Video Stories
‘സൂര്യചന്ദ്രന്മാര്’ അസ്തമിക്കുന്ന തമിഴകം
കെ.പി ജലീല്‍
ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ് തിരിക്കാന്‍ കൂട്ടുനിന്ന, അതിന്റെ പിന്നിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വത്തും ആസ്തികളും ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ, ഏഴൈതോഴിയായി വാണ ഒരു നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതിയിലെയും സ്വകാര്യ ജീവിതത്തിലെയും കൈകാര്യകര്‍ത്രിയായ ഒരാള്‍ക്ക് യജമാനത്തിയുടെ വിയോഗത്തിന്റെ നാലാം മാസത്തില്‍ സര്‍വതും അടിയറവുവെച്ച് കീഴടങ്ങേണ്ടിവന്നിരിക്കുന്നു. ശശികല നടരാജന് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയൊന്നാകെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുന്ന ഘട്ടത്തിലാണിപ്പോള്‍ തമിഴക രാഷ്ട്രീയം. നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീംകോടതി വിധി പ്രകാരം ശശികല ബംഗഌരു അഗ്രഹാര ജയിലിലേക്ക് പോയതെങ്കില്‍ രണ്ടുമാസത്തിനകം 1.3 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്കാന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വം താന്‍ ഏല്പിച്ചുപോയ അനന്തിരവന് ടി.ടി.വി ദിനകരന് ഡല്‍ഹി ജയിലിലേക്ക് പോകുന്നത്.
ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തുനിന്ന് മൂന്നു മാസം മുമ്പ് പൊങ്ങിയ ശശികലയുടെ പടുകൂറ്റന്‍ കട്ടൗട്ടുകളെല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അഴിച്ചുമാറ്റിയത് ചരിത്രത്തിലെ വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായി കാണണം. ദിനകരന് എന്ന സൂര്യനും ശശികലയെന്ന ചന്ദ്രനും ഇല്ലാതാകുന്ന കാഴ്ചയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലും തമിഴകത്തുതന്നെയും ഇപ്പോള്‍ ഉരുത്തിരിയുന്നത്.
അധികാര സോപാനത്തിലിരുന്നപ്പോള്‍ കൂടെയുള്ളവരെയെല്ലാം തന്റെയും കുടുംബാംഗങ്ങളുടെയും സുഖത്തിനുവേണ്ടി തള്ളിപ്പറയുകയും അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്ത ശശികല നടരാജന് ദൈവം നല്കിയ ശിക്ഷയായാണ് ജനതയൊന്നടങ്കം ഈ കട്ടൗട്ട് മാറ്റലിനെ കാണുന്നത്. തന്റെ ജ്യേഷ്ഠത്തിയുടെ പുത്രന് ടി.ടി.വി ദിനകരനും ഇതോടെ ജയിലറക്കുള്ളിലേക്ക് ആനയിക്കുന്നു എന്നതാണ് ചരിത്രത്തിലെ വിധിവൈപരീത്യം. ഭര്‍ത്താക്കളോ ബന്ധുസംസര്‍ഗമോ ഇല്ലാതിരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ കൈക്കലാക്കി ആര്‍ക്കുവേണ്ടിയാണോ ഇതുവരെയും താന്‍ ജീവിച്ചത് അവരുംകൂടി അഴിക്കുള്ളിലാകുന്ന അവസ്ഥ ശശികലക്ക് നിനക്കാന് പോലുമാകില്ല.
ജയലളിത എന്ന നാലു തവണത്തെ മുഖ്യമന്ത്രിക്ക് മരണം തീരാവേദനയാകുമ്പോള്‍ അതിന് കാരണക്കാരിയാക്കിയത് ശശികലയാണെന്നതിന് തെളിവുകളേറെ നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുപോലും തങ്ങളുടെ ഇദയക്കനിയായ നേതാവിനെ കാണാന്‍ അന്ത്യനിമിഷം പോലും കഴിഞ്ഞില്ല എന്നിടത്താണ് ശശികലയുടെ പരാജയത്തിന്റെ ചവിട്ടുപടി യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. ജയയുള്ളപ്പോള്‍ അവരുടെ അവസാനകാലത്ത് രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ പ്രശ്നങ്ങളിലും അവസാനവാക്കായിരുന്നു ശശികല എന്ന അറുപതുകാരി. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ജയലളിത എന്നുവരെ പറയപ്പെടുന്നുണ്ട്. അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലധികം കാലം വീട്ടില്‍ കഴിയേണ്ടിവന്നപ്പോള്‍ ശശികലയായിരുന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാം ജയയുടെ താല്പര്യമാണെന്നാണ് പക്ഷേ നേതാക്കളും അണികളുമെല്ലാം വിശ്വസിച്ചത്. എന്നാല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിനം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ പോലും തന്നെ പോലും ജയയെ കാണാന്‍ അനുവദിച്ചില്ല എന്ന് മറീനാ തീരത്തെ ജയയുടെ സമാധിക്കരികെ നിന്ന് മുഖ്യമന്ത്രി ഒട്ടക്കാര പനീര്‍ശെല്‍വം വിലപിച്ചത് രാജ്യവും രാഷ്ടട്രീയ വിദ്യാര്‍ഥികളും ഞെട്ടലോടെ കേള്‍ക്കുകയായിരുന്നു.
ജയയുടെ മരണത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിലാണ് ശശികല തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലൂടെ വലതു കാല് വെച്ചുകയറിയത്. എന്നാലത് ഇടതുകാലായിരുന്നുവോ എന്നാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല അണിയറയില്‍ നടത്തിയ നാടകമാണ് പനീര്‍ശെല്‍വം പൊളിച്ചടുക്കിയത്. പനീര്‍ശെല്‍വത്തെ അതിസാഹസമെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ക്ക് വൈകാതെ തന്നെ ശശികലയുടെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിരിക്കുന്നുവെന്നതാണ് കൗതുകകരം.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ രാധാകൃഷ്ണന് നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് സത്യത്തില്‍ അണ്ണാ ഡി.എം. കെയെ ഇപ്പോഴത്തെ ഐക്യത്തിലേക്ക് ആനയിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ രണ്ടുപേര്‍ വന്നതും രണ്ടില ചിഹ്നം തെരഞ്ഞെടുപ്പുകമ്മീഷന് മരവിപ്പിച്ചതും പാര്‍ട്ടിക്കും നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി. പണം കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടാനാണ് ഔദ്യോഗിക പക്ഷം ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. അഞ്ചു കോടിയോളം രൂപ ദിനകരന്റെ വീട്ടില്‍ നിന്നും ഒരു മന്ത്രിയുടെ വസതിയില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടതാണ് ഔദ്യോഗിക പക്ഷത്തെയും ശശികലയെയും ഞെട്ടിച്ചു കളഞ്ഞത്. ഇതിനിടെ അഴിമതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും രണ്ടില ചിഹ്നം കിട്ടാന്‍ കോടികള്‍ മുടക്കാന്‍ ഇടനിലക്കാരന് വഴി ദിനകരന് ശ്രമിച്ചതും ശശികല പക്ഷത്തിന്റെ കരണത്തേറ്റ അടിയായിപ്പോയി. ചെയ്ത പാപങ്ങള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തമാണ് അറസ്റ്റിലൂടെ ദിനകരന് എന്ന മുന്‍ രാജ്യസഭാംഗം അനുഭവിക്കാന്‍ പോകുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ ശശികലയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമ്രാജ്യം പൊടുന്നനെ തരിപ്പണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പാലു കൊടുത്ത കൈക്ക് കടിച്ച ദിനകരന് ജയയുടെ ആത്മാവിന്റെ പ്രതികാരമായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. രണ്ടു തവണ പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും ജയ പുറത്താക്കിയ ദിനകരനെയും ശശികലയെയും ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അവരില്ലാതെ പാര്‍ട്ടി ഒരുമിച്ച് നീങ്ങാമെന്നുമാണ് പനീര്‍ശെല്‍വം പക്ഷം മുന്നോട്ടുവെക്കുന്ന ഫോര്‍മുല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പളനിസ്വാമി പക്ഷത്ത് ഇപ്പോള്‍ എം.പി തമ്പിദൂരൈയാണ്. തമ്പിദുരൈക്കും പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും മുഖ്യമന്ത്രി പദമോഹങ്ങളുണ്ട്. വെറും ഒരു കൊല്ലം മാത്രം പിന്നിടുന്ന സര്‍ക്കാരിനെ ഒരുമിച്ച് ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി അണ്ണാ ഡി.എം.കെയെയും ജയലളിതയെയും പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിനെയുമൊക്കെ സ്നേഹിക്കുന്ന അണികള്‍ക്ക് ചെയ്യാനുള്ളൂ. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വരുത്തി അധികാരം പിടിക്കാന്‍ ഡി.എം.കെയുടെ സ്റ്റാലിനും തക്കം പാര്‍ത്തിരിക്കുന്നുണ്ട്. ഇരുപക്ഷവും ഒരുമിക്കുമ്പോള്‍ ശശികലയുടെ നാട്ടിലെ ജയിലിലേക്ക് വരാനുള്ള മോഹങ്ങളെല്ലാം ഇല്ലാതാകുകയാണ്. റിമോട്ട് ഭരണമെന്ന അപഖ്യാതി ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയാകട്ടെ അണ്ണാ ഡി.എം.കെ ഒരുമിക്കുന്നതില്‍ താല്പര്യം കാട്ടുന്നില്ല. ഇതിലെ ഒരു പക്ഷത്തെ അടര്‍ത്തിയെടുത്താല്‍ കുറച്ച് സീറ്റുകളെങ്കിലും വാങ്ങിച്ചെടുക്കാമെന്നാണ് അവരുടെ നോട്ടം. തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഭുവനേശ്വറില്‍ ചേര്‍ന്ന കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പനീര്‍ശെല്‍വം പക്ഷത്തെ പിടിക്കാന്‍ ബി.ജെ.പി സകല പണിയും പയറ്റുന്നുമുണ്ട്. ദിനകരന്റെ ആദായ നികുതി വകുപ്പ് കേസ് ബി.ജെ.പിയുടെ കൂടി പ്രത്യേക ശ്രദ്ധയോടെയാണെന്നാണ് ആരോപണം. ഇത് തള്ളിക്കളയാനും കഴിയില്ല. രണ്ടില കോഴക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരനെയും ബി.ജെ.പിയുടെ ചട്ടുകമാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. ഏതായാലും രാഷ്ട്രീയത്തില്‍ അധികാരമാണ് അന്തിമം എന്നതിനാല്‍ ഈ വക ഊഹാപോഹങ്ങളെയൊന്നും പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. ദിനകരന് അകത്താകുന്നതോടെ അണ്ണാ ഡി.എം.കെ അതിന്റെ അരനൂറ്റാണ്ടത്തെ ചരിത്രം പുതിയ രൂപത്തില്‍ തിരുത്തിയെഴുതപ്പെടുകയാണ്. താര രാഷ്ട്രീയത്തിന് വേരുള്ള ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇനിയാരാണ് മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കപ്പെടുക എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് ഇപ്പോള്‍ ഏവരും ഉയര്‍ത്തുന്നത്. എടപ്പാടി തുടരുമോ പനീര്‍ശെല്‍വം തിരിച്ചുവരുമോ തമ്പിദുരൈയോ വേറെയാരെങ്കിലുമായിരിക്കുമോ എന്ന ചോദ്യങ്ങളേക്കാള്‍ തമിഴ് രാഷ്ട്രീയത്തിന് നിര്‍ണായകം രാഷ്ട്രീയത്തിലെ താരമാരാകും ഇനിയെന്നാണ്. എം.ജി.ആര് മരണപ്പെട്ട ഘട്ടത്തില്‍ ഇത്തരമൊരു അനിശ്ചിതത്വം തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. അത് 1987നുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് പുലര്‍ച്ചിത്തലൈവിയിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അത്രയും കാലത്തേക്കും തമിഴ് രാഷ്ട്രീയത്തിന് തല്കാലത്തേക്ക് വിവാദങ്ങളുടെ അകമ്പടി ഉണ്ടാകുമെന്ന് തീര്‍ച്ചയായും വിലയിരുത്താം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

