india
ഗിഗ് തൊഴിലാളി പണിമുടക്ക് ഭീഷണി: ഡെലിവറി പങ്കാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.
ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന്, ഡെലിവറി പങ്കാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും രംഗത്തെത്തി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.
മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും അറിയിച്ചിരുന്നു. പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.
പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ഡെലിവറി പങ്കാളികള്‍ക്ക് 120 മുതല്‍ 150 രൂപ വരെ അധിക പേഔട്ട് സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ?? 3000 രൂപ വരെ വരുമാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഓര്‍ഡര്‍ നിരസിക്കല്‍, റദ്ദാക്കല്‍ എന്നിവയ്ക്കുള്ള പിഴകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന സാധാരണ നടപടിയാണിതെന്ന് സൊമാറ്റോയും ബ്ലിങ്കിറ്റും ഉള്‍പ്പെടുന്ന എറ്റേണല്‍ ഗ്രൂപ്പ് വിശദീകരിച്ചു.
അതേസമയം, സ്വിഗ്ഗിയും വര്‍ഷാവസാന കാലയളവില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം ലഭിക്കാമെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ആറു മണിക്കൂര്‍ കാലയളവില്‍ 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെച്ചപ്പെട്ട വേതനം, ഗിഗ് തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം, സുതാര്യമായ വേതന ഘടന, അപകട ഇന്‍ഷുറന്‍സ്, പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. തൊഴിലാളികളുടെ ജീവന് അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ സംവിധാനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.
india
മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന.
മുംബൈ: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.
ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.
ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ കോഡിനേറ്റര്‍ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.
india
എസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. “എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ദിവസവേതനക്കാരനായ കനായ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റിക്ഷ അന്വേഷിച്ച് പുറപ്പെട്ട മാജിക്ക് വാഹന സൗകര്യം ലഭിക്കാതിരിക്കുകയും ഹിയറിങ്ങിന് പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. ഓടുന്ന ട്രെയിനിടിച്ച് മരണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
1943 ജൂലൈ 18ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്നുവെന്നും 2002 ലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവം വിവാദമായതോടെ 85 വയസ്സോ അതിലധികമോ പ്രായമുള്ളവരെയും ഗുരുതര രോഗികളെയും വൈകല്യമുള്ളവരെയും പ്രത്യേക അഭ്യർഥനയില്ലാതെ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഉത്തരവിറക്കി.
india
കര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
ജനുവരി ഒന്ന് മുതല്‍ ഫ്ളാറ്റുകള്‍ കൈമാറും
കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ളാറ്റുകൾ സബ്സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.
ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india22 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala22 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
