Connect with us

india

ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം: മോദി മൗനം വെടിയണം – രാഹുല്‍ ഗാന്ധി

ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രാഈല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ  പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണങ്ങളെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന നീക്കങ്ങളെയും ഇന്ത്യ ഒരുപോലെ അപലപിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. അക്രമം അക്രമത്തെയാണ് ജനിപ്പിക്കുന്നത്. ചര്‍ച്ചകളും സംയമനവുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനുമായി ഇന്ത്യ ധൈര്യസമേതം സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ വ്യക്തമാക്കി.

 

india

ലോകകപ്പ് താരം റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ബംഗാളില്‍ രാഷ്ട്രീയ വിവാദം

സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ലോകകപ്പ് ജേതാവും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്. ഇത് പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യക്കായി 2023-ലെ അണ്ടര്‍ 19 ടി20 ലോകകപ്പും 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും നേടിയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് റിച്ച ഘോഷ്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താരം.

സിലിഗുരിയിലെ 19-ാം വാര്‍ഡില്‍ ജനിച്ചു വളര്‍ന്ന അന്താരാഷ്ട്ര താരത്തിന്റെ പൗരത്വവും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെന്നും പേര് ഒഴിവാക്കപ്പെട്ടതില്‍ അമ്പരപ്പുണ്ടെന്നും റിച്ചയുടെ പിതാവ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളിന്റെ അഭിമാനമായ താരത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് സിലിഗുരി മേയര്‍ ഗൗതം ദേബ് വിമര്‍ശിച്ചു.’രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ലോകകപ്പ് ഹീറോയ്ക്ക് സ്വന്തം നാട്ടില്‍ പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസംബന്ധമാണ്.’ – തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

Continue Reading

india

‘ഒരാള്‍ മാത്രമായാലും ജയിക്കുന്നത് ഞാനായിരിക്കും’; വോട്ടര്‍ പട്ടികയിലെ വെട്ടിത്തിരുത്തലിനെതിരെ മമത ബാനര്‍ജി

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രതികരണം.

‘ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണ്. തിരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എത്ര വെട്ടിത്തിരുത്തലുകള്‍ നടത്തിയാലും എനിക്ക് ആശങ്കയില്ല. എന്റെ മണ്ഡലമായ ഭവാനിപൂരിലും വന്‍തോതില്‍ വോട്ടര്‍മാരെ വെട്ടിച്ചുരുക്കി. എന്നാല്‍, ഒരു വോട്ടര്‍ മാത്രമാണ് എന്റെ മണ്ഡലത്തില്‍ അവശേഷിക്കുന്നതെങ്കില്‍ പോലും ഞാന്‍ വിജയിക്കും’ -മമത വ്യക്തമാക്കി.

പുതുക്കിയ വോട്ടര്‍ പട്ടികയനുസരിച്ച് പശ്ചിമ ബംഗാളില്‍ 63.66 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ ഏകദേശം 8.3 ശതമാനമാണിത്. എണ്ണത്തില്‍ നിലവിലെ ആകെ വോട്ടര്‍മാര്‍ 7.04 കോടിയിലധികമാണ്. ഏകദേശം 60.06 ലക്ഷം വോട്ടര്‍മാരെ ‘പരിശോധനയിലുള്ളവര്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 2,342 പേരുകള്‍ നീക്കം ചെയ്തപ്പോള്‍ വെറും 18 പുതിയ വോട്ടര്‍മാരെ മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അവിടെ 397 പേരെ ഒഴിവാക്കിയപ്പോള്‍ 1,167 പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ ‘നുഴഞ്ഞുകയറ്റക്കാര്‍’ ആണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ വാദം.

Continue Reading

india

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു; ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിക്ക് സാധ്യത

ഒമാന്‍ തീരത്ത് ‘സ്‌കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ഒമാന്‍ തീരത്ത് ‘സ്‌കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 10 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 80 ഡോളറിന് മുകളിലെത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ വില 100 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വീസുകള്‍ പ്രമുഖ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ (LPG) 80 ശതമാനത്തിലധികവും വരുന്നത് ഇതിലൂടെയാണ്. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഇന്ത്യയില്‍ വലിയ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാം. അതേസമയം നിലവില്‍ ഇന്ത്യയുടെ പക്കല്‍ 10 മുതല്‍ 15 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ ശേഖരം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധം തുടരുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending