Connect with us

kerala

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കും: പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് ഈ ജനപ്രവാഹം. ടീം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. ‘പുതുയുഗ യാത്ര’ കേവലം ഒരു രാഷ്ട്രീയ ജാഥയല്ല, മറിച്ച് ജനങ്ങൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. തകർന്ന സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും നാം തിരിച്ചുപിടിക്കും എന്നും വി.ഡി. സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഐക്യവും ജനപിന്തുണയും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ സമാപന സമ്മേളന ചടങ്ങ്.

kerala

യു.ഡി.എഫ് വരുമ്പോള്‍ കേരളത്തിന് 5 ഗ്യാരണ്ടി

Published

on

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.
പ്രധാന പ്രഖ്യാപനങ്ങൾ:
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. ക്ഷേമ പെൻഷൻ 3,000 ആയി ഉയർത്തും.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
3. കുടുംബങ്ങൾക്ക് 25 ലക്ഷത്തിൻറെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകർക്ക് 5 ലക്ഷം പലിശരഹിത വായ്പ സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
Continue Reading

kerala

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: കേരളത്തില്‍ സിജെപി പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി: രാഹുല്‍ ഗാന്ധി

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുൽ പ്രസം​ഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പറഞ്ഞു.
 
ഗൾഫിലുള്ളവർ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ കരുതൽ വേണം. യുഎസുമായി കരാർ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാർഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാർഷിക രംഗത്തെ തകർക്കുന്ന നടപടിയാണിത്. കരാർ ഊർജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തിൽ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകൾക്ക് നിർബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീൻ ഫയലുകളാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
 
പ്രസം​ഗത്തിൽ ശബരിമല സ്വർണക്കൊള്ളയും രാഹുൽ ​ഗാന്ധി എടുത്തുപറ‍ഞ്ഞു. സിപിഎം നേതാക്കൾ ജയിലിലായെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്ക് ഉപദേശം നൽകിക്കൊണ്ടാണ് രാഹുൽ പ്രസം​ഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഉപദേശമാണിതെന്നും യുഡിഎഫ് നേതാക്കൾ ഒരുമിച്ചു കൈ കോർക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് കേരളീയരാണെന്നും കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഐക്യം വേണമെന്ന് നേതാക്കളോട് ആവർത്തിക്കുകയും ചെയ്തു.
 
പ്രധാനമന്ത്രിയുടെ സുഹൃത്ത് അനിൽ അംബാനി, ഹർദീപ് പുരി എന്നിവരുടെ പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല? തന്നെ ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തിൽ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് പേരു മാറ്റണമെന്നും അദ്ദേഹം സമാപന സമ്മേളനത്തിൽ പറഞ്ഞു.
Continue Reading

india

ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Published

on

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റിൽ. ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകരാണ് സിഐഎസ്എഫിൻ്റെ പിടിയിലായത്. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ബോട്ട് ഡ്രൈവർ എന്നിവരാണ് പിടിയിലായത്. കപ്പലിന് അടുത്ത് പോയി ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെയും ബോട്ട് ഡ്രൈവറെയും ഐലൻ്റ് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചിയിലുള്ള ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊച്ചി ഡിസിപി അറിയിച്ചു. മട്ടാഞ്ചേരിയിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിരിക്കുന്നത്. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.

മാര്‍ച്ച് 1ന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു. ഫെബ്രുവരി 26ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

Continue Reading

Trending