Connect with us

More

രാജ്യത്തെ ബഹുസ്വരത തകര്‍ക്കാനുള്ള ബി.ജെ.പി മോഹം വിലപ്പോവില്ല: കുഞ്ഞാലിക്കുട്ടി

Published

on

 

 

രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലും ഭക്ഷണരീതിയിലുമൊക്കെ ഫാസിസം തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ബഹുസ്വരതയെ മാനിച്ചുകൊണ്ടാണ് എല്ലാ ഭരണാധികാരികളും രാജ്യം ഭരിച്ചത്. വിവിധ മതസ്ഥരായ ഭരണാധികാരികള്‍ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം രാജ്യത്തെ ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നു. ജനാധിപത്യം നിലനിര്‍ത്തി എല്ലാ സമുദായങ്ങളെയും അംഗീകരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടെത്. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുക്കപ്പെടണം.
ന്യൂനപക്ഷ- ദലിത് പീഡനത്തിനെതിരെ കേരളത്തിലും ഡല്‍ഹിയിലും നടക്കുന്ന പോരാട്ടത്തില്‍ മുസ്‌ലിം ലീഗ് മുന്‍നിരയിലുണ്ടാകും. പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ ഉറച്ച നിലപാടോടെ പോരാടും. യാതൊരു കുഴപ്പത്തിനും പോകാത്ത നിരപരാധികളായവരെ നിഷ്‌കരുണം കൊല്ലുകയാണ്. മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നതാണ് അവരുടെ മേല്‍ ഫാസിസ്റ്റുകള്‍ കാണുന്ന കുറ്റം. കഴിഞ്ഞ ദിവസമായി പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റില്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ രാജ്യത്തൊട്ടാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്.
ചത്ത മൃഗങ്ങളുടെ തോല്‍ ഉരിച്ച് വില്‍പന നടത്തിയിരുന്ന ദലിത് സമൂഹത്തെ അവരുടെ പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. ലെതര്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത് മൃഗങ്ങളുടെ തോല്‍ കൊണ്ടാണ്. ചെരുപ്പും ബാഗുമൊക്കെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തോല്‍ ഉണ്ടാകണമെങ്കില്‍ മൃഗങ്ങളെ വളര്‍ത്തണം. ഇപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ കര്‍ഷകന് കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ ജീവിക്കാനുള്ള അവകാശത്തിന് മേലള്ള കടന്നുകയറ്റത്തെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, അഡ്വ. കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ.എ.യൂനുസ്‌കുഞ്ഞ്, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending