Connect with us

india

സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി.

Published

on

സംഭല്‍ മസ്ജിദ് സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിയുന്ന സംഭല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.

അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന് എതിര്‍ വക്കീല്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സഫര്‍ അലിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആസിഫ് അക്തര്‍ പറഞ്ഞു.

2024 നവംബര്‍ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു എന്നതാണ് സഫര്‍ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഫര്‍ അലിയുടെ പ്രസ്താവന മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.

ജനക്കൂട്ടത്തെ സംഘടിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തല്‍, തെറ്റായ വസ്തുതകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്‍, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം സഫര്‍ അലിയുടെ അറസ്റ്റിനെത്തുടര്‍ന്ന്, ജില്ലാ ബാര്‍ അസോസിയേഷന്‍, സിവില്‍ കോടതി ബാര്‍ അസോസിയേഷന്‍, ടാക്‌സ് ബാര്‍ അസോസിയേഷന്‍, തഹസില്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമ സംഘടനകള്‍ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്‍ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

സഫര്‍ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്‍ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ നിന്ന് മാറ്റണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്‍ 24 ന്, കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സംഭാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേയ്ക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending