Features
തലപ്പാവ് സ്റ്റേഡിയത്തില്‍ വിരിഞ്ഞ വസന്തം
ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്‌ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു

അശ്‌റഫ് തൂണേരി
കടും ചുവപ്പില്‍ നടുവിലൊരു തിളങ്ങുന്ന പച്ച നക്ഷത്രം. ഖത്തറില്‍ പാറിത്തുടങ്ങിയ ആ വിജയപതാക ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളേയും അറബ് ലോകത്തേയും മാനംമുട്ടേ ആഹ്ലാദ പുളകിതരാക്കി. ഫിഫ ലോകകപ്പിലെ പുതുചരിത്രമെഴുതിയ രാത്രിയാണ് 2022 ഡിസംബര്‍ 10ന് കടന്നുപോയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുഖം മറച്ച്, തലതാഴ്ത്തി, നിറകണ്ണുകളോടെ ദോഹയിലെ തുമാമ സ്റ്റേഡിയത്തിലെ മൈതാനം വിട്ടിറങ്ങുന്ന കാഴ്ച ഏറെ ദു:ഖകരമായിരുന്നു. പക്ഷേ മറുവശത്ത് ആഹ്ലാദത്തിന്റെ നെറുകെയില്‍ തലയുയര്‍ത്തിയൊരാള്‍ തലപ്പാവ് സ്റ്റേഡിയം വലംവെക്കുന്നുണ്ടായിരുന്നു. യൂസുഫ് അല്‍നസീരി. മൊറോക്കോയുടെ പത്തൊമ്പതാം നമ്പര്‍ താരം. തന്റെ തലയാണല്ലോ ഗോള്‍മുഖത്തേക്ക് പന്തെറിഞ്ഞതെന്ന് സ്‌പെയിനില്‍ ക്ലബ്ബ് ഫുട്‌ബോളുകളുടെ ആവേശമായി മാറിയ ഈ ഇരുപത്തിയഞ്ചുകാരന്‍ അഭിമാനംകൊണ്ടു. അപ്പുറത്തപ്പോഴും അഞ്ചാം ലോകകപ്പിലും ലക്ഷ്യം കാണാത്ത തന്റെ തലവിധിയോര്‍ത്ത് ക്രിസ്റ്റ്യാനോയും.
ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്‌ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു. കാനഡയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനല്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് ഇങ്ങിനായായിരുന്നു; മൊറോക്കന്‍ മാന്ത്രികത, മേഘങ്ങളെ ചുംബിച്ച ഗോള്‍… ഇത്തരം പലതരം ഹെഡ്‌ലൈനുകളിലും വിശേഷണങ്ങളിലും മൊറോക്കോ ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ദോഹയിലേയും കാസാബ്ലാങ്കയിലേയും തെരുവ് ഉറങ്ങിയില്ല. മൊറോക്കന്‍ കളിക്കാരില്‍ ഭൂരിഭാഗവുമെത്തിയത് കാസാബ്ലാങ്കയില്‍ നിന്നാണ്.
കാറുകള്‍ തെരുവില്‍ നിറഞ്ഞു. നൃത്തം ചെയ്തും പാട്ടുപാടിയും രംഗം കൊഴുത്തു. വീടുകളില്‍നിന്ന് പതാക വീശി ആഹ്ലാദമന്ത്രം ഉരുവിട്ടു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചത് ഇപ്പോഴും കാസാബ്ലാങ്കയില്‍ നിന്നുള്ളവര്‍ക്ക് അവിശ്വസനീമായി തോന്നുന്നുവെന്നാണ് അല്‍ജസീറയുടെ പ്രതിനിധി നിക്കോളാസ് ഹക്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പങ്കാളികളാവുന്ന ആഘോഷമാണ് മൊറൊക്കോയില്‍ നടക്കുന്നത്. ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞ് രാജാവ് മുഹമ്മദ് ആറാമന്‍ ആഘോഷത്തില്‍ പങ്കെടുത്തതും നിക്കോളാസ് എടുത്തുകാട്ടി.
അബിജാന്‍ മുതല്‍ റിയാദ് വരെ
ഖത്തറില്‍ ലോകകപ്പെത്തിയപ്പോള്‍ അത് അറബ് ലോകത്തെ ആദ്യ ലോകകപ്പായി ചരിത്രം കുറിച്ചിരുന്നു. ഇപ്പോഴാകട്ടെ ആഫ്രിക്കയില്‍ നിന്നുള്ള ഒരു രാജ്യം ആദ്യമായി സെമിഫൈനലില്‍ പ്രവേശിച്ച് മറ്റൊരു ചരിത്രം കൂടി ചേര്‍ക്കുന്നു. ഒരു അറബ് അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യം അവസാന നാലില്‍ എത്തുക എന്നത് 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേത്. ഐവറികോസ്റ്റിലെ അബിജാന്‍ മുതല്‍ സഊദി അറേബ്യയിലെ റിയാദ് വരെ ആഫ്രിക്കയും അറബ് ലോകവും ഈ ചരിത്രവിജയം കൊണ്ടാടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റ് മാക്കിസാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങിനെ; ‘ചരിത്രം. അതിശയകരം. ബ്രാവോ മൊറോക്കോ, അറ്റ്‌ലസ് സിംഹങ്ങള്‍ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയിരിക്കുന്നു.’ ലിബിയ, ഇറാഖ്, ഫലസ്തീന്‍, ബഹ്‌റൈന്‍, യു.എ.ഇ രാഷ്ട്ര നേതാക്കളും മൊറോക്കോയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ‘വെല്‍ഡണ്‍ മൊറോക്കോ. കരുത്തുകാട്ടി..’ എന്നായിരുന്നു ഐവറികോസ്റ്റിലെ പ്രശസ്ത സോക്കര്‍ താരമായ ദിദിയര്‍ ദ്രോഗ്ബായുടെ പ്രതികരണം. കാമറൂണിലും ലിബിയയിലുമെല്ലാം വിജയഭേരി സജീവമായി.
ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ആഹ്ലാദത്തിമര്‍പ്പിലായി. അതിനിടെ മൊറോക്കോയുടെ വിവിധ പ്രദേശങ്ങളിലേക്ക് ആഘോഷത്തിനായി അറബ് ലോകത്ത് നിന്നും ആളുകള്‍ പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം കുടുംബങ്ങള്‍ സഊദി അറേബ്യയില്‍നിന്നും ഖത്തറില്‍നിന്നും മൊറോക്കോയിലെത്താനും മൊറോക്കക്കാര്‍ക്കിടയില്‍നിന്ന് തന്നെ ഈ സന്തോഷ നിമിഷം അനുഭവിക്കാനും തീരുമാനിച്ചത് തന്നോട് പറഞ്ഞുവെന്ന് മൊറോക്കോ വേള്‍ഡ് ന്യൂസ് പ്രതിനിധി വെളിപ്പെടുത്തി. തങ്ങളിപ്പോഴും സ്വപ്‌നം കാണുന്നുവെന്നും ലോകകപ്പ് നേടുന്നതിന് രണ്ട് വിജയങ്ങള്‍ മാത്രം അകലെയാണെന്നും അദ്ദേഹം ആവേശഭരിതനായി. അറബ് ലോകത്തിന്റെ പ്രതീകാത്മക വിജയം എന്ന നിലയില്‍ ഇതിനെ കാണുന്നവരുമുണ്ട്. സൂഖ് വാഖിഫില്‍നിന്ന് അല്‍ജസീറയുമായി സംസാരിക്കവെ ബഹ്‌റൈന്‍ പൗരനായ ഹുസൈന്‍ പറഞ്ഞത് ഈ ഫലത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ്. ഒരു അറബി രാജ്യത്ത് ലോകകപ്പ് നടന്നപ്പോള്‍ ഒരു അറബിക് ടീം സെമിഫൈനലില്‍ എത്തുന്നു. വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാഖിലെ ബഗ്ദാദില്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ ഇത് തങ്ങളുടെ വിജയമാണെന്നായിരുന്നു പ്രഖ്യാപിച്ചത്. മത്സരം ഇറാഖ് വിജയിച്ചതുപോലെയാണെന്ന അഭിപ്രായമാണവര്‍ക്ക്.
ഗസ്സ മുനമ്പിലെ ആഘോഷം,
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം
ഫലസ്തീനിലെ ഗസ്സ മുനമ്പിലും മൊറോക്കന്‍ വിജയം വന്‍ ആഘോഷമായി മാറി. തീരദേശത്തുള്ള ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഹാളില്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേര്‍ന്ന് മൊറോക്കോയ്ക്ക് അഭിവാദ്യം നേര്‍ന്നത്. എല്ലാ അറബ് രാഷ്ട്രങ്ങളുടെയും വിജയമെന്നായിരുന്നു തടിച്ചുകൂടിയവര്‍ വിളിച്ചുപറഞ്ഞത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും കൈകൊട്ടിപ്പാടിയും ഡ്രം അടിച്ചുമാണ് ഗസ്സയിലും പരിസരത്തും ആഘോഷം സജീവമായത്.
സ്‌പെയിനുമായി നേടിയ വിജയത്തിന് ശേഷം ഖത്തറിലെ മൈതാനത്ത് ഫലസ്തീന്‍ പതാകയുമായി മൊറോക്കന്‍ ടീമംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. മാത്രമല്ല വിജയാരവങ്ങളില്‍ ഏറ്റവും മുഴങ്ങിക്കേട്ട പാട്ട് മുഴുവന്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഒപ്പം ചേരുന്നതുമായി. മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അബ്ദുല്‍ഹാമിദ് സാബിരി ‘ശബ്ദമില്ലാത്ത ആളുകള്‍ക്ക്’ എന്ന അടിക്കുറിപ്പോടെ ഫലസ്തീന്‍ പതാകയ്ക്ക് പിന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ വരികള്‍ പോസ്റ്റ് ചെയ്തു. ഇസ്രാഈലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയുള്ള പ്രതീകാത്മക സമരം കൂടിയായി ഇതിനെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.
സാധാരണ മൊറോക്കക്കാര്‍ക്കിടയില്‍ ജനപ്രീതിയില്ലാത്ത തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന അഭിപ്രായം ശക്തമാണ്. മേഖലയിലെ മറ്റ് ചില രാജ്യങ്ങള്‍ എടുത്ത തീരുമാനത്തിനെതിരെ ഇപ്പോഴും കടുത്ത പ്രതിഷേധമുണ്ട്. 2020 ഒക്ടോബറില്‍ മൊറോക്കോ ഇസ്രാഈലിന് നയതന്ത്ര അംഗീകാരം നല്‍കുന്നതിന്റെ ഏകദേശം രണ്ട് മാസം മുമ്പ്, അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ജനങ്ങള്‍ക്കിടയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയുണ്ടായെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കക്കാരില്‍ 88 ശതമാനം പേരും ഈ തീരുമാനത്തിന് എതിരായിരുന്നുവെന്നാണ് വോട്ടെടുപ്പ് ഫലം. ഇസ്രാഈലുമായി അടുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് മൊറോക്കക്കാരെയും ഫലസ്തീനികളെയും കൂടുതല്‍ അടുപ്പിച്ചത്. അതിനിടെ ഫലസ്തീന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മുന അല്‍കുര്‍ദ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊറോക്കന്‍ പതാകയുമായാണ് എത്തിയിരുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലും മൊറോക്കന്‍ ആരാധകര്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മൊറോക്കന്‍, ഫലസ്തീന്‍ പതാകകള്‍ ഒരുമിച്ച് സ്റ്റേഡിയത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
Features
നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ
വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

ഇഖ്ബാല്‍ കല്ലുങ്ങല്‍
അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.
നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.
റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.
റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.
വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.
Features
ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്‍ ഹാര്‍വാര്‍ഡിലേക്ക്

അശ്‌റഫ് തൂണേരി
കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്‍, താഴെചാലില്‍ എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്‍ മൊറയൂര്‍ വി.എച്ഛ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്‍ക്കും അവള്‍ക്ക് സ്വന്തവും ഡോക്ടറായാല്‍ കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് യു.പി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്‍ പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവിയിലേക്കുള്ള സന്ദര്‍ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്‍.എം.ഒ ആയി മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്‍ത്‌കെയറില്‍ തന്റേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്താന്‍. ഇപ്പോഴിതാ ലോകത്തെ മുന്‍നിര സര്‍വ്വകലാശാലയായ ഹാര്‍വാര്‍ഡില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. ‘മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറി’ എന്ന വിഷയത്തില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.ജി ചെയ്യാന്‍ ഉടന്‍ അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.
കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും
ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്‍ കൂടുതല്‍. അവര്‍ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുക. ഒഡിയ ലിപിയില്‍ തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്‍ വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്‍ പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്‍ ഇടക്ക് വേദന തോന്നുമ്പോള്‍ പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്‍മല്‍ ഡെലിവറി അറ്റന്റ് ചെയ്യാന്‍ പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്‍ നിന്നും അവര്‍ ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്‍ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്‍ വലിയ കാര്യമാണ്.
2023 മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ സൊകത്താര്‍ എന്ന വില്ലേജില്‍ മ്യാന്‍മറിലെ ആഭ്യന്തര കലാപത്തില്‍ പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്‍ തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്‍ത്തി ഗ്രാമത്തിലായതിനാല്‍ തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്‍ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്‍ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ അഡ്വാന്‍സ് എച്ച്.ഐ.വി പ്രൊജക്ടില്‍ ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്‍ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്‍ അത്തരക്കാര്‍ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്‍ ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്‍. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.
വെര്‍ബല്‍ ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്‍
വാക്കാലുള്ള പോസ്റ്റ്മാര്‍ട്ടം ആണ് വെര്‍ബല്‍ ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്‍ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്‍ബല്‍ ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പഠന ഭാഗമായി കേള്‍ക്കുന്ന ഈ രീതി കേരളത്തില്‍ അസാധാരണം.
ഒഡീഷയിലെ കാലാഹന്ദിയില്‍ വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് വെര്‍ബല്‍ ഓട്ടോപ്‌സി നടത്താന്‍ നേതൃത്വം നല്‍കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഹെല്‍ത് വര്‍ക്കര്‍ (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്‍. സ്വസ്ഥ്യ സാദി എന്ന പേരില്‍ അറിയപ്പെടും), നാട്ടില്‍ സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്‍ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്‍. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്‍ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്‍ തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്‍ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.
രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്‌കെയര്‍ പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറിയില്‍ വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്‍വാര്‍ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയില്‍ പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്‍. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കായി വേറിട്ട പരിചരണ രീതികള്‍ കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്‍വ്വകലാശാലയില്‍ പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്‍, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്‍ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് (1,68,992 അമേരിക്കന്‍ ഡോളര്‍) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്‍ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്‍സ് ലോണിലൂടേയും 1,00,992 ഡോളര്‍ ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ ഇനിയും വേണം. ഒന്നാം വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്‍കുട്ടി ഹാര്‍വാര്‍ഡില്‍ ചേരാനിരിക്കെ, ആ അപൂര്‍വ്വ സന്ദര്‍ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്‍ പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
Features
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala2 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി