Connect with us

Video Stories

‘സൂര്യചന്ദ്രന്മാര്‍’ അസ്തമിക്കുന്ന തമിഴകം

Published

on

കെ.പി ജലീല്‍

ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ് തിരിക്കാന്‍ കൂട്ടുനിന്ന, അതിന്റെ പിന്നിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വത്തും ആസ്തികളും ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ, ഏഴൈതോഴിയായി വാണ ഒരു നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതിയിലെയും സ്വകാര്യ ജീവിതത്തിലെയും കൈകാര്യകര്‍ത്രിയായ ഒരാള്‍ക്ക് യജമാനത്തിയുടെ വിയോഗത്തിന്റെ നാലാം മാസത്തില്‍ സര്‍വതും അടിയറവുവെച്ച് കീഴടങ്ങേണ്ടിവന്നിരിക്കുന്നു. ശശികല നടരാജന്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയൊന്നാകെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുന്ന ഘട്ടത്തിലാണിപ്പോള്‍ തമിഴക രാഷ്ട്രീയം. നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീംകോടതി വിധി പ്രകാരം ശശികല ബംഗഌരു അഗ്രഹാര ജയിലിലേക്ക് പോയതെങ്കില്‍ രണ്ടുമാസത്തിനകം 1.3 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വം താന്‍ ഏല്‍പിച്ചുപോയ അനന്തിരവന്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹി ജയിലിലേക്ക് പോകുന്നത്.
ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തുനിന്ന് മൂന്നു മാസം മുമ്പ് പൊങ്ങിയ ശശികലയുടെ പടുകൂറ്റന്‍ കട്ടൗട്ടുകളെല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അഴിച്ചുമാറ്റിയത് ചരിത്രത്തിലെ വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായി കാണണം. ദിനകരന്‍ എന്ന സൂര്യനും ശശികലയെന്ന ചന്ദ്രനും ഇല്ലാതാകുന്ന കാഴ്ചയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലും തമിഴകത്തുതന്നെയും ഇപ്പോള്‍ ഉരുത്തിരിയുന്നത്.
അധികാര സോപാനത്തിലിരുന്നപ്പോള്‍ കൂടെയുള്ളവരെയെല്ലാം തന്റെയും കുടുംബാംഗങ്ങളുടെയും സുഖത്തിനുവേണ്ടി തള്ളിപ്പറയുകയും അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്ത ശശികല നടരാജന് ദൈവം നല്‍കിയ ശിക്ഷയായാണ് ജനതയൊന്നടങ്കം ഈ കട്ടൗട്ട് മാറ്റലിനെ കാണുന്നത്. തന്റെ ജ്യേഷ്ഠത്തിയുടെ പുത്രന്‍ ടി.ടി.വി ദിനകരനും ഇതോടെ ജയിലറക്കുള്ളിലേക്ക് ആനയിക്കുന്നു എന്നതാണ് ചരിത്രത്തിലെ വിധിവൈപരീത്യം. ഭര്‍ത്താക്കളോ ബന്ധുസംസര്‍ഗമോ ഇല്ലാതിരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ കൈക്കലാക്കി ആര്‍ക്കുവേണ്ടിയാണോ ഇതുവരെയും താന്‍ ജീവിച്ചത് അവരുംകൂടി അഴിക്കുള്ളിലാകുന്ന അവസ്ഥ ശശികലക്ക് നിനക്കാന്‍ പോലുമാകില്ല.
ജയലളിത എന്ന നാലു തവണത്തെ മുഖ്യമന്ത്രിക്ക് മരണം തീരാവേദനയാകുമ്പോള്‍ അതിന് കാരണക്കാരിയാക്കിയത് ശശികലയാണെന്നതിന് തെളിവുകളേറെ നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുപോലും തങ്ങളുടെ ഇദയക്കനിയായ നേതാവിനെ കാണാന്‍ അന്ത്യനിമിഷം പോലും കഴിഞ്ഞില്ല എന്നിടത്താണ് ശശികലയുടെ പരാജയത്തിന്റെ ചവിട്ടുപടി യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. ജയയുള്ളപ്പോള്‍ അവരുടെ അവസാനകാലത്ത് രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ പ്രശ്‌നങ്ങളിലും അവസാനവാക്കായിരുന്നു ശശികല എന്ന അറുപതുകാരി. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ജയലളിത എന്നുവരെ പറയപ്പെടുന്നുണ്ട്. അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലധികം കാലം വീട്ടില്‍ കഴിയേണ്ടിവന്നപ്പോള്‍ ശശികലയായിരുന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാം ജയയുടെ താല്‍പര്യമാണെന്നാണ് പക്ഷേ നേതാക്കളും അണികളുമെല്ലാം വിശ്വസിച്ചത്. എന്നാല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിനം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ പോലും തന്നെ പോലും ജയയെ കാണാന്‍ അനുവദിച്ചില്ല എന്ന് മറീനാ തീരത്തെ ജയയുടെ സമാധിക്കരികെ നിന്ന് മുഖ്യമന്ത്രി ഒട്ടക്കാര പനീര്‍ശെല്‍വം വിലപിച്ചത് രാജ്യവും രാഷ്ടട്രീയ വിദ്യാര്‍ഥികളും ഞെട്ടലോടെ കേള്‍ക്കുകയായിരുന്നു.
ജയയുടെ മരണത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിലാണ് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലൂടെ വലതു കാല്‍ വെച്ചുകയറിയത്. എന്നാലത് ഇടതുകാലായിരുന്നുവോ എന്നാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല അണിയറയില്‍ നടത്തിയ നാടകമാണ് പനീര്‍ശെല്‍വം പൊളിച്ചടുക്കിയത്. പനീര്‍ശെല്‍വത്തെ അതിസാഹസമെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ക്ക് വൈകാതെ തന്നെ ശശികലയുടെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിരിക്കുന്നുവെന്നതാണ് കൗതുകകരം.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ രാധാകൃഷ്ണന്‍ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് സത്യത്തില്‍ അണ്ണാ ഡി.എം. കെയെ ഇപ്പോഴത്തെ ഐക്യത്തിലേക്ക് ആനയിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ രണ്ടുപേര്‍ വന്നതും രണ്ടില ചിഹ്നം തെരഞ്ഞെടുപ്പുകമ്മീഷന്‍ മരവിപ്പിച്ചതും പാര്‍ട്ടിക്കും നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി. പണം കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടാനാണ് ഔദ്യോഗിക പക്ഷം ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. അഞ്ചു കോടിയോളം രൂപ ദിനകരന്റെ വീട്ടില്‍ നിന്നും ഒരു മന്ത്രിയുടെ വസതിയില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടതാണ് ഔദ്യോഗിക പക്ഷത്തെയും ശശികലയെയും ഞെട്ടിച്ചു കളഞ്ഞത്. ഇതിനിടെ അഴിമതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും രണ്ടില ചിഹ്നം കിട്ടാന്‍ കോടികള്‍ മുടക്കാന്‍ ഇടനിലക്കാരന്‍ വഴി ദിനകരന്‍ ശ്രമിച്ചതും ശശികല പക്ഷത്തിന്റെ കരണത്തേറ്റ അടിയായിപ്പോയി. ചെയ്ത പാപങ്ങള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തമാണ് അറസ്റ്റിലൂടെ ദിനകരന്‍ എന്ന മുന്‍ രാജ്യസഭാംഗം അനുഭവിക്കാന്‍ പോകുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ ശശികലയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമ്രാജ്യം പൊടുന്നനെ തരിപ്പണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പാലു കൊടുത്ത കൈക്ക് കടിച്ച ദിനകരന് ജയയുടെ ആത്മാവിന്റെ പ്രതികാരമായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. രണ്ടു തവണ പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും ജയ പുറത്താക്കിയ ദിനകരനെയും ശശികലയെയും ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അവരില്ലാതെ പാര്‍ട്ടി ഒരുമിച്ച് നീങ്ങാമെന്നുമാണ് പനീര്‍ശെല്‍വം പക്ഷം മുന്നോട്ടുവെക്കുന്ന ഫോര്‍മുല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പളനിസ്വാമി പക്ഷത്ത് ഇപ്പോള്‍ എം.പി തമ്പിദൂരൈയാണ്. തമ്പിദുരൈക്കും പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും മുഖ്യമന്ത്രി പദമോഹങ്ങളുണ്ട്. വെറും ഒരു കൊല്ലം മാത്രം പിന്നിടുന്ന സര്‍ക്കാരിനെ ഒരുമിച്ച് ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി അണ്ണാ ഡി.എം.കെയെയും ജയലളിതയെയും പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിനെയുമൊക്കെ സ്‌നേഹിക്കുന്ന അണികള്‍ക്ക് ചെയ്യാനുള്ളൂ. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വരുത്തി അധികാരം പിടിക്കാന്‍ ഡി.എം.കെയുടെ സ്റ്റാലിനും തക്കം പാര്‍ത്തിരിക്കുന്നുണ്ട്. ഇരുപക്ഷവും ഒരുമിക്കുമ്പോള്‍ ശശികലയുടെ നാട്ടിലെ ജയിലിലേക്ക് വരാനുള്ള മോഹങ്ങളെല്ലാം ഇല്ലാതാകുകയാണ്. റിമോട്ട് ഭരണമെന്ന അപഖ്യാതി ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയാകട്ടെ അണ്ണാ ഡി.എം.കെ ഒരുമിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നില്ല. ഇതിലെ ഒരു പക്ഷത്തെ അടര്‍ത്തിയെടുത്താല്‍ കുറച്ച് സീറ്റുകളെങ്കിലും വാങ്ങിച്ചെടുക്കാമെന്നാണ് അവരുടെ നോട്ടം. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഭുവനേശ്വറില്‍ ചേര്‍ന്ന കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പനീര്‍ശെല്‍വം പക്ഷത്തെ പിടിക്കാന്‍ ബി.ജെ.പി സകല പണിയും പയറ്റുന്നുമുണ്ട്. ദിനകരന്റെ ആദായ നികുതി വകുപ്പ് കേസ് ബി.ജെ.പിയുടെ കൂടി പ്രത്യേക ശ്രദ്ധയോടെയാണെന്നാണ് ആരോപണം. ഇത് തള്ളിക്കളയാനും കഴിയില്ല. രണ്ടില കോഴക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരനെയും ബി.ജെ.പിയുടെ ചട്ടുകമാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. ഏതായാലും രാഷ്ട്രീയത്തില്‍ അധികാരമാണ് അന്തിമം എന്നതിനാല്‍ ഈ വക ഊഹാപോഹങ്ങളെയൊന്നും പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. ദിനകരന്‍ അകത്താകുന്നതോടെ അണ്ണാ ഡി.എം.കെ അതിന്റെ അരനൂറ്റാണ്ടത്തെ ചരിത്രം പുതിയ രൂപത്തില്‍ തിരുത്തിയെഴുതപ്പെടുകയാണ്. താര രാഷ്ട്രീയത്തിന് വേരുള്ള ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇനിയാരാണ് മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കപ്പെടുക എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് ഇപ്പോള്‍ ഏവരും ഉയര്‍ത്തുന്നത്. എടപ്പാടി തുടരുമോ പനീര്‍ശെല്‍വം തിരിച്ചുവരുമോ തമ്പിദുരൈയോ വേറെയാരെങ്കിലുമായിരിക്കുമോ എന്ന ചോദ്യങ്ങളേക്കാള്‍ തമിഴ് രാഷ്ട്രീയത്തിന് നിര്‍ണായകം രാഷ്ട്രീയത്തിലെ താരമാരാകും ഇനിയെന്നാണ്. എം.ജി.ആര്‍ മരണപ്പെട്ട ഘട്ടത്തില്‍ ഇത്തരമൊരു അനിശ്ചിതത്വം തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. അത് 1987നുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് പുലര്‍ച്ചിത്തലൈവിയിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അത്രയും കാലത്തേക്കും തമിഴ് രാഷ്ട്രീയത്തിന് തല്‍കാലത്തേക്ക് വിവാദങ്ങളുടെ അകമ്പടി ഉണ്ടാകുമെന്ന് തീര്‍ച്ചയായും വിലയിരുത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending