Video Stories
ഇന്ത്യന്‍ സംസ്കാരം വികലമാക്കുന്ന സംഘ്പരിവാര രാഷ്ട്രീയം
ഡോ. രാംപുനിയാനി
നമ്മുടെ ജീവിതത്തിലെ ഭ്രമിപ്പിക്കുന്ന ഭാവമാണ് സംസ്കാരം. ഒരു ജനതയുടെ സംസ്കാരം മനസ്സിലാക്കാന്‍ അവരുടെ സാമൂഹിക ജീവിതം പരിശോധിക്കുകയും ജീവിതത്തിന്റെ വിവിധ വശങ്ങള് നിരീക്ഷിക്കുകയും ഭക്ഷണ ശീലങ്ങള്‍, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ മത കാഴ്ചപ്പാട് എന്നിവ പരിശോധിക്കുകയും ചെയ്താല്‍ മതിയാകും. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യം അനേക വര്‍ണങ്ങള്‍ ചേര്‍ന്ന നമ്മുടെ സംസ്കാരത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് ധാരണ നല്കുന്നു. ഇന്ത്യയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ സംഭാവന ചെയ്ത സംസ്കാരത്തിന്റെ വശങ്ങള് ചേര്‍ന്ന ശക്തമായ കൂടിച്ചേരലുകളുണ്ട്. അതിനാല്‍ എന്താണ് ഇന്ത്യന്‍ സംസ്കാരം?
ബഹുസ്വരത പ്രകടിപ്പിക്കുന്ന ജനങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സംസ്കാരമെന്നാണ് ഒരു കൂട്ടര് പറയുന്നത്. സാമൂഹിക ജീവിതത്തിലെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതും സമവായം സൃഷ്ടിക്കുന്നതുമാണത്. ഇന്ത്യന്‍ സംസ്കാരത്തിന് ഈ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നത് ദേശീയവാദികളാണ്. സമ്മിശ്ര സംസ്കാരമെന്ന ഈ വിശ്വാസം ഇപ്പോള്‍ മിക്കപ്പോഴും അധികാര സ്ഥാനങ്ങളിലുള്ളവരുടെ പ്രായോഗിക നടപടികളെ ആശ്രയിച്ചാണിരിക്കുന്നത്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഹിന്ദുത്വ ശക്തികള്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തരായതോടെ നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള ഈ ധാരണക്ക് വര്‍ഗീയ വാദത്തിന്റെ ചായ്വ് നല്കാന് ശ്രമം നടക്കുന്നു. ബ്രാഹ്മണിസവുമായി ബന്ധമില്ലാത്ത എല്ലാ കാര്യങ്ങളും പുറംതള്ളപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിനെക്കുറിച്ച് ഇയ്യിടെ നടത്തിയ പരാമര്‍ശം ഇതിന് വ്യക്തമായ ഉദാഹരണമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് താജ് മഹലിന്റെ മാതൃക സമ്മാനിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. അതിന് പകരം ഗീതയോ രാമായണമോ സമ്മാനമായി നല്‍കണമെന്നാണ് ബീഹാറില്‍ നടന്ന ചടങ്ങില്‍ യോഗി പ്രസംഗിച്ചത്. ആഗ്രയിലെ താജ് മഹലിനോ മറ്റേതെങ്കിലും മിനാരങ്ങള്‍ക്കോ ഇന്ത്യയുടെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്ന ശേഷമാണ് ഗീതയോ രാമായണമോ സമ്മാനമായി നല്കുന്ന രീതി തുടങ്ങിയതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.
യുനെസ്കോ ലോക പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി സംരക്ഷിക്കപ്പെടുന്ന അപൂര്‍വ സൃഷ്ടിയാണ് താജ്മഹല്‍. ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ആഗോള വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രം മാത്രമല്ല, ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെയും സൂചിപ്പിക്കുന്നു. ഷാജഹാന് ചക്രവര്‍ത്തി അദ്ദേഹത്തിന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ പാവന സ്മരണക്കായി നിര്‍മ്മിച്ചതാണ്. ഈ വലിയ സ്മാരകത്തെ സംബന്ധിച്ച് മറ്റൊരു വിവാദ വിഷയമുണ്ട്. ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് ശവകുടീരമായി രൂപാന്തരപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആ പ്രചാരണം. എന്നാല്‍ ഈ വാദം പൂര്‍ണമായും തെറ്റാണ്. ചരിത്ര രേഖകളും പ്രമാണങ്ങളും വ്യത്യസ്തമായ ആഖ്യാനമാണ് ഇതു സംബന്ധിച്ച് നല്‍കുന്നത്. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്നിയുടെ വേര്‍പാടില്‍ ഷാജഹാന് അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്‍മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം ഉറപ്പാക്കുന്നു. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്‍ക്ക് നല്കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്കുന്നു. നഷ്ടപരിഹാരമായി രാജ ജയ്സിങില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്‍മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആദ്യം ശിവക്ഷേത്രമെന്ന് പറഞ്ഞവര്‍ താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ഇപ്പോള്‍ തറപ്പിച്ചു പറയുന്നതാണ് ഇതിലെ തമാശ. എന്തുകൊണ്ട് ഗീതക്ക് ഇത്തരമൊരു പ്രാമുഖ്യം നല്‍കിയിരിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ പലപ്പോഴും ഗാന്ധിജിയുടെ ജീവചരിത്രമായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാ’യിരുന്നു ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രമുഖര്‍ക്ക് സമ്മാനിച്ചിരുന്നത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഗുരു ഗ്രാന്ത് സാഹിബ്, കബീര്‍ വാണി, ബാസവണ്ണയുടെ കൃതികള്‍, നാരായണ ഗുരു തുടങ്ങി നമ്മുടെ നിരവധി വിശുദ്ധരുടെ ഗ്രന്ഥങ്ങളുടെ ഗണത്തില്‍പെടുത്തി സമ്മാനിക്കാവുന്നതു മാത്രമാണ് ഗീത. ഗീതയെ ശക്തമായി വിമര്‍ശിച്ചത് ബാബ സാഹിബ് അംബേദ്കറല്ലാതെ വേറെ ആരുമില്ലെന്ന് കണ്ടെത്താം. ഗീത മനുസ്മൃതിയുടെ പുറംതോടാണെന്നും അത് ബ്രാഹ്മണിസത്തിന്റെ കാതലാണെന്നുമാണ് അംബേദ്കര്‍ വ്യക്തമാക്കിയത്. മനുസ്മൃതിയുടെ മൂല്യങ്ങള്‍ക്കെതിരായി പോരാടുകയെന്നതാണ് അംബേദ്കറുടെ മുഖ്യ ദൗത്യം.
പിന്നീട് പ്രോത്സാഹിപ്പിക്കപ്പെട്ട അടുത്ത അടയാളം വിശുദ്ധ പശുവാണ്. ഇവ രണ്ടും ബ്രാഹ്മണിസത്തിന്റെ ചിഹ്നങ്ങളാണ്. ഹിന്ദുത്വ, ഹിന്ദു മതം എന്നിവയുടെ മറവില്‍ ബ്രാഹ്മണിസം പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോഴത്തെ ഭരണ കാലഘട്ടം. സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇന്ത്യന്‍ ദേശീയതാപ്രത്യയശാസ്ത്രം, എല്ലാ മതങ്ങളുടെയും പ്രതീകങ്ങള്‍, പ്രദേശങ്ങളും ഇന്ത്യന്‍ ഭാഷകളും ഭാരതത്തിന്റെ സംസ്കാരമെന്താണെന്ന് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തിന് ബുദ്ധ മതക്കാരും ജൈനരും ക്രിസ്ത്യാനികളും മുസ്ലിംകളും സിഖുകാരും അവരവരുടെ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. യാതൊരു വിവേചനവുമില്ലാതെ എല്ലാ മതങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആളുകള്‍ ഈ മതങ്ങള്‍ പിന്തുടരുന്നു. ഇവയില്‍ ചിലത് ഇവിടെ പിറന്നതാണ്. മറ്റു ചിലത് വിശുദ്ധന്മാരുടെ അധ്യാപനങ്ങള്‍, സൂഫിസം, മിഷനറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ ഇവിടേക്ക് കടന്നുവരികയാണുണ്ടായത്. സൂഫി വര്യന്മാരുടെ അധ്യാപനങ്ങളിലൂടെയാണ് ഇസ്ലാം മതം പ്രധാനമായും പ്രചരിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയുള്ള മിഷനറി വഴിയാണ് ക്രിസ്തുമതം പ്രചരിക്കപ്പെട്ടത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ എല്ലാ വശങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളിലെ ജനങ്ങളില്‍ നിന്നും തഴച്ചുവളര്‍ന്നതാണ്.
പശ്ചിമേഷ്യയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വന്നതാണ് നമ്മുടെ ഭക്ഷണ രീതികള്‍. നമ്മുടെ വസ്ത്രധാരണ രീതികള്‍ക്കും വാസ്തുവിദ്യക്കും വ്യത്യസ്ത മതങ്ങളുടെയും വിവിധ ദേശങ്ങളുടെയും ശക്തമായ അടയാളമുണ്ട്. ഇവയെല്ലാം പരിണമിച്ച് സംസ്കാരം രൂപപ്പെടുന്നതിന് കാരണമായി മാറിയിട്ടുണ്ട്. ഭക്തി, സൂഫിസം എന്നിവ ഇതിന് വളരെ വലിയ സംഭാവന നല്കിയപ്പോള് ഇന്ന് വ്യത്യസ്ത മത വിഭാഗങ്ങളുടെ സംഭാവന തിരിച്ചറിയാന്‍ കഴിയുന്നത് ആളുകളുടെ വിവിധ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലുമാണ്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഭക്തി പ്രസ്ഥാനക്കാരെ മുസ്ലിംകള് വ്യാപകമായി പിന്തുടരുമ്പോള് നിരവധി ഹിന്ദുക്കളും ദര്‍ഗകളും സൂഫി വര്യന്മാരെയും സന്ദര്‍ശിച്ചുവരുന്നുണ്ട്.
ഇന്ത്യന്‍ സംസ്കാരത്തിന്റെയും ഇന്ത്യന്‍ ചരിത്രത്തിന്റെയും മികച്ച വ്യാഖ്യാതാവാണ് മഹാത്മാഗാന്ധി. മതങ്ങളില്‍ അദ്ദേഹം വിദ്വേഷം കണ്ടില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തില്‍ ഗാന്ധിജി എഴുതുന്നു: ‘മുസ്ലിം പരമാധികാരത്തിന്റെ കീഴിലാണ് ഹിന്ദുക്കള്‍ പുഷ്ഠിപ്പെട്ടത്. മുസ്ലിംകളാകട്ടെ ഹിന്ദുക്കളുടെ കാലത്തും. പരസ്പര കലഹം ആത്മഹത്യാപരമാണെന്ന് ഇരു പാര്‍ട്ടികളും തിരിച്ചറിഞ്ഞിരുന്നു. ആയുധ ശക്തികൊണ്ട് ആരും സ്വന്തം മതം ഉപേക്ഷിക്കാന്‍ തയാറാകില്ല. അതിനാല്‍ ഇരു പാര്‍ട്ടികളും സമാധാനത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ കലഹങ്ങള്‍ ആരംഭിച്ചു… പല ഹിന്ദുക്കളും മുഹമ്മദീയരും പൂര്‍വികരാണെന്നും അവരുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെന്നും നമ്മള് ഓര്‍ക്കേണ്ടതല്ലേ’. അതനുസരിച്ച് വിവിധ മതങ്ങളില്‍പെട്ട ആളുകള്‍ സംഭാവന ചെയ്ത സംസ്കാരമാണ് ഇന്ത്യയുടേതായത്. ബ്രാഹ്മണ ചിഹ്നങ്ങള്‍ മാത്രം ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കളുടെ നിലപാട്. അത് സ്ഥാപിക്കാനുള്ള ശ്രമമാണ് യോഗിയെ പോലുള്ളവര്‍ നടത്തുന്നത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

