Connect with us

kerala

ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് രാഷ്ട്രീയ നാടകം

Published

on

ഒരിടവേളക്കുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഇതുകേവലം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്‍ സംവിധാനത്തിനെതിരായുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്നൊക്കെയുള്ള താത്വിക അവലോകനവുമായി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും എന്നാല്‍ ഇതിന് മറുപടി ലഭിക്കാതിരുന്നതോടെ സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ്‌സെക്രട്ടറിയേയും അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇരുവരും രാജ്ഭവനിലെത്തുന്നതിന് പകരം മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഈ കത്തില്‍ തൃപ്തനാകാതിരുന്ന ഗവര്‍ണര്‍ ഇന്നലെ കത്ത് മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അറിയിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്തുവിട്ടതിനെതിരെ മുഖ്യമന്ത്രിയും തിരിച്ചടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഉരുളക്കുപ്പേരികണക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാക്ശരങ്ങള്‍ക്ക് ഇരുവരും തമ്മിലുള്ള പോര്‍വിളി അതീവഗൗരവതരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ടെന്നത് ഒരുയാഥാര്‍ത്ഥ്യമാണ്. പരസ്പരം അയച്ച കത്തുകളില്‍ അധികാര പരിധികളെക്കുറിച്ചുള്ള അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്. തന്റെ അധികാരം എന്താണെന്ന് കാണിച്ചു തരാമെന്നു ഗവര്‍ണര്‍ പറയുമ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊരു അധികാരവും ഗവര്‍ണര്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഇതു സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും കാലാവധി കഴിഞ്ഞ ആരിഫ്ഖാന്‍ വെറും കെയര്‍ ടേക്കര്‍ മാത്രമാണെന്നുമാണ് സര്‍ക്കാറിന് പിന്തുണയുമായെത്തിയ സി.പി.എമ്മിന്റെ അവകാശ വാദം. ഈ വീരവാദങ്ങളും അവകാശവാദങ്ങളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാനുള്ള ട്രപ്പീസുകളിയായി മാത്രമേ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്ന ആര്‍ക്കും കാണാന്‍ സാധിക്കു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുനടന്ന സ്വര്‍ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങളുടെ പേരില്‍ വന്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലങ്ങളില്‍ കേരളം സാക്ഷ്യംവഹിച്ചത്. ഗവര്‍ണര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയുമെല്ലാം ഇതിനേക്കാള്‍ വലിയ വായില്‍ പിണറായി വിജയനെ അഴിയെണ്ണിക്കുമെന്ന് കട്ടായം പറയുകയും അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുകയും ചെയ്തിട്ടും ആലില അനങ്ങുകയുണ്ടായില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസിതരമുക്തഭാരതവും കേരളവും ലക്ഷ്യംവെച്ച് പരസ്പര ഡീലിങ്ങിലൂടെ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുകയുമാണ് ചെയ്തിരിക്കുന്നത്.

ലാവലിന്‍ കേസുപോലെ വിരലിലൊതുങ്ങാത്ത ആരോപണ ശരങ്ങള്‍ പിണറായി വിജയനെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും ഒന്നില്‍പോലും തീര്‍പ്പ് കല്‍പ്പിക്കപ്പെടാതിരിക്കുകയുമാണ്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള പരസ്പര ബാന്ധവത്തെക്കുറിച്ച് പഴയ മനസാക്ഷി സൂക്ഷിപ്പുകാര്‍ തന്നെ നാടാകെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയുമാണ്. സ്വര്‍ണക്കടത്ത്, വര്‍ഗീയ ധ്രുവീകരണ പരാമര്‍ശം, ആര്‍.എസ്.എസ് ബാന്ധവം എന്നിവയുടെ പേരില്‍ ഒരു പി.ആര്‍ ഏജന്‍സിക്കും മിനുക്കിയെടുക്കാന്‍ കഴിയാത്തവിധം കേരള മുഖ്യമന്ത്രിയുടെ മുഖം വികൃതമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഏറ്റുമുട്ടല്‍ നാടകം സ്വാഭാവികമായും സംശയത്തിന്റെ നിഴലിലാണ്. വരാനിരിക്കുന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മും ബി.ജെ.പിയും ധാരണയിലെത്തിക്കഴി ഞ്ഞുവെന്നുള്ള മുന്‍ സഹയാത്രികന്‍ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഏതായാലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാമെന്ന മൂഢധാരണയില്‍ നിന്ന് കേരള ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിയെങ്കിലും പിന്മാറണം.

 

kerala

നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്

ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്

Published

on

കൊച്ചി: പുറംകടലിൽ എംഎസ്‌സി എൽസ 3 കപ്പല്‍ മുങ്ങിയതിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ്സംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായത്.

കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി.

തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയും കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ, മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച എല്ലാ ജില്ലകളിലും തീവ്രമഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും തീവ്രമഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending