Connect with us

Video Stories

കൊറിയയില്‍ പടരുന്ന യുദ്ധഭീതി

Published

on

പശ്ചിമേഷ്യക്കൊപ്പം വടക്കുകിഴക്കേഷ്യയിലും യുദ്ധത്തിന്റെ ഇരുള്‍മേഘങ്ങള്‍ ഇരമ്പുകയാണിപ്പോള്‍. ഉപപ്രധാനമന്ത്രിയെ പൊതുയോഗത്തില്‍ ഉറങ്ങിപ്പോയതിന് വെടിവെച്ചുകൊന്ന കമ്യൂണിസ്റ്റു രാഷ്ട്രമായ ഉത്തരകൊറിയ, അണുബോംബ് നിര്‍മിക്കുകയും പരീക്ഷിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് യുദ്ധത്തിനുള്ള ഒരുക്കൂട്ടലുകള്‍ നടക്കുന്നത്. ദക്ഷിണ കൊറിയയുമായി അമേരിക്കക്കുള്ള ബന്ധം, അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെ അമേരിക്കയുടെ പൊലീസ് നയം, ചൈനയുമായി രാഷ്ട്രീയവും സൈനികവുമായി ഉത്തര കൊറിയക്കുള്ള അടുപ്പം തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായേക്കാവുന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടവയായി മുഴച്ചുനില്‍ക്കുന്നത്. വിടുവായക്കാരനായ എഴുപത്തൊന്നുകാരന്‍ ഡൊണാള്‍ഡ് ട്രംപ് ഒരു വശത്തും മുപ്പത്തിമൂന്നുകാരനായ കിം ജോങ് ഉന്‍ എതിര്‍ഭാഗത്തുമെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. അതിലുമേറെയാണ് അണ്വായുധം പ്രയോഗിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.

‘തീര്‍ച്ചയായും വലിയ, വലിയ സംഘര്‍ഷ’മാണ് ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും വന്‍ മാരക ശേഷിയുള്ള ബോംബുകളും മിസൈലുകളും വര്‍ഷിച്ച് താന്‍ മുന്‍ഗാമികളുടേതില്‍ നിന്ന് ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചുനില്‍ക്കുന്ന ട്രംപിന്റെ വാക്കുകളെ വെറും വീരസ്യമായി മാത്രം കാണാനാവില്ല. അണ്വായുധവും ബാലിസ്റ്റിക് മിസൈലുകളും കൈവശം വെക്കുകയും യുദ്ധത്തിന് തയ്യാറാണെന്ന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ഇല്‍ജുങ്ങിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയ അമേരിക്കന്‍ ചേരിയില്‍ നിന്നുകൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കുമെന്നതു തീര്‍ച്ചയാണ്. ഇതൊരു ലോക യുദ്ധത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. യുദ്ധമുണ്ടായാല്‍ അത് വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചൈന തുറന്നുതന്നെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. സാമ്പത്തിക ഉപരോധം വഴി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ട്രംപ് പറയുന്നതെങ്കിലും അതേ ശ്വാസത്തില്‍ തന്നെയാണ് വേണ്ടിവന്നാല്‍ സൈനിക ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെന്ന് പറയുന്നതും. ലോകത്ത് ഇപ്പോള്‍ തന്നെ സിറിയയില്‍ രണ്ടു വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന യുദ്ധം വന്‍ ശക്തി രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിപുലമാകുകയും കുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിന് നിരപരാധികളുടെ മരണത്തിലേക്കും പലായനത്തിലേക്കും വഴിവെച്ചിരിക്കെ ഇനിയൊരു യുദ്ധത്തിനുകൂടി ലോകത്തിന് സാക്ഷ്യം വഹിക്കാനാകില്ല. യുദ്ധക്കൊതിയോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന അമേരിക്കന്‍രീതി ഇക്കാര്യത്തിലെങ്കിലും ഇതിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവര്‍ പിന്‍മാറേണ്ടതുണ്ട്.
ജനുവരിയില്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രസംഗത്തില്‍ അനാവശ്യമായി മറ്റു രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നു പ്രഖ്യാപിക്കുക വഴി സൈനിക കാര്യങ്ങളില്‍ ട്രംപിന്റെ വിദേശ നയം ഒട്ടെങ്കിലും പ്രശംസിക്കപ്പെടുകയുണ്ടായി. റഷ്യയുമായി അമേരിക്കക്കുണ്ടായിരുന്ന അകല്‍ച്ചയും ശീതസമരവും പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നുവെന്ന തോന്നലാണ് പുട്ടിനുമായി ട്രംപിന് പ്രത്യേകമായി ഉണ്ടായിരുന്ന ബന്ധം വെച്ച് ലോക ജനതക്കുമുമ്പാകെ ഉയര്‍ന്നത്. എന്നാല്‍ ചൈനയുമായി അത്രനല്ല ബന്ധമല്ല ട്രംപിനെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനം വടക്കന്‍ കൊറിയയുമായുള്ള ചൈനയുടെ അടുപ്പം തന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി യു.എന്നില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വടക്കന്‍ കൊറിയ പ്രശ്‌നം നിയന്ത്രണം വിടാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത്. കിം ജുങ്ങിന്റെ അണ്വായുധ പരീക്ഷണമാണ് അമേരിക്കയെ ചൊടിപ്പിച്ചതെങ്കില്‍ ചൈനയും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അമേരിക്കന്‍ ഭരണകൂടം പറയുന്നു. ഉത്തര കൊറിയയുടെ സുപ്രധാന സഖ്യരാഷ്ടമാണ് ചൈന. ഐക്യരാഷ്ട്ര സഭയും ഉപരോധമടക്കമുള്ള മുന്നറിയിപ്പുകള്‍ ഉത്തര കൊറിയക്ക് നല്‍കിയിട്ടുമുണ്ട്. യുദ്ധ സന്നാഹങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും ഇനിയൊരു ആണവ പരീക്ഷണത്തിന് കിം സാഹസപ്പെടില്ലെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അമേരിക്ക കൊറിയന്‍ ഉപദ്വീപിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) എന്ന അതിമാരകവും കൃത്യതയുള്ളതുമായ മിസൈല്‍ സാങ്കേതിക വിദ്യയാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നാണ് വിവരം. ദക്ഷിണ കൊറിയയുടെ ഭാഗത്തേക്ക് ഇതിനകം ഈ മിസൈലുകള്‍ അയച്ചുകഴിഞ്ഞു. 200 കിലോമീറ്റര്‍ ദൂരപരിധിയിലും 150 കിലോമീറ്റര്‍ ഉയരത്തിലും മിസൈലുകളെ തകര്‍ക്കാന്‍ താഡിന് കഴിയും. ഇതുകൂടാതെ 9525 കിലോ വരുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബോംബാണ് അമേരിക്കയുടെ മറ്റൊരു തുറുപ്പുചീട്ട്. മാസീവ് ഓഡ്‌നന്‍സ് എയര്‍ബസ്റ്റര്‍ ബോംബ് എന്ന ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബു കഴിഞ്ഞാല്‍ ആണവേതര ഇനത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അഫ്ഗാനിലെ നാങ്കര്‍ഹാറില്‍ ഐ.എസ് പോരാളികള്‍ക്കുനേരെ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച വര്‍ഷിച്ചതും. നൂറോളം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 1950-53 കാലത്ത് നടന്ന കുപ്രസിദ്ധമായ അമേരിക്ക-ഉത്തരകൊറിയ യുദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബിങ്ങില്‍ ആ രാജ്യത്തിന്റെ കാല്‍ ശതമാനത്തിലധികം പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജപ്പാന്റെ നീണ്ട കാലത്തെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായ രാജ്യമാണ് കിം ഇല്‍സുങ്ങിന്റെ കൊറിയ. ലോകത്തെ വലിയ ഭീകര രാജ്യമായി പിന്നീട് ഇത് മുദ്രകുത്തപ്പെട്ടതിനു പിന്നില്‍ ശീത യുദ്ധ ശേഷമുള്ള അവരുടെ സ്വന്തമായ പ്രതിരോധ സന്നാഹങ്ങള്‍ കൊണ്ടായിരുന്നു. ഒരു സമയത്ത് കമ്യൂണിസ്റ്റ് ചേരി വിട്ട് ഇന്ത്യക്കൊപ്പം ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമായ രാജ്യം കൂടിയായിരുന്നു ഉത്തര കൊറിയ. അതേതായാലും ഇറാഖിലും ക്യൂബയിലും ലിബിയയിലും ഇപ്പോള്‍ യമനിലും സിറിയയിലും അഫ്ഗാനിലും നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ സൈനിക നടപടികള്‍ ഇനിയുമൊരു രാജ്യത്തിനുമേല്‍കൂടി ചെന്നുപതിക്കരുത്. മാത്രമല്ല, ആണവമായാലും അല്ലെങ്കിലും ഇനിയൊരു യുദ്ധമെന്നത് സര്‍വതിന്റെയും നാശത്തിനാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending