Connect with us

Video Stories

ഇന്ത്യന്‍ സംസ്‌കാരം വികലമാക്കുന്ന സംഘ്പരിവാര രാഷ്ട്രീയം

Published

on

ഡോ. രാംപുനിയാനി

നമ്മുടെ ജീവിതത്തിലെ ഭ്രമിപ്പിക്കുന്ന ഭാവമാണ് സംസ്‌കാരം. ഒരു ജനതയുടെ സംസ്‌കാരം മനസ്സിലാക്കാന്‍ അവരുടെ സാമൂഹിക ജീവിതം പരിശോധിക്കുകയും ജീവിതത്തിന്റെ വിവിധ വശങ്ങള്‍ നിരീക്ഷിക്കുകയും ഭക്ഷണ ശീലങ്ങള്‍, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ മത കാഴ്ചപ്പാട് എന്നിവ പരിശോധിക്കുകയും ചെയ്താല്‍ മതിയാകും. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യം അനേക വര്‍ണങ്ങള്‍ ചേര്‍ന്ന നമ്മുടെ സംസ്‌കാരത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് ധാരണ നല്‍കുന്നു. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്‌കാരത്തിന്റെ വശങ്ങള്‍ ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതിനാല്‍ എന്താണ് ഇന്ത്യന്‍ സംസ്‌കാരം?
ബഹുസ്വരത പ്രകടിപ്പിക്കുന്ന ജനങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സംസ്‌കാരമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. സാമൂഹിക ജീവിതത്തിലെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതും സമവായം സൃഷ്ടിക്കുന്നതുമാണത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഈ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നത് ദേശീയവാദികളാണ്. സമ്മിശ്ര സംസ്‌കാരമെന്ന ഈ വിശ്വാസം ഇപ്പോള്‍ മിക്കപ്പോഴും അധികാര സ്ഥാനങ്ങളിലുള്ളവരുടെ പ്രായോഗിക നടപടികളെ ആശ്രയിച്ചാണിരിക്കുന്നത്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഹിന്ദുത്വ ശക്തികള്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തരായതോടെ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചുള്ള ഈ ധാരണക്ക് വര്‍ഗീയ വാദത്തിന്റെ ചായ്‌വ് നല്‍കാന്‍ ശ്രമം നടക്കുന്നു. ബ്രാഹ്മണിസവുമായി ബന്ധമില്ലാത്ത എല്ലാ കാര്യങ്ങളും പുറംതള്ളപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിനെക്കുറിച്ച് ഇയ്യിടെ നടത്തിയ പരാമര്‍ശം ഇതിന് വ്യക്തമായ ഉദാഹരണമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് താജ് മഹലിന്റെ മാതൃക സമ്മാനിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. അതിന് പകരം ഗീതയോ രാമായണമോ സമ്മാനമായി നല്‍കണമെന്നാണ് ബീഹാറില്‍ നടന്ന ചടങ്ങില്‍ യോഗി പ്രസംഗിച്ചത്. ആഗ്രയിലെ താജ് മഹലിനോ മറ്റേതെങ്കിലും മിനാരങ്ങള്‍ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ശേഷമാണ് ഗീതയോ രാമായണമോ സമ്മാനമായി നല്‍കുന്ന രീതി തുടങ്ങിയതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.
യുനെസ്‌കോ ലോക പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി സംരക്ഷിക്കപ്പെടുന്ന അപൂര്‍വ സൃഷ്ടിയാണ് താജ്മഹല്‍. ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ആഗോള വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രം മാത്രമല്ല, ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ഷാജഹാന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ പ്രിയ പത്‌നി മുംതാസ് മഹലിന്റെ പാവന സ്മരണക്കായി നിര്‍മ്മിച്ചതാണ്. ഈ വലിയ സ്മാരകത്തെ സംബന്ധിച്ച് മറ്റൊരു വിവാദ വിഷയമുണ്ട്. ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് ശവകുടീരമായി രൂപാന്തരപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആ പ്രചാരണം. എന്നാല്‍ ഈ വാദം പൂര്‍ണമായും തെറ്റാണ്. ചരിത്ര രേഖകളും പ്രമാണങ്ങളും വ്യത്യസ്തമായ ആഖ്യാനമാണ് ഇതു സംബന്ധിച്ച് നല്‍കുന്നത്. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്‍പാടില്‍ ഷാജഹാന്‍ അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്‍മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം ഉറപ്പാക്കുന്നു. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്‍ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്‍കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്‍മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആദ്യം ശിവക്ഷേത്രമെന്ന് പറഞ്ഞവര്‍ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഇപ്പോള്‍ തറപ്പിച്ചു പറയുന്നതാണ് ഇതിലെ തമാശ. എന്തുകൊണ്ട് ഗീതക്ക് ഇത്തരമൊരു പ്രാമുഖ്യം നല്‍കിയിരിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ പലപ്പോഴും ഗാന്ധിജിയുടെ ജീവചരിത്രമായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാ’യിരുന്നു ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രമുഖര്‍ക്ക് സമ്മാനിച്ചിരുന്നത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഗുരു ഗ്രാന്ത് സാഹിബ്, കബീര്‍ വാണി, ബാസവണ്ണയുടെ കൃതികള്‍, നാരായണ ഗുരു തുടങ്ങി നമ്മുടെ നിരവധി വിശുദ്ധരുടെ ഗ്രന്ഥങ്ങളുടെ ഗണത്തില്‍പെടുത്തി സമ്മാനിക്കാവുന്നതു മാത്രമാണ് ഗീത. ഗീതയെ ശക്തമായി വിമര്‍ശിച്ചത് ബാബ സാഹിബ് അംബേദ്കറല്ലാതെ വേറെ ആരുമില്ലെന്ന് കണ്ടെത്താം. ഗീത മനുസ്മൃതിയുടെ പുറംതോടാണെന്നും അത് ബ്രാഹ്മണിസത്തിന്റെ കാതലാണെന്നുമാണ് അംബേദ്കര്‍ വ്യക്തമാക്കിയത്. മനുസ്മൃതിയുടെ മൂല്യങ്ങള്‍ക്കെതിരായി പോരാടുകയെന്നതാണ് അംബേദ്കറുടെ മുഖ്യ ദൗത്യം.
പിന്നീട് പ്രോത്സാഹിപ്പിക്കപ്പെട്ട അടുത്ത അടയാളം വിശുദ്ധ പശുവാണ്. ഇവ രണ്ടും ബ്രാഹ്മണിസത്തിന്റെ ചിഹ്നങ്ങളാണ്. ഹിന്ദുത്വ, ഹിന്ദു മതം എന്നിവയുടെ മറവില്‍ ബ്രാഹ്മണിസം പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോഴത്തെ ഭരണ കാലഘട്ടം. സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇന്ത്യന്‍ ദേശീയതാപ്രത്യയശാസ്ത്രം, എല്ലാ മതങ്ങളുടെയും പ്രതീകങ്ങള്‍, പ്രദേശങ്ങളും ഇന്ത്യന്‍ ഭാഷകളും ഭാരതത്തിന്റെ സംസ്‌കാരമെന്താണെന്ന് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തിന് ബുദ്ധ മതക്കാരും ജൈനരും ക്രിസ്ത്യാനികളും മുസ്‌ലിംകളും സിഖുകാരും അവരവരുടെ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. യാതൊരു വിവേചനവുമില്ലാതെ എല്ലാ മതങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആളുകള്‍ ഈ മതങ്ങള്‍ പിന്തുടരുന്നു. ഇവയില്‍ ചിലത് ഇവിടെ പിറന്നതാണ്. മറ്റു ചിലത് വിശുദ്ധന്മാരുടെ അധ്യാപനങ്ങള്‍, സൂഫിസം, മിഷനറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ ഇവിടേക്ക് കടന്നുവരികയാണുണ്ടായത്. സൂഫി വര്യന്മാരുടെ അധ്യാപനങ്ങളിലൂടെയാണ് ഇസ്‌ലാം മതം പ്രധാനമായും പ്രചരിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയുള്ള മിഷനറി വഴിയാണ് ക്രിസ്തുമതം പ്രചരിക്കപ്പെട്ടത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ എല്ലാ വശങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളിലെ ജനങ്ങളില്‍ നിന്നും തഴച്ചുവളര്‍ന്നതാണ്.
പശ്ചിമേഷ്യയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വന്നതാണ് നമ്മുടെ ഭക്ഷണ രീതികള്‍. നമ്മുടെ വസ്ത്രധാരണ രീതികള്‍ക്കും വാസ്തുവിദ്യക്കും വ്യത്യസ്ത മതങ്ങളുടെയും വിവിധ ദേശങ്ങളുടെയും ശക്തമായ അടയാളമുണ്ട്. ഇവയെല്ലാം പരിണമിച്ച് സംസ്‌കാരം രൂപപ്പെടുന്നതിന് കാരണമായി മാറിയിട്ടുണ്ട്. ഭക്തി, സൂഫിസം എന്നിവ ഇതിന് വളരെ വലിയ സംഭാവന നല്‍കിയപ്പോള്‍ ഇന്ന് വ്യത്യസ്ത മത വിഭാഗങ്ങളുടെ സംഭാവന തിരിച്ചറിയാന്‍ കഴിയുന്നത് ആളുകളുടെ വിവിധ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലുമാണ്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഭക്തി പ്രസ്ഥാനക്കാരെ മുസ്‌ലിംകള്‍ വ്യാപകമായി പിന്തുടരുമ്പോള്‍ നിരവധി ഹിന്ദുക്കളും ദര്‍ഗകളും സൂഫി വര്യന്മാരെയും സന്ദര്‍ശിച്ചുവരുന്നുണ്ട്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യന്‍ ചരിത്രത്തിന്റെയും മികച്ച വ്യാഖ്യാതാവാണ് മഹാത്മാഗാന്ധി. മതങ്ങളില്‍ അദ്ദേഹം വിദ്വേഷം കണ്ടില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തില്‍ ഗാന്ധിജി എഴുതുന്നു: ‘മുസ്‌ലിം പരമാധികാരത്തിന്റെ കീഴിലാണ് ഹിന്ദുക്കള്‍ പുഷ്ഠിപ്പെട്ടത്. മുസ്‌ലിംകളാകട്ടെ ഹിന്ദുക്കളുടെ കാലത്തും. പരസ്പര കലഹം ആത്മഹത്യാപരമാണെന്ന് ഇരു പാര്‍ട്ടികളും തിരിച്ചറിഞ്ഞിരുന്നു. ആയുധ ശക്തികൊണ്ട് ആരും സ്വന്തം മതം ഉപേക്ഷിക്കാന്‍ തയാറാകില്ല. അതിനാല്‍ ഇരു പാര്‍ട്ടികളും സമാധാനത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ കലഹങ്ങള്‍ ആരംഭിച്ചു… പല ഹിന്ദുക്കളും മുഹമ്മദീയരും പൂര്‍വികരാണെന്നും അവരുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെന്നും നമ്മള്‍ ഓര്‍ക്കേണ്ടതല്ലേ’. അതനുസരിച്ച് വിവിധ മതങ്ങളില്‍പെട്ട ആളുകള്‍ സംഭാവന ചെയ്ത സംസ്‌കാരമാണ് ഇന്ത്യയുടേതായത്. ബ്രാഹ്മണ ചിഹ്നങ്ങള്‍ മാത്രം ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കളുടെ നിലപാട്. അത് സ്ഥാപിക്കാനുള്ള ശ്രമമാണ് യോഗിയെ പോലുള്ളവര്‍ നടത്തുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending