editorial
വിട്ടൊഴിയാതെ വെര്‍ച്വല്‍ അറസ്റ്റ്
ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്
വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വീട്ടമ്മയുടെയും 1.30 കോടി രൂപ നഷ്ടപ്പെട്ട ഡോക്ടറുടെയും അനുഭവങ്ങള്‍ നിയമത്തിനും നിയന്ത്രണങ്ങള്‍ക്കുമൊന്നും പിടികൊടുക്കാതെ വ്യാപകമായിത്തീര്‍ന്ന ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്. ദീര്‍ഘ കാലത്തെ വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റിലകപ്പെട്ടത്.
ഈ മാസം രണ്ടിന് ഉച്ചക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്‍വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കനറാബാങ്ക് അക്കൗണ്ടിലെ ആധാര്‍ കാര്‍ഡില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അറിയാനാണ് കോള്‍ ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ടുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കൂ എന്നാവശ്യപ്പെടുകയും മറ്റാരോടും പറയരുതെന്നും നിര്‍ദ്ദേശിച്ച് തുടര്‍ന്ന സംസാരം രാത്രി 11.30 വരെ തുടരുകയും ചെയ്യുകയായിരുന്നു.
അന്ന് പുലര്‍ച്ചേ വീണ്ടും വീണ്ടും വിളിച്ച് അക്കൗണ്ടിലെ മുഴുവന്‍ തുകയും നല്‍കിയാലേ കേസില്‍ നിന്നൊഴിവാക്കുകയുള്ളൂ എന്ന ഭീഷണി മുഴക്കുകയുണ്ടായി. ഭയപ്പെട്ടുപോയ ഇവര്‍ പിറ്റേദിവസം ബാങ്കിലെത്തി തന്റെ പേരിലുള്ള മൂന്ന് സ്ഥിര നിക്ഷേപങ്ങളും പിന്‍വലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മക്കള്‍ക്ക് അയക്കാനാണെന്ന് പറഞ്ഞ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാനായി നല്കിയ അക്കൗണ്ട് നമ്പറില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഫോണ്‍വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട കഥയാണ് വീട്ടമ്മയുടേതെങ്കില് സമാനമായ സാഹചര്യത്തില്‍ എറണാകുളത്ത് മുതിര്‍ന്ന ഡോക്ടര്‍ക്ക് നഷ്ടമായത് 1.30 കോടിരൂപയാണ്.
ഈ മാസം ഒന്നുമുതല്‍ ആറുവരെയുള്ള ദിനങ്ങളിലാണ് ഡോക്ടര്‍ തട്ടിപ്പില്‍ അകപ്പെട്ടത്. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍ക്ക് കോള്‍ വന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ച തട്ടിപ്പുകാര്‍ പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് 48 മണിക്കൂറോളമാണ് കയറില്ലാതെ കെട്ടിയിട്ടത്. കൈയ്യിലുള്ള പണത്തിന്റെ ഉറവിടം ലഭ്യമാവണമെന്നും ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റണമെന്നും പരിശോധന കഴിഞ്ഞ് തിരികെ നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. നിര്‍ദേശപ്രകാരം കൈമാറിയ പണം തിരികെ കിട്ടാതായപ്പോയാണ് തട്ടിപ്പിനിരയായ വിവരം ഡോക്ടര്‍ തിരിച്ചറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പണത്തിന്റെ തുടര്‍ കൈമാറ്റം പൊലീസ് ഫ്രീസ് ചെയ്യുകയും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വെര്‍ച്വല്‍ അറസ്റ്റിന്റെയും ഡിജിറ്റല്‍ തട്ടിപ്പിന്റെയുമൊക്കെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പലതവണ ഉണ്ടാവുകയും ചെയ്തിട്ടും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്ന പൗരന്മാരില് നിന്നുള്‍പ്പെടെ രാജ്യവ്യാപകമായി 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്‍ അറസ്റ്റിന്റെ വ്യാപ്തിയില്‍ പരമോന്നത നീതി പീഠംതന്നെ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കര്‍ശനവും കഠിനവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ പ്രശ്നം കൂടുതല്‍ വഷളാകുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ഹരിയാനയിലെ അംബാല സ്വദേശിനിയായ വയോധിക ചീഫ്ജസ്റ്റിസിന് എഴുതിയ കത്ത് സ്വമേധയാ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് എല്ലാ തട്ടിപ്പുകളെക്കുറിച്ചും എപ്പോഴും ബോധവനായിരിക്കുക എന്നതാണ് ഈ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ പണമോ ബാങ്കിംഗ് വിശദാംശങ്ങളോ ഫോണ്‍വഴി ആവശ്യപ്പെടില്ലെന്ന പ്രാഥമിക അറിവ് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കുകയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുകയും വേണം.
എന്തെങ്കിലും കാരണവശാല്‍ ഈ കെണിയില്‍ വീണുപോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്‍ കുടുങ്ങാന്‍ ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് രീതികളില്‍ ഒന്നുമാത്രമാണ് ഡിജിറ്റല്‍ അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായേ മതിയാവൂ.
editorial
ഉദ്യോഗസ്ഥരും ബലിയാടാക്കപ്പെടുന്നു
പയ്യന്നൂര്‍ കുന്നരു യു.പി സ്കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര് സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ ജീവനൊടുക്കിയ സംഭവം ബി.എല്‍.ഒ മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെമാത്രമല്ല, കേരളത്തില്‍ എസ്.ഐ.ആര് നടപ്പാക്കുന്നതിലെ അശാസ്ത്രീയതയിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്. പയ്യന്നൂര്‍ കുന്നരു യു.പി സ്കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര് സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇക്കാര്യത്തെക്കുറിച്ച് അനീഷ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നില്‍കിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിശോധന സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പദ്ധതിയുടെ യുക്തിരാഹിത്യത്തെ ചോദ്യംചെയ്ത ഇരുമുന്നണികളും നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്യുകയുണ്ടായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സാഹസപ്പെട്ട് ഇത്തരത്തിലൊരു ഭഗീരത പ്രയത്നത്തിന് മുതിരുന്നതിലെ സാങ്കത്യത്തെ ചോദ്യം ചെയ്ത ഇരുമുന്നണികളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഈ സംസ്ഥാനത്തെ ന്യൂനാല്‍ ന്യൂനപക്ഷമൊഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്പര്യങ്ങള്ക്ക് വിരുദ്ധമായി എസ്.ഐ.ആറി ന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ, കേരളം മുന്നോട്ടുവെച്ച ആശങ്കകളെ സാധൂകരിക്കുന്ന സംഭവ വികാസങ്ങള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുകൂല സമീപനം സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥരുടെ മേലില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ട വിലയിരുത്തലില്‍ നടപടിക്രമങ്ങളില്‍ ഏറ്റവും പിറകിലുള്ളത് കേരളമാണെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വിളിച്ചുചേര്‍ത്ത നാലാംഘട്ട സര്‍വകക്ഷി യോഗത്തില്‍പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്യൂമറേഷന് ഫോം വിതരണത്തില്‍ കൃത്രിമംകാണിച്ച് വ്യാജ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി.എല്‍.ഒ മാരോട് ആവശ്യപ്പെടുന്നു, പരിശീലനത്തിന്റെ അഭാവമുള്ളതിനാല്‍ ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം വിതരണംപോലും നടക്കുന്നില്ല തുടങ്ങിയ പ്രയാസങ്ങളായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ബി.എല്‍.ഒ മാരെ സഹായിക്കാനും നിര്‍വാ ഹമില്ലാത്ത സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ക ഴിയുംവരെയെങ്കിലും എസ്.ഐ.ആര് നടപടികള്‍ നിര് ത്തിവെക്കുകമാത്രമാണ് പരിഹാരം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ അജണ്ടകള്‍ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് കമ്മീഷന് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
ഈ നിര്‍ണായക ഘട്ടത്തിലുള്ള കമ്മീഷന്റെ ചടുലമായ നീക്കങ്ങള്‍ എ സ്.ഐ.ആറിന്റെ നിഗൂഢതകള്‍ക്ക് വളംനല്‍കാന്‍ ഉപയോഗപ്പെടുത്തന്നതോടൊപ്പം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടോയെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ്. കേരളത്തിന്റെ പൂര്‍ണമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തീര്‍ത്തും നിഗൂഢമായ ഒരു പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുപോകുമ്പോള്‍ സാധാരണ ജനങ്ങള്‍ മാത്രമല്ല, ഉദ്യോഗസ്ഥ സമൂഹവും ഇവിടെ ബലിയാടാക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യമാണ് അടിവരയിടപ്പെടുന്നത്.
editorial
കാലുമാറ്റങ്ങളുടെ രാജാവ്
നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയ കെണിയും
അധികാരം നിലനിര്‍ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയ കെണിയും. ബിഹാറില്‍ ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന് എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
എന്നാല്‍, അത് പ്രചാരണഘട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിലനിര്‍ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ വനിതകള്‍ക്ക് 10,000 രൂപ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന് കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്‍.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്‍ വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.
ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്‍ എന്‍.ഡി.എ അധികാരം പിടിക്കല്‍ ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്‍ എന്‍.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്‍ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്‍ എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്‍ കമ്മീഷന് എസ്.ഐ.ആര് എന്ന പേരില്‍ ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്‍ വലഞ്ഞപ്പോള്‍ എസ്.ഐ.ആര് വര്‍ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്‍ ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര് വഴി കടക്കല്‍ കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്‍ മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്‍ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്‍ ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപവത്കരിച്ചു. 1996 ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000 ല്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുകയും 2003ല്‍ ജനതാ ദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്‍ ബിജെപിയുമായി കൈകോര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രിയായി. 2010 ല്‍ നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്‍ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്‍ നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്‍ തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്‍ മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്.ജെ.ഡിയുമായി കൈകോര്‍ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് സഖ്യം ബിഹാറില്‍ വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ ‘ക്ലീന്‍’ ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്‍ വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്‍ വീണ്ടും മുഖ്യ മന്ത്രിയായി.
2020 ല്‍ ബി.ജെ.പിക്കൊപ്പം തന്നെ തുടര്‍ന്നെ ങ്കിലും 2022 ല്‍ സഖ്യം തകര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്താനും തന്നെ തളര്‍ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്‍ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്‍ക്കാരിന്റെ കാലാവധിതീരാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2024 ല്‍ മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്‍.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്‍ തന്നെ ബിഹാറിലെ എന്‍.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്‍ നിതീഷ് ഇതില്‍ തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ച സംഭവം, എന്തുപറ്റി നമ്മുടെ ആധുരാലയങ്ങള്‍ക്ക് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവുകളിലൂടെ പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ അവരുടെ ജീവന് കവര്‍ന്നെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ എന്ന സന്ദേഹമാണ് ജനങ്ങളില്‍ രൂപപ്പെടുത്തുന്നത്. പിഴവുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ട ഭരണകൂടം വീഴ്ച്ചകള്‍ മറച്ചുവെക്കാന്‍ കള്ളക്കഥകള്‍ മെനയുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യാന്‍ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീതി നിഷേധത്തിന്റെയും നിഷേധാത്മകമായ സമീപനത്തിന്റെയും പേരില്‍ ഉറ്റവരുടെ ജീവനറ്റ ശരീരങ്ങളുമായി ആശുപത്രി കവാടത്തിനുമുന്നില് പ്രതിഷേധമിരിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുമ്പോഴും ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന വാചാടോപവുമായി റോന്തുചുറ്റുന്ന ഭരണകൂടം ഒരുനാടിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ കൈക്കുഞ്ഞുമായി എസ്.എ.ടി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ മലയാളികളൊന്നാകെ തലതാഴ്ത്തിപ്പോവുകയാണ്.
ആരോഗ്യവതിയായി എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ 22 നായിരുന്നു എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26 ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായുമാണ് ഭര്‍ത്താവ് മനു പറയുന്നത്. എന്നാല്‍ പതിവുപോലെ രോഗിയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയും സ്വന്തം വീഴ്ച്ചകള്‍ മറച്ചുപിടിച്ചും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അണുബാധയാണ് മരണകാരണമെന്ന് സ്ഥിരിക്കീരിക്കുന്ന അവര്‍ വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമായി പറയുന്നത്.
കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വലിയ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രസ്തുത സംഭവത്തിലും ഡോക്ടര്‍മാര്‍ ന്യായീകരണവുമായി രംഗത്തെത്തുകയായിരുന്നു. ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് തുടര്‍ ചികിത്സയിലേക്ക് കടക്കാതിരുന്നതുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം തെറ്റാണെന്നും രോഗിയുടെ ക്രിയാറ്റിന്‍ലെവല്‍ സാധാരണ ഗതിയിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് മരണത്തിന് മണിക്കൂറുകള്‍ മുമ്പ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്, അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല, കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെ നീളുന്നതായിരുന്ന ആ ശബ്ദസന്ദേശം.
സര്‍ക്കാര്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചികിത്സാപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിയുടെ അമ്മ ആരോപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിയ്ക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കൈ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത് ഒക്ടോബര്‍ 29 നായിരുന്നു. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച് കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ക്കുപകരം ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കര്‍ത്തവ്യമെങ്കിലും നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം ഇത്തരം സംഭവങ്ങളും അഭംഗുരം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

