kerala
എം.എല്‍.എ പറയുന്നു…. കഴിഞ്ഞ 5 വര്‍ഷം; വികസനത്തിന്റെ കരുത്തില്‍ മുന്നേറി മഞ്ചേരി
നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
മഞ്ചേരി: പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ, അവ നടപ്പാക്കി ജന ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കുകയാണ് യഥാര്‍ഥ ജനപ്രതിനിധിത്വം. ആ അര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി നിയോജക മണ്ഡലത്തിന് വികസനത്തിന്റെ സുവര്‍ണകാലമായി മാറിയതായി വിലയിരുത്തപ്പെടുന്നു. അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എയുടെ ഇടപെടലുകള്‍ വഴിയാണ് 634 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമായത്.
കുടിവെള്ള മേഖലയില്‍ ചരിത്ര നേട്ടം തന്നെയാണ് ആദ്യത്തേത്. എടപ്പറ്റ, കീഴാറ്റൂര്‍, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 388 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ അമൃത പദ്ധതിയില്‍ 26 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വേട്ടേകോട് പുള്ളഞ്ചേരി മേഖലയില്‍ 1.32 കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചു. മംഗലശ്ശേരി മേഖലയില്‍ മൂന്ന് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടങ്ങളും എം.ആര്‍.ഐ സ്‌കാനിങ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കാന്‍ 147 കോടി രൂപ അനുവദിച്ചു. മോര്‍ച്ചറി നവീകരണത്തിന് 25 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കി. അധിക നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. മെഡിക്കല്‍ കോളജ് റോഡ് വികസനത്തിന് ഒരു കോടി രൂപയും അനുവദിച്ചു.ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിലും വലിയ നേട്ടമാണ് കൈവരിക്കാനായത്.
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിറയക്കോട് പാലത്തിന് 12.5 കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ചു. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍ നെല്ലിപ്പറമ്പ് റോഡിന് 5 കോടി രൂപയും, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡിന് 5 കോടി രൂപയും അനുവദിച്ച് പ്രവൃത്തി തുടങ്ങി. ആക്കപ്പറമ്പ് പട്ടിക്കാട് റോഡ് 5 കോടി രൂപ ചെലവില്‍ നവീകരിച്ചു. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലെ ഭാഗങ്ങളും ബി.എം ആന്റ് ബി.സി ചെയ്ത് ഗതാഗത യോഗ്യമാക്കി. മഞ്ചേരി ചെങ്ങണ ബൈപ്പാസ് 3 കോടി രൂപ ചെലവില്‍ നവീകരിച്ചു. പാണ്ടിക്കാട് തുടിയന്മല കോടശ്ശേരി റോഡിന് 3 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പാണ്ടിക്കാട് ഗവ.റസ്റ്റ് ഹൗസിന് 5 കോടി രൂപയുടെ പുതിയ കെട്ടിടം, മംഗലശ്ശേരി കുത്തുകല്ല് മിനി ബൈപ്പാസിന് 3 കോടി രൂപ, ചെരണി പന്നിപ്പാറ റോഡിന് 6 കോടി രൂപ എന്നിവയും വികസനപഥത്തിലേക്ക്.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസനത്തിലും മിക വാര്‍ന്ന പദ്ധതികള്‍ നേടിയെടുത്ത അഞ്ചു വര്‍ഷമാണ് കടന്നുപോയത്.മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2.25 കോടി രൂപ ചെലവില്‍ ഗ്യാലറി നിര്‍മ്മാണം. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് 75 ലക്ഷം രൂപയുടെ കെട്ടിടം. മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 45 ലക്ഷം രൂപ ചെലവില്‍ കെട്ടിടം. മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂളുകള്‍ക്കായി 14.5 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. മഞ്ചേരി ബോയ്‌സ്, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസുകള്‍. വിവിധ ജി.എല്‍.പി.എസ്, ജി.യു.പി.എസ് വിദ്യാലയങ്ങള്‍ക്ക് ബസ് അനുവദിച്ചു. വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ നല്‍കി. മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.
ഗ്രാമീണ പുരോഗതിക്കായി എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ 242 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 105 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. പാണ്ടിക്കാട് യുദ്ധസ്മാരകത്തിന് 25 ലക്ഷം രൂപയും ടൗണ്‍ ബ്യൂട്ടിഫിക്കേഷനായി 25 ലക്ഷം രൂപയും അനുവദിച്ചു. മഞ്ചേരി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട് റോഡില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
സെന്‍ട്രല്‍ ജങ്ഷന്‍ വികസനത്തിന് ഡ്രൈനേജ് നിര്‍മ്മാണം ആരംഭിച്ചു. പട്ടികജാതി നഗറുകളുടെ ഉന്നമനത്തിനായി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ 4 കോടി രൂപ വകയിരുത്തി. തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമകുളം സ്റ്റേഡിയത്തിന് 2 കോടി രൂപയും അനുവദിച്ചു. എളങ്കൂര്‍ പാലിയേറ്റീവ് കെയറിനും മഞ്ചേരി നഗരസഭ ബഡ്സ് സ്‌കൂളിനും വാഹന സൗകര്യവും ലഭ്യമാക്കി. വാഗ്ദാനങ്ങള്‍ കൃത്യമായ പദ്ധതികളായി, പദ്ധതികള്‍ ജനജീവിതത്തില്‍ മാറ്റങ്ങളായി മാറിയ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി വികസനത്തിന്റെ പാതയില്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
kerala
വയനാട് ടൗണ്‍ഷിപ്പ്; ആദ്യഘട്ട വീടുകള്‍ സര്‍ക്കാര്‍ കൈമാറി
പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആകെ 405 വീടുകളാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ബാക്കി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
2024 ജൂലൈ 30നാണ് നാടിനെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
കൽപറ്റ: മായാത്ത ഓർമകളുമായി അവർ വീണ്ടുമെത്തി. നഷ്ടങ്ങളുടെ വ്യഥയിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്‌ലിംലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങളിലക്ക്. നിറകണ്ണുകളോടെയാണ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും അവർ ഏറ്റുവാങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് തങ്ങൾക്ക് കിട്ടിയ ഓരോ വീടുകളുമെന്ന് അവർ അതിശയത്തോടെ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്‌ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിംലീഗ് ഒരുക്കിയത്. മുസ്ലിംലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ഇന്ന് പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്‌സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ബ്രിക് പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും
കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.
kerala
‘ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ്’
മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് മാർച്ച് നാളെ ജില്ല തലങ്ങളിൽ
കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ മുഖ്യമന്ത്രിക്കെതിരെയും നാഥനില്ലാ കളരിയായി മാറിയ ആരോഗ്യ വകുപ്പിനെതിരെയും ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാതലങ്ങളിൽ നാളെ (മാർച്ച് 1 ഞായറാഴ്ച്ച) നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 9മണിക്ക് ടാഗോർ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി 77.42 ലക്ഷം പേരുടെ ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയത്. ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന ഡേറ്റ മറ്റൊന്നിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള ചട്ടം നിലനിൽക്കുന്നതിനാൽ ഇത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിൻ്റെ ലംഘനമാണ്. കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് താളം തെറ്റിയ നിലയിലാണ്. ഗുരുതരമായ ചികിത്സാ പിഴവുകളുടെ വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയാത്ത കഴിവ് കെട്ട വകുപ്പ് മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിനെതിരെ ഉയർന്ന വലിയ ജനവികാരം വഴി തിരിച്ച് വിടാൻ നടത്തിയ മർദന നാടകം പൊളിഞ്ഞതിലൂടെ മന്ത്രിയും സർക്കാറും കൂടുൽ അപഹാസ്യരായി. പൗരൻ്റെ സ്വകാര്യതയിലേക്ക് കടന്ന് കയറ്റം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ആരോഗ്യ വകുപ്പിനെതിരെയും വലിയ ജനരോഷമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.
-
More1 day ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
-
News1 day agoബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം
-
News1 day agoഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം
-
News2 days agoമൂന്നാം മുറ പ്രയോഗിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
-
Film2 days ago‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
-
News1 day ago‘അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത് സ്‌കൂളില്‍, 5 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു’, തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്
-
kerala2 days ago‘കേരള സ്റ്റോറി 2’ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് ധര്‍മാധികാരി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
-
News1 day agoവടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍; തിരിച്ചടിയുമായി ഇറാന്

