Connect with us

Video Stories

‘സൂര്യചന്ദ്രന്മാര്‍’ അസ്തമിക്കുന്ന തമിഴകം

Published

on

കെ.പി ജലീല്‍

ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ് തിരിക്കാന്‍ കൂട്ടുനിന്ന, അതിന്റെ പിന്നിലൂടെ ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വത്തും ആസ്തികളും ഉള്ളം കയ്യിലിട്ട് അമ്മാനമാടിയ, ഏഴൈതോഴിയായി വാണ ഒരു നേതാവിന്റെയും മുഖ്യമന്ത്രിയുടെയും ഔദ്യോഗിക വസതിയിലെയും സ്വകാര്യ ജീവിതത്തിലെയും കൈകാര്യകര്‍ത്രിയായ ഒരാള്‍ക്ക് യജമാനത്തിയുടെ വിയോഗത്തിന്റെ നാലാം മാസത്തില്‍ സര്‍വതും അടിയറവുവെച്ച് കീഴടങ്ങേണ്ടിവന്നിരിക്കുന്നു. ശശികല നടരാജന്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയൊന്നാകെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കുന്ന ഘട്ടത്തിലാണിപ്പോള്‍ തമിഴക രാഷ്ട്രീയം. നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുപ്രീംകോടതി വിധി പ്രകാരം ശശികല ബംഗഌരു അഗ്രഹാര ജയിലിലേക്ക് പോയതെങ്കില്‍ രണ്ടുമാസത്തിനകം 1.3 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അണ്ണാ ഡി.എം.കെയുടെ നേതൃത്വം താന്‍ ഏല്‍പിച്ചുപോയ അനന്തിരവന്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹി ജയിലിലേക്ക് പോകുന്നത്.
ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തുനിന്ന് മൂന്നു മാസം മുമ്പ് പൊങ്ങിയ ശശികലയുടെ പടുകൂറ്റന്‍ കട്ടൗട്ടുകളെല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അഴിച്ചുമാറ്റിയത് ചരിത്രത്തിലെ വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായി കാണണം. ദിനകരന്‍ എന്ന സൂര്യനും ശശികലയെന്ന ചന്ദ്രനും ഇല്ലാതാകുന്ന കാഴ്ചയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലും തമിഴകത്തുതന്നെയും ഇപ്പോള്‍ ഉരുത്തിരിയുന്നത്.
അധികാര സോപാനത്തിലിരുന്നപ്പോള്‍ കൂടെയുള്ളവരെയെല്ലാം തന്റെയും കുടുംബാംഗങ്ങളുടെയും സുഖത്തിനുവേണ്ടി തള്ളിപ്പറയുകയും അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്ത ശശികല നടരാജന് ദൈവം നല്‍കിയ ശിക്ഷയായാണ് ജനതയൊന്നടങ്കം ഈ കട്ടൗട്ട് മാറ്റലിനെ കാണുന്നത്. തന്റെ ജ്യേഷ്ഠത്തിയുടെ പുത്രന്‍ ടി.ടി.വി ദിനകരനും ഇതോടെ ജയിലറക്കുള്ളിലേക്ക് ആനയിക്കുന്നു എന്നതാണ് ചരിത്രത്തിലെ വിധിവൈപരീത്യം. ഭര്‍ത്താക്കളോ ബന്ധുസംസര്‍ഗമോ ഇല്ലാതിരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ കൈക്കലാക്കി ആര്‍ക്കുവേണ്ടിയാണോ ഇതുവരെയും താന്‍ ജീവിച്ചത് അവരുംകൂടി അഴിക്കുള്ളിലാകുന്ന അവസ്ഥ ശശികലക്ക് നിനക്കാന്‍ പോലുമാകില്ല.
ജയലളിത എന്ന നാലു തവണത്തെ മുഖ്യമന്ത്രിക്ക് മരണം തീരാവേദനയാകുമ്പോള്‍ അതിന് കാരണക്കാരിയാക്കിയത് ശശികലയാണെന്നതിന് തെളിവുകളേറെ നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുപോലും തങ്ങളുടെ ഇദയക്കനിയായ നേതാവിനെ കാണാന്‍ അന്ത്യനിമിഷം പോലും കഴിഞ്ഞില്ല എന്നിടത്താണ് ശശികലയുടെ പരാജയത്തിന്റെ ചവിട്ടുപടി യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. ജയയുള്ളപ്പോള്‍ അവരുടെ അവസാനകാലത്ത് രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ പ്രശ്‌നങ്ങളിലും അവസാനവാക്കായിരുന്നു ശശികല എന്ന അറുപതുകാരി. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ജയലളിത എന്നുവരെ പറയപ്പെടുന്നുണ്ട്. അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലധികം കാലം വീട്ടില്‍ കഴിയേണ്ടിവന്നപ്പോള്‍ ശശികലയായിരുന്നു പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കുവരെ നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാം ജയയുടെ താല്‍പര്യമാണെന്നാണ് പക്ഷേ നേതാക്കളും അണികളുമെല്ലാം വിശ്വസിച്ചത്. എന്നാല്‍ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിനം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ പോലും തന്നെ പോലും ജയയെ കാണാന്‍ അനുവദിച്ചില്ല എന്ന് മറീനാ തീരത്തെ ജയയുടെ സമാധിക്കരികെ നിന്ന് മുഖ്യമന്ത്രി ഒട്ടക്കാര പനീര്‍ശെല്‍വം വിലപിച്ചത് രാജ്യവും രാഷ്ടട്രീയ വിദ്യാര്‍ഥികളും ഞെട്ടലോടെ കേള്‍ക്കുകയായിരുന്നു.
ജയയുടെ മരണത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിലാണ് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലൂടെ വലതു കാല്‍ വെച്ചുകയറിയത്. എന്നാലത് ഇടതുകാലായിരുന്നുവോ എന്നാണിപ്പോള്‍ സംശയിക്കപ്പെടുന്നത്. പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് ഒരു മാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല അണിയറയില്‍ നടത്തിയ നാടകമാണ് പനീര്‍ശെല്‍വം പൊളിച്ചടുക്കിയത്. പനീര്‍ശെല്‍വത്തെ അതിസാഹസമെന്ന് പറഞ്ഞ് പുച്ഛിച്ചവര്‍ക്ക് വൈകാതെ തന്നെ ശശികലയുടെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിരിക്കുന്നുവെന്നതാണ് കൗതുകകരം.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ രാധാകൃഷ്ണന്‍ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് സത്യത്തില്‍ അണ്ണാ ഡി.എം. കെയെ ഇപ്പോഴത്തെ ഐക്യത്തിലേക്ക് ആനയിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ രണ്ടുപേര്‍ വന്നതും രണ്ടില ചിഹ്നം തെരഞ്ഞെടുപ്പുകമ്മീഷന്‍ മരവിപ്പിച്ചതും പാര്‍ട്ടിക്കും നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി. പണം കൊടുത്ത് വോട്ട് വാങ്ങിക്കൂട്ടാനാണ് ഔദ്യോഗിക പക്ഷം ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. അഞ്ചു കോടിയോളം രൂപ ദിനകരന്റെ വീട്ടില്‍ നിന്നും ഒരു മന്ത്രിയുടെ വസതിയില്‍ നിന്നുമായി കണ്ടെടുക്കപ്പെട്ടതാണ് ഔദ്യോഗിക പക്ഷത്തെയും ശശികലയെയും ഞെട്ടിച്ചു കളഞ്ഞത്. ഇതിനിടെ അഴിമതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും രണ്ടില ചിഹ്നം കിട്ടാന്‍ കോടികള്‍ മുടക്കാന്‍ ഇടനിലക്കാരന്‍ വഴി ദിനകരന്‍ ശ്രമിച്ചതും ശശികല പക്ഷത്തിന്റെ കരണത്തേറ്റ അടിയായിപ്പോയി. ചെയ്ത പാപങ്ങള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തമാണ് അറസ്റ്റിലൂടെ ദിനകരന്‍ എന്ന മുന്‍ രാജ്യസഭാംഗം അനുഭവിക്കാന്‍ പോകുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ ശശികലയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമ്രാജ്യം പൊടുന്നനെ തരിപ്പണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പാലു കൊടുത്ത കൈക്ക് കടിച്ച ദിനകരന് ജയയുടെ ആത്മാവിന്റെ പ്രതികാരമായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. രണ്ടു തവണ പാര്‍ട്ടിയില്‍ നിന്നും പോയസ്ഗാര്‍ഡനില്‍ നിന്നും ജയ പുറത്താക്കിയ ദിനകരനെയും ശശികലയെയും ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും അവരില്ലാതെ പാര്‍ട്ടി ഒരുമിച്ച് നീങ്ങാമെന്നുമാണ് പനീര്‍ശെല്‍വം പക്ഷം മുന്നോട്ടുവെക്കുന്ന ഫോര്‍മുല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പളനിസ്വാമി പക്ഷത്ത് ഇപ്പോള്‍ എം.പി തമ്പിദൂരൈയാണ്. തമ്പിദുരൈക്കും പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും മുഖ്യമന്ത്രി പദമോഹങ്ങളുണ്ട്. വെറും ഒരു കൊല്ലം മാത്രം പിന്നിടുന്ന സര്‍ക്കാരിനെ ഒരുമിച്ച് ഒത്തൊരുമയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇനി അണ്ണാ ഡി.എം.കെയെയും ജയലളിതയെയും പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിനെയുമൊക്കെ സ്‌നേഹിക്കുന്ന അണികള്‍ക്ക് ചെയ്യാനുള്ളൂ. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് വരുത്തി അധികാരം പിടിക്കാന്‍ ഡി.എം.കെയുടെ സ്റ്റാലിനും തക്കം പാര്‍ത്തിരിക്കുന്നുണ്ട്. ഇരുപക്ഷവും ഒരുമിക്കുമ്പോള്‍ ശശികലയുടെ നാട്ടിലെ ജയിലിലേക്ക് വരാനുള്ള മോഹങ്ങളെല്ലാം ഇല്ലാതാകുകയാണ്. റിമോട്ട് ഭരണമെന്ന അപഖ്യാതി ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പിയാകട്ടെ അണ്ണാ ഡി.എം.കെ ഒരുമിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നില്ല. ഇതിലെ ഒരു പക്ഷത്തെ അടര്‍ത്തിയെടുത്താല്‍ കുറച്ച് സീറ്റുകളെങ്കിലും വാങ്ങിച്ചെടുക്കാമെന്നാണ് അവരുടെ നോട്ടം. തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഭുവനേശ്വറില്‍ ചേര്‍ന്ന കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പനീര്‍ശെല്‍വം പക്ഷത്തെ പിടിക്കാന്‍ ബി.ജെ.പി സകല പണിയും പയറ്റുന്നുമുണ്ട്. ദിനകരന്റെ ആദായ നികുതി വകുപ്പ് കേസ് ബി.ജെ.പിയുടെ കൂടി പ്രത്യേക ശ്രദ്ധയോടെയാണെന്നാണ് ആരോപണം. ഇത് തള്ളിക്കളയാനും കഴിയില്ല. രണ്ടില കോഴക്കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ ഇടനിലക്കാരനെയും ബി.ജെ.പിയുടെ ചട്ടുകമാണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്. ഏതായാലും രാഷ്ട്രീയത്തില്‍ അധികാരമാണ് അന്തിമം എന്നതിനാല്‍ ഈ വക ഊഹാപോഹങ്ങളെയൊന്നും പൂര്‍ണമായും തള്ളിക്കളയാനുമാകില്ല. ദിനകരന്‍ അകത്താകുന്നതോടെ അണ്ണാ ഡി.എം.കെ അതിന്റെ അരനൂറ്റാണ്ടത്തെ ചരിത്രം പുതിയ രൂപത്തില്‍ തിരുത്തിയെഴുതപ്പെടുകയാണ്. താര രാഷ്ട്രീയത്തിന് വേരുള്ള ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇനിയാരാണ് മുഖ്യമന്ത്രി പദവിയിലേക്ക് ആനയിക്കപ്പെടുക എന്ന മില്യന്‍ ഡോളര്‍ ചോദ്യമാണ് ഇപ്പോള്‍ ഏവരും ഉയര്‍ത്തുന്നത്. എടപ്പാടി തുടരുമോ പനീര്‍ശെല്‍വം തിരിച്ചുവരുമോ തമ്പിദുരൈയോ വേറെയാരെങ്കിലുമായിരിക്കുമോ എന്ന ചോദ്യങ്ങളേക്കാള്‍ തമിഴ് രാഷ്ട്രീയത്തിന് നിര്‍ണായകം രാഷ്ട്രീയത്തിലെ താരമാരാകും ഇനിയെന്നാണ്. എം.ജി.ആര്‍ മരണപ്പെട്ട ഘട്ടത്തില്‍ ഇത്തരമൊരു അനിശ്ചിതത്വം തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. അത് 1987നുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് പുലര്‍ച്ചിത്തലൈവിയിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അത്രയും കാലത്തേക്കും തമിഴ് രാഷ്ട്രീയത്തിന് തല്‍കാലത്തേക്ക് വിവാദങ്ങളുടെ അകമ്പടി ഉണ്ടാകുമെന്ന് തീര്‍ച്ചയായും വിലയിരുത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending