Connect with us

kerala

യുദ്ധക്കൊതി എന്ന് അവസാനിക്കും? യുദ്ധഭീതിയില്‍ പ്രവാസികള്‍ ആശങ്കയില്‍; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Published

on

മലപ്പുറം: ലോകത്ത് യുദ്ധക്കൊതി ഇനിയും അവസാനിച്ചിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗള്‍ഫിലെ യുദ്ധഭീതി ഭയാനകമാണെന്നും അവിടെ കഴിയുന്ന പ്രവാസികള്‍ വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും യുദ്ധത്തിനായി പോര്‍വിളിക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം; അവിടെ വീഴുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും മനുഷ്യരുടെ മതമോ രാഷ്ട്രീയമോ തിരിച്ചറിയാന്‍ കഴിയില്ല. യുദ്ധം എല്ലാവര്‍ക്കും ഒരുപോലെ നഷ്ടമാണ് വരുത്തിവെക്കുന്നത്.

നമ്മുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസികളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന അവരുടെ സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

മനുഷ്യരെ വിഭജിച്ചും പോര്‍വിളിച്ചും നാം പഴയ ഗോത്രീയതയിലേക്ക് തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം വരണമെന്നും ബോംബ് വര്‍ഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പോലും സ്വന്തം ബന്ധുക്കള്‍ അവിടെയുണ്ടെന്ന കാര്യം മറക്കുകയാണ്. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങള്‍ യുദ്ധത്തോളം തന്നെ ഭയപ്പെടുത്തുന്നതാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ.
ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലെ.
മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ?
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണ്. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്നിടമാണ് അവിടെ. നമ്മുടെ നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ആളപായമില്ലെന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥിക്കണം.
യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. ഒന്നാലോചിച്ചാല്‍ അവിടെ ബോംബ് വര്‍ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ പോലും അവിടെയുണ്ടെന്ന് മനസ്സിലാകും. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്. ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാമനസ്സുകള്‍ക്കും സര്‍വ്വശക്തന്‍ സമാധാനം നല്‍കട്ടെ.

kerala

‘ഇറങ്ങി വാടാ….ചെവിക്കല്ല് അടിച്ചുപൊട്ടിക്കും’;തിരുവനന്തപുരത്ത് പൊലീസുകാർക്ക് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യവർഷം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.

Continue Reading

kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.

കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പൊലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

‘നോമ്പുകാലമാണ്, ആറ്റുകാല്‍ പൊങ്കാല വരികയാണ്, ഭക്തര്‍ക്കായി ഭക്ഷണവും പാനീയവും ഒരുക്കണം, പള്ളികളും വീടുകളും അവര്‍ക്കായി തുറന്നിടണം’: പാളയം ഇമാം

Published

on

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലദിവസം നോമ്പുകാലത്തായതിനാൽ പകൽ നേരങ്ങളിൽ വീടുകളിൽ ഭക്ഷണമുണ്ടാകാൻ സാധ്യതയില്ല, എന്നാൽ ഭക്തജനങ്ങള്‍ക്കായി സാധ്യമാകുന്ന വിഭവങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷത്തിലേതിന് സമാനമായി ഇത്തവണയും റമദാനിലാണ് പൊങ്കാല ദിവസം കടന്നുവരുന്നത്. മറ്റൊരു വിശ്വാസവുമായി ബന്ധപ്പെട്ടായതിനാല്‍ തന്നെ ആചാരങ്ങളിലും ചടങ്ങുകളിലും നാം പങ്കാളികളാകുന്നില്ലെങ്കിലും തിരുവനന്തപുരത്തേക്ക് കടന്നുവരുന്ന ഭക്തജനങ്ങള്‍ക്ക് ഏറ്റവും നല്ല ആതിഥേയരാവാന്‍ നമുക്ക് കഴിയണം. റമദാന്‍ മാസത്തിലെ ഏറ്റവും നല്ല സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുവാന്‍ നമുക്ക് സാധ്യമാകണം.

സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം’. സുഹൈബ് മൗലവി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല.

Continue Reading

Trending