Connect with us

india

മുന്‍ പ്രധാനമന്ത്രി വി.പി.സിംഗിന്റെ 14ാം ചരമവാര്‍ഷികം ഇന്ന്

മുന്‍ പ്രധാനമന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ VP സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 14 വര്‍ഷം തികയുകയാണ്.

Published

on

മാന്നാനം സുരേഷ്

മുന്‍ പ്രധാനമന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ VP സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 14 വര്‍ഷം തികയുകയാണ്. ജനതാദളിന്റെ അടിസ്ഥാനതത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട വി പി സിംഗ്, നെഹ്രുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രിയായിരുന്നു .

1931 ജൂണ്‍ 25 നു യുപിയിലെ മാണ്ഡ്യാ രാജ കുടുംബത്തിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഡെറാഡൂണിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. നന്നേ ചെറുപ്പത്തില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. 1980 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 1984 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടി ദേശീയരാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവെച്ചു.

1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതലയേറ്റു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കുക വഴി, സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞു. സാമ്പത്തിക നയങ്ങളില്‍ കാലോചിതവും വിപ്ലവകരവുമായ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കി. ബോഫോഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വവും എംപി സ്ഥാനവും രാജിവെച്ചു. ആരിഫ് മുഹമ്മദ് ഖാനും അരുണ്‍ നെഹ്രുവിനും ഒപ്പം ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അലഹബാദ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ പരാജയപ്പെടുത്തി സിംഗ് വീണ്ടും ലോക് സഭയിലെത്തി.

1988 ഒക്ടോബര്‍ 11 ന് ജനമോര്‍ച്ച, ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ ലയിച്ച് ജനതാ ദള്‍ രൂപീകരിച്ചപ്പോള്‍ വി.പി. സിംഗ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന മറ്റു ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി ജനതാ ദളിനെ പിന്തുണക്കുകയുണ്ടായി. DMK, തെലുഗുദേശം, ആസാം ഗണ പരിഷത്, എന്നീങ്ങനെയുള്ള പാര്‍ട്ടികള്‍ ജനതാദളുമായി ചേര്‍ന്ന് നാഷണല്‍ ഫ്രണ്ട് എന്ന ദേശീയ മുന്നണി രൂപീകരിച്ചു.

ബി.ജെ.പിക്കും, കോണ്‍ഗ്രസ്സിനും ഉള്ള ബദല്‍ എന്ന നിലയിലായിരുന്നു നാഷണല്‍ ഫ്രണ്ട് രൂപംകൊണ്ടത്.വി.പി.സിംഗ് കണ്‍വീനറും, എന്‍.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.1989 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം നാഷണല്‍ ഫ്രണ്ടിനു ലഭിച്ചു. നാഷണല്‍ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചു.

ഡിസംബര്‍ 1 ന് പാര്‍ലിമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന നാഷണല്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ വി.പി.സിംഗ് അപ്രതീക്ഷിതമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള ദേവിലാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാന്‍ വിസമ്മതിക്കുകയും വി.പി.സിംഗിനെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് നാഷണല്‍ ഫ്രണ്ടിന്റെ പാര്‍ലിമെന്ററി യോഗം വി.പി.സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 1989 ഡിസംബര്‍ 2 മുതല്‍ 1990 നവംബര്‍ 10 വരെയുള്ള കാലയളവില്‍ വി.പി.സിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത് സിംഗ് ആണ്. സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ സേവനമേഖലയിലും സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ബി.പി. മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസമേഖലയിലും, സര്‍ക്കാര്‍ ജോലിയിലും ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കിയിരിക്കണം എന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വി.പി.സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസമുദായത്തിലെ തന്നെ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ അപ്രീതി നേടാന്‍ ഇത് കാരണമാക്കി. പക്ഷേ ഇത്തരം എതിര്‍പ്പുകളെ ഒരു കൂട്ടുമുന്നണിയിലായിരുന്നിട്ടുപോലും സിംഗ് ലാഘവത്വത്തോടെയാണ് നേരിട്ടത്.

വടക്കേ ഇന്ത്യയില്‍ സമരങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. കോണ്‍ഗ്രസ്സും, ബി.ജെ.പിയും സമരങ്ങള്‍ക്ക് പിന്തുണ നല്‍കി. സമരത്തിനിടെ വിദ്യാര്‍ത്ഥിയായ രാജീവ് ഗോസ്വാമി പൊള്ളലേറ്റു മരിച്ചു.ഇതിനിടയില്‍ ബിജെപി അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്തേക്ക് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു. രഥയാത്ര മതവികാരങ്ങളെ ഹനിക്കുമെന്നതിനാല്‍ സിംഗിന്റെ പ്രത്യേക ഉത്തരവു പ്രകാരം യാത്ര അയോധ്യയില്‍ എത്തുന്നതിനു മുമ്പ് സമസ്തിപൂരില്‍ വെച്ച് അദ്വാനി അറസ്റ്റു അറസ്റ്റ് ചെയ്യപ്പെട്ടു. 1990 ഒക്ടോബര്‍ 30 ന് അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ അദ്വാനി പ്രഖ്യാപിച്ച കര്‍-സേവയും തടയപ്പെട്ടു.

ഇതോടെ ബി.ജെ.പി നാഷണല്‍ ഫ്രണ്ടിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ്സും എതിര്‍ചേരിയിലായിരുന്നു. അങ്ങനെ വി.പി.സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായി.പാര്‍ലിമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ സിംഗിനായില്ല. താന്‍ മതേതരത്വത്തിനായാണ് നിലകൊണ്ടതെന്നും താന്‍ കസേരയില്‍ ഇരിക്കുന്ന അവസാന നിമിഷം വരെ ബാബരി മസ്ജിദ് സംരക്ഷിക്കുവാന്‍ തനിക്കു കഴിഞ്ഞുവെന്നും സിംഗ് അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നിങ്ങള്‍ക്കാവശ്യമെന്ന് ഈ ചര്‍ച്ചയില്‍ സിംഗ് തന്റെ എതിരാളികളോട് ചോദിച്ചു.

346 ന് എതിരേ 142 വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സും ആഖജ യും സംയുക്തമായി എതിര്‍ത്ത് വോട്ടുചെയ്തു. സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ സിംഗ് പ്രധാനമന്ത്രിപദം രാജിവെച്ചു.

തൊട്ടു പിന്നാലെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സിംഗ് വിജയിച്ചുവെങ്കിലും ജനതാദളിന് പ്രതിപക്ഷത്തിരിക്കാനേ കഴിഞ്ഞുള്ളു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെയാണ് ലോക സഭയിലെത്തിയത്.പിന്നീടുള്ള നാളുകളില്‍ മതേതര ഇന്ത്യക്കുവേണ്ടി സിംഗ് നിരന്തരമായി പ്രയത്‌നിച്ചു. ഇതിനു വേണ്ടി അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.

1996 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. സ്വാഭാവികമായും VP സിംഗ് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന് എല്ലാവരും ധരിച്ചു. ഒരു മതേതര സര്‍ക്കാരിനായാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു ഉള്‍പ്പടെയുള്ള നേതാക്കള്‍ സിംഗിന് പ്രധാനമന്ത്രി പദവി വച്ചു നീട്ടിയെങ്കിലും സിംഗ് അത് നിരസിച്ചു. തുടര്‍ന്ന് ദേവഗൗഡയും പിന്നാലെ ഐ കെ ഗുജ്‌റാലും പ്രധാനമന്ത്രിമാരായി.

അധികാരസ്ഥാനത്തോട് യാതൊരു അത്യാഗ്രഹവും ഇല്ലാതിരുന്ന വി.പി.സിംഗാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആര്‍.നാരായണനെ നിര്‍ദ്ദേശിച്ചത് . വൈകാതെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിംഗ് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.

2008 നവംബര്‍ 27-ന് ഡല്‍ഹിയില്‍ വച്ച് അര്‍ബുദ രോഗബാധിതനായി വി.പി.സിംഗ് ലോകത്തോടു വിടപറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending