടുംകലാപങ്ങള്‍ അരങ്ങേറുകയായിരുന്നു. ആയിരങ്ങള്‍ ജീവശ്വാസവും തേടി ചിതറിയോടുന്ന ഭയാനകമായ വേളയില്‍ സംരക്ഷണത്തിന്റെ കരസ്പര്‍ശവുമായി അഹമ്മദ് സാഹിബ് ഓടി നടന്നു. ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം വിതക്കാന്‍, സമാധാനം പകരാന്‍ സാധിച്ചാല്‍ വലിയ പുണ്യമുണ്ടെന്ന് പ്രാവചകന്റെ വചനം പുലരുകയായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന മര്‍ദ്ദന മുറകള്‍ക്കെതിരെ, അധികാര പ്രയോഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ സാന്നധ്യമായി അദ്ദേഹമുണ്ടായിരുന്നു.

അവസാന കാലത്ത്, വാര്‍ധക്യത്തിന്റെ വിവശതയില്‍ പോലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍സാരങ്ങള്‍ കൊണ്ട് സമ്പന്നവും മാരകപ്രഹരശേഷി പേറുന്നവയുമായിരുന്നു. അധികാരത്തിന്റെ ഹിംസയുടെ ഭാവനകള്‍ക്കെതിരെ ഭരണഘടനയുടെ താളുകളില്‍ നിന്ന് അദ്ദേഹം ചോദ്യങ്ങളുടെ ശരങ്ങളുതിര്‍ത്തു. അവകാശം നിഷേധിക്കപ്പെടുന്ന മുഴുവന്‍ തന്നിലേക്കാവഹിച്ച് പാര്‍ലമെന്റിനെ പ്രകമ്പനം കൊള്ളിച്ചു. ഓര്‍മ്മയില്‍ തിളങ്ങുന്ന സ്മരണകളായി ഇവ എന്നുമുണ്ടാകുമെന്ന് തീര്‍ച്ച. മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മാതൃകാപരമായ ഏടായി അഹമ്മദ് സാഹിബിന്റെ രാഷ്ട്രീയ സാന്നിധ്യം എന്നുമുണ്ടാവും.

വ്യക്തിപരമായി ഓര്‍മകളിലെ ഊഷ്മള സാന്നിദ്ധ്യമാണ് അഹ്്മദ് സാഹിബ്. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. ബാപ്പയുടെ ഉറ്റ സുഹൃത്ത് പരേതനായ അഹ്്മദ് ഹാജിയുടെ സ്ഥിരമിരിപ്പിടമുണ്ടായിരുന്നു ഓഫീസ് റൂമില്‍. അഹ്്മദ് സാഹിബ് ആ മുറിയിലിരിക്കുന്ന ചിത്രമാണ് ആ കാലത്തെ കുറിച്ചുള്ള എന്റെ ഓര്‍മ. സൗമ്യവും ആകര്‍ഷകവുമായ സംസാരം. ബാപ്പയോടും അഹ്്മദ് ഹാജിയോടുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍, പായയില്‍ കൂടെയിരുന്ന് ഭക്ഷണം കഴിച്ചത് തുടങ്ങിയ അമൂല്യ നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തുന്നു.

പിന്നീട് ജ്യേഷ്ഠന്‍ ശിഹാബ് തങ്ങളുടെ കാലത്ത് ഞങ്ങളോടൊപ്പം നിത്യ സാന്നിദ്ധ്യമായി അഹമദ് സാഹിബുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സുഖത്തിലും സന്താപത്തിലും ഈണത്തിലും താരാട്ടിലും ആരവത്തിലും ഉള്ളാലെ വാത്സല്യത്തോടെ അദ്ദേഹം നിലകൊണ്ടു. കുടുംബത്തിലെ കൊച്ചു കുട്ടികള്‍ പോലും അദ്ദേഹത്തിന്റെ ആദരവ് കലര്‍ന്ന ലാളനകള്‍ അനുഭവിച്ചിട്ടുണ്ട്.
ഔദ്യോഗിക ചടങ്ങുകളുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങളെ കാണാനെത്തും. കവിള്‍ ചേര്‍ത്തുവെച്ച് സ്‌നേഹം നിറച്ച് വെച്ച് സംസാരിച്ച് തുടങ്ങും. അടുത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തും.

ബാപ്പയുടെയും ശിഹാബ് തങ്ങളുടെയും സുഖവിവരങ്ങള്‍ ആരായും. ജീവിതം മുഴുവന്‍ കരുത്തേകുന്ന, ആത്മസ്ഥൈര്യം പകരുന്ന അനുഭവങ്ങളാണവയെല്ലാം. ദൈനംദിന ജീവിതത്തിലെ നിസാര കാര്യങ്ങള്‍ മുതല്‍ രാഷ്ട്രീയവും പഠനവും കുടുംബവുമെല്ലാം ആ സംസാരത്തിനകത്ത് കടന്നുവരും. ഏറ്റവുമൊടുവില്‍ അഹ്്മദ് സാഹിബിനെ കാണുന്നത് മുനവ്വറലിയുടെ ഗൃഹപ്രവേശന ചടങ്ങിലാണ്. നെഞ്ചിലേക്ക് അണച്ചുപിടിച്ച് വസ്വിയ്യത്ത് പോലെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ദുബായിലെ അദ്ദേഹത്തിന്റെ മകള്‍ ഫൗസിയയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തെ കാണാനിടയായി.

പതിവില്ലാതെ ചില പ്രത്യേക കാര്യങ്ങള്‍ അന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുടുംബത്തോടുള്ള അടുപ്പത്തില്‍ തുടങ്ങി, പിന്നെ പറഞ്ഞു തുടങ്ങി: ”നിങ്ങളുടെ കുടുംബത്തോട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും ഒപ്പം തുടങ്ങിയതാണ് അഹ്്മദിന്റെ ബന്ധം. അവിടത്തെ കൊച്ചു കുട്ടികളെ പോലും ഞാന്‍ ആദരിക്കുന്നുണ്ട്. അത് എന്ത്‌കൊണ്ടെന്നറിയാമോ? പൂക്കോയ തങ്ങള്‍ മുതല്‍ക്ക് നിങ്ങളുടെ കുടുംബം പാര്‍ട്ടിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങളെടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നിങ്ങള്‍ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്തു. എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ എനിക്കേറ്റവും സംതൃപ്തിയും അഭിമാനവുമുള്ള കാര്യമാണത്. ആ വഴയില്‍ തന്നെ മുന്നോട്ട് പോകണം. ഞാനിത് ആരുടെ മുന്നിലും തുറന്ന് പറയും. ഇന്നത്തെ കാലത്ത് പലരും പൊങ്ങിവരും. നിങ്ങളുടെ കുടുംബം അതിലൊന്നും വശംവദരായിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉറച്ചുനിന്നു. അതാണ് ഞങ്ങളുടെ സമാധാനം.” ഒരു വസ്വിയ്യത്ത് പോലെ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

അന്ന് ദുബായില്‍ ജുമുഅക്ക് കൂടിയതും അഹ്്മദ് സാഹിബിനെ കാണാനിടയായതും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതും വിധിയുടെ, സ്‌നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത തപസ്സിന്റെ മധുര ശബ്ദമായി ഞാനിപ്പോഴും ഓര്‍ക്കുന്നു. മനസ്സില്‍ പതിഞ്ഞ ആ മന്ദസ്മിതവും ആ കവിള്‍ സ്പര്‍ശത്തിലെ മാസ്മരികതയും തണുപ്പും ഇനി കിട്ടില്ല എന്ന് ഞാനറിഞ്ഞു ഫാസിസം ആഴത്തില്‍ വേരുറപ്പിക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ ഈ വിയോഗം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയുടെ ദുര്‍ഭൂതങ്ങളെ, ആര്‍ജവത്തോടെ തടഞ്ഞു നിര്‍ത്തി, താന്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തെ ഒരു പോറലുമേല്‍ക്കാതെ പരിരക്ഷിച്ച മഹാമനുഷ്യനാണ് വിടവാങ്ങിയിരിക്കുന്നത്.

പതിറ്റാണ്ടുകളോളം ശോഭ കെടാതെ, മുനിഞ്ഞു കത്തിയ നിറദീപമാണ് അണഞ്ഞിരിക്കുന്നത്. നമുക്കു മുന്നില്‍ കനത്ത ഇരുട്ട് പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളും കുഴികളും നമുക്കറിയാതെ വന്നേക്കും. അവയില്‍ വീഴാതെ, നമ്മുടെ കൈ പിടിച്ചു നടന്ന ഒരു മഹാന്റെ അസാന്നിധ്യം ഏറെ പേടിപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending