Connect with us

kerala

മധുവിന്റെ മാതാവ് മല്ലിയമ്മ: ഒരു പെൺപോരാളിയുടെ വിജയകഥ

മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ പോരാട്ടത്തിൻ്റെ കഥ ഏറെ കേട്ടതാണ് മലയാളി. ഇവിടെ ഇതാ കൊല്ലപ്പെട്ട മകനു വേണ്ടി നിരന്തരം പോരാടി വിജയിച്ച ഒരമ്മയുടെ കഥ.

Published

on

അട്ടപ്പാടി മധു – അറിയപ്പെടാത്ത ജീവിത കഥ . സംസ്ഥാന സർക്കാർ നിരന്തരം പ്രതികൾക്ക് അനുകൂലമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാതെ കളിച്ച കള്ളക്കളിയുടെ ചിത്രം കൂടിയാണ് മധു വധക്കേസ് അനാവരണം ചെയ്യുന്നത്.

അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 നാണ് മധു ജനിക്കുന്നത്.. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ സാമൂഹ്യ വിരുദ്ധ സ്വഭാവവും മൂലം മകൻ്റെ അധ്യയനവും, ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽ നിന്നും TC വാങ്ങി മകനെ കൂക്കമ്പാളയം GLPS ൽ 3 ൽ ചേർത്തു. ഒപ്പം പാക്കുളത്ത് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലും ആക്കി.

ആ സമയത്ത് (1995) താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും , മഴയുമേറ്റ് തകർന്നു വീണതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. അവിടെ മല്ലിയമ്മയുടെ അഛനും, അമ്മയും ഉണ്ട്. ഇതിനിടയിൽ ഇളയ രണ്ട് പെൺമക്കളേയും ( സരസു, ചന്ദ്രിക) മല്ലിയമ്മ MRS ൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായിട്ടുള്ള UP സ്കൂളിൽ 5 ൽ പഠനം തുടരുന്നുമുണ്ടായിരുന്നു.

ഉൾവനത്തിലെ ഊരായ കടുകുമണ്ണയിൽ നിന്നും മകൻ താമസിക്കുന്ന പാക്കുളത്തേക്ക് മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്യണം എന്നതിനാലും (അവിടത്തെ ഏക യാത്രാ സംവിധാനമായ ജീപ്പിൽ പോകാൻ പണമില്ല എന്നതും മറ്റൊരു സത്യം), വൃദ്ധരായ മാതാപിതാക്കൾ അല്ലാതെ തുണക്ക് മറ്റാരും ഇല്ല എന്നതിനാലും അഞ്ചാം ക്ലാസ് കഴിഞ്ഞ മധുവിനെ കൂക്കമ്പാളയം സ്കൂളിൽ നിന്നും 1.6.1996 ൽ ചിണ്ടക്കി AAHS ൽ ആറിൽ ചേർത്തു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്ക് വെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി.

ആ സമയത്ത് ഊരിന് കുറച്ച് അകലെ ഉള്ള അവരുടെ പഞ്ചക്കാട്ടിൽ ( കൃഷി ചെയ്യുന്നതിന് വേണ്ടി വനത്തിൽ അവർക്ക് ലഭ്യമായിട്ടുള്ള സ്ഥലം ) തനത് ധാന്യങ്ങളായ ചാമ,കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും, വനവിഭവങ്ങൾ ശേഖരിച്ച് വിറ്റും ഒക്കെയാണ് മല്ലിയമ്മ ജീവിതം മുമ്പോട്ട് കൊണ്ടു പോയിരുന്നത്. ശേഖരിച്ച വനവിവങ്ങൾ വില്കുന്നതിനായി കടുകുമണ്ണ ഊരിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉള്ള ചിണ്ടക്കിയിലെ സൊസൈറ്റിയിലേക്കും, അവിടെ നിന്നും കിട്ടുന്ന പണവുമായി മുക്കാലിയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിയുള്ള മടക്കയാത്രയിലും, വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെയുള്ള യാത്രകളിൽ തുണയായും, സഹായിയായും മധു കൂട്ട് വന്നിട്ടുള്ള കഥകൾ പറയുന്ന സന്ദർഭങ്ങളിലെല്ലാം മല്ലിയമ്മയുടെ കണ്ണുകൾ നിറയുന്നത് ഏറെ വേദനയോടെയേ ആർക്കും കണ്ടിരിക്കാൻ കഴിയൂ.

മല്ലിയമ്മയുടെ സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി വേറെ താമസം ആയതിനാൽ വൃദ്ധ മാതാപിതാക്കൾക്ക് ആ സമയങ്ങളിൽ തുണയായി മല്ലിയമ്മയും, മധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ അവശയായ അമ്മ ഏതോ ഒരു നിമിഷത്തിൽ മല്ലിയമ്മയോട് പറഞ്ഞു – മകളേ നിൻ്റെ സഹോദരങ്ങളെല്ലാം കുടുംബമായി വേറെ ആണ് താമസം. അതു കൊണ്ട് ഞാൻ മരിച്ചാൽ അഛന് തുണയായി നീയ് ഇവിടെ തന്നെ ഉണ്ടാകണം എന്ന്. അധികം വൈകാതെ അമ്മ മരിച്ചു. അഛന് തുണയായി മല്ലിയമ്മഊരിൽ തന്നെ തുടർന്നു.

ആ സമയത്താണ് lTDP അട്ടപ്പാടിയിലെ കുറച്ച് ആദിവാസിക്കുട്ടികളെ പാലക്കാട് പുതുപ്പരിയാരത്ത് അയച്ച് മരപ്പണി പഠിപ്പിക്കുന്നതിനായി പരസ്യം നൽകിയത് മല്ലിയമ്മ അറിയുന്നത്. പഠനം പാതിവഴിക്ക് മുടങ്ങി എങ്കിലും മകന് നല്ല ഒരു ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിച്ച മല്ലിയമ്മ മധുവിന് വേണ്ടിയും അപേക്ഷിച്ചു.അങ്ങിനെ 2001- 2002 കാലയളവിൽ കാർപ്പൻ്ററി പഠിക്കാനായി മധു പുതുപ്പരിയാരത്തേക്ക് പോയി.എന്നാൽ കേവലം 3 മാസക്കാലം മാത്രമേ മധുവിന് അവിടെ തുടരാൻ കഴിഞ്ഞുളളൂ. വിഷാദ രോഗാവസ്ഥയിൽ മധു അവിടെ നിന്നും മടങ്ങി വന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. അതുവരെ സഹോദരങ്ങളും, കൂട്ടുകാരുമൊക്കെയായി കളിച്ച് ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി. ഏകാന്തതയിൽ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന മാനസീക അവസ്ഥയിലേക്ക് അവൻ മാറി ( ദൈവം ചെവിയിൽ കൂടെക്കൂടെ സ്വകാര്യമായി എന്തോ പറയുന്ന സ്വഭാവമായിരുന്നു മധുവിൻ്റെ അസുഖത്തിൻ്റേതെന്ന മധുവിനെ ചികിത്സിച്ച ഡോക്ടറുടെ കോടതിയിലെ മൊഴി ഇത്തരുണത്തിൽ പ്രസക്തമാണ് ).

ഇതിനിടെ ഞാൻ മരിച്ചാൽ നീയിവിടെ ഒറ്റപ്പെട്ടു പോകും. അതു കൊണ്ട് എൻ്റെ മരണശേഷം നീയ് ഭർത്താവിൻ്റെ ഊരായ ചിണ്ടക്കി പഴയൂരിലേക്ക് തന്നെ മടങ്ങണം എന്ന് അഛൻ മല്ലിയമ്മയോട് പറയുകയുണ്ടായി. 2005 ൽ അഛനും മരിച്ചു. തുടർന്ന് മധുവിനേയും കൂട്ടി മല്ലിയമ്മ ചിണ്ടക്കിയിലെത്തി. അവിടെത്തിയപ്പോൾ തങ്ങളുടെ ഭൂമിയിൽ മുഴുവൻ ആരോ വാഴ നട്ടിരിക്കുന്നതാണ് മല്ലിയമ്മ കാണുന്നത്. ജോലിക്കാർക്ക് താമസിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള ഷെഡ്ഡ് തനിക്ക് താമസിക്കുന്നതിനായി വിട്ടുതരണം എന്ന് വാഴകൃഷി ചെയ്ത ആളോട് മല്ലിയമ്മ ആവശ്യപ്പെട്ടു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമോ, ഇല്ലയോ എന്ന് ആശങ്കപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല – അയാൾ സമ്മതിച്ചു.

മധുവിൻ്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പല തവണ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 13.8.08 മുതൽ 17.8.08 വരെയുള്ള ദിവസങ്ങളിൽ അവിടെ കിടത്തി ചികിത്സയും നടത്തി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങി എങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതു മൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. മാത്രമല്ല ഇടക്കിടെ വീട് വിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.

2010 ൽ മൂത്ത മകൾ സരസുവിൻ്റെ വിവാഹശേഷം മരുമകൻ്റെ കൂടി സഹായത്തോടെ 20.5.2012 ൽ മധുവിനെ കോഴിക്കോടുള്ള കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെയും കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങി എങ്കിലും പതിവ് പോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും, ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം മധുവിൻ്റെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.

2014 ഓടെ മധുവിൻ്റെ താമസം പൂർണമായും വനത്തിൽ ആയി.അതിനു ശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് 2-3 തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളു. ശേഷം 2018 ഫെബ്രു.22 വൈകിട്ട് ഏകദേശം 6 മണിയോടെ മധുവിനെ ആരൊക്കെയോ ചേർന്ന് തല്ലിക്കൊന്നു എന്ന വാർത്തയാണ് മല്ലിയമ്മ കേൾക്കുന്നത്.

അന്നു തൊട്ട് ഇന്നേ വരെ മകൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മല്ലിയമ്മ. ഒരുപാട് ഭീഷണികളെയും, അവഗണനകളെയും അവഗണിച്ച് പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും, ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിക്കാൻ കഴിഞ്ഞു എന്നിടത്ത് മല്ലിയമ്മ വ്യത്യസ്തയാകുന്നു. ഒപ്പം തന്നെ മകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ മൂത്തവളെ നമുക്ക് കളക്ടറാക്കണം, ഇളയവളെ നമുക്ക് ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെയും, വിതുമ്പലോടെയും മല്ലിയമ്മ പറയുമ്പോൾ പിടക്കുന്ന മനസോടെയേ എനിക്കും കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ.

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

Trending