Connect with us

kerala

കടമ്പൂരില്‍ ആളില്ലാത്ത നേരംനോക്കി വീട് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നെടുത്തത് 16 പവന്‍

ഷെല്‍ബിയും ഭാര്യയും കുഞ്ഞും കടമ്പഴിപ്പുറത്തേക്കും അമ്മ മേരി പള്ളി പെരുന്നാളിനും പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്

Published

on

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരില്‍ കുടുംബമില്ലാത്ത നേരത്ത് വീട് കുത്തി തുറന്ന് 16 പവന്‍ സ്വര്‍ണവും വെള്ളിയും കവര്‍ന്നു. കടമ്പൂര്‍ കോളനിപ്പടി കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജെയിംസിന്റെ വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു കവര്‍ന്നത്. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. ഷെല്‍ബിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

ഞായറാഴ്ച്ച വൈകീട്ട് 6 45 ഓടെ ഷെല്‍ബിയും ഭാര്യയും കുഞ്ഞും കടമ്പഴിപ്പുറത്തേക്കും അമ്മ മേരി പള്ളി പെരുന്നാളിനും പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. ഷെല്‍ബി രാത്രി 10.10 ഓടെ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. അമ്മയെ വിളിച്ച് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി കണ്ടത്. മാല, നെക്ലസ്, കുരിശ്, കമ്മല്‍ എന്നിങ്ങനെ 6.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ വെള്ളിയുടെ പാദസരമടക്കമുള്ള 60 ഗ്രാമിന്റെ ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് സ്വര്‍ണ്ണ വളകള്‍ മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ഫോണിന്റെ ബാക്ക് കവറിടുന്ന പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒരു വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്.

ഷെല്‍ ബി ജെയിംസിന്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സി ഐ എം സുജിത്ത്, എസ് ഐ കെ ജെ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

Trending