Connect with us

india

ജനാധിപത്യം ഊട്ടിയുറപ്പിക്കുന്ന വിധി: തെര.കമ്മീഷനെ ഇനി കളിപ്പാവയാക്കാനാവില്ല

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Published

on

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ജനാധിപത്യത്തിന് ജീവശ്വാസം നല്‍കുന്നതായി. ഇന്ന് ഉച്ചയോടെയാണ് ജസ്റ്റിസുമാരായ അജയ് റസ്‌തോഗിയും സി.ടി രവികുമാറും ഋഷികേശ് റോയും അനിരുദ്ധ ബോസും വിധി പ്രസ്താവിച്ചത്. രാജ്യത്തെ ഭരണകൂടം തെര.കമ്മീഷനെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന പരാതിപ്രളയത്തിനിടെയാണ് സുപ്രധാനമായ ഈ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്.

അടുത്തിടെ പോലും മഹാരാഷ്ട്രയിലെ ശിവസേനയുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തെര.കമ്മീഷന്റെ ഏകപക്ഷീയ നിലപാട് വിവാദത്തിനിടയാക്കിയിരുന്നു. ഷിന്‍ഡെ വിഭാഗത്തിന് മാത്രമായി ശിവസേനയുടെ കൊടിയും ചിഹ്നവും അനുമതി നല്‍കിയതാണ് വിവാദമായത്. ഇതിനായി 2000 കോടി രൂപ തെര.കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ കോഴ നല്‍കിയെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ ആരോപണം.

വിവിധ തെരഞ്ഞെടുപ്പുകളില്‍ പെരുമാട്ടച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കുന്നതും തെര.തീയതികള്‍ ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയില്‍ നിശ്ചയിക്കുന്നതും വിവാദത്തിനിടയാക്കിയിരുന്നു. ഇന്നത്തെ വിധിയോടെ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ ്പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്ത് ഇതുവരെ അതാത് ഭരണകൂടങ്ങളാണ് സീനിയോരിറ്റി അടിസ്ഥാനത്തില്‍ തെര.കമ്മീഷണര്‍മാരെ നിശ്ചയിച്ചിരുന്നത്. പലപ്പോഴും സീനിയോരിറ്റി ലംഘിക്കപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കുമായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ പ്രതിപക്ഷത്തിനും ഇതില്‍ വലിയ പങ്കാളിത്തം വരികയാണ്. രാഷ്ട്രപതിക്കാണ് ഇവരുടെ ശുപാര്‍ശയില്‍ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം. നീതിന്യായസംവിധാനത്തിലെ പ്രമുഖമായ മുഖ്യന്യായാധിപനും കൂടി അടങ്ങുന്ന സമിതിയെയാണ് ഇന്നലത്തെ വിധിയിലൂടെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഇതിനായി രൂപീകരിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെവിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഇതിന്റെ സത്തക്കെതിരായി ഇനി സര്‍ക്കാരിന് നിയമം നിര്‍മിക്കാനുമാവില്ല.ജസ്റ്റിസ് കെ.എം ജോസഫാണ് ബെഞ്ചിന് നേതൃത്വം നല്‍കിയത്. രണ്ടുദിവസം മുമ്പ് സംഘപരിവാറിനെ പൊളിച്ചടുക്കി ഹിന്ദുമതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചതും ജസ്റ്റിസ് ജോസഫും നാഗരത്‌നയുമായിരുന്നു. പ്രതിപക്ഷനേതാവില്ലെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കണം പകരമെന്ന് വിധിയും ബി.ജെ.പിയുടെ ഏകാധിപത്യശൈലിക്കുള്ള തിരിച്ചടിയാണ്.

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending