Connect with us

Video Stories

മദ്യ വ്യാപനം തിരിച്ചുവരുന്നു

Published

on

ടൂറിസത്തിന്റെ കണക്കില്‍ചാരി സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കിനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദീര്‍ഘദൃഷ്ട്യായുള്ള മദ്യ നയത്തെ തകര്‍ത്ത് തരിപ്പണമാക്കി പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം എക്്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനുള്ളതെങ്കില്‍, മദ്യക്കൂത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലുണ്ടായിരിക്കുന്നത്. മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി പത്രം (എന്‍.ഒ.സി) വേണമെന്ന നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാതീരുമാനം. ഫലത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിലനിന്ന മദ്യമൊഴുക്കിനാണ് കമ്യൂണിസ്റ്റു സര്‍ക്കാര്‍ കളമൊരുക്കുന്നത്.
2015 മാര്‍ച്ച് 31ന് 731 ബാറുകളാണ് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയത്. 2014ലെയും 2015ലെയും ഗാന്ധി ജയന്തി ദിനത്തില്‍ പത്തു ശതമാനം വീതം വില്‍പന ശാലകളും പൂട്ടുകയുണ്ടായി. 68 ബിവറിജസ് ഔട്‌ലെറ്റുകളും പത്ത് കസ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളുമാണ് രണ്ടു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ പൂട്ടിയത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലൊഴികെ ഇവിടങ്ങള്‍ ബിയര്‍-വൈന്‍ പാര്‍ലറുകളാക്കി മാറ്റുകയായിരുന്നു. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് 2016 ഒക്ടോബര്‍ രണ്ടിന് പത്തു ശതമാനം ഔട്‌ലെറ്റുകള്‍ ഇനിമുതല്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടിയിരുന്നതെങ്കിലും മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ മുപ്പതിന് പുതിയ നയം പ്രഖ്യാപിക്കുമ്പോള്‍ അത് മദ്യക്കുത്തൊഴുക്കിനുള്ള ലൈസന്‍സായി മാറുമെന്ന സൂചനകളാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്നത്. യു.ഡി.എഫിന്റെ ശ്രമഫലമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദേശ മദ്യശാലകള്‍ പൂട്ടിയതിനെതുടര്‍ന്ന് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത സമാധാനാന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മദ്യനയം മാറ്റുമെന്ന തീരുമാനം ഭംഗ്യന്തരേണ സൂചിപ്പിച്ചത്. തലങ്ങും വിലങ്ങും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ചു നടന്നപ്പോള്‍ തന്നെ കള്ളന്‍ കപ്പലിലുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാകുകയുണ്ടായി. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ മദ്യ വിപത്തിനെതിരെ നിലയുറപ്പിക്കുകയും കുടുംബിനികളും മദ്യ വിരുദ്ധ പ്രവര്‍ത്തകരും യു.ഡി.എഫ് നയത്തെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തതോടെ സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. പിന്നീട് മാര്‍ച്ച് 31ന് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പിറകോട്ടേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധി കൂടി വന്നതോടെ ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി കിട്ടുകയായിരുന്നു. ഇതിനെ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി പേരു മാറ്റി അട്ടിമറിച്ചു. എന്നാല്‍ ഇന്നലെ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബാറുടമകളുടെ ഹരജി പരിഗണിച്ചുകൊണ്ട് നടത്തിയ വിധി പ്രസ്താവം ഇടതുപക്ഷത്തിനും ബാറുടമകള്‍ക്കും ആഹ്ലാദം പരത്തിയിരിക്കയാണ്.
സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്തുകൊണ്ട് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് ബാറുടമകള്‍ തങ്ങളുടെ താല്‍പര്യത്തിന് വേണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം പരിശോധിച്ച ഹൈക്കോടതി ബാറുടമകളുടെ വാദം ശരിയെന്ന് കണ്ടെത്തിയിരിക്കയാണ്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയും തിരുവനന്തപുരം-ചേര്‍ത്തല ദേശീയ പാതയുമാണ് മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ഡീനോട്ടിഫൈ ചെയ്തിരുന്നതായി പറയുന്നത്. ഇത് ശരിയെങ്കില്‍ ഈ രണ്ടു പ്രധാന പാതകളുടെ അരികുകളിലുള്ള മദ്യശാലകള്‍ തുറക്കേണ്ടിവരും. വിധിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കേരളീയ സമൂഹം പരക്കെ ശ്ലാഘിച്ച മദ്യ നയത്തെയാണ് ഇതോടെ ഇടതുപക്ഷക്കാര്‍ ചേര്‍ന്ന് ഞെക്കിക്കൊല്ലുന്നത്. മദ്യ ശാലകള്‍ ദേശീയ പാതയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലേക്ക് മാറ്റുന്ന നടപടിക്കിടെ ബഹുജനങ്ങളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനും മദ്യശാലകള്‍ എവിടെയും യഥേഷ്ടം തുറക്കാനുമുള്ള അനുമതിയാണ് എന്‍.ഒ.സി വ്യവസ്ഥ റദ്ദാക്കലിലൂടെ ഇടതു പക്ഷം ലക്ഷ്യമിട്ടതെന്ന് സുവ്യക്തം.
കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞയാഴ്ചയിലെ കശാപ്പു നിരോധന വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ മന്ത്രിസഭാവിശദീകരണത്തില്‍, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതു കേട്ടു. ഇതിനു കാരണം മലയാളിയുടെ ഭക്ഷണ ശീലം കൊണ്ടുമാത്രമല്ല, മധ്യവര്‍ഗക്കാരുടെ താരതമ്യേന കുറഞ്ഞ മദ്യപാന ശീലം കൊണ്ടു കൂടിയാണ്. സമൂഹത്തിലെ താഴേക്കിടയില്‍ കിടക്കുന്നവരാണ് മദ്യത്തിനുവേണ്ടി നിത്യകൂലി പോലും ചെലവഴിച്ചും കുടുംബത്തെ പട്ടിണിക്കിട്ടും ആരോഗ്യം തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മദ്യനയത്തെ അട്ടിമറിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സത്യത്തില്‍ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്. പൂട്ടിയ ബാറുടമകള്‍ക്കുവേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വക്കാലത്തുമായി ഇറങ്ങിയവരാണ് ഇടതുപക്ഷം. സുപ്രീംകോടതിയുടെ വിധിയനുസരിച്ച്് ബാറുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പഞ്ചായത്തീരാജ് വ്യവസ്ഥയിലെ എന്‍.ഒ.സി വ്യവസ്ഥ അട്ടിമറിക്കാന്‍ നോക്കുന്നത്.
ബീഹാര്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. റോഡപകടങ്ങളുടെയും കുടുംബ വഴക്കുകളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ കുറവുവന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. എന്നിട്ടും രാജ്യത്തെ സാക്ഷര തലസ്ഥാനമായ കേരളത്തിന് മദ്യനിരോധനം പോയിട്ട് നിയന്ത്രണം പോലും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ജനങ്ങളേക്കാള്‍ മുതലാളിമാരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന്റെ തെളിവാണ്. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നവര്‍ എവിടെയാണ് അതിനായി ബോധവത്കരണം നടത്തിയിട്ടുള്ളത്. തികഞ്ഞ ഇരട്ടത്താപ്പാണ് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഇക്കാര്യത്തിലുള്ളതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരികളുടെ പേരില്‍ നടത്തുന്ന ഇപ്പോഴത്തെ മദ്യവ്യാപനം കേരളത്തെ പിറകോട്ടുനയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ അതിശക്തമായ സമരമുന്നേറ്റങ്ങളാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നുവരേണ്ടത്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending