More
യുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
വാഷിങ്ടൺ: ഇറാന് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇസ്രായേലും. ആശുപത്രികളും സ്കൂളുകളും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം. ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ട്രംപിനു വേണ്ടി പ്രാര്‍ഥിക്കാൻ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ് ഒരു കൂട്ടം ക്രിസ്ത്യൻ പാസ്റ്റര്‍മാരും ആത്മീയ നേതാക്കളും.
പാസ്റ്റർമാർ വൈറ്റ് ഹൗസിലെ ‘റെസല്യൂട്ട് ഡെസ്കിന്’ ചുറ്റും ഒത്തുകൂടുകയും രാജ്യത്തെ നയിക്കുന്ന പ്രസിഡന്റിന് ആവശ്യമായ മാർഗനിർദ്ദേശത്തിനും ജ്ഞാനത്തിനും സംരക്ഷണത്തിനുമായി പ്രാർഥിക്കുകയും ചെയ്തു. പ്രാർഥനയ്ക്കിടെ പല മതനേതാക്കളും ട്രംപിന്റെ മേൽ കൈകൾ വെച്ച് പ്രാർഥിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിന്റെ പങ്കാളിത്തത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. റോബർട്ട് ജെഫ്രെസ്, സാമുവൽ റോഡ്രിഗസ്, ചരിത്രകാരനായ ഡേവിഡ് ബാർട്ടൺ തുടങ്ങിയ പ്രമുഖ സുവിശേഷകരും ഇതിൽ പങ്കെടുത്തു.
പ്രസിഡന്റിനു വേണ്ടി പ്രാർഥനക്ക് നേതൃത്വം നൽകുന്നത് ബഹുമതിയാണെന്ന് പാസ്റ്റർ ജെഫ്രസ് പറഞ്ഞു. അതേസമയം മറ്റ് ആത്മീയ നേതാക്കൾ യോഗത്തെ ‘അവിശ്വസനീയമായ ദിവസം’ എന്നും ദേശീയ നേതൃത്വത്തിനായി പ്രാർഥിക്കാനുള്ള അർത്ഥവത്തായ നിമിഷം എന്നും വിശേഷിപ്പിച്ചു. പ്രസിഡന്റിന് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധി നൽകാനും, അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും, നീതിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ നയങ്ങൾ നടപ്പിലാക്കാൻ സഹായിക്കാനുമാണ് ഇവര്‍ പ്രാര്‍ഥിച്ചത്. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ ഗ്രൂപ്പുകളുമായുള്ള ട്രംപിന്റെ ശക്തമായ ബന്ധത്തെയാണ് ഈ പ്രാർഥനാ സംഗമം പ്രതിഫലിപ്പിക്കുന്നത്.
ഇത്തരം സംഭവങ്ങൾ സഭയെയും ഭരണകൂടത്തെയും വേർതിരിക്കുന്നതിനെക്കുറിച്ചും സർക്കാർ നയങ്ങളിൽ മതത്തിന്റെ പങ്കിനെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഭരണകൂടവും യാഥാസ്ഥിതിക ക്രിസ്ത്യൻ നേതാക്കളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓവൽ ഓഫീസിലെ പ്രാര്‍ഥന.
More
‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലും ഈ വർഷങ്ങളിലും ചർച്ചകൾ നടക്കുന്നതിനിടയിൽ അമേരിക്ക ആക്രമണം നടത്തിയ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ നീക്കങ്ങളിൽ അമേരിക്കയ്ക്ക് ആത്മാർത്ഥതയില്ലെന്നും ചർച്ചകളിൽ അവർ സത്യസന്ധരല്ലെന്നും അതിനാൽ അവരിൽ ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷവും ഇറാൻ ഭരണകൂടം സുസ്ഥിരമാണെന്ന് അരാഗ്ചി അവകാശപ്പെട്ടു. കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരം പുതിയ ആളുകൾ ചുമതലയേറ്റതായും പുതിയ പരമോന്നത നേതാവിനെ അസംബ്ലി ഓഫ് എക്സ്പെർട്സ് ഉടൻ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടാനുള്ള അമേരിക്കൻ ശ്രമങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത് തീർത്തും ഇറാനിയൻ ജനതയുടെ കാര്യമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
More
ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
വാഷിങ്ടണ്‍: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്-ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്നാണ് യു.എസ് പ്രസിഡന്റ് പറയുന്നത്. കാംനഈയുടെ മകന് മുജ്തബ ഖാംനഈ തനിക്ക് സ്വീകാര്യനല്ലെന്നും ട്രംപ് പറയുന്നു. ഇറാന് ഭരണത്തിലും തന്റെ സ്വാധീനം വേണമെന്ന മോഹം പറയാതെ പറഞ്ഞിരിക്കുകയാണ് ട്രംപ് ഈ പ്രസ്താവനയിലൂടെ. പരമോന്നത നേതാവാകാന്‍ മുജ്തബ ഖാനഈക്ക് കഴിവില്ലെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ആക്സിയോസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
വെനസ്വേലയുടെ അധികാരക്കൈമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപ് തന്റെ ആവശ്യം നിരത്തുന്നത്. ‘അവര്‍ സമയം പാഴാക്കുകയാണ്. ഖാംനഈയുടെ മകന് നിസ്സാര വ്യക്തിത്വമാണ്. എനിക്ക് അസ്വീകാര്യനാണ്. ഇറാനില്‍ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ ട്രംപ് പറഞ്ഞു.
വെനസ്വേലയില്‍ മദുറോയെ മാറ്റി ഡെല്‍സി റോഡ്രിഗ്സിയെ തെരഞ്ഞെടുത്തത് പോലെ, (ഇറാനിലെ പുതിയ ഭരണാധികാരിയുടെ) നിയമനത്തിലും ഞാന്‍ പങ്കാളിയാകും’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആയത്തുല്ല ഖാംനഈ, തന്റെ മകനെ പിന്‍ഗാമിയാക്കാതിരിക്കാന്‍ കാരണം അദ്ദേഹത്തിന് കഴിവില്ലാത്തത് കൊണ്ടാണെന്നും ട്രംപ് ആരോപിച്ചു. ‘ഇറാന്റെ ഭാവി ഭരണകൂടത്തില്‍ എനിക്ക് വലിയ സ്വാധീനമുണ്ടാകും. അല്ലെങ്കില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ഞങ്ങള്‍ ചെയ്തത് തന്നെ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല’ ട്രംപ് ആവര്‍ത്തിച്ചു.
‘ആണവായുധങ്ങള്‍ ഇല്ലാതെ, ഇറാനെ നന്നായി നയിക്കാന്‍ കഴിയുന്ന ആരെങ്കിലും ഭരണത്തിലെത്തും എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ അവിടെയുള്ള ജനങ്ങളോടും ഭരണകൂടത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും’ -ട്രംപ് പറഞ്ഞു. ഷിയാ ഭരണം തകര്‍ന്നാല്‍ ഒരു നേതാവായി സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുന്‍ ഷായുടെ മകന് റെസ പഹ്ലവി ഇറാനിലെ നേതൃത്വം ഏറ്റെടുക്കാന്‍ തന്റെ ഭരണകൂടം പരിഗണിച്ചിട്ടില്ലെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു.
”ഉള്ളില്‍ നിന്നുള്ള ആരെങ്കിലും, ഒരുപക്ഷേ, കൂടുതല്‍ ഉചിതമാകുമെന്ന് എനിക്ക് തോന്നുന്നു,” ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു, ”അവിടെയുള്ള, നിലവില്‍ ജനപ്രിയനായ, അത്തരമൊരു വ്യക്തി ഉണ്ടെങ്കില്‍” ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യു.എസ്-ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് പതിറ്റാണ്ടിലധികം ഇറാനെ ഭരണപരമായും ആത്മീയമായും നയിച്ച ഖാംനഈയുടെ മകന് മുജ്തബ ഖാംനഈയുടെ പേര് ആ മണിക്കൂറുകളില്‍തന്നെ ഉയര്‍ന്നുകേട്ടിരുന്നു.
അതേസമയം, പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് (മജ്ലിസ് ഖുബ്റാഅ്) നിര്‍ണായക യോഗം നടക്കുകയാണ്. മുജ്തബക്കാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖാംനഈയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന അസ്ഗര്‍ ഹിജാസി, സൈനിക നേതാവ് അലി ലാറിജാനി, റൂഹുല്ല ഖുമൈനിയുടെ മകന് ഹസന് ഖുമൈനി തുടങ്ങിയവരും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
india
ഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ ഭിന്നതകളും മറന്നു ഒരുമിക്കേണ്ട സന്ദർഭമാണിതെന്നു യൂത്ത് കൊൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ ഇന്ത്യ മുന്നണിയിലെ യുവജന നേതാക്കൾക്കായി സംഘടിപ്പിച്ച ‘ബസ്മേ റംസാൻ’ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഭയക്കാതെ തല ഉയർത്തി നിന്ന യുവത്വം ഇന്ത്യയുടെ പ്രതീകമായിരുന്നു. സ്വന്തന്ത്ര്യ സമര കാലം മുതൽക്കുള്ള രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടമായി ബി.ജെ.പി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.ഇതിനെതിരെ മറ്റെല്ലാം മറന്നു യുവജന സംഘടനകൾ ഒരുമിക്കേണ്ട കാലമാണിത്. ഈ സന്ദേശം യഥാർത്ഥ്യമാക്കാൻ യൂത്ത് ലീഗ് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന യൂത്ത് ലീഗ് ‘ബസ്മേ റംസാൻ’ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ ഒത്തു ചേരലായി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സമാജ് വാദി യൂത്ത് വിഗ്, എൻ സി പി, എ എ പി തുടങ്ങി പ്രമുഖ സംഘടനകളുടെ നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അശ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാകിർ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഇമ്രാൻ ഹുസൈൻ, സഞ്ജയ് കുമാർ (ഡി.വൈ.എഫ്.ഐ), സുഖവിന്ദർ മഹേശ്വരി (എ.ഐ.വൈ.എഫ് ), ഫഹദ് ആലം (സമാജ് വാദി യുവ സഭ), അയീൻ അഹ്മദ് (യുവ ആർ ജെ ഡി ), അനുരാഗ് നിഗം (യൂത്ത് വിംഗ് എ.എ.പി ), സായി ബാലാജി (ഐസ), മുഹമ്മദ് ഫഹദ് (എൻ സി പി ), അസറുദിൻ ചൗധരി, അഡ്വ:മർസൂഖ് ബാഫഖി(യൂത്ത് ലീഗ്), ഡോ:ഷീത് (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ഹലിം (കെ.എം.സി.സി ), അജ്മൽ മുഫീദ് (കെ.എം.ഡബ്ളിയു ) അതീബ് ഖാൻ, ഇമ്രാൻ ഐജാസ്, ആഷിക്ക് ഇലാഹി എന്നിവർ സംസാരിച്ചു.
-
News21 hours agoഎപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്
-
News20 hours ago‘ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും’: വെലീന ടാകറോവ
-
kerala3 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News21 hours agoഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
-
News21 hours ago‘എങ്ങനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി’; വിമാനയാത്രാ വിലക്ക്: വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങി
-
News2 days agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News2 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
kerala19 hours agoയു.എസ് – ഇസ്രായേൽ ആക്രമണം അപലപനീയം: യൂത്ത് ലീഗ്

