News
പട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പട്ടാമ്പി: പട്ടാമ്പിയിൽ പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാലയും പണവും കവർന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം.
പട്ടാമ്പി–തൃത്താല റോഡിൽ, കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ ഭാര്യ സൽമത്തിന്റെ വീട്ടിലായിരുന്നു കവർച്ച. വീടിന് പുറകുവശത്ത് തുണി അലക്കി കൊണ്ടിരിക്കുമ്പോൾ, പറമ്പിലൂടെ എത്തിയ ഒരാൾ സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയും നാലു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിക്കുകയുമായിരുന്നു.
ഇതിനിടെ, കൂട്ടാളിയായ മറ്റൊരാൾ വീടിന്റെ മുൻവാതിലിലൂടെ അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഏഴു ലക്ഷം രൂപ മോഷ്ടിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവിവരം അറിഞ്ഞതോടെ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
News
ഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് മേഖലയിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു.
അബുദാബി: ഗള്‍ഫ് നാടുകളിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നാളെ തിങ്കളാഴ്ച നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷ മാറ്റിവെച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി.
യുഎഇ, സൗദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് പരീക്ഷ മാറ്റിവെച്ചിട്ടുള്ളത്.
News
നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്‌ഫോടനം, 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്‌ഫോടനം. ശക്തമായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം. ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ അധികൃതര്‍ പ്രദേശം വളഞ്ഞിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടന്‍ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
News
‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
ലഹരിയെ ഭയന്ന് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുൻപുള്ള പ്രസംഗവും വീണ്ടും ചർച്ചയാകുകയാണ്.
ലഹരിവസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ മകൻ ആദം ഷീം ഉൾപ്പെട്ടതിനു പിന്നാലെ, നടൻ ടിനി ടോം ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം തന്റെ നിലപാട് വ്യക്തമാക്കിയത്.
“എല്ലാം കാലം തെളിയിക്കും. നിന്റെ അപ്പൻ കൂടെയുണ്ട്” എന്ന വാചകത്തോടെയാണ് ടിനി ടോം കുറിപ്പ് അവസാനിപ്പിച്ചത്. കുറിപ്പിൽ, മകന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, “നീ എപ്പോഴും എന്റെ ഹീറോയാണ്” എന്നും രേഖപ്പെടുത്തി. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, “മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും” എന്നും ടിനി ടോം കുറിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ചെത്തിയ ഒരാളുടെ കമന്റിന് മറുപടിയായി, “അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്” എന്ന് ടിനി ടോം വ്യക്തമാക്കി. ഇതിനു പിന്നാലെ, നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.
ലഹരിയെ ഭയന്ന് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുൻപുള്ള പ്രസംഗവും വീണ്ടും ചർച്ചയാകുകയാണ്. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കൂടാതെ, ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡറായും ടിനി ടോം പ്രവർത്തിച്ചിരുന്നു.
-
Article3 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india3 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF3 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
More24 hours ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
-
News23 hours agoബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം
-
News23 hours agoഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം
-
News2 days agoമൂന്നാം മുറ പ്രയോഗിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
-
Film2 days ago‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു

