kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഡി.ഐ.ജിമാർക്ക് ഐ.ജി സ്ഥാനക്കയറ്റം
ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി ഉയർത്തി.
ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയും തീവ്രവാദവിരുദ്ധ സ്ക്വാഡും ഐ.ജി പുട്ട വിമലാദിത്യയുടെ ചുമതലയിലാകും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജി സ്ഥാനത്ത് അജിത ബീഗത്തെ നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിന്റെയും സോഷ്യൽ പൊലീസിങ് ഡയറക്ടറുടെയും അധിക ചുമതലയും അജിത ബീഗത്തിനാണ്. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ തോമ്സൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയ്ക്ക് തൃശൂർ റേഞ്ചിന്റെയും ഹിമേന്ദ്രനാഥിന് തിരുവനന്തപുരം റേഞ്ചിന്റെയും ചുമതല നൽകി.
ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും നിയമിച്ചു. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡറായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.
kerala
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് (90) അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. മുടവൻമുകളിലെ ‘ഹിൽവ്യൂ’ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിച്ച മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ വൻ തിരക്കായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ദുഃഖം ഉള്ളിലൊതുക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിൽക്കുന്ന ദൃശ്യങ്ങൾ ഏവരെയും വേദനിപ്പിച്ചു. അന്ത്യകർമങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മൃതദേഹം എത്തിച്ചതിന് പിന്നാലെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. രാവിലെ 11 മണിയോടെയാണ് മകനും നടനുമായ പ്രണവ് മോഹൻലാൽ എത്തിയത്.
രാവിലെ മുതൽ പൂജപ്പുര–മുടവൻമുകൾ റോഡിലും പരിസരങ്ങളിലും ഗതാഗതത്തിരക്കുണ്ടായി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (ഭാര്യ രാധികയോടൊപ്പം), മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഡി.ജി.പി റവഡ ചന്ദ്രശേഖർ, നടൻ ജയറാം (മക്കളായ കാളിദാസ്, മാളവികയോടൊപ്പം), എം.പിമാരായ എ.എ. റഹീം, കെ. സുധാകരൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ഗോകുലം ഗോപാലൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
സംവിധായകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്, രാജസേനൻ, സുരേഷ് ബാബു, ഗായകൻ എം.ജി. ശ്രീകുമാർ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, അഭിനേതാക്കളായ ജഗദീഷ്, മേജർ രവി, കാർത്തിക, ഗോകുൽ സുരേഷ്, മേനക സുരേഷ്, മല്ലിക സുകുമാരൻ, നഗരസഭാംഗങ്ങളായ ആർ. ശ്രീലേഖ, കെ.എസ്. ശബരീനാഥൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ മോഹൻലാലും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു. നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ശവമഞ്ചത്തിന്റെ വലത് വശത്ത് മോഹൻലാലും ഇടത് വശത്ത് പ്രണവും ചുമന്നു. വീടിന് പിന്നിൽ ഒരുക്കിയ ചിതയ്ക്ക് മോഹൻലാൽ തീ കൊളുത്തി.
kerala
പക്ഷിപ്പനി; ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ നീക്കി; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാം
ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
ആലപ്പുഴ: പക്ഷിപ്പനി പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനും കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാനും അനുമതി നല്‍കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണുനശീകരണം പൂര്‍ത്തിയായതായും പുതുതായി പക്ഷിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ട സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എഫ്എസ്എസ്എഐയുടെ നടപടി മുന്‍കൂര്‍ മുന്നറിയിപ്പ് ഇല്ലാതെയായിരുന്നുവെന്നാണ് ഹോട്ടലുടമകളുടെ ആരോപണം. നിലവില്‍ ജില്ലയില്‍ താറാവുകളില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴയില്‍ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കിയതായും കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ജില്ലാഭരണകൂടം വ്യക്തമാക്കി.
kerala
കോഴിക്കോട് ബൈപാസ് ടോൾ പിരിവ് വൈകും
2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾ പിരിവ് ആരംഭിക്കുന്നത് വൈകും. 2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടൊപ്പം ടോൾ പിരിക്കാനുള്ള ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കുകയുള്ളുവെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
