Connect with us

Video Stories

ആ കവിള്‍സ്പര്‍ശത്തിലെ നയതന്ത്രം

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രിയപ്പെട്ട ഇ അഹമ്മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ കലുഷിതാവസ്ഥയില്‍ ഇന്ത്യയിലെ മുസല്‍മാന്റെ സ്വസ്ഥ ജീവിതത്തിന്റെ നിറസ്വപ്‌നങ്ങളുമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് സ്ഥാപിതമാകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തില്‍ കഴിവുറ്റ, ഊര്‍ജ്ജസ്വലരായ നേതൃത്വത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ മുസ്്‌ലിംകള്‍ തങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിച്ചെടുത്തത്. ആ നേതൃത്വത്തിലെ അനിഷേധ്യനായ ഒരു അമരക്കാരനേയാണ് നമുക്ക് അഹമ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

അവരുടെ ഓര്‍മ്മകളില്‍ നിന്നും ശേഖരിച്ചെടുക്കാവുന്ന ഊര്‍ജ്ജം മാത്രമാണ് നമുക്കിനി കൈമുതലായുള്ളത്. അഹമ്മദ് സാഹിബിന്റെ മരണം മുസ്്‌ലിം സമൂഹത്തിനു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം അത്രക്കു വലുതാണ്. പരന്നുകിടക്കുന്ന ഇന്ത്യാരാജ്യത്ത്, അപകടങ്ങളും ഭീഷണികളും പേമാരി പോലെ പെയ്തിറങ്ങുമ്പോഴും ഫാസിസത്തിന്റെ ഭീതിയില്‍ പനിച്ചു വിറക്കുമ്പോഴും അഹമ്മദ് സാഹിബ് ഉയര്‍ത്തിയ കനമേറിയ വാക്കുകളായിരുന്നു നമ്മെ ശരീരമാസകലം പൊതിഞ്ഞു സംരക്ഷിച്ചത്.

മുസ്്‌ലിം ലീഗ് മുന്നോട്ടുവെച്ച ചരിത്ര ദൗത്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ണ്ണതയിലെത്തിച്ചേര്‍ന്നത് ഇ. അഹമ്മദിലൂടെയാണെന്നതിന് ചരിത്രം സാക്ഷിയാണ്. 2004 മെയ് 22 ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി അഹമ്മദ് സാഹിബ് ചുമതലയേറ്റെടുത്ത ദിനം ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും നിര്‍ണ്ണായകവുമായ ദിനമായിരുന്നു. ഖാഇദേമില്ലത്തിന്റെയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ചരിത്രം സാര്‍ത്ഥകമായി ഏറ്റെടുത്ത ദിനമായിരുന്നു അത്. ആരംഭ ഘട്ടം മുതല്‍ മുസ്്‌ലിം ലീഗിനെ വലയം ചെയ്തിരുന്ന വര്‍ഗീയ ആരോപണങ്ങള്‍ അഹമ്മദ് സാഹിബിന്റെ മികവേറിയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായിത്തീര്‍ന്നു.

ഒരു മനുഷ്യായുസ്സിന്റെ പരിമിതികളെ അതിര്‍ലംഘിക്കുന്ന കര്‍മ്മ ചരിത്രമാണ് അഹമ്മദ് സാഹിബിനുള്ളത്. എം.എസ്.എഫില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയോളം പടര്‍ന്നു പന്തലിച്ച ചരിത്രപുരുഷന്‍. ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അഹമ്മദ് സാഹിബ് സമ്മാനിച്ചത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍.

അധികാരത്തെ അഹമ്മദ് സാഹിബ് നിര്‍വചിച്ചത് അളവറ്റ സേവനങ്ങള്‍ കൊണ്ടായിരുന്നു. അധികാരി സേവകനാകണമെന്ന വലിയ പാഠം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു വായിച്ചെടുക്കാന്‍ സാധിക്കും. അധികാരം സര്‍വ്വരേയും ദുഷിപ്പിക്കുന്ന ഈ കാലത്ത്, അധികാരത്തെ അപരനെ മര്‍ദ്ദിക്കാനുള്ള ആയുധമായി സ്വീകരിക്കുന്ന ഈ കാലത്ത് വിശദീകരണങ്ങള്‍ക്കുമപ്പുറത്തേക്ക് അഹമ്മദ് സാഹിബ് വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മര്‍ദ്ദിതരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെയും മുമ്പില്‍ പ്രതീക്ഷയായി തെളിഞ്ഞിരുന്നത് അഹമ്മദ് സാഹിബായിരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറം, ഭാഷുടെ പരിധികള്‍ കടന്ന് സാന്ത്വനസ്പര്‍ശവുമായി അദ്ദേഹം കടന്നു ചെന്നു. ഇറാഖിലും ഫലസ്തീനിലും നടത്തിയ ഇടപെടലുകള്‍ ഇന്നും അവിസ്മരണീയമായിത്തുടരുന്നു. ഇസ്രയേലിന്റെ ഭീകരതക്കു മുന്നില്‍ വെന്തുനീറിയ ഫലസ്തീന്‍ ജനതക്കുമുന്നില്‍ മാലാഖയെപ്പോലെയാണ് അഹമ്മദ് സാഹിബ് പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളുടെ രക്ഷക്കായി ഒരു ജനത മുഴുവന്‍ ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമുള്ള ജീവസുറ്റ സന്ദേശവുമായാണ് അദ്ദേഹം ഫലസ്തീനിലെത്തുന്നത്.

ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍, ഗുജറാത്തിലും, മുറാദാബാദിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും രക്തം ചിന്തിയ കൊടുംകലാപങ്ങള്‍ അരങ്ങേറുകയായിരുന്നു. ആയിരങ്ങള്‍ ജീവശ്വാസവും തേടി ചിതറിയോടുന്ന ഭയാനകമായ വേളയില്‍ സംരക്ഷണത്തിന്റെ കരസ്പര്‍ശവുമായി അഹമ്മദ് സാഹിബ് ഓടി നടന്നു. ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം വിതക്കാന്‍, സമാധാനം പകരാന്‍ സാധിച്ചാല്‍ വലിയ പുണ്യമുണ്ടെന്ന് പ്രാവചകന്റെ വചനം പുലരുകയായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന മര്‍ദ്ദന മുറകള്‍ക്കെതിരെ, അധികാര പ്രയോഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ സാന്നധ്യമായി അദ്ദേഹമുണ്ടായിരുന്നു.

അവസാന കാലത്ത്, വാര്‍ധക്യത്തിന്റെ വിവശതയില്‍ പോലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍സാരങ്ങള്‍ കൊണ്ട് സമ്പന്നവും മാരകപ്രഹരശേഷി പേറുന്നവയുമായിരുന്നു. അധികാരത്തിന്റെ ഹിംസയുടെ ഭാവനകള്‍ക്കെതിരെ ഭരണഘടനയുടെ താളുകളില്‍ നിന്ന് അദ്ദേഹം ചോദ്യങ്ങളുടെ ശരങ്ങളുതിര്‍ത്തു. അവകാശം നിഷേധിക്കപ്പെടുന്ന മുഴുവന്‍ തന്നിലേക്കാവഹിച്ച് പാര്‍ലമെന്റിനെ പ്രകമ്പനം കൊള്ളിച്ചു. ഓര്‍മ്മയില്‍ തിളങ്ങുന്ന സ്മരണകളായി ഇവ എന്നുമുണ്ടാകുമെന്ന് തീര്‍ച്ച. മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മാതൃകാപരമായ ഏടായി അഹമ്മദ് സാഹിബിന്റെ രാഷ്ട്രീയ സാന്നിധ്യം എന്നുമുണ്ടാവും.

വ്യക്തിപരമായി ഓര്‍മകളിലെ ഊഷ്മള സാന്നിദ്ധ്യമാണ് അഹ്്മദ് സാഹിബ്. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. ബാപ്പയുടെ ഉറ്റ സുഹൃത്ത് പരേതനായ അഹ്്മദ് ഹാജിയുടെ സ്ഥിരമിരിപ്പിടമുണ്ടായിരുന്നു ഓഫീസ് റൂമില്‍. അഹ്്മദ് സാഹിബ് ആ മുറിയിലിരിക്കുന്ന ചിത്രമാണ് ആ കാലത്തെ കുറിച്ചുള്ള എന്റെ ഓര്‍മ. സൗമ്യവും ആകര്‍ഷകവുമായ സംസാരം. ബാപ്പയോടും അഹ്്മദ് ഹാജിയോടുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍, പായയില്‍ കൂടെയിരുന്ന് ഭക്ഷണം കഴിച്ചത് തുടങ്ങിയ അമൂല്യ നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തുന്നു.

പിന്നീട് ജ്യേഷ്ഠന്‍ ശിഹാബ് തങ്ങളുടെ കാലത്ത് ഞങ്ങളോടൊപ്പം നിത്യ സാന്നിദ്ധ്യമായി അഹമദ് സാഹിബുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സുഖത്തിലും സന്താപത്തിലും ഈണത്തിലും താരാട്ടിലും ആരവത്തിലും ഉള്ളാലെ വാത്സല്യത്തോടെ അദ്ദേഹം നിലകൊണ്ടു. കുടുംബത്തിലെ കൊച്ചു കുട്ടികള്‍ പോലും അദ്ദേഹത്തിന്റെ ആദരവ് കലര്‍ന്ന ലാളനകള്‍ അനുഭവിച്ചിട്ടുണ്ട്.
ഔദ്യോഗിക ചടങ്ങുകളുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങളെ കാണാനെത്തും. കവിള്‍ ചേര്‍ത്തുവെച്ച് സ്‌നേഹം നിറച്ച് വെച്ച് സംസാരിച്ച് തുടങ്ങും. അടുത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തും.

ബാപ്പയുടെയും ശിഹാബ് തങ്ങളുടെയും സുഖവിവരങ്ങള്‍ ആരായും. ജീവിതം മുഴുവന്‍ കരുത്തേകുന്ന, ആത്മസ്ഥൈര്യം പകരുന്ന അനുഭവങ്ങളാണവയെല്ലാം. ദൈനംദിന ജീവിതത്തിലെ നിസാര കാര്യങ്ങള്‍ മുതല്‍ രാഷ്ട്രീയവും പഠനവും കുടുംബവുമെല്ലാം ആ സംസാരത്തിനകത്ത് കടന്നുവരും. ഏറ്റവുമൊടുവില്‍ അഹ്്മദ് സാഹിബിനെ കാണുന്നത് മുനവ്വറലിയുടെ ഗൃഹപ്രവേശന ചടങ്ങിലാണ്. നെഞ്ചിലേക്ക് അണച്ചുപിടിച്ച് വസ്വിയ്യത്ത് പോലെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ദുബായിലെ അദ്ദേഹത്തിന്റെ മകള്‍ ഫൗസിയയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തെ കാണാനിടയായി.

പതിവില്ലാതെ ചില പ്രത്യേക കാര്യങ്ങള്‍ അന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുടുംബത്തോടുള്ള അടുപ്പത്തില്‍ തുടങ്ങി, പിന്നെ പറഞ്ഞു തുടങ്ങി: ”നിങ്ങളുടെ കുടുംബത്തോട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും ഒപ്പം തുടങ്ങിയതാണ് അഹ്്മദിന്റെ ബന്ധം. അവിടത്തെ കൊച്ചു കുട്ടികളെ പോലും ഞാന്‍ ആദരിക്കുന്നുണ്ട്. അത് എന്ത്‌കൊണ്ടെന്നറിയാമോ? പൂക്കോയ തങ്ങള്‍ മുതല്‍ക്ക് നിങ്ങളുടെ കുടുംബം പാര്‍ട്ടിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങളെടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നിങ്ങള്‍ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്തു. എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ എനിക്കേറ്റവും സംതൃപ്തിയും അഭിമാനവുമുള്ള കാര്യമാണത്. ആ വഴയില്‍ തന്നെ മുന്നോട്ട് പോകണം. ഞാനിത് ആരുടെ മുന്നിലും തുറന്ന് പറയും. ഇന്നത്തെ കാലത്ത് പലരും പൊങ്ങിവരും. നിങ്ങളുടെ കുടുംബം അതിലൊന്നും വശംവദരായിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉറച്ചുനിന്നു. അതാണ് ഞങ്ങളുടെ സമാധാനം.” ഒരു വസ്വിയ്യത്ത് പോലെ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

അന്ന് ദുബായില്‍ ജുമുഅക്ക് കൂടിയതും അഹ്്മദ് സാഹിബിനെ കാണാനിടയായതും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതും വിധിയുടെ, സ്‌നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത തപസ്സിന്റെ മധുര ശബ്ദമായി ഞാനിപ്പോഴും ഓര്‍ക്കുന്നു. മനസ്സില്‍ പതിഞ്ഞ ആ മന്ദസ്മിതവും ആ കവിള്‍ സ്പര്‍ശത്തിലെ മാസ്മരികതയും തണുപ്പും ഇനി കിട്ടില്ല എന്ന് ഞാനറിഞ്ഞു ഫാസിസം ആഴത്തില്‍ വേരുറപ്പിക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ ഈ വിയോഗം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയുടെ ദുര്‍ഭൂതങ്ങളെ, ആര്‍ജവത്തോടെ തടഞ്ഞു നിര്‍ത്തി, താന്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തെ ഒരു പോറലുമേല്‍ക്കാതെ പരിരക്ഷിച്ച മഹാമനുഷ്യനാണ് വിടവാങ്ങിയിരിക്കുന്നത്.

പതിറ്റാണ്ടുകളോളം ശോഭ കെടാതെ, മുനിഞ്ഞു കത്തിയ നിറദീപമാണ് അണഞ്ഞിരിക്കുന്നത്. നമുക്കു മുന്നില്‍ കനത്ത ഇരുട്ട് പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളും കുഴികളും നമുക്കറിയാതെ വന്നേക്കും. അവയില്‍ വീഴാതെ, നമ്മുടെ കൈ പിടിച്ചു നടന്ന ഒരു മഹാന്റെ അസാന്നിധ്യം ഏറെ പേടിപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending