kerala
‘കേരളം ഭരിക്കുന്നത് കെ റെയില്‍ ഉദ്യോഗസ്ഥരാണോ?’; കെപിഎ മജീദ്
ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെപിഎ മജീദ് ചോദിച്ചു.
കേരളം ഭരിക്കുന്നത് കെ റെയില്‍ ഉദ്യോഗസ്ഥരാണോയെന്ന ചോദ്യവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പുമൊക്കെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് തീറെഴുതിക്കൊടുത്ത പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് കെപിഎ മജീദ് കുറ്റപ്പെടുത്തി.
എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് കല്ലിടലുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെ റെയില്‍ പരിസരത്ത് ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് മന്ത്രി നുണ പറയുമ്പോള്‍ 10 മീറ്റര്‍ വരെ ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബഫര്‍ സോണിന്റെ അഞ്ച് മീറ്റര്‍ വരെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെപിഎ മജീദ് ചോദിച്ചു.
സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇപ്പോള്‍ മന്ത്രി സജി ചെറിയാന്റെ ശ്രമമെന്നും ജനകീയ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമര്‍ത്താനായി ഇടത് സര്‍ക്കാര്‍ പ്രയോഗിക്കുന്ന വാക്കാണിതെന്നും കെപിഎ മജീദ് ഓര്‍മപ്പെടുത്തി. സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളാണെങ്കില്‍ കേരളത്തില്‍ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു പേരിട്ടു വിളിക്കുമെന്നും കെപിഎ മജീദ് ചോദിച്ചു.
kerala
‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ല -സന്ദീപ് വാര്യര്‍
ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്.
‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു.
ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ന്യൂഡല്‍ഹിയില്‍ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ജോര്‍ദാനിലേക്ക് പോവുകയായിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.
kerala
പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്കിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യവും കണക്കിലെടുത്താണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കുന്നത്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംവിധായികയുടെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവര്‍ത്തിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്ലിം ലീഗ്
സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala21 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india14 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala19 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india16 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala19 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india16 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
